UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

Nursing എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Nursing എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2018, മാർച്ച് 22, വ്യാഴാഴ്‌ച

അന്ന് ഫോണില്‍ കേട്ടു ബോംബുകള്‍ പൊട്ടുന്ന ശബ്ദം


"പഞ്ചാബിലെ 39 കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു"


ഇറാക്കിലെ ഐഎസ്‌ ഭീകരര്‍ 2014 ജൂണില്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായുള്ള കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സ്ഥിരീകരണം ഞെട്ടലോടെയാണ്‌ കേട്ടത്‌. കൂട്ടത്തോടെ സംസ്‌കരിച്ച മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെയാണ്‌ തിരിച്ചറിഞ്ഞത്‌. പഞ്ചാബില്‍ നിന്നു തൊഴിലാളികളാണിവര്‍ ഏറെയും. 

അന്ന്‌ സമാനമായ സാഹചര്യത്തിലൂടെ കടന്നുപോയ 46 മലയാളി നഴ്‌സമാരെ രക്ഷിക്കാനായത്‌ ഭാഗ്യംകൊണ്ടും ദൈവാനുഗ്രഹം കൊണ്ടും മാത്രം. ഇറാക്കിലെ തിക്രിത്‌ യുദ്ധമേഖലയിലാണ്‌ അന്നു മലയാളി നഴ്‌സുമാര്‍ കുടുങ്ങിപ്പോയത്‌. പൊരിഞ്ഞ യുദ്ധം നടക്കുന്ന അവിടെ അന്ന്‌ ഒരു സര്‍ക്കാര്‍ ഇല്ലായിരുന്നു. ഭീകരര്‍ തന്നെ ഗ്രൂപ്പ്  തിരിഞ്ഞ്‌ യുദ്ധം ചെയ്‌തു. ആര്‍ക്കും ഒരു നിയന്ത്രണവുമില്ല. തങ്ങളെ ഇവിടെനിന്ന്‌ ഒഴിപ്പിച്ച്‌ രക്ഷിക്കണം എന്നാവശ്യപ്പെട്ട്‌ നഴ്‌സമാര്‍ എന്നെ വിളിച്ചു. ഇന്ത്യന്‍ എംബസിപോലും പ്രവര്‍ത്തിക്കാത്ത ഒരു സ്ഥലത്തുനിന്ന്‌ എങ്ങനെ മോചിപ്പിക്കും? ഞാന്‍ ഉടനേ ഡല്‍ഹിക്കു തിരിച്ചു. കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജും ഉന്നതഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തി. അവരുടെ പുര്‍ണ സഹായസഹകരണമാണു ലഭിച്ചത്‌. 

ഇതിനിടെ മലയാളി നഴ്‌സുമാര്‍ താമസിക്കുന്ന കെട്ടിടത്തിലേക്ക്‌ ഐഎസ്‌ ഭീകരര്‍ രണ്ടു വണ്ടികളിലെത്തി. 15 മിനിറ്റിനുള്ളില്‍ അവിടെനിന്ന്‌ ഇറങ്ങണം എന്നായിരുന്നു  അന്ത്യശാസനം. കെട്ടിടത്തിനു ചുറ്റും ബോംബ്‌ വച്ചിട്ടുണ്ടെന്നും അത്‌ എപ്പോള്‍ വേണമെങ്കിലും പൊട്ടാമെന്നും ഭീകരര്‍ പറഞ്ഞു.

ഇക്കാര്യങ്ങള്‍ നഴ്‌സുമാര്‍ എന്നോടു സംസാരിക്കുമ്പോള്‍പോലും ഫോണിലൂടെ ബോംബു സ്‌ഫോടനത്തിന്റെയും വെടിയുടെയും ശബ്ദം എനിക്കു കേള്‍ക്കാമായിരുന്നു. ഞങ്ങള്‍ എന്തു ചെയ്യണം, മുഖ്യമന്ത്രി പറഞ്ഞാല്‍ ഞങ്ങള്‍ ഇവിടെനിന്ന്‌ ഇറങ്ങാം എന്ന്‌ അവര്‍ എന്നോടു കട്ടായം പറഞ്ഞു.

ഞാന്‍ ഉടനേ കേന്ദ്രമന്ത്രി സുഷമ സ്വരാജുമായി ബന്ധപ്പെട്ടു. തുടര്‍ന്ന്‌ കെട്ടിടം വിട്ടുപോകുന്നതാണു നല്ലതെന്ന്‌ അവരോടു പറഞ്ഞു. ആ തീരുമാനത്തിന്റെ ഭവിഷ്യത്തിനെക്കുറിച്ച്‌ നന്നായി ആലോചിച്ചിരുന്നു. പ്രാര്‍ത്ഥിച്ചെടുത്ത ഒരു തീരുമാനം!

നഴ്‌സുമാര്‍ ബസില്‍ കയറിയ ഉടനെ ആ കെട്ടിടം സ്‌ഫോടനത്തില്‍ തകര്‍ന്നു. ബസ്‌ ഇറാക്കിന്റെ ഖുര്‍ദിസ്ഥാന്‍ മേഖലയിലുള്ള ഇര്‍ബില്‍ വിമാനത്താവളത്തിലേക്കു പുറപ്പെട്ടു. ഗൂഗിൾ  മാപ്പിലൂടെ ഇവര്‍ അവിടേക്കു തന്നെയാണു പോകുന്നതെന്ന്‌ ഉറപ്പിച്ചു. എന്നാല്‍ വിമാനത്താവളം എത്താറായപ്പോള്‍ ബസ്‌ ടൗണിലേക്കു നീങ്ങിയത്‌ ആശങ്ക ഉയര്‍ത്തി. അപ്പോള്‍ പാതിരാത്രിയായിരുന്നു. വിമാനം ഇല്ലാത്തതുകൊണ്ടുള്ള നടപടിയായിരുന്നു അത്‌. 

അടുത്ത ദിവസം രാവിലെ സംഘം വിമാനത്താവളത്തിലേക്കു നീങ്ങി. ഈ ക്രൈസിസുമായി ബന്ധപ്പെട്ട്‌ നാലുദിവസമായി ഡല്‍ഹിയില്‍ തങ്ങിയ ഞാന്‍ ആശ്വാസിത്തോടെ കൊച്ചിക്കു മടങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍, വി്‌മാനത്താവളത്തിലേക്കു പുറപ്പെട്ട സംഘവുമായുള്ള ബന്ധം രണ്ടു മണിക്കൂര്‍ മുറിഞ്ഞത്‌ മറ്റൊരു ആശങ്കയ്‌ക്കു വഴിയൊരുക്കി. മൊബൈല്‍ സിഗ്നല്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു അത്‌. 

നഴ്‌സമാരെ കൊണ്ടുവരാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥസംഘം ഇര്‍ബില്‍ വിമാനത്താവളത്തിലേക്കു പുറപ്പെട്ടിരുന്നു. പക്ഷേ കുവൈറ്റിന്റെ നിയന്ത്രണത്തിലുള്ള ഇവിടെ വിമാനം ഇറങ്ങാന്‍ അവര്‍ അനുവാദം കൊടുത്തില്ല. വിമാനം മടക്കയാത്ര ആരംഭിക്കുകയും ചെയ്‌തു. 

കൊച്ചിയിലെത്തിയ എന്നെ കാത്തിരുന്നത്‌ ഈ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു. തുടര്‍ന്ന്‌ രാത്രി ഒരു മണിക്ക്‌ എനിക്കു സുഷമ സ്വരാജിനെ ഫോണില്‍ കിട്ടി. അവര്‍ ഉടനെ തിരിച്ചുവിളിക്കാമെന്നു പറഞ്ഞു. അധികം വൈകാതെ വിമാനത്തിന്‌ ഇറങ്ങാന്‍ അനുവാദം കിട്ടി. മലയാളി സംഘം സുരക്ഷിതമായി തിരിച്ചെത്തി. 

പഞ്ചാബിലെ 39 കുടുംബങ്ങളില്‍ നിന്നുയരുന്ന നിലവിളി എന്നെയും വേദനിപ്പിക്കുന്നു. അവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നു.

2017, ജൂൺ 28, ബുധനാഴ്‌ച

കര്‍ണാടക നഴ്സിംഗ് കോഴ്സ് തീരുമാനം പുനഃപരിശോധിക്കണം


 ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ കര്‍ണാടകത്തില്‍ നഴ്സിംഗ് കോഴ്സുകള്‍ നടത്താനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഞാൻ കര്‍ണാടക മെഡിക്കല്‍ എഡ്യൂക്കേഷന്‍ മന്ത്രി ഡോ. ശരണ പ്രകാശ് രുദ്രപ്പ പട്ടീലിന് കത്തയച്ചു.

കര്‍ണാടക സര്‍ക്കാരിന്റെ 2016 ഡിസംബര്‍ 14ലെയും 2017 മെയ് 17ലെയും ഉത്തരവ് (HFW 212 RGU 2016) പ്രകാരം നഴ്സിംഗ് കോളജുകള്‍ക്ക് കര്‍ണാടക നഴ്സിംഗ് കൗണ്‍സിലിന്റെയും രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹയര്‍ സ്റ്റഡീസിന്റെയും അംഗീകാരം മതി. ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലി (ഐ എന്‍ സി)ന്റെ അംഗീകാരം നിര്‍ബന്ധമല്ല. ഐ എന്‍ സിയുടെ അംഗീകാരം ഇല്ലെങ്കില്‍ കര്‍ണാടകത്തില്‍ നിന്നു പഠിച്ചിറങ്ങുന്ന നഴ്സുമാര്‍ക്ക് കര്‍ണാടകമൊഴികെയുള്ള സംസ്ഥാനങ്ങളിലോ വിദേശത്തോ ജോലി ലഭിക്കില്ല. കര്‍ണാടകത്തില്‍ പഠിക്കുന്ന കുട്ടികളില്‍ 70 ശതമാനത്തിലധികം കേരളത്തില്‍നിന്നുള്ളവരാണ്. ഈ കുട്ടികളുടെ ഭാവിയാണ് പുതിയ ഉത്തരവു പ്രകാരം ഇരുളടയുന്നത്.

ബാങ്ക് വായ്പയെടുത്താണ് മിക്ക കുട്ടികളും നഴ്സിംഗ് പഠിക്കുന്നത്. ഐ എന്‍ സിയുടെ അംഗീകാരമില്ലാത്ത കോളജുകളില്‍ പഠിക്കുന്നവര്‍ക്ക് ബാങ്ക് വായ്പ ലഭിക്കില്ല. ഇപ്പോള്‍ രണ്ട്, മൂന്ന്, നാല് വര്‍ഷങ്ങളില്‍ പഠിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് ബാങ്ക് വായ്പയുടെ തുടര്‍ന്നുള്ള ഗഡുക്കള്‍ ലഭിക്കാനും ബുദ്ധിമുട്ടുണ്ടാകും.

തിരുവനന്തപുരം: ( 23.06.2017)

2016, സെപ്റ്റംബർ 20, ചൊവ്വാഴ്ച

സ്വാന്തന പരിചരണ പ്രവർത്തനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കണം

ഇന്ദിരാ ഗാന്ധി സ്മാരക പാലിയേറ്റിവ് കെയർ സൊസൈറ്റി സംഘടിപ്പിച്ച കോട്ടയം ജില്ലാ തല പാലിയേറ്റിവ് കെയർ സെമിനാറും പ്രവർത്തക യോഗവും ഉത്ഘാടനം ചെയ്യുന്നു.

സ്വാന്തന പരിചരണ പ്രവർത്തനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കണം. അനൂകുല്യങ്ങൾക്കു അർഹതയുണ്ടങ്കിലും പലർക്കും വേണ്ട വിധം പരിഗണന കിട്ടാറില്ല. അവരെ സമൂഹത്തിന്റെ മുഖ്യ ധാരയിൽ കൊണ്ട് വരാനും ദുരിതങ്ങളിൽ സഹായിക്കാനും പൊതു സമൂഹത്തിനു കഴിയണം. ദുരിത ബാധിതരോട് സഹതാപത്തിനപ്പുറം അവരുടെ ആവശ്യങ്ങൾ കണ്ടെത്തി സഹായിക്കുകയാണ് നമ്മുടെ കടമ.  



2015, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

കുവൈത്ത് റിക്രൂട്ട്മെന്റ്: ഖദാമത്തിന്റെ അനുമതി റദ്ദാക്കണം


കുവൈത്തിലേക്കു തൊഴിൽ തേടിയും മറ്റും പോകുന്നവരെ മെഡിക്കൽ സ്ക്രീനിങ് ടെസ്റ്റ് നടത്താനായി നിയോഗിച്ചിരിക്കുന്ന ഖദാമത്ത് ഇന്റഗ്രേറ്റഡ് സൊല്യൂഷൻസ് എന്ന സ്വകാര്യ കമ്പനിയുടെ പ്രവർത്തനം കേരളത്തിന് ഒരു വിധത്തിലും പ്രയോജനപ്പെടാത്ത സാഹചര്യത്തിൽ അവർക്കു നൽകിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി ഉമ്മ‍ൻചാണ്ടി കുവൈത്തിലെ ഇന്ത്യൻ അംബാസഡർക്കു കത്തയച്ചു.

മറ്റു ഗൾഫ് രാജ്യങ്ങൾ ഇതിനായി ജിഎഎംസിഎയെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്. ഖദാമത്ത് അന്യായ ഫീസാണു ചുമത്തുന്നതെന്നും മെട്രോ നഗരങ്ങളിൽ മാത്രമാണ് ഇവർക്ക് ഓഫിസ് ഉള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതു കേരളത്തിൽ നിന്നുള്ളവർക്കു ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

സ്ക്രീനിങ്ങിനും ടെസ്റ്റിനും ഖദാമത്തിനു സൗകര്യമില്ല. ഖദാമത്തിന്റെ അനുമതി തൽക്കാലം കുവൈത്ത് സർക്കാർ തട​ഞ്ഞിട്ടുണ്ട്. കുവൈത്ത് സർക്കാരിനെ പ്രശ്നങ്ങൾ ബോധ്യപ്പെടുത്തി അനുമതി റദ്ദാക്കാൻ നടപടി എടുക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു.

2015, ജൂലൈ 6, തിങ്കളാഴ്‌ച

നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്: പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കണം


 ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളിലേക്കുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാക്കി നിജപ്പെടുത്തിയ സാഹചര്യത്തില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടു. ഗള്‍ഫ് രാജ്യങ്ങളടക്കമുള്ള രാജ്യങ്ങളുമായി ഇക്കാര്യത്തില്‍ പൂര്‍ത്തിയാക്കേണ്ട നടപടികള്‍ വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അനുകൂല പ്രതികരണമാണ് മന്ത്രി സുഷമാ സ്വരാജിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

മാര്‍ച്ച് 12-നുമുമ്പ് ജോലി വാഗ്ദാനം ലഭിക്കുകയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് വിദേശത്തേക്ക് പോകാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലെ അംബാസഡര്‍മാരുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ബ്രിട്ടനില്‍ ആറുവര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് കുറഞ്ഞത് 35,000 പൗണ്ട് ശമ്പളമില്ലെങ്കില്‍ മടങ്ങിപ്പോകണമെന്ന് നിയമം പാസ്സാക്കിയ പശ്ചാത്തലത്തില്‍ ധാരാളം ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് മുഖ്യമന്ത്രി വിദേശകാര്യ മന്ത്രിയെ അറിയിച്ചു. നഴ്‌സുമാരടക്കമുള്ള നിരവധിപ്പേര്‍ ഇതില്‍ താഴെമാത്രം ശമ്പളം ലഭിക്കുന്നവരാണ്. ഇക്കാര്യങ്ങള്‍ ബ്രിട്ടീഷ് സര്‍ക്കാറിനെ ബോധ്യപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നും വിദേശകാര്യമന്ത്രിയോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. 

2015, ഏപ്രിൽ 13, തിങ്കളാഴ്‌ച

യെമനില്‍ നിന്നു വന്ന കുഞ്ഞിന്റെ ചികില്‍സാച്ചെലവ് സര്‍ക്കാര്‍ വഹിക്കും

യെമനിലെ സനയില്‍ നിന്നു കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിച്ച പാര്‍വതിയെന്ന ഒന്‍പതു ദിവസം പ്രായമായ കുഞ്ഞ് കൊച്ചി അമൃത ആശുപത്രിയിലെ ശിശുക്കള്‍ക്കായുള്ള പ്രത്യേക തീവ്രപരിചരണ വിഭാഗത്തില്‍. അമ്മ രാജി സമീപം.

സംഘര്‍ഷഭരിതമായ യെമനില്‍ നിന്നു നാട്ടിലെത്തി കൊച്ചിയിലെ അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്ന 10 ദിവസം പ്രായമുള്ള പാര്‍വതിയുടെ ചികില്‍സാച്ചെലവു മുഴുവന്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. 

പാര്‍വതിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷമാണു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടാഴ്ച കൂടി കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സിക്കേണ്ടതുണ്ടെന്ന് ആശുപത്രി അധികൃതര്‍ മുഖ്യമന്ത്രിയോടു പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളുമായും മുഖ്യമന്ത്രി സംസാരിച്ചു.  

കൊല്ലം ഓച്ചിറ മഠത്തില്‍കാരായ്മ അയോധ്യയില്‍ സഷ് കുമാറിന്റേയും രാജിയുടേയും മകളായ പാര്‍വതിയെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് യെമനില്‍ നിന്നുള്ള വിമാനത്തില്‍ കൊച്ചിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ആരോഗ്യം വീണ്ടെടുക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. രക്ഷിതാക്കള്‍ കടുത്ത സാമ്പത്തിക ബാധ്യത നേരിടുന്ന സാഹചര്യത്തിലാണു സര്‍ക്കാര്‍ സഹായഹസ്തം നീട്ടുന്നത്.

2015, ഏപ്രിൽ 10, വെള്ളിയാഴ്‌ച

യെമന്‍: വിമാനമാര്‍ഗമുള്ള ഒഴിപ്പിക്കല്‍ നീട്ടണം


 യെമനില്‍നിന്ന് വിമാനമാര്‍ഗമുള്ള ഒഴിപ്പിക്കല്‍ 11 വരെയെങ്കിലും ദീര്‍ഘിപ്പിക്കണമെന്ന് പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും അയച്ച കത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

വിമാനമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം അവസാനിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇപ്പോഴും നിരവധിയാളുകള്‍ സനാ വിമാനത്താവളവുമായി ബന്ധപ്പെട്ട് സമീപപ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

വിമാനസീറ്റിന്റെ ലഭ്യതക്കുറവുമൂലം അവര്‍ക്ക് മടങ്ങാന്‍ കഴിഞ്ഞിട്ടില്ല. അവര്‍ക്കുകൂടി മടങ്ങാന്‍ അടിയന്തരമായ സൗകര്യം ഉണ്ടാക്കണം. ഇന്ത്യാക്കാരാണെന്ന് തെളിയിക്കാന്‍ രേഖ കൈവശമുള്ള എല്ലാവരെയും പാസ്‌പോര്‍ട്ടോ മറ്റ് രേഖകളോ കൈവശമില്ലെങ്കിലും മടക്കിക്കൊണ്ടുവരണമെന്ന് ജിബൂട്ടിയില്‍ തങ്ങി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കേന്ദ്രമന്ത്രി വി.കെ. സിങ്ങിനോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
പാക്കിസ്താന്‍ വഴിവന്ന അഞ്ച് മലയാളികള്‍ കേരളത്തിലെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷിതമായി അവരെ എത്താന്‍ സഹായിച്ച പാകിസ്താന്‍ സര്‍ക്കാറിന് മുഖ്യമന്ത്രി നന്ദി പറഞ്ഞു.

2015, ഏപ്രിൽ 7, ചൊവ്വാഴ്ച

ജിബൂട്ടി വിമാനങ്ങള്‍ കൊച്ചിയിലേക്ക് ക്രമീകരിക്കണം


 തിരുവനന്തപുരം: െയമനില്‍നിന്നുള്ള ഇന്ത്യാക്കാരെയും വഹിച്ച് ജിബൂട്ടിയില്‍നിന്ന് യാത്രതിരിക്കുന്ന എല്ലാ വിമാനങ്ങളും കൊച്ചി വഴി യാത്ര ക്രമീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് കത്തയച്ചു. കഴിഞ്ഞദിവസം മുംബൈയിലേക്ക് വന്ന വിമാനത്തിലെ യാത്രക്കാരില്‍ എഴുപത് ശതമാനം പേരും കേരളത്തിലേക്കുള്ളവരായിരുെന്നന്നും കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇങ്ങനെയുള്ള 188 മലയാളികളെ പ്രത്യേക വിമാനത്തിലാണ് മുംബൈയില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നത്. സ്ത്രീകളും കുട്ടികളും ഗര്‍ഭിണികളുമടങ്ങുന്ന യാത്രികര്‍ക്ക് ഇതുകാരണം വളരെയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവന്നു. ജിബൂട്ടിയില്‍നിന്നുള്ള വിമാനം ജിബൂട്ടി-കൊച്ചി-മുംബൈ/ജിബൂട്ടി-മുംബൈ-കൊച്ചി എന്ന് പുനഃക്രമീകരിക്കുകയാണെങ്കില്‍ ഈ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാവും. 
വിദൂരസ്ഥലങ്ങളില്‍നിന്നുള്ള വനിതകളായ നഴ്‌സുമാര്‍ക്ക് റോഡ് മാര്‍ഗം നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ യാത്രചെയ്ത് വിമാനത്താവളത്തിലോ തുറമുഖങ്ങളിലോ എത്താന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. റെഡ്‌ക്രോസ്/റെഡ് ക്രെസെന്റ് മറ്റ് മനുഷ്യാവകാശ സംഘടനകള്‍ എന്നിവയുമായി ചര്‍ച്ചചെയ്ത് ഇവര്‍ക്ക് വിമാനത്താവളത്തിലോ തുറമുഖത്തോ എത്താനുതകുന്ന ഒരു കര്‍മ്മപദ്ധതി തയ്യാറാക്കണം. 

വിസാ കാലാവധി കഴിഞ്ഞവരും ആശുപത്രി അധികൃതര്‍ അനുമതി നിഷേധിക്കുന്നവരും ഉള്‍പ്പെടെ മടങ്ങിവരാനാഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണം. പിഴയീടാക്കാതെതന്നെ ഇവര്‍ക്ക് ഔട്ട്പാസ്സ്/എക്‌സിറ്റ് പാസ് നല്‍കണം.

2015, ഏപ്രിൽ 4, ശനിയാഴ്‌ച

1,900 ഇന്ത്യക്കാര്‍ ഉടനെ മടങ്ങും

 
തിരുവനന്തപുരം: യെമനില്‍നിന്ന് മൂന്ന് വിമാനങ്ങളിലും രണ്ട് കപ്പലുകളിലുമായി 1,900 ഇന്ത്യക്കാരെ ഉടനെ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്ത്യന്‍ വ്യോമസേനയുടെ രണ്ട് വിമാനങ്ങളും എയര്‍ഇന്ത്യയുടെ ഒരു വിമാനവുമാണ് യെമനില്‍ എത്തിയത്. ഇതില്‍ ഒരു വിമാനം െകാച്ചിയിലെത്തും. രണ്ട് വിമാനങ്ങള്‍ മുംബൈയിലിറങ്ങും.

യെമനിലെ ഏദന്‍, ഹൊദിദ തുറമുഖങ്ങളില്‍ നാവികസേനയുടെ രണ്ട് കപ്പലുകള്‍ എത്തുന്നുണ്ട്. ശനിയാഴ്ച ഇത് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. യെമനിലെ സനാ വിമാനത്താവളത്തില്‍ വിമാനമിറങ്ങാന്‍ ഇന്ത്യയ്ക്ക് അനുമതി ലഭിച്ച സാഹചര്യത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു.

കെ.എസ്.ആര്‍.ടി.സി. സൗകര്യമൊരുക്കി


യെമനില്‍നിന്ന് തിരിച്ചെത്തുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍നിന്ന് ആറ് കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ ഏര്‍പ്പെടുത്തിയതായി ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. സൗജന്യമായിട്ടാണ് യാത്ര.

2015, ഏപ്രിൽ 3, വെള്ളിയാഴ്‌ച

യെമന്‍ : പ്രധാനമന്ത്രി ഉടനേ ഇടപെടണം


യെമനിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നേരിട്ട്‌ ഇടപെട്ട്‌ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക്‌ അയച്ച കത്തില്‍ ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും കത്തിന്റെ കോപ്പി നല്‌കി.കേന്ദ്രസര്‍ക്കാരും യെമനിലെ ഇന്ത്യന്‍ എംബസിയും ചില നടപടികള്‍ സ്വീകരിച്ചത്‌ സ്വാഗതാര്‍ഹമാണ്‌. എന്നാല്‍, അവിടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്നു. ഈ സാഹചര്യത്തില്‍ സമയബന്ധിതമായ നടപടികളിലൂടെ ഇന്ത്യക്കാരെ യെമനില്‍ നിന്ന്‌ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.യെമനില്‍ കുടുങ്ങിപ്പോയ മലയാളി നഴ്‌സുമാരുടെ ആശങ്കാജനകമായ നിരവധി ഫോണ്‍കോളുകള്‍ തനിക്കു ലഭിച്ചുകൊണ്ടിരിക്കുന്നു. ജീവന്‍ അപകടത്തിലാണ്‌ എന്നവര്‍ കരഞ്ഞകൊണ്ടാണു പറഞ്ഞത്‌. ഈ സാഹചര്യത്തില്‍ താഴെപ്പറയുന്ന നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന്‌ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

1. സൗദി ഭരണകൂടവുമായി ബന്ധപ്പെട്ട്‌ സാനയിലും യെമനിലെ മറ്റ്‌ വിമാനത്താവളങ്ങളിലും വിമാനം ഇറങ്ങാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം.

2. കൂടുതല്‍ വിമാനങ്ങളും നാവികസേനയുടേത്‌ ഉള്‍പ്പെടെയുള്ള കപ്പലുകളും അയയ്‌ക്കണം.

3. യെമനില്‍ നിന്നു മടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ എക്‌സിറ്റ്‌ പാസും മറ്റ്‌ അനുമതികളും നല്‌കണം. ഇതിനു ഫീസ്‌ ഈടാക്കരുത്‌.

4. സാനയിലെ മിലിട്ടറി ആശുപത്രി ഉള്‍പ്പെടെയുള്ള ആശുപത്രികള്‍ ജീവനക്കാരെ വിട്ടയയ്‌ക്കുന്നില്ല. അവരുടെ പാസ്‌പോര്‍ട്ട്‌ തടഞ്ഞുവയ്‌ക്കുകയും നഷ്‌ടപരിഹാരത്തുക ആവശ്യപ്പെടുകയും ചെയ്യുന്നു. ഇന്ത്യന്‍ എംബസി അടിയന്തരമായി ഇടപെട്ട്‌ ജീവനക്കാര്‍ക്ക്‌ പോരാനുള്ള അവസരം ഉണ്ടാക്കണം. നഷ്‌ടപരിഹാരത്തുക ഈടാക്കാന്‍ അനുവദിക്കരുത്‌.

5. യെമനിലെ നഴ്‌സുമാരില്‍ ഭൂരിപക്ഷവും മലയാളികള്‍ ആയതിനാല്‍ അവരെ തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ വിമാനത്തില്‍ കൊണ്ടുവരാന്‍ നടപടി എടുക്കണം.

ചൈനയും പാക്കിസ്ഥാനും അവരുടെ പൗരന്മാരെ മുഴുവന്‍ യെമനില്‍ നിന്ന്‌ ഒഴിപ്പിച്ചെന്നു മാധ്യമങ്ങളില്‍ കണ്ട കാര്യം മുഖ്യമന്ത്രി സൂചിപ്പിച്ചു. യെമനില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ നാട്ടിലുള്ള കുടുംബങ്ങളില്‍ വലിയ ആശങ്കയും വേദനയും ഉണ്ടെന്നു മുഖമന്ത്രി ചൂണ്ടിക്കാട്ടി.  

2015, മാർച്ച് 31, ചൊവ്വാഴ്ച

യെമന്‍: മലയാളികളുടെ കാര്യം കേന്ദ്രവുമായി ചര്‍ച്ച ചെയ്യുണ്ട് ചെയ്യുന്നുണ്ട്.

 
 യെമനില്‍ കുടുങ്ങിയ മലയാളികളുമായി നേരിട്ട് കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും അവരുടെ മടക്കത്തിനായി ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

മലയാളികളുടെ കാര്യം താനും പ്രവാസികാര്യമന്ത്രി കെ.സി. ജോസഫും കേന്ദ്രമന്ത്രി സുഷമാസ്വരാജുമായും യെമനിലെ ഇന്ത്യന്‍ അംബാസഡറുമായും നിരന്തരം സംസാരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

ഇവരില്‍ നിന്ന് ഇന്ത്യന്‍ എംബസി ആയിരം ഡോളര്‍ ആവശ്യപ്പെട്ടുവെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണ്. താന്‍തന്നെ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള നിരവധി മലയാളികളുമായി സംസാരിച്ചിരുന്നു. ആരും ഈ പ്രശ്‌നത്തെക്കുറിച്ച് പരാതി പറഞ്ഞിട്ടില്ല.

യെമന്‍ വിടാന്‍ ചില തൊഴിലുടമകള്‍ പാസ്‌പോര്‍ട്ട് നല്‍കാത്തതായി കുറേ മലയാളികള്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇങ്ങനെയുള്ളവര്‍ക്ക് ഇന്ത്യന്‍ എംബസിതന്നെ എക്‌സിറ്റ് പെര്‍മിറ്റ് നല്‍കും. ഇന്ത്യയില്‍ എത്തിയശേഷം അവര്‍ക്ക് പുതിയ പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കും. തൊഴില്‍ സര്‍ട്ടിഫിക്കറ്റും ശമ്പളക്കുടിശ്ശികയും കിട്ടാത്തവരുമുണ്ട്. ഇവരുടെ കാര്യത്തിലും എംബസി ഗൗരവമായി ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2014, ഡിസംബർ 24, ബുധനാഴ്‌ച

പാലിയേറ്റീവ് കെയര്‍ നഴ്‌സ്മാര്‍ക്കു ശമ്പള വര്‍ധന

പാലിയേറ്റീവ് കെയര്‍ നഴ്‌സ്മാര്‍ക്കു ശമ്പള വര്‍ധന: മുഖ്യമന്ത്രി

പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍ക്കു മുഖ്യമന്ത്രിയുടെ ക്രിസ്മസ് സമ്മാനം. വേതനം 2000 രൂപയായിരുന്നതു 10,000 രൂപ ആക്കി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തിട്ടുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പഞ്ചായത്തിന്റെയും ആരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിലുള്ള പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ രോഗീസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

അവശരും നിത്യരോഗികളുമായി കിടക്കുന്നവരുടെ സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളുടെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണെന്നും മീനടം പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് മുന്‍കൈ എടുത്തു നടത്തിയ പരിപാടി കിടപ്പുരോഗികള്‍ക്കു ക്രിസ്മസ് കാലത്തു സന്തോഷവും പ്രത്യാശയും പകരുന്നതായി മാറി. 60 കിടപ്പുരോഗികള്‍ സംഗമത്തില്‍ പങ്കെടുത്തു.

ഉച്ചഭക്ഷണവും ക്രിസ്മസ് കേക്കും നല്‍കിയാണു രോഗികളെ മടക്കി അയച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി.എം. സ്‌കറിയ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഫില്‍സണ്‍ മാത്യൂസ് മുഖ്യപ്രഭാഷണവും നടത്തി.