UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

Mass Contact എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Mass Contact എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015, ജൂലൈ 10, വെള്ളിയാഴ്‌ച

ജനസമ്പര്‍ക്കം; ധനസഹായം അനുവദിച്ചത് 170.73 കോടി


 മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ മൂന്നുഘട്ടങ്ങളിലായി 170.73 കോടി രൂപ ധനസഹായം അനുവദിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി. ഒന്നാം ഘട്ടത്തില്‍ 22.68 കോടി രൂപയും രണ്ടാം ഘട്ടത്തില്‍ 44.05 കോടി രൂപയും മൂന്നാം ഘട്ടത്തില്‍ 104 കോടി രൂപയും വിവിധ ഇനങ്ങളിലായി ധനസഹായം അനുവദിച്ചു. 

പരിപാടിക്കായി പരസ്യം, പന്തല്‍, ഭക്ഷണം എന്നീ ഇനങ്ങളിലായി 4.42 കോടി രൂപ ഒന്നാം ഘട്ടത്തിലും 4.84 കോടി രൂപ രണ്ടാം ഘട്ടത്തിലും ചെലവായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മൂന്നാംഘട്ടത്തിലെ ചെലവിന്റെ കണക്ക് കിട്ടിയിട്ടില്ല. മൂന്നും ഘട്ടങ്ങളിലുമായി 1247792 അപേക്ഷകള്‍ ലഭിച്ചു.

സംസ്ഥാന സര്‍വീസില്‍ നിന്ന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഇതുവരെ 71603 ഉദ്യോഗസ്ഥര്‍ വിരമിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. സെക്രട്ടേറിയറ്റിലെ പൊതുഭരരണ വകുപ്പില്‍ നിന്ന് 471 പേര്‍ വിരമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, ജൂൺ 18, വ്യാഴാഴ്‌ച

ജനസമ്പര്‍ക്ക പരാതികള്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി പരിഹരിക്കും


തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച പല പരാതികളും നിലവിലുള്ള ചട്ടങ്ങളുടെയും ഉത്തരവുകളുടെയും പരിമിതികളില്‍ പരിഹരിക്കാന്‍ കഴിയാത്തവയാണെന്നും ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി ചട്ടങ്ങളിലും ഉത്തരവുകളിലും മാറ്റം വരുത്തേണ്ടിവരുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനൊപ്പം അടിയന്തരമായി ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തിനുള്ള സംവിധാനങ്ങളുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ നിയമങ്ങളും ചട്ടങ്ങളും തടസം നില്‍ക്കുന്നത് മൂലം അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാത്ത സ്ഥിതിയുണ്ട്. ഇടുക്കിയിലെ ജനസമ്പര്‍ക്ക പരിപാടിയില്‍ തന്നെ കാണാനെത്തിയ യുവതിയുടെ പരാതി അത്തരത്തിലുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിധവകളുടെ പെണ്‍മക്കളുടെ വിവാഹ ആവശ്യത്തിന് വേണ്ടി ലഭിക്കേണ്ട സര്‍ക്കാര്‍ ധനസഹായത്തിന് വേണ്ടിയാണ് യുവതി തനിക്ക് നിവേദനം നല്‍കിയത്. എന്നാല്‍ ഇവരുടെ മാതാവും മരണപ്പെട്ടു പോയതിനാല്‍ ഇവര്‍ക്ക് വിധവകളുടെ മക്കള്‍ക്ക് ലഭിക്കുന്ന ധനസഹായത്തിനുള്ള അര്‍ഹത നഷ്ടപ്പെട്ടു. തന്റെ അമ്മ മരിച്ചുപോയത് തന്റെ കുറ്റം കൊണ്ടാണോയെന്ന യുവതിയുടെ ചോദ്യം മനസ് നോവിച്ചെന്നും ഇത്തരം കേസുകളില്‍ അച്ഛനും അമ്മയും മരിച്ചുപോയവര്‍ക്കും ധനസഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഓണ്‍ലൈന്‍ വഴി 1,38,028 അപേക്ഷകളും നേരിട്ട് 1,78,544 അപേക്ഷകളുമാണ് പതിനാല് ജില്ലകളില്‍ നിന്നുമായി ജനസമ്പര്‍ക്ക പരിപാടിക്ക് ലഭിച്ചത്. ഇതില്‍ 122828 പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ചു. ഒപ്പം അന്ന് തീരുമാനം എടുക്കാന്‍ കഴിയാതിരുന്ന പരാതികളില്‍ പിന്നീട് പരിഹാരവുമുണ്ടാക്കി. പല പരാതികളിലും പരിഹാരം ഉണ്ടാക്കാന്‍ കഴിയാതെ പോയത് നിലവിലെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും പോരായ്മകള്‍ മൂലമാണ്. ഈ പശ്ചാത്തലത്തിലാണ് നിലവിലുള്ള ചട്ടങ്ങളും ഉത്തരവുകളും മാറ്റാനുള്ള തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പതിനാല് ജില്ലകള്‍ക്കുമായി 165 പരിപാടികളാണ് പ്രഖ്യാപിച്ചത്. ഇവ ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ജനസമ്പര്‍ക്ക പരിപാടികളില്‍ പരാതികള്‍ എത്തുന്നത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ചലിക്കാത്തത് കൊണ്ടല്ല. പല പരാതികളും പരിഹരിക്കാനുള്ള നിയമങ്ങളിലെ പ്രായോഗിക പ്രശ്‌നങ്ങളാണ് ഇതിന് തടസമാകുന്നത്.


ചികില്‍സാ സഹായത്തിനുള്ള അപേക്ഷകളും ജനസമ്പര്‍ക്ക പരിപാടികളില്‍ ലഭിക്കുന്നുണ്ട്. തന്റെ ആദ്യ ജനസമ്പര്‍ക്ക പരിപാടിക്ക് ശേഷം 45 ഉത്തരവുകളാണ് പരിഷ്‌ക്കരിക്കേണ്ടി വന്നത്. ഇത്തരം നിര്‍ദ്ദേശങ്ങള്‍ ഇത്തവണയും നല്‍കേണ്ടിവരും. എല്ലാ പരാതികളിലും അനുകൂലമായ തീരുമാനമെടുക്കാനാകും എന്ന് പ്രതീക്ഷിക്കുന്നില്ല. പക്ഷെ, ഒരു പരാതിയും അവഗണിക്കാനാവില്ല. എന്തെങ്കിലും ചെയ്യാന്‍ പറ്റുന്നവയാണെങ്കില്‍ ചെയ്തുകൊടുക്കും. നിയമക്കുരുക്ക് മൂലം ചെയ്യാനാവാത്തയാണെങ്കില്‍ തടസങ്ങള്‍ മാറ്റാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


2015, ജൂൺ 17, ബുധനാഴ്‌ച

കരുതൽ 2015: ഐ.ഐ.ടി.ക്ക് സ്ഥലം ഏറ്റെടുക്കും, മെഡിക്കല്‍ കോളേജില്‍ ആസ്പത്രിസമുച്ചയവും

പാലക്കാടിന് 16 ഇന പരിപാടി

പാലക്കാട്: പാലക്കാട് ഐ.ഐ.ടി.ക്കായി 600 ഏക്കര്‍ ഏറ്റെടുക്കാന്‍ അനുമതിയായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാലക്കാട് മെഡിക്കല്‍ കോളേജില്‍ ആസ്പത്രിക്കെട്ടിടം നിര്‍മിക്കാന്‍ ഭരണാനുമതിയായെന്നും അദ്ദേഹം പറഞ്ഞു. 360 കോടിയുടെ പട്ടികജാതി നിധിയുപയോഗിച്ചാണ് നിര്‍മാണം. രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന്, ആസ്പത്രിയുടെ ഭാഗമായി കാന്‍സര്‍ചികിത്സാ-ഗവേഷണകേന്ദ്രവും തുറക്കും. പാലക്കാട് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ ജനസമ്പര്‍ക്കപരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ ജില്ലയ്ക്കുള്ള പദ്ധതിവിവരണം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

ഓര്‍ഗാനിക് പാലക്കാട്, പട്ടാമ്പിയില്‍ സൈബര്‍പാര്‍ക്ക് എന്നിവമുതല്‍ കുടിവെള്ളവിതരണ പദ്ധതികളും റോഡ് പദ്ധതികളുമുള്‍പ്പെടെ 16 ഇനങ്ങള്‍ ഉള്‍പ്പെടുന്നതാണ് പ്രഖ്യാപനം. ഒരുവര്‍ഷത്തിനകം ഇവ പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. 
വിധവകളുടെ മക്കള്‍ക്ക് വിവാഹധനസഹായം നല്‍കാന്‍ നിലവില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, അനാഥവനിതകള്‍ക്ക് വിവാഹസഹായം നല്‍കാന്‍ നിയമമില്ല. ഈ പരിമിതി കടക്കാന്‍ നിയമനിര്‍മാണം നടത്തും.

അടിസ്ഥാനസൗകര്യമേഖലയില്‍ ആന്വിറ്റി പദ്ധതിയില്‍പ്പെടുത്തി 120 കോടി രൂപ ചെലവില്‍ കുറ്റിപ്പുറം-കുമ്പിടി-തൃത്താല-പട്ടാമ്പി-ഷൊറണൂര്‍ റോഡ് നിര്‍മിക്കും. പട്ടാമ്പിയിലെ ചപ്പാത്തിനുപകരം പുതിയ പാലമുള്‍പ്പെടെയുള്ളതാണ് പദ്ധതി.

പാലക്കാട് നഗരത്തില്‍നിന്ന് 6 പുതിയ ലിങ്ക് ബൈപ്പാസുകള്‍ നിര്‍മിക്കാന്‍ 25.3 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 



പാലക്കാടൊഴികെ സംസ്ഥാനത്ത് ഇത്തവണ നടത്തിയ ജനസമ്പര്‍ക്കത്തില്‍ 3,68,290 പരാതികള്‍ കിട്ടി. പരിപാടിയോട് നിസ്സഹകരിക്കുന്നവര്‍ പരിപാടിയില്‍ പങ്കാളികളാകുന്നവരുടെ അഭിപ്രായം കേള്‍ക്കണം. പരിപാടിയുടെ ഫലവും വിലയിരുത്തണം. നിസ്സഹകരിക്കുന്നവരോട് പരിഭവമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ രണ്ട് അന്ധ ക്രിക്കറ്റ് കളിക്കാര്‍ ബസ്സിടിച്ച് മരിച്ചത് അടുത്ത മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചചെയ്ത് നടപടിയെടുക്കും. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എന്തുചെയ്യണമെന്ന് തീരുമാനിക്കും. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യവും തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


2015, ജൂൺ 16, ചൊവ്വാഴ്ച

കരുതൽ 2015: പാലക്കാട് ജില്ലയില്‍ ജനസമ്പര്‍ക്ക പരിപാടി ഇന്ന്‌



പാലക്കാട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജില്ലയിലെ ജനസമ്പര്‍ക്കപരിപാടിക്ക് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം ഒരുങ്ങി. ചൊവ്വാഴ്ച രാവിലെ എട്ടിന് തുടങ്ങുന്ന ജനസമ്പര്‍ക്ക പരിപാടിയുടെ ഒരുക്കം പൂര്‍ത്തിയായി. മുഖ്യമന്ത്രി രാവിലെ എട്ടിന് വേദിയിലെത്തും. 2015 മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ 17 വരെ ഓണ്‍ലൈനില്‍ ലഭിച്ച പരാതികളാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 18,234 അപേക്ഷകളാണ് ലഭിച്ചത്. കൂടുതലായി 15,000 അപേക്ഷകള്‍ പ്രതീക്ഷിക്കുന്നുണ്ട്. അക്ഷയകേന്ദ്രങ്ങള്‍ക്ക് ചുമതല നല്‍കിയ 50 കൗണ്ടറുകളിലൂടെ 35,000 അപേക്ഷ കൈകാര്യംചെയ്യാനുള്ള സജ്ജീകരണമാണ് ഒരുക്കുന്നത്. 

2015, ജൂൺ 5, വെള്ളിയാഴ്‌ച

മുളംകുന്നത്തുകാവ് പന്ത്രണ്ടേക്കറില്‍ ഐ.ടി.പാര്‍ക്ക് സ്ഥാപിക്കും


തൃശൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തൃശൂരിലെ ജനസമ്പര്‍ക്ക പരിപാടി തേക്കിന്‍കാട് മൈതാനത്ത് ആരംഭിച്ചു. മുളംകുന്നത്തുകാവ് പഴയ കെല്‍ട്രോണിന്റെ പന്ത്രണ്ടേക്കറില്‍ ഐ.ടി.പാര്‍ക്ക് സ്ഥാപിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു. പടിഞ്ഞാറെ കോട്ട ഫ്‌ളൈ ഓവറിന് 35 കോടി രൂപ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി സി.എന്‍. ബാലകൃഷണന്‍, യുഡിഎഫ് എംഎല്‍എ മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. കനത്ത സുരക്ഷയിലാണ് പരിപാടി നടക്കുന്നത്. കോണ്‍ഗ്രസ്സ്, യൂത്ത് കോണ്‍ഗ്രസ്സ് വളണ്ടിയര്‍മാര്‍ 5000 പേര്‍ക്ക് ആഹാരപൊതി നല്‍കുന്നുണ്ട്. പോലീസ് അസോസിയേഷന്‍ കുടിവെള്ളവും വിതരണം ചെയ്യുന്നു. 110 പേരെയാണ് മുഖ്യമന്ത്രി നേരിട്ട് കാണുക. 

രാവിലെ എട്ട് മണിക്ക് തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തേക്കിന്‍കാട് മൈതാനത്ത് നായ്കനാല്‍ പരിസരത്തുള്ള ജനസമ്പര്‍ക്കവേദിയിലെത്തിയിരുന്നു. ഓണ്‍ലൈനായി ലഭിച്ച 9567 അപേക്ഷകള്‍ക്കു പുറമെ നിശ്ചിത തീയതിക്കുശേഷം 4027 അപേക്ഷകള്‍ കൂടി താലൂക്ക് ഓഫീസുകളിലും കളക്ടറേറ്റിലുമുള്ള പ്രത്യേക കൗണ്ടറുകള്‍വഴി ലഭിച്ചിരുന്നു. ഓണ്‍ലൈനായി ലഭിച്ച 9567 അപേക്ഷകളില്‍ 8458 എണ്ണത്തില്‍ ഇതിനകം നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള സഹായത്തിനു 3000 അപേക്ഷകളാണു ലഭിച്ചത്. 

നെല്ല് സംഭരണം 15 ദിവസത്തേക്കു കൂടി നീട്ടും


തൃശൂർ ∙ നെല്ല് സംഭരണം 15 ദിവസത്തേക്കു കൂടി നീട്ടാൻ കേന്ദ്രം സമ്മതിച്ചതായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ജില്ലയിലെ ജനസമ്പർക്ക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ ഒൻപതിന് ആരംഭിച്ച ജനസമ്പർക്ക പരിപാടി രാത്രി വൈകും വരെ തുടർന്നു. ഓൺലൈനായി നേരത്തേ ലഭിച്ച 9561 അപേക്ഷകൾ ഉൾപ്പെടെ 24,492 അപേക്ഷകളാണു മുഖ്യമന്ത്രിക്കു ലഭിച്ചത്. 7.63 കോടിയുടെ സഹായധന വിതരണം നടത്തി.

നെല്ല് സംഭരണം ജൂൺ ഒന്നു വരെ നടത്താനാണു കേന്ദ്രം ഉത്തരവിറക്കിയത്. എന്നാൽ കേരളത്തിൽ അപ്രതീക്ഷിതമായ മഴയടക്കമുള്ള പ്രശ്നങ്ങൾകൊണ്ടു കൊയ്ത്ത് നീണ്ടുപോയി. ഇതു പരിഗണിച്ചു സംഭരണം 15 ദിവസത്തേക്കു നീട്ടണമെന്നാണു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. ഇന്നലെ രാവിലെ ഡൽഹിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനുമായി മുഖ്യമന്ത്രി ചർച്ച നടത്തി. ഇതേത്തുടർന്നാണ് ഉത്തരവിറക്കാൻ തീരുമാനമായത്. ചീഫ് വിപ് തോമസ് ഉണ്ണിയാടനും കർഷക സംഘങ്ങളും ഇതിനായി രാവിലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു.

ജില്ലയിലെ 13 പ്രധാന പദ്ധതികൾക്കു ഫണ്ട് ലഭ്യമാക്കുന്ന പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തി. ചൂണ്ടൽ– ഗുരുവായൂർ നാലുവരിപ്പാതയും ഗുരുവായൂരിൽ മേൽപ്പാലവും നിർമിക്കാനാവശ്യമായ തുക പെട്രോൾ സെസ് പദ്ധതിയിൽപ്പെടുത്തി നൽകും. തൃശൂർ നഗരത്തിലെ പടിഞ്ഞാറെക്കോട്ടയിൽ മേൽപ്പാലം നിർമിക്കാനാവശ്യമായ തുകയും ഈ പദ്ധതിയിൽ നിന്നു നൽകും. തേക്കിൻകാട് മൈതാനത്തിനു ചുറ്റും നടപ്പാത നിർമിച്ചു സൗന്ദര്യവൽക്കരണത്തിനായി 2.5 കോടി രൂപ അനുവദിച്ചു. നഗരത്തിൽ മൊബിലിറ്റി ഹബ് സ്ഥാപിക്കാനാവശ്യമായ സ്ഥലം വിട്ടുകൊടുക്കാനും തീരുമാനിച്ചു.

2015, ജൂൺ 3, ബുധനാഴ്‌ച

കരുതൽ 2015: ജനഹിതമറിഞ്ഞു നിയമം പരിഷ്കരിക്കുന്നു


കണ്ണൂർ ∙ ജനങ്ങൾക്ക് അർഹതപ്പെട്ട ആനുകൂല്യം ലഭിക്കുന്നതിനു തടസ്സമായി നിന്ന ഒട്ടേറെ നിയമങ്ങൾ പരിഷ്കരിക്കാൻ ജനസമ്പർക്കപരിപാടി സഹായകരമായെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കണ്ണൂരിലെ ജനസമ്പർക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനസമ്പർക്കത്തിന്റെ നാലാം ഘട്ടമായ കരുതൽ 2015 പൂർത്തിയാകുന്നതിനു മുൻപുതന്നെ ഒട്ടേറെ നിയമങ്ങൾ ഭേദഗതി വരുത്തി. ഹീമോഫീലിയ രോഗികൾക്കുള്ള ധനസഹായത്തിന്റെ പരിധി എടുത്തുകളഞ്ഞത് ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.സി. ജോസഫ് അധ്യക്ഷനായിരുന്നു. വികസനത്തിൽ രാഷ്ട്രീയം കലർത്താത്ത സർക്കാരാണു കേരളം ഭരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.

വിധവകളുടെ മക്കള്‍ക്കുള്ള സഹായം ഇനി അച്ഛനമ്മമാര്‍ മരിച്ച കുട്ടികള്‍ക്കും

കണ്ണൂര്‍∙ വിധവകളുടെ മക്കള്‍ക്കു നല്‍കിവരുന്ന 50,000 രൂപയുടെ വിവാഹധനസഹായം ഇനിമുതല്‍ മാതാപിതാക്കള്‍ മരിച്ചുപോയ കുട്ടികള്‍ക്കും ലഭിക്കുമെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി ജനസമ്പർക്ക പരിപാടി വേദിയിൽ അറിയിച്ചു. ‘ജനസമ്പര്‍ക്ക പരിപാടിയില്‍ നിന്നു ലഭിച്ച അനുഭവമാണ് തീരുമാനത്തിനു പിറകിൽ.

ഇടുക്കിയുള്‍പ്പെടെയുള്ള ജില്ലകളിൽ നിന്ന് ഇത്തരം ധാരാളം പരാതികൾ ലഭിച്ചു. ചട്ടം ഭേദഗതി ചെയ്ത് അച്ഛനമ്മമാര്‍ മരിച്ച കുട്ടികളെക്കൂടി സഹായ പദ്ധതിയിൽ ഉൾപ്പെടുത്തും. ആദ്യ ജനസമ്പര്‍ക്ക പരിപാടിക്കു ശേഷം ഇത്തരത്തില്‍ 45 ചട്ടങ്ങളിലാണ് ഭേദഗതി വരുത്തി ഉത്തരവിറക്കിയത്. ജനസമ്പര്‍ക്ക പരിപാടിയിലൂടെ എടുക്കുന്ന തീരുമാനങ്ങള്‍ ഏതെങ്കിലും ഒരു വ്യക്തിക്കു മാത്രം ലഭിക്കുന്ന ആനുകൂല്യമല്ലെന്നും സമൂഹത്തിലെ അര്‍ഹരായ മറ്റുള്ളവര്‍ക്കും പ്രയോജനം കിട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാങ്കേതിക കുരുക്കുകളിൽ കുരുങ്ങി വൈകിയ പദ്ധതികൾ ഉടൻ നടപ്പാക്കുമെന്ന് ഉറപ്പുനൽകിയ മുഖ്യമന്ത്രി വികസനരംഗത്തു ജില്ലയ്ക്കു കുതിപ്പേകുന്ന പുതിയ പദ്ധതികളും ജനസമ്പർക്ക പരിപാടിയായ കരുതൽ 2015ന്റെ വേദിയിൽ പ്രഖ്യാപിച്ചു.

പയ്യന്നൂർ ആസ്ഥാനമായി പുതിയ താലൂക്കും മേലെചൊവ്വ – പുതിയതെരു ഫ്ലൈഓവറും പ്രഖ്യാപിച്ച മുഖ്യമന്ത്രി പരിയാരം മെഡിക്കൽ കോളജ് സർക്കാർ ഉടൻ ഏറ്റെടുക്കുമെന്നും അറിയിച്ചു.

കരുതൽ 2015: മുടങ്ങിയതും തടസ്സം വന്നതുമായ പഴയ പദ്ധതികള്‍ക്ക് പുതുനടപടി


കണ്ണൂര്‍: പുതിയ പദ്ധതികളല്ല, പലവിധകാരണം കൊണ്ട് മുടങ്ങിയതും തടസ്സം വന്നതുമായ പദ്ധതികളാണ് താന്‍ പ്രഖ്യാപിക്കുന്നതെന്ന് ആമുഖമായി പറഞ്ഞുകൊണ്ടാണ് ജനസമ്പര്‍ക്കവേദിയില്‍ 19 പദ്ധതികള്‍ക്ക് മുഖ്യമന്ത്രി പുതുനടപടി പ്രഖ്യാപിച്ചത്. മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ക്ക് വേഗത്തില്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് ഏറ്റെടുത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാക്കുമെന്ന പ്രഖ്യാപനം ജനം കൈയടിയോടെയാണ് സ്വീകരിച്ചത്. മെഡിക്കല്‍ കോളേജ് പാറ്റേണ്‍ അനുസരിച്ച് ജീവനക്കാരെ തിട്ടപ്പെടുത്തും. എല്ലാ ജില്ലകളിലും സര്‍ക്കാര്‍തലത്തില്‍ മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

പയ്യന്നൂര്‍ കേന്ദ്രമാക്കി പുതിയ താലൂക്ക് രൂപവത്കരിക്കും. ഇതിനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. പുതിയ താലൂക്കുകള്‍ പ്രഖ്യാപിച്ചപ്പോള്‍ പയ്യന്നൂരും പരിഗണനയിലുണ്ടായിരുന്നതാണ്. പക്ഷേ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നില്ല. സര്‍ക്കാര്‍ പയ്യന്നൂര്‍ താലൂക്കിന് അനുകൂലമായി തീരുമാനമെടുത്തതായും മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂരിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ മേലെചൊവ്വ മുതല്‍ പുതിയതെരുവരെ ഫ്‌ളൈഓവര്‍ നിര്‍മാണം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഇതിന് വിശദമായ പഠനറിപ്പോര്‍ട്ട് ഉടന്‍ തയ്യാറാക്കും. 

വളപട്ടണം-മാഹി ബൈപാസ് നിര്‍മാണത്തിന് ഉടന്‍ നടപടിയുണ്ടാകും. ഇതില്‍ മുഴപ്പിലങ്ങാട്-നാലുതറ 12 കി.മീ. റോഡിന് സ്ഥലമെടുത്തതായും 300 കോടി രൂപയുടെ എസ്റ്റിമേറ്റ് കേന്ദ്രാനുമതിക്കായി നല്കിയതായും മുഖ്യമന്ത്രി പറഞ്ഞു. നാലുതറ-അഴീക്കല്‍, മുഴപ്പിലങ്ങാട്-വളപട്ടണം എന്നീ റോഡുകളുടെ സ്ഥലമെടുപ്പിനുള്ള നടപടികള്‍ വേഗത്തിലാക്കും. 

തളിപ്പറമ്പ് താലൂക്ക് ആസ്​പത്രിയിലും തലശ്ശേരി ജനറല്‍ ആസ്​പത്രിയിലും ഡയാലിസിസ് യൂണിറ്റ് ഉടന്‍ തുടങ്ങും. കാരുണ്യ ചികിത്സാപദ്ധതിയില്‍നിന്നുള്ള സഹായത്തോടെ സംസ്ഥാനത്തെ 27 താലൂക്ക് ആസ്​പത്രികളില്‍ ഡയാലിസിസ് യൂണിറ്റ് തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇരിട്ടി താലൂക്കില്‍ അടുത്തവര്‍ഷം യൂണിറ്റ് തുടങ്ങാന്‍ നടപടി സ്വീകരിക്കും. 

അഴീക്കല്‍ തുറമുറഖത്ത് കപ്പല്‍ അറ്റകുറ്റപ്പണിശാല തുടങ്ങും. ഇതിനായി കൊച്ചി കപ്പല്‍ശാലയുടെ സഹകരണത്തോടെ തുറമുഖത്ത് ആറുമീറ്റര്‍ ആഴം ഉറപ്പാക്കും. ഇതിന് പ്രത്യേക പഠന സംഘം അടുത്തയാഴ്ച തുറമുഖം സന്ദര്‍ശിക്കുമെന്നും തുറമുഖത്തിനായി 19 കോടി രൂപയുടെ ക്രെയിനിന് ഓര്‍ഡര്‍ നല്കിയതായും ഉമ്മന്‍ചാണ്ടി പറഞ്ഞു..

കാട്ടാമ്പള്ളിയെ ടുറിസം കേന്ദ്രമായി വികസിപ്പിക്കും. മുഴപ്പിലങ്ങാട്-പൈതല്‍മല-കാഞ്ഞിരക്കൊല്ലി-ആറളം-പാലക്കയംതട്ട്-പറശ്ശിനിക്കടവ്-കൊട്ടിയൂര്‍ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം സര്‍ക്യൂട്ട് നടപ്പാക്കും. ഭൂരഹിത പദ്ധതിയില്‍ സ്ഥലം നല്‍കിയ വെള്ളോറ പ്രദേശത്ത് കുടിവെള്ളം, വൈദ്യുതി, റോഡ് അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. പൊതുമരാമത്ത് വകുപ്പിന്റെ ആന്വിറ്റി പദ്ധതിയില്‍പ്പെടുത്തി മലയോര ഹൈവെ പദ്ധതി പുനരാരംഭിക്കും. കണ്ണൂര്‍-ചെറുപുഴ-പയ്യാവൂര്‍ 58 കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിന് ടെന്‍ഡര്‍ ക്ഷണിച്ച് പ്രവൃത്തി ഉടന്‍ തുടങ്ങും.

ബജറ്റില്‍ പ്രഖ്യാപിച്ച പൂരക്കളി അക്കാദമി പയ്യന്നൂര്‍ ആസ്ഥാനമായി ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. മലബാറിലെ കുടിയേറ്റ ചരിത്രം പ്രതിപാദിക്കുന്ന വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയത്തിന്റെ നിര്‍മാണം ഈവര്‍ഷംതന്നെ തുടങ്ങും. തലശ്ശേരിക്കടുത്ത് പുതുതായി അനുവദിച്ച കേന്ദ്രീയ വിദ്യാലയത്തിന് എട്ടേക്കര്‍ സ്ഥലം ഉടന്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊടുവള്ളിയില്‍ റെയില്‍വേ മേല്‍പ്പാലത്തിന് ഉടന്‍ ടെന്‍ഡര്‍ വിളിക്കും. നടാല്‍, താഴെചൊവ്വ റെയില്‍ മേല്‍പ്പാലത്തിന് അടിയന്തരനടപടി സ്വീകരിക്കും. ഇവിടെ പുതിയ ബൈപാസ് വന്നതോടെയാണ് മേല്‍പ്പാലത്തിന് മുന്തിയ പരിഗണന ലഭിക്കാതിരുന്നത്. എന്നാല്‍, ഏറെ ഓഫീസുകളും മറ്റുമുള്ളതിനാല്‍ ഇത് നിര്‍വഹിക്കാന്‍ റെയില്‍വേയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

പയ്യാമ്പലം ശ്മശാനം നവീകരണത്തിന് നഗരവികസന മന്ത്രാലയം ഒരുകോടിരൂപ അനുവദിച്ചിട്ടുണ്ട്. അവിടെ സ്ഥലം വിട്ടുനല്‍കാമെന്ന് പഞ്ചായത്തും സമ്മതിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ ശ്മശാനത്തിന്റെ മാതൃകയിലാണ് പയ്യാമ്പലത്ത് മികച്ച രീതിയിലുള്ള ശ്മശാനം നിര്‍മിക്കുക.

ജില്ലാ ആസ്ഥാനത്ത് പല ഓഫീസുകളും പല സ്ഥലത്ത് പല കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ നഗരത്തില്‍ പുതിയ മിനിസ്റ്റേഷന്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.ആറളം ആദിവാസി കോളനിയുടെ വികസനത്തിന് വിശദമായ രൂപരേഖ തയ്യാറാക്കും നബാര്‍ഡിന്റെ സഹായത്തോടെയാകും പദ്ധതികള്‍ നടപ്പാക്കുക. 

ഇവകൂടാതെ പട്ടയവിതരണം സംബന്ധിച്ച രണ്ടു പ്രധാന പ്രഖ്യാപനങ്ങളും മുഖ്യമന്ത്രി നടത്തി. 
ആറളം ഫാം സര്‍ക്കാര്‍ ഏറ്റെടുത്ത കാലം മുതലേ ഇവിടെയുള്ള 32 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുക എന്നാവശ്യമുണ്ട്. ദീര്‍ഘകാലം ശ്രമിച്ചിട്ടും ഇതിന് പരിഹാരം കാണാനായിരുന്നില്ല. പഞ്ചായത്ത് റവന്യൂ വകുപ്പിന് നല്കിയ രണ്ടേക്കര്‍ ഭൂമി 12 കുടുംബങ്ങള്‍ക്ക് വീതിച്ചുനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. അവര്‍ക്ക് രേഖകള്‍ ഇന്നുതന്നെ കൊടുക്കും. ബാക്കി 20 കുടുംബങ്ങള്‍ക്ക് 2.67 ഏക്കര്‍ മിച്ചഭൂമിയും വിതരണം ചെയ്യാന്‍ തീരുമാനിച്ചു. ഇതോടെ 40 വര്‍ഷത്തെ ഭൂപ്രശ്‌നത്തിന് പരിഹാരമാകുകയാണ്. ആറളം ഫാം ജീവനക്കാരുടെ വേതനവും കഴിഞ്ഞ ജനവരി ഒന്ന് കണക്കാക്കി പരിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വടക്കേക്കളം മിച്ചഭൂമി പ്രദേശത്തെയും കൊട്ടിയൂര്‍ ആറളം നാലേക്കര്‍ മിച്ചഭൂമി പ്രദേശത്തെയും കര്‍ഷകര്‍ക്ക് ഉടന്‍ പട്ടയം നല്‍കും. വടക്കേക്കളത്ത് 1,234 ഏക്കറിലായി 634 അപേക്ഷയാണുള്ളത്. അവശേഷിക്കുന്ന സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കും. കൊട്ടിയൂര്‍, ആറളത്തെ മിച്ചഭൂമിയും നാലേക്കര്‍ പരിധിവെച്ച് പട്ടയം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, മേയ് 31, ഞായറാഴ്‌ച

ഇടുക്കിയുടെ വികസനത്തിനും സമഗ്രപുരോഗതിക്കും വഴിവെയ്ക്കുന്ന 11 പദ്ധതികള്‍


ഇടുക്കി ജില്ലയുടെ വികസനത്തിനും സമഗ്രപുരോഗതിക്കും വഴിവെയ്ക്കുന്ന 11 പദ്ധതികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. തൊടുപുഴ ന്യൂമാന്‍ കോളേജ് മൈതാനിയില്‍ കരുതല്‍ 2015 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.  പട്ടയപ്രശ്‌നം മുതല്‍ ക്യാന്‍സര്‍ ചികിത്സാ സൗകര്യം വരെയുളളതാണ്  ഈ പദ്ധതികള്‍.

ഓഗസ്റ്റ് 15നകം 18,173 പേര്‍ക്ക് പട്ടയം  നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.   കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍  18,000 പട്ടയമാണ് ജില്ലയില്‍ നല്‍കിയത്. ഓഗസറ്റ് 15നകം പെരിഞ്ഞാംകുഴി, സി.എച്ച്.ആര്‍, പത്തുചെയിന്‍ എന്നിവിടങ്ങളിലായി 8,000 പട്ടയവും താലൂക്കുതലത്തില്‍ 1,500 പട്ടയവും ഉള്‍പ്പെടെ 9,500 പട്ടയവും നല്‍കും. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ അര്‍ഹരായ 8,673 പേര്‍ക്കുള്ള സ്ഥലവും ഓഗസ്റ്റ് 15നകം കൊടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇപ്രകാരമാണ് 18,173 പേര്‍ക്ക് പട്ടയം നല്‍കുന്നത്.  സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നാല് മാസം 2,500 പട്ടയം വീതം വിതരണം ചെയ്യുന്നതിനായി സംയുക്ത പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പട്ടയപ്രഖ്യാപനം നീണ്ട കരഘോഷത്തോടെയാണ് മലയോര ജനത വരവേറ്റത്. വാഗമണ്ണിലെ ഭൂരേഖകളിലെ കേസ് പരിഹാരിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. ഇത്തരത്തിലുള്ള 3,000 കേസുകള്‍ പരിഗണിച്ച് ഡിസംബറിനകം ഭൂരേഖയില്‍ മാറ്റം വരുത്തി പട്ടയം നല്‍കുന്നതിന് സമഗ്രമായ പദ്ധതിയാണ് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 

ചികിത്സാരംഗത്ത് ഇടുക്കിക്ക് വലിയ പ്രാധാന്യം നല്‍കുമെന്നും  മുഖ്യമന്ത്രി അറിയിച്ചു. ഇടുക്കി മെഡിക്കല്‍ കോളേജ് വികസനത്തിന് എല്ലാ നടപടികളും സ്വീകരിക്കുന്നതോടൊപ്പം ഇടുക്കിയിലും തൊടുപുഴയിലും കാന്‍സര്‍ ചികിത്സാ സൗകര്യമൊരുക്കും. തൊടുപുഴ നഗരസഭ 10 ലക്ഷവും ജലവിഭവമന്ത്രി 15 ലക്ഷവും നല്‍കി താലൂക്ക് ആശുപത്രിയില്‍ കീമോ തെറാപ്പി യൂണിറ്റ് ആരംഭിക്കും. ഇടുക്കി കാന്‍സര്‍ ചികിത്സാകേന്ദ്രം ജില്ലാ സഹകരണ ബാങ്ക് നിര്‍മ്മിച്ചു നല്‍കുന്നതിന് പ്രസിഡന്റ്  ഇ.എം. അഗസ്തി സന്നദ്ധ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.  ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ "ശുചിത്വ മൂന്നാര്‍" പദ്ധതി നടപ്പാക്കും.  ജില്ലാ കളക്ടര്‍ പദ്ധതി ഏകോപിപ്പിക്കും.  ഇടമലക്കുടിയിലെ 2,647 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 23.32 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. ഇതിനുള്ള വിശദമായ രൂപരേഖയില്‍ ഫണ്ടും ലഭ്യമായതായി മുഖ്യമന്ത്രി അറിയിച്ചു. ടൂറിസം വികസനവും തൊഴില്‍ ലഭ്യതയും ഉറപ്പാക്കുന്ന 9.80 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. തോട്ടങ്ങളിലെ ലയങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്താന്‍ തദ്ദേശ ഭരണ വകുപ്പ്, ശുചിത്വമിഷന്‍, തൊഴില്‍ വകുപ്പ് എന്നിവര്‍ സംയുക്ത പദ്ധതി ആവിഷ്‌കരിക്കും. ഇതോടൊപ്പം ലയങ്ങളുടെ ഉടമസ്ഥര്‍ ചെയ്യേണ്ട കാര്യങ്ങള്‍ നടപ്പാക്കാന്‍ നിയമപരമായ നടപടി കൈക്കൊള്ളും.  തൊഴില്‍ പരിശീലനം നല്‍കി യുവാക്കളുടെ നൈപുണ്യവികസനത്തിനായി അഞ്ച് താലൂക്കുകളില്‍ ഓരോ കേന്ദ്രം വീതം തുറക്കും. വിഭിന്നശേഷിയുള്ളവരുടെ പ്രതേ്യക പരിചരണത്തിനും പരിപാലനത്തിലുമായി ആരോഗ്യവകുപ്പ്, സാമൂഹ്യനീതി വകുപ്പ്, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

കുരുതിക്കളം മുതല്‍ വെള്ളിയാമറ്റം വഴി ചെറുതോണയിലെത്തുന്ന റോഡ് ആന്വിറ്റി പദ്ധതിയില്‍പ്പെടുത്തി ചെയ്യും. ഇത് ടെണ്ടര്‍ ചെയ്ത് ഉടനെ പണി തുടങ്ങാന്‍ നടപടി സ്വീകരിക്കും.  നേര്യമംഗലം-കരിമ്പന്‍-മുരിക്കാശ്ശേരി -മൈലാടുംപാറ വഴി നെടുംങ്കണ്ടത്തെത്തുന്ന റോഡ്  നിര്‍മിക്കുമെന്ന്  മുഖ്യമന്ത്രി അറിയിച്ചു.

ആഗസ്ത് 15നകം ഇടുക്കിയിലെ 18,173 പേര്‍ക്ക് പട്ടയം


തൊടുപുഴ: ആഗസ്ത് 15നകം ഇടുക്കി ജില്ലയിലെ 18,173 പേര്‍ക്ക് പട്ടയം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തൊടുപുഴയില്‍ നടന്ന ജനസമ്പര്‍ക്കപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനുള്ള നടപടികള്‍ നടന്നുവരുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

ജില്ലയിലെ താലൂക്കുകളിലും കളക്ടറേറ്റിലും അപേക്ഷ നല്‍കിയിട്ടുള്ള 1,500 പേരുള്‍പ്പെടെ 9,500 പേര്‍ക്കാണ് പട്ടയം ലഭിക്കുക. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ അപേക്ഷിച്ചവരില്‍ അര്‍ഹരായ 8,673 പേര്‍ക്ക് മൂന്നുസെന്റ് വീതം ഭൂമി നല്‍കും. ഇതിനുള്ള ഭൂമി കണ്ടെത്തിയെന്നും വിതരണം ആഗസ്ത് 15നകം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സപ്തംബര്‍മുതല്‍ ഡിസംബര്‍വരെ നാലുമാസം 2,500 പട്ടയംവീതം വിതരണം ചെയ്യുന്നതിനായി സംയുക്തപരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വാഗമണ്ണിലെ ഭൂരേഖകളിലെ കേസ് പരിഹരിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കും. ഇത്തരത്തിലുള്ള 3,000 കേസ് പരിഗണിച്ച് ഡിസംബറിനകം ഭൂരേഖയില്‍ മാറ്റംവരുത്തി പട്ടയം നല്‍കുന്നതിന് സമഗ്രമായ പദ്ധതിയാണ് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 

ഇതോടെ ഈവര്‍ഷം ഏകദേശം 30,000 പേര്‍ക്ക്്് പട്ടയം ലഭിക്കുമെന്നാണ് പ്രഖ്യാപനം. പട്ടയവിതരണം സുഗമമാക്കാന്‍ ആവശ്യത്തിന് ജീവനക്കാരും പുതിയ സര്‍ക്കാര്‍ ഉത്തരവുകളും നയതീരുമാനങ്ങളില്‍ മാറ്റങ്ങളും ഉണ്ടാകണം. ഇവയില്‍ സര്‍ക്കാര്‍ അനുകൂലമായ തീരുമാനം കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

2015, മേയ് 26, ചൊവ്വാഴ്ച

ഐ.ഐ.ടി മാതൃകയില്‍ കായിക ഇന്‍സ്റ്റിറ്റിറ്റിയൂട്ട്; കോട്ടയത്തിന്റെ വികസനത്തിനായി 15 പദ്ധതികള്‍


കോട്ടയത്ത് മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടി ‘കരുതൽ 2015’ ലെ കനത്ത തിരക്കിനിടയിൽ അപേക്ഷ നൽകിയ യുവതിയോട് വിവരങ്ങൾ ചോദിച്ചു മനസിലാക്കുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. 

ജില്ലയുടെ സമഗ്രവികസനത്തിനായി 15 ഇന പദ്ധതികള്‍ ജനസമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു. സമ്പൂര്‍ണ മാലിന്യമുക്ത ജില്ലയാക്കുന്ന ശുചിത്വ കോട്ടയം പദ്ധതി, തരിശു ഭൂമിരഹിത കോട്ടയം പദ്ധതി, സമഗ്ര ടൂറിസം വികസനം ലക്ഷ്യമാക്കുന്ന ഡിസ്‌കവര്‍ കോട്ടയം, ചിങ്ങവനത്ത് ഐ.ഐ.ടി മാതൃകയില്‍ കായിക ഇന്‍സ്റ്റിറ്റിറ്റിയൂട്ട് എന്നിവ ഇതില്‍പ്പെടും.

ജനസമ്പര്‍ക്ക പരിപാടി കരുതല്‍ 2015- ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  മുഖ്യമന്ത്രി. നെല്‍കര്‍ഷകര്‍ക്ക് കുടിശ്ശികയായി നല്‍കാനുള്ള തുകയില്‍ 50 കോടി രൂപ അനുവദിച്ചതായും തുക സപ്ലൈകോ എം.ഡിക്ക് കൈമാറിയതായും മുഖ്യമന്ത്രി അറിയിച്ചു. 

ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാകും ശുചിത്വ കോട്ടയം പദ്ധതി നടപ്പിലാക്കുക. വീടുകളിലും കടകളിലും സ്ഥാപനങ്ങളിലും ജൂലൈ നാലിന്  ശുചിത്വദീപം തെളിയിച്ച് പദ്ധതിക്ക്് തുടക്കംകുറിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.തീര്‍ത്ഥാടക രംഗത്തുള്‍പ്പെടെ ടൂറിസം വികസനം ലക്ഷ്യമാക്കി ഡിസ്‌കവര്‍ കോട്ടയം എന്ന പുതിയ പദ്ധതിക്കു തുടക്കംകുറിക്കും. തീര്‍ഥാടക, പൈതൃക, അഗ്രിഫാം, അഡ്വഞ്ചര്‍ ടൂറിസം സര്‍ക്യൂട്ടുകള്‍ വികസിപ്പിക്കും. വൈക്കത്തെ പുതിയ ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കല്‍ തുടങ്ങി തദ്ദേശവാസികളുടെ ഉന്നമനത്തിന് മുന്‍തൂക്കം നല്‍കുന്ന സമഗ്ര ടൂറിസം വികസനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

കൃഷിവകുപ്പ്, തദ്ദേശ ഭരണസ്ഥാപനങ്ങളുമായി സഹകരിച്ചാണ്  തരിശുരഹിത ഭൂമി  കോട്ടയം പദ്ധതി നടപ്പാക്കുന്നത്. തൊഴിലുറപ്പ്, ആര്‍.കെ.വി.വൈ പദ്ധതികളില്‍ ഉള്‍പ്പെടുത്തി തരിശുനിലം കൃഷിയോഗ്യമാക്കും. ഈ മൂന്നു പദ്ധതികളും ജില്ലാ കളക്ടര്‍ ഏകോപിപ്പിക്കും. ശുചിത്വ കോട്ടയം പദ്ധതിയുടെ വിശദമായ പദ്ധതിരേഖ തയാറാക്കാനും ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി അിറയിച്ചു.

ചിങ്ങവനത്ത് ഐ.ഐ.ടി മാതൃകയില്‍ കായിക ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങും. ട്രാവന്‍കൂര്‍ ഇലക്‌ട്രോ കെമിക്കല്‍സ് (ടെസില്‍) പ്രവര്‍ത്തിച്ചിരുന്ന 11.25 ഏക്കര്‍ സ്ഥലമുള്‍പ്പെടെ 15.75 ഏക്കര്‍ സ്ഥലത്തായിരിക്കും ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കുക.

ദേശീയ ഗെയിംസിലൂടെ രാജ്യത്തിനു മാതൃകയായ കേരളത്തിനു മുതല്‍ക്കൂട്ടാകുന്ന ഇന്‍സ്റ്റിറ്റിയൂട്ട് അഞ്ചു വര്‍ഷത്തിനകം പൂര്‍ണസജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ആദ്യമായി കോട്ടയം നഗരത്തില്‍ ശീമാട്ടി റൗണ്ടാനയില്‍ നടപ്പാക്കുന്ന ആകാശപ്പാതയുടെ  നിര്‍മാണം ജൂലൈയില്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജില്ലയില്‍ അടിക്കടിയുണ്ടാകുന്ന കുടിവെള്ള പൈപ്പുപൊട്ടല്‍ പ്രശ്‌നം പരിഹരിക്കാന്‍ 24 ത 7 പദ്ധതി തുടങ്ങും. ജല അതോറിട്ടിയില്‍ ഇതിനായി ആവശ്യമായ മുഴുവന്‍ സമയ സൗകര്യമൊരുക്കും.  

മീനച്ചില്‍ ളാലത്ത് 8.3 ഏക്കര്‍ സ്ഥലത്ത് വ്യവസായ എസ്റ്റേറ്റ്, മേലുകാവ്, കടുത്തുരുത്തി എന്നിവിടങ്ങളില്‍ വെറ്ററിനറി പോളി ക്ലിനിക്കുകളും ചങ്ങനാശേരിയില്‍ കേരള സാഹിത്യ സാംസ്‌കാരിക കേന്ദ്രവും പൈതൃകമ്യൂസിയവും സ്ഥാപിക്കാന്‍ നടപടിയായതായി മുഖ്യമന്ത്രി അറിയിച്ചു. കാഞ്ഞിരപ്പള്ളിയില്‍ പ്രൊഫ. കെ. നാരായണക്കുറുപ്പിന് സ്മാരകമായി സ്‌പോര്‍ട്‌സ് സ്‌കൂളും കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഭരണ ബ്ലോക്കും പേവാര്‍ഡും ഫാമിലി വെല്‍ഫെയര്‍ സ്റ്റോറും ഉടന്‍ തുടങ്ങും.

മണിമല, മീനച്ചില്‍, മൂവാറ്റുപുഴ ആറുകളുടെ സംരക്ഷണവും പരിപാലനവും ലക്ഷ്യമിട്ട് പ്രത്യേക പദ്ധതി ആരംഭിക്കും. ഇതിനുള്ള വിശദമായ രൂപരേഖ തയാറാക്കാന്‍ മുഖ്യമന്ത്രി ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്‍കി. കോട്ടയം- കഞ്ഞിക്കുഴി റോഡിനെ നാലുവരിപ്പാതയായി വികസിപ്പിക്കും. ചങ്ങനാശേരി ബൈപാസില്‍ റെയില്‍വേ ജംഗ്ഷില്‍ ഫ്‌ളൈ ഓവര്‍ നിര്‍മിക്കാന്‍ പഠനത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. വനംവകുപ്പുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ത്ത് പമ്പാവാലി- എരുമേലി മേഖലയില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം ഉടന്‍ നല്‍കുമെന്നും ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു.

2015, മേയ് 17, ഞായറാഴ്‌ച

അവകാശികള്‍ക്കുള്ള വൈദ്യുതികണക്ഷന്റെ ചട്ടം ലഘൂകരിക്കും


മലപ്പുറം: സ്വന്തംപേരില്‍ വൈദ്യുതി കണക്ഷനുള്ളയാള്‍ മരിച്ചാല്‍ അവകാശികള്‍ക്ക് അത് മാറ്റിനല്‍കുന്നതിനുള്ള ചട്ടം ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട് നിയമ-ചട്ട ഭേദഗതികള്‍ക്കുള്ള മലപ്പുറം ജില്ലയുടെ നിര്‍ദ്ദേശങ്ങള്‍ക്കുളള മറുപടിയായായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. മലപ്പുറത്തെ 'കരുതല്‍' വേദിയില്‍ വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് ഇതിനുള്ള ഉറപ്പ് നല്‍കിയതായും ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി വെളിപ്പെടുത്തി.

സാങ്കേതിക തടസ്സംമൂലം തീരുമാനമാകാത്ത പൊതുവിഷയങ്ങളില്‍ നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്താന്‍ കഴിയുന്നത് വലിയ നേട്ടമാണ്. ഇത്തരത്തില്‍ 45 ഉത്തരവുകളാണ് ഇതുവരെ ഭേദഗതി വരുത്തിയത്. ചട്ടങ്ങളിലെ ഭേദഗതികള്‍ ന്യായമായും ചെയ്യേണ്ടതാണെന്ന് ജനപ്രതിനിധികള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ തോന്നുന്നപക്ഷം നിലവിലെ നിയമമനുസരിച്ച് പറ്റുന്നവയല്ലെങ്കില്‍ പോലും നീതിയുക്തമായ മാറ്റങ്ങള്‍വരുത്തി തീരുമാനമെടുക്കും.

സര്‍ക്കാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുജനങ്ങളും ചേര്‍ന്നുകൊണ്ടുള്ള കൂട്ടായ്മയാണ് ജനസമ്പര്‍ക്കം. ഒരോ ജില്ലയിലെയും പ്രധാന പ്രശ്‌നങ്ങള്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംസാരിച്ച് മനസ്സിലാക്കിയ ശേഷമാണ് നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. ലഭിക്കുന്ന എല്ലാ പരാതികള്‍ക്കും അനുകൂല തീരുമാനമുണ്ടാക്കുകയെന്നത് അസംഭവ്യമാണ്. എന്നാല്‍, കിട്ടുന്ന ഒരു പരാതിപോലും പരിഗണിക്കപ്പെടാതെ പോവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയില്‍ ഏറ്റവും വേഗം നടപ്പാക്കുന്ന 18 പദ്ധതികളുടെ പ്രഖ്യാപനവും ഉമ്മന്‍ചാണ്ടി നടത്തി. ചരിത്രമ്യൂസിയം, നിളസംരക്ഷണം എന്നിവയാണിതില്‍ പ്രധാന പദ്ധതികള്‍.

2015, മേയ് 5, ചൊവ്വാഴ്ച

ജിനചന്ദ്ര മെമ്മോറിയല്‍ മെഡിക്കല്‍ കോളേജിന് ജൂലായ് 12ന് തറക്കല്ലിടും


കല്പറ്റ: ജിനചന്ദ്ര മെമ്മോറിയല്‍ മെഡിക്കല്‍ കോളേജിന് ജൂലായ് 12-ന് തറക്കല്ലിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനസമ്പര്‍ക്ക പരിപാടിയോടനുബന്ധിച്ച് ജില്ലയ്ക്കാവശ്യമായ ഒമ്പതിന പരിപാടി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.

ജൂണ്‍ 30-ന് ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കി ആരോഗ്യവകുപ്പിന് കൈമാറാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിന് ആവശ്യമായ സ്ഥലം എം.വി. ശ്രേയാംസ്!കുമാര്‍ എം.എല്‍.എ.യുടെ ഇടപെടലിലൂടെ ലഭിച്ചു. എം.ജെ. വിജയപത്മന്‍ ചെയര്‍മാനായ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റാണ് 50 ഏക്കര്‍ ഭൂമി സൗജന്യമായി നല്കിയത്. 700 കോടിയുടെ പദ്ധതിയാണ് മെഡിക്കല്‍ കോളേജിന്റേത്. ആദ്യഘട്ടത്തില്‍ 350 കോടി ചെലവഴിച്ച് ആസ്​പത്രിയും കോളേജും സ്ഥാപിക്കും. രണ്ടാം ഘട്ടത്തില്‍ മെഡിസിറ്റിയാണ് ഉദ്ദേശിക്കുന്നത്. 

എവിടെയൊക്കെയാണ് കെട്ടിടങ്ങള്‍ വേണ്ടതെന്ന കാര്യം നിശ്ചയിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കുകയാണ് അടുത്ത പരിപാടി. ഇത് പൂര്‍ത്തിയായി ഭരണാനുമതി ലഭിക്കേണ്ട താമസം മാത്രമേ മെഡിക്കല്‍ കോളേജ് നിര്‍മാണത്തിനുള്ളൂവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

കോഴിക്കോട്-വയനാട് ബദല്‍റോഡ് ഈ വര്‍ഷം

കല്പറ്റ: കോഴിക്കോട്- വയനാട് ബദല്‍റോഡ് നിര്‍മാണം ഈ വര്‍ഷംതന്നെ തുടങ്ങുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

45 ഉത്തരവുകളുണ്ടായത് ജനസമ്പര്‍ക്കപരിപാടിയുടെ നേട്ടം


 ആദ്യ ജനസമ്പര്‍ക്കപരിപാടിക്കു ശേഷം 45 ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ സര്‍ക്കാറിനു സാധിച്ചത് ജനസമ്പര്‍ക്കപരിപാടിയുടെ നേട്ടമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കല്പറ്റ എസ്.കെ.എം.ജെ. മൈതാനത്ത് 'കരുതല്‍ 2015' ജനസമ്പര്‍ക്കപരിപാടി ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കാലോചിതവും നീതിയുക്തവുമായ തീരുമാനങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുന്നതിലാണ് ജനസമ്പര്‍ക്കത്തിന്റെ പ്രസക്തി. സര്‍ക്കാറും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുജനങ്ങളും ചേര്‍ന്നുകൊണ്ടുള്ള കൂട്ടായ്മയാണ് ജനസമ്പര്‍ക്കം. ഓരോ ജില്ലയിലെയും പ്രധാന പ്രശ്‌നങ്ങള്‍ പ്രദേശത്തെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംസാരിച്ച് മനസ്സിലാക്കിയശേഷമാണ് നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. 
ജനസമ്പര്‍ക്കത്തില്‍ ലഭിക്കുന്ന എല്ലാ പരാതികള്‍ക്കും അനുകൂലതീരുമാനമുണ്ടാക്കുകയെന്നത് അസംഭവ്യമാണ്. എന്നാല്‍, കിട്ടുന്ന ഒരു പരാതിപോലും പരിഗണിക്കപ്പെടാതെപോവില്ല. എല്ലാ പരാതികളിലും എന്തെങ്കിലുംവിധത്തില്‍ പരിഹാരമുണ്ടാക്കാന്‍ പറ്റുമോയെന്നു പരിശോധിക്കും. അനുകൂലതീരുമാനമെടുക്കാവുന്നവയാണെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കും -മുഖ്യമന്ത്രി പറഞ്ഞു.

2015, ഏപ്രിൽ 28, ചൊവ്വാഴ്ച

മാവൂരില്‍ വന്‍കിട ഐ.ടി. പദ്ധതി


*തൊണ്ടയാട്, രാമനാട്ടുകര ഫ്‌ലൈഓവറിന് 40കോടി
*കനോലി കനാല്‍ സംരക്ഷിക്കും
*മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിന് നടപടി
*കേന്ദ്രീയവിദ്യാലയത്തിന് ഉള്ള്യേരിയില്‍ അഞ്ചേക്കര്‍


 മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറിയുടെ സ്ഥലത്ത് വന്‍കിട നിക്ഷേപപദ്ധതിക്ക് ഐ.ടി.വകുപ്പ് അന്തിമരൂപം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൊച്ചിയിലെ സ്മാര്‍ട്ട്‌സിറ്റി പോലുള്ള ഒന്നാണ് വിഭാവനംചെയ്യുന്നത്. കോഴിക്കോട്ട് ജനസന്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പി.പി.പി.(സ്വകാര്യ-പൊതു പങ്കാളിത്തം) വ്യവസ്ഥയില്‍ നടപ്പാക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം ഉടനുണ്ടാവും. കനോലി കനാലിനെ സംരക്ഷിക്കുന്നതിന് ജലസേചന, ടൂറിസം വകുപ്പുകള്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. നബാര്‍ഡിന്റെ സഹായത്തില്‍ ഇതുടനെ നടപ്പാക്കും. 

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡിന് ബജറ്റില്‍ 350കോടി രൂപ വകകൊള്ളിച്ചിട്ടുണ്ട്. ഇതില്‍ 300 കോടി രൂപ ഭൂമിയേറ്റെടുക്കുന്നതിന്  ചെലവുവരും. ആന്വിറ്റി സ്‌കീമിലുള്‍പ്പെടുത്തി ഭൂമിയേറ്റെടുക്കുന്നതിനുള്ള തുക കൂടി ഇതിലുള്‍പ്പെടുത്തി അടിയന്തരമായി ഇതു നടപ്പാക്കും.
കോഴിക്കോട്ട് സ്ഥാപിക്കാനുദ്ദേശിക്കുന്ന മൊബിലിറ്റി ഹബ്ബിന്റെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍  കളക്ടറോടാവശ്യപ്പെട്ടിട്ടുണ്ട്.   കോഴിക്കോട്ട് മൂന്നാമത്തെ കേന്ദ്രീയവിദ്യാലയത്തിന് ഉള്ള്യേരിയില്‍ അഞ്ചേക്കര്‍ സ്ഥലമനുവദിക്കാന്‍ തീരുമാനിച്ചു.

ബൈപ്പാസില്‍ തൊണ്ടയാട്, രാമനാട്ടുകര ജങ്ഷനുകളില്‍ ഫ്‌ലൈഓവറിന് അനുമതി നല്‍കി. ഈ കവലകളില്‍ ഭൂമിയേറ്റെടുക്കാതെ തന്നെ ഫ്‌ലൈഓവര്‍ നിര്‍മിക്കാമെന്നതു കൊണ്ടാണ് അനുമതി നല്‍കിയത്. നിര്‍മാണത്തിനായി 40കോടി രൂപ അനുവദിച്ചു. വെള്ളയിലില്‍ 400 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ കടലാക്രമണഭീതിയിലാണ്. പരിഹാരമായി ജലസേചനവകുപ്പ് 8.44കോടി രൂപയുടെ സംരക്ഷണപദ്ധതി നടപ്പാക്കും.

കോഴിക്കോട് സെന്‍ട്രല്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കളക്ടറോട് റിപ്പോര്‍ട്ടാവശ്യപ്പെട്ടിട്ടുണ്ട്. 
ജനസമ്പര്‍ക്കപരിപാടിയില്‍ വരുന്ന പതിനായിരക്കണക്കിനു പരാതികളില്‍ തീര്‍പ്പാകുന്നുവെന്നതുമാത്രമല്ല പ്രസക്തി. പരിപാടിയുടെ അനുഭവത്തിന്റ വെളിച്ചത്തില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന ആയിരക്കണക്കിനു പരാതികളില്‍ പരിഹാരമുണ്ടാക്കാന്‍ ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടു വരുന്നുവെന്നതാണു നേട്ടം -മുഖ്യമന്ത്രി പറഞ്ഞു.


2015, ഏപ്രിൽ 25, ശനിയാഴ്‌ച

സഹായം ലഭിക്കാന്‍ തടസ്സമാകുന്ന ചട്ടങ്ങള്‍ മാറ്റാന്‍ മടിയില്ല


  ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ തടസ്സമാകുന്ന നിയമങ്ങളും ചട്ടങ്ങളും മാറ്റാന്‍ സര്‍ക്കാറിന് മടിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത്തരം പ്രശ്‌നങ്ങള്‍ സര്‍ക്കാറിന് മുന്നിലെത്തിക്കാന്‍ കഴിഞ്ഞതാണ് ജനസമ്പര്‍ക്ക പരിപാടിയുടെ പ്രസക്തി. ആദ്യത്തെ ജനസമ്പര്‍ക്ക പരിപാടിക്ക് ശേഷം മന്ത്രിസഭ ചര്‍ച്ച ചെയ്ത് 45 ഉത്തരവുകളാണിറക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ പരാതികളും അനുകൂലമായി തീരുമാനിക്കാനാകില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. നടപടിക്രമങ്ങളും തുല്യനീതി തത്ത്വങ്ങളും സര്‍ക്കാറിന് പാലിക്കേണ്ടി വരും. എന്നാല്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിക്കുന്ന ഒരു പരാതി പോലും പരിഗണിക്കാതെ പോകില്ല. ഏതെങ്കിലും വിധത്തില്‍ അംഗീകരിക്കാന്‍ കഴിയുമെങ്കില്‍ അനുകൂലമായ തീരുമാനമുണ്ടാകും.

രോഗം ബാധിച്ച് കിടപ്പിലായവരെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് കൊണ്ടുവരുന്ന രീതിക്ക് മാറ്റം വരുത്താന്‍ ഇത്തവണ നടപടി സ്വീകരിച്ചിരുന്നു. ഫോട്ടോയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും സഹിതമുള്ള അപേക്ഷകള്‍ സ്വീകരിച്ച ശേഷം കളക്ടര്‍ നിയോഗിക്കുന്ന വിദഗ്ദ്ധ സമിതികള്‍ അവരെ വീടുകളില്‍ ചെന്ന് കണ്ട് ചികിത്സയും ധനസഹായവും സംബന്ധിച്ച് തീരുമാനമെടുക്കുകയായിരുന്നു. ഇതിനു ശേഷവും ജനസമ്പര്‍ക്ക വേദിയിലേക്ക് ഇത്തരത്തില്‍ ആരെങ്കിലും എത്തിയിട്ടുണ്ടെങ്കില്‍ അവരെ മന്ത്രിമാരാരെങ്കിലും കണ്ട് തീരുമാനമെടുക്കും. അവര്‍ക്കുള്ള സഹായം കൃത്യമായി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

2015, ഏപ്രിൽ 23, വ്യാഴാഴ്‌ച

ജനസമ്പര്‍ക്കം: കിടപ്പുരോഗികളെ കൊണ്ടുവരുന്നത് ഒഴിവാക്കണം


 കിടപ്പുരോഗികള്‍ക്ക് അസൗകര്യമുണ്ടാകും എന്നതിനാല്‍ അത്തരം രോഗികളെ ജനസമ്പര്‍ക്ക പരിപാടിക്ക് നേരിട്ട് കൊണ്ടുവരുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

ഇത്തരം രോഗികള്‍ക്ക് മെഡിക്കല്‍ സംഘം വീടുകളില്‍ നേരിട്ടെത്തി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ സഹായം നല്‍കും. 

നേരത്തേ അപേക്ഷ നല്‍കാത്ത കിടപ്പുരോഗികള്‍ക്കുവേണ്ടി ജനസമ്പര്‍ക്ക ദിവസവും അപേക്ഷ സമര്‍പ്പിക്കാം. ഈ അപേക്ഷകളിന്‍മേല്‍ ജനസമ്പര്‍ക്കത്തിനുശേഷം മെഡിക്കല്‍ സംഘത്തെ വീടുകളിലേക്കയച്ച് പരിശോധിച്ച് തീരുമാനമെടുക്കുമെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി കളക്ടര്‍മാരെ അറിയിച്ചു. 

കൊല്ലം, വയനാട്, പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലാ കളക്ടര്‍മാരുമായാണ് മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയത്. മന്ത്രിമാരായ ഷിബുബേബിജോണ്‍, പി.കെ.ജയലക്ഷ്മി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

2015, ഏപ്രിൽ 20, തിങ്കളാഴ്‌ച

'കരുതലു'മായി വീണ്ടും സാധാരണക്കാര്‍ക്കിടയിലേക്ക്


മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനസമ്പര്‍ക്ക പരിപാടിയുടെ മൂന്നാംഘട്ടമായ 'കരുതലുമായി വീണ്ടും സാധാരണക്കാര്‍ക്കിടയിലേക്ക്. കരുതലിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ ഒന്‍പതിനു സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കും. മുന്‍ ജനസമ്പര്‍ക്ക പരിപാടികളില്‍നിന്നു വ്യത്യസ്തമായി ഗുരുതര പ്രശ്‌നങ്ങള്‍ നേരിടുന്ന 100 പേരെ നേരിട്ടു കണ്ടു മുഖ്യമന്ത്രി പരിഹാരം നിര്‍ദേശിക്കും. മറ്റു പരാതികള്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും നേതൃത്വത്തില്‍ പരിഹരിക്കും.  രണ്ടു ലക്ഷം പരാതികളാണു 14 ജില്ലകളിലായി മുഖ്യമന്ത്രിയെ കാത്തിരിക്കുന്നത്. ജൂണ്‍ 11നു പാലക്കാട്ടു ജനസമ്പര്‍ക്ക പരിപാടി അവസാനിക്കും. 

മുന്‍ ജനസമ്പര്‍ക്ക പരിപാടികളെ അപേക്ഷിച്ചു പരാതികളുടെ എണ്ണം കുറഞ്ഞതു ശുഭസൂചനയായാണു മുഖ്യമന്ത്രി കാണുന്നത്. 2011ലെ ജനസമ്പര്‍ക്ക പരിപാടിക്ക് 5.45 ലക്ഷം പരാതികളും 2013ലെ പരിപാടിക്കു 3.21 ലക്ഷം പരാതികളും ലഭിച്ചിരുന്നു. ഇവയില്‍ ഭൂരിഭാഗവും പരിഹരിക്കപ്പെടുകയും ചെയ്തു. ഈ സര്‍ക്കാരിന്റെ അവസാന ജനസമ്പര്‍ക്ക പരിപാടിയായതുകൊണ്ടുതന്നെ അര്‍ഹമായ എല്ലാ പരാതികളിലും അനുകൂല നടപടിയെടുക്കാനാണ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള സഹായം തേടിയവരാണ്- 66,083 പേര്‍. 

പരാതികളില്‍ പരിഹാരം കാണാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഒരുക്കങ്ങള്‍ നടത്തിവരികയാണ്. ഇന്നലെ അവധി ദിവസമായിട്ടും തിരുവനന്തപുരം ജില്ലയിലെ വില്ലേജ് ഓഫിസുകളും അക്ഷയകേന്ദ്രങ്ങളും പ്രവര്‍ത്തിച്ചിരുന്നു. പരാതി നല്‍കാനുള്ള സമയപരിധി തീര്‍ന്നെങ്കിലും ഇന്നു ലഭിക്കുന്ന പരാതികളും സ്വീകരിക്കും. നടപടി വൈകുമെന്നു മാത്രം. മുഖ്യമന്ത്രിയുടെ ധനസഹായം ഇത്തവണ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണു വിതരണം ചെയ്യുക.

കരുതല്‍ 2015: ജനസമ്പര്‍ക്ക പരിപാടിക്കായി സെന്‍ട്രല്‍ സ്‌റ്റേഡിയം ഒരുങ്ങി


  പരാതികള്‍ക്കു പരിഹാരം തേടിയെത്തുന്ന നാലായിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന വിശാലമായ പന്തല്‍, അംഗപരിമിതിയുള്ളവരെ വേദിയിലെത്തിക്കാന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സൗകര്യം, തമ്പാനൂരില്‍ നിന്നു സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലേക്ക് എത്താന്‍ കെഎസ്ആര്‍ടിസി വക പ്രത്യേക ഷട്ടില്‍ സര്‍വീസ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്കായി സെന്‍ട്രല്‍ സ്‌റ്റേഡിയം ഒരുങ്ങി. സഹായം വേദിയില്‍ തന്നെ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡോ മറ്റു തിരിച്ചറിയല്‍ രേഖകളോ കൈവശം സൂക്ഷിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 4000 പേര്‍ക്കിരിക്കാവുന്ന വിശാലമായ പന്തലാണു പരിപാടിക്കായി സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ തയാറാക്കിയിരിക്കുന്നത്. 

പന്തലിന്റെ പണി വൈകിട്ടോടെ പൂര്‍ത്തിയായി. പ്രധാനവേദിക്കു ചുറ്റുമായി വിവിധ വകുപ്പുകളുടെ കൗണ്ടറുകളും താലൂക്ക് തിരിച്ചുള്ള കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലെ 2000ലേറെ ജീവനക്കാരും പരിപാടിയുടെ വിജയത്തിനായി ഇന്നലെ മുതല്‍ രംഗത്തുണ്ട്. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി രണ്ടു ഷിഫ്റ്റുകളിലായി എണ്ണൂറിലേറെ പൊലീസുകാരുടെ സേവനവുമുണ്ടാകും. പരിപാടിക്ക് എത്തുന്നവരുടെ  സൗകര്യാര്‍ഥം രാവിലെ മുതല്‍ തമ്പാനൂരില്‍ നിന്നു സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലേക്കു കെഎസ്ആര്‍ടിസിയുടെ പ്രത്യേക ബസ് സര്‍വീസുകള്‍ ഉണ്ടായിരിക്കും. പരാതിയുമായി എത്തുന്നവര്‍ക്കുള്ള ആരോഗ്യസേവനങ്ങള്‍ക്കും മികച്ച സൗകര്യം ഒരുക്കിയിട്ടുണ്ട്. 

സ്‌പെഷ്യല്‍റ്റി ഡോക്ടര്‍മാരെ കൂടാതെ രണ്ട് എന്‍ആര്‍എച്ച്എം ഡോക്ടര്‍മാരുമടക്കം ഒരുസമയം 10 പേരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം പ്രവര്‍ത്തിക്കും. രണ്ടു കിടക്കകളും അത്യാവശ്യ ചികില്‍സകള്‍ നല്‍കാന്‍ കൗണ്ടറില്‍ സജ്ജമാക്കിയിട്ടുണ്ട്. നാലു 108 ആംബുലന്‍സുകളും ആറു മറ്റ് ആംബുലന്‍സുകളും അടിയന്തര ആവശ്യങ്ങള്‍ക്കായി വേദിക്കരികില്‍ ഉണ്ടാകും. കൂടാതെ സൗജന്യ മെഡിക്കല്‍ ക്യാംപും വേദിക്കരികിലായി പ്രവര്‍ത്തിക്കും. ദുരിതാശ്വാസനിധിയില്‍ നിന്നു തുക അനുവദിച്ചവര്‍ക്കു സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന അതത് താലൂക്ക് കൗണ്ടര്‍ മുഖേന തുക നല്‍കും. 

അക്കൗണ്ടില്‍ മാറാവു ക്രോസ്ഡ് ചെക്കുകളാണു നല്‍കുക. അതിനാല്‍ തിരിച്ചറിയല്‍ രേഖ കൂടി ഹാജരാക്കണം. പുതിയ പരാതിയുമായി വരുന്നവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ അപേക്ഷ സമര്‍പ്പിച്ചവരും ആധാര്‍ കാര്‍ഡ് കൊണ്ടുവരണം.  അതില്ലാത്തപക്ഷം മറ്റേതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരണം. അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെത്തി.  

കലക്ടര്‍ ബിജു പ്രഭാകര്‍, സിറ്റി പൊലീസ് കമ്മിഷണര്‍ എച്ച്. വെങ്കിടേഷ്, സബ് കലക്ടര്‍ ഡോ.എസ്. കാര്‍ത്തികേയന്‍, എഡിഎം: വി.ആര്‍. വിനോദ് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായി. ഇന്നു രാവിലെ ഒന്‍പതിനു നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കരുതല്‍ 2015 ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി അടൂര്‍ പ്രകാശ്, മേയര്‍ കെ. ചന്ദ്രിക എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

2015, ഏപ്രിൽ 19, ഞായറാഴ്‌ച

കരുതല്‍ 2015: ജനസമ്പര്‍ക്ക പരിപാടിക്കു തലസ്ഥാനത്തു നാളെ തുടക്കം


 മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാംഘട്ട ജനസമ്പര്‍ക്ക പരിപാടിക്ക് (കരുതല്‍ 2015) നാളെ രാവിലെ ഒന്‍പതിനു സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ തുടക്കം കുറിക്കും. 2004ല്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടി കൂടി ചേര്‍ത്താല്‍ ഉമ്മന്‍ ചാണ്ടിയുടെ നാലാമത്തെ ജനസമ്പര്‍ക്ക പരിപാടിയാണിത്. 

സംസ്ഥാനത്തൊട്ടാകെനിന്ന് ഇതുവരെ രണ്ടു ലക്ഷം പരാതികളാണ് ഓണ്‍ലൈനിലൂടെ ലഭിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 16,253 പരാതികള്‍ ലഭിച്ചു. ഏറ്റവുമധികം പരാതികള്‍ കൊല്ലത്താണ്- 30,133. ഇടുക്കി 22,244 പരാതികളുമായി രണ്ടാം സ്ഥാനത്തുണ്ട്. പത്തനംതിട്ട 10,469, ആലപ്പുഴ 12,355, കോട്ടയം 9207, എറണാകുളം 7562, തൃശൂര്‍ 9124, പാലക്കാട് 17,708, മലപ്പുറം 18,817, കോഴിക്കോട് 11,089, വയനാട് 7617, കണ്ണൂര്‍ 8757, കാസര്‍കോട് 12,668 എന്നിങ്ങനെയാണു മറ്റു ജില്ലകളില്‍ ലഭിച്ച പരാതികള്‍. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായത്തിന് 66,083 പേരാണ് അപേക്ഷിച്ചത്. വീടിനു 33,725 അപേക്ഷകരുണ്ട്. 26,498 പേര്‍ ബിപിഎല്‍ കാര്‍ഡിന് അപേക്ഷിച്ചിട്ടുണ്ട്. വായ്പ, പട്ടയം, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വികലാംഗര്‍ക്കുള്ള സഹായം, ജോലി തുടങ്ങിയവയാണു മറ്റു പ്രധാന ആവശ്യങ്ങള്‍. ഈ സര്‍ക്കാര്‍ 2011 ല്‍ നടത്തിയ ആദ്യ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച 5.45 ലക്ഷം അപേക്ഷകളില്‍ 2.97 ലക്ഷം പരിഹരിച്ചു. 20.82 കോടി രൂപ വിതരണം ചെയ്തു. 2013ല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണു രണ്ടാമത്തെ ജനസമ്പര്‍ക്കം നടത്തിയത്. അതില്‍ 3.21 ലക്ഷം അപേക്ഷകള്‍ ലഭിക്കുകയും 3.16 ലക്ഷം അപേക്ഷകളിലും തീര്‍പ്പാക്കുകയും ചെയ്തു. 55.10 കോടി രൂപ വിതരണം ചെയ്തു. 

ഈ വര്‍ഷത്തെ ജനസമ്പര്‍ക്ക പരിപാടിയിലേക്കു കഴിഞ്ഞ മാര്‍ച്ച് 16 മുതലാണു പരാതി സ്വീകരിച്ചു തുടങ്ങിയത്. ഈ മാസം 17ന് അവസാനിച്ചു. എന്നാല്‍ ജനസമ്പര്‍ക്കം നടക്കുന്നതിന്റെ തലേന്നു വരെ കലക്ടറേറ്റുകളിലും താലൂക്ക് ഓഫിസുകളിലും പരാതി സ്വീകരിക്കും. അക്ഷയ കേന്ദ്രങ്ങളില്‍ സ്വീകരിക്കില്ല. 

ജനസമ്പര്‍ക്കം നടക്കുന്ന ദിവസവും നേരിട്ടു പരാതി നല്‍കാം. എല്ലാ പരാതികളും ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്തു ഡോക്കറ്റ് നമ്പര്‍ നല്‍കും. ഇതുപയോഗിച്ച് ഏഴു ദിവസത്തിനു ശേഷം അപേക്ഷയുടെ സ്ഥിതി അറിയാം. ജില്ലകളില്‍ അപേക്ഷിച്ചവരില്‍ ഏറ്റവും സങ്കീര്‍ണ പ്രശ്‌നങ്ങളുള്ള 100 പേരെയാണു മുഖ്യമന്ത്രി നേരില്‍ കാണുക. മറ്റു പരാതികളില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ നേതൃത്വത്തില്‍ സ്‌ക്രീനിങ് കമ്മിറ്റി തീരുമാനം എടുക്കും. കിടപ്പിലായ രോഗികളെ ആംബുലന്‍സിലും മറ്റും എത്തിക്കുന്നതിനു പകരം ജില്ലാ മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ അവരുടെ അടുത്തെത്തി പരിശോധിക്കും. തുടര്‍ന്ന് അവരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തുക അനുവദിക്കും.

മിക്കവരും ബാങ്ക് അക്കൗണ്ടും ആധാര്‍ കാര്‍ഡും ബന്ധിപ്പിച്ചതിനാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും മറ്റുമുള്ള ധനസഹായം ബാങ്ക് അക്കൗണ്ടിലൂടെയാണു വിതരണം ചെയ്യുക. ധനസഹായത്തിന് അര്‍ഹരായവര്‍ വില്ലേജ് ഓഫിസില്‍നിന്നുള്ള തിരിച്ചറിയല്‍ രേഖ ഹാജരാക്കണം. 23ന് എറണാകുളം, 27 കോഴിക്കോട്, 30 പത്തനംതിട്ട, മേയ് നാല് വയനാട്, 11 കൊല്ലം, 14 കാസര്‍കോട്, 16 മലപ്പുറം, 21 ആലപ്പുഴ, 25 കോട്ടയം, 28 ഇടുക്കി, ജൂണ്‍ നാല് തൃശൂര്‍, എട്ട് കണ്ണൂര്‍, 11 പാലക്കാട് എന്ന ക്രമത്തിലാണു ജനസമ്പര്‍ക്ക പരിപാടി നടത്തുക. ജനങ്ങള്‍ ഹൃദയത്തിലേറ്റിയ ജനസമ്പര്‍ക്ക പരിപാടിയെ ഐക്യരാഷ്ട്ര സഭ അംഗീകരിച്ച് ആദരിച്ചിരുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ പൊതുജന പ്രശ്‌നപരിഹാര പരിപാടികളില്‍ ഒന്നായി ഇതു വിലയിരുത്തപ്പെടുന്നു.


 മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നാളെ  തിരുവനന്തപൂരം  സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍  നടക്കുന്നതിനാല്‍ അന്നു സെന്‍ട്രല്‍ സ്‌റ്റേഡിയത്തിനു ചുറ്റും ഗതാഗതം നിയന്ത്രിക്കും. സ്‌റ്റേഡിയത്തിനു ചുറ്റും പാര്‍ക്കിങ് അനുവദിക്കില്ല. പരിപാടിക്കു വരുന്ന ജനങ്ങളെ ഗവ. പ്രസ്, എസ്എംഎസ്എം ഇന്‍സ്റ്റിറ്റ്യൂട്ട്, വിജെടി, ബേക്കറി ജംക്ഷന്‍, പുളിമൂട് എന്നീ ഭാഗങ്ങളില്‍ ഇറക്കിയ ശേഷം വാന്റോസ് - ഊറ്റുകുഴി - ഹൗസിങ് ബോര്‍ഡ് എസ്എസ് കോവില്‍ റോഡിലോ പിഎംജി ലോ കോളജ് കുന്നുകുഴി റോഡിലോ, കെല്‍ട്രോണ്‍- മാനവീയം റോഡിലോ, സ്‌പെന്‍സര്‍ വിജെടി ആശാന്‍ സ്‌ക്വയര്‍- ജനറല്‍ ഹോസ്പിറ്റല്‍ റോഡിലോ, പുളിമൂട്-ആയൂര്‍വേദ കോളജ് റോഡിന്റെ കിഴക്കുവശത്തോ വാഹനം പാര്‍ക്കുചെയ്യാം. 

ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട് വരുന്ന ഗവ. വാഹനങ്ങള്‍ സെക്രട്ടേറിയറ്റ് അനക്‌സ് - പ്രസ് ക്ലബ്- എസ്എംഎസ്എം ഇന്‍സ്റ്റിറ്റ്യൂട്ട് റോഡില്‍ പ്രസ് ക്ലബ്ബിനു മുന്‍വശം ഒഴിവാക്കി പാര്‍ക്കുചെയ്യാം. പാര്‍ക്കുചെയ്യുന്ന വാഹനങ്ങള്‍ ഡ്രൈവറോ, സഹായിയോ വണ്ടിയില്‍ ഉണ്ടായിരിക്കേണ്ടതും ഫോണ്‍ നമ്പര്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കേണ്ടതുമാണ്. ഫുട്പാത്തില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യാന്‍ പാടില്ല. 

റോഡിന്റെ ഇരുവശത്തും പാര്‍ക്കുചെയ്യാന്‍ പാടില്ല. ബേക്കറി ജംക്ഷന്‍ - വാന്റോസ് ജംക്ഷന്‍ - ജേക്കബ് ജംക്ഷന്‍ - സെക്രട്ടേറിയറ്റ് ഗേറ്റ് റോഡില്‍ പാര്‍ക്കിങ് അനുവദിക്കുന്നതല്ല. ജനസമ്പര്‍ക്ക പരിപാടിക്കായി ജനങ്ങളെ കൊണ്ടുവരുന്ന വലിയ വാഹനങ്ങള്‍ ആളെ ഇറക്കിയ ശേഷം ഈഞ്ചയ്ക്കല്‍ -കോവളം ബൈപാസ് റോഡില്‍ പാര്‍ക്കുചെയ്യണം. പരാതികളും നിര്‍ദേശങ്ങളും അറിയിക്കേണ്ട ഫോണ്‍: 1099, 94979 87001, 0471-2558731.