UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

Local Bodies എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Local Bodies എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020, ജനുവരി 6, തിങ്കളാഴ്‌ച

സർക്കാർ ധൂർത്ത് അവസാനിപ്പിച്ച് പഞ്ചായത്തുകളെ സഹായിക്കണം

ത്രിതല പഞ്ചായത്തുകളുടെ വികസന ഫണ്ട് വെട്ടിക്കുറച്ചതിലും ട്രഷറി നിയന്ത്രണത്തിലും പ്രതിഷേധിച്ച് പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ കോൺഗ്രസ് ത്രിതല പഞ്ചായത്ത് അംഗങ്ങൾ പാമ്പാടിയിൽ നടത്തിയ ട്രഷറി മാർച്ചും കൂട്ട ധർണ്ണയും ഉദ്ഘാടനം ചെയ്യുന്നു

സാമ്പത്തിക  ഞെരുക്കത്തിന്റെ പേരിൽ ത്രിതലപഞ്ചായത്തുകളുടെ വികസന ഫണ്ട് വെട്ടിക്കുറച്ച് സർക്കാർ ധൂർത്ത് അവസാനിപ്പിച്ച് പഞ്ചായത്തുകളെ സഹായിക്കണം.  ട്രഷറി നിയന്ത്രണം മൂലം  പഞ്ചായത്തുകളിൽ ഭരണ സ്തംഭനം തന്നെ നിലനിൽക്കുകയാണ്.


2015, നവംബർ 8, ഞായറാഴ്‌ച

ജനവിധി ഉൾക്കൊള്ളുന്നു; ബിജെപി വിജയം താൽക്കാലികം


തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ തിരിച്ചടിയുടെ കാരണം പഠിച്ച ശേഷം പാർട്ടിയിലും മുന്നണിയിലും സർക്കാരിലും ആവശ്യമായ തിരുത്തൽ വരുത്തുമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തോൽവിയുടെ കാരണം തനിക്കു തുറന്നു പറയാനാവില്ലെന്നും അക്കാര്യം പാർട്ടിയിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. അതിന് എന്തെങ്കിലുമൊക്കെ സാഹചര്യം കാണും. അവ പരിശോധിച്ച് ജനാധിപത്യ രീതിയിൽ പരിഹാരം കാണാൻ ശ്രമിക്കും.

ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ആകെ തകർന്നുവെന്ന പ്രചാരണത്തിൽ കഴമ്പില്ല. 2010ലെ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ യുഡിഎഫിനു കുറവു വന്നിട്ടുണ്ട്. എന്നാൽ ഇതു വരെ നടന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് നടത്തിയ രണ്ടാമത്തെ മികച്ച പ്രകടനമാണ് ഇത്തവണത്തേത്. ഇതിനെക്കാൾ മികച്ച പ്രകടനം 2010ൽ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇപ്പോൾ എൽഡിഎഫ് തരംഗമെന്നു പ്രചരിപ്പിക്കുന്നവർ 2010ൽ ഇതിനെക്കാൾ കൂടുതൽ സീറ്റ് യുഡിഎഫ് നേടിയിട്ടും യുഡിഎഫ് തരംഗമുണ്ടായെന്നു പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരിടത്തും ബിജെപിയുമായി സഖ്യത്തിനില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒ. രാജഗോപാൽ നേടിയതിന്റെ പകുതി സീറ്റുകൾ മാത്രമാണ് ബിജെപി നേടിയത്. നേതൃമാറ്റമടക്കം ആഴത്തിലുള്ള ചികിൽസ വേണമോയെന്ന് ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


യുഡിഎഫ് തകർന്നെന്ന പ്രചാരണം തെറ്റ്; കോട്ടമൊന്നും സംഭവിച്ചിട്ടില്ല


തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട ഫലം പ്രതീക്ഷിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫ് തകർന്നുവെന്ന പ്രചാരണം തെറ്റ്. യുഡിഎഫിന്റെ അടിത്തറയ്ക്ക് കോട്ടമൊന്നും സംഭവിച്ചിട്ടില്ല. ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞിരുന്നു. പോരായ്മകൾ അറിയാനുള്ള സാഹചര്യമാണിത്. പാർട്ടി, സർക്കാർ, മുന്നണി തലത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തും. ഇതുവരെ നടന്ന തദ്ദേശതിരഞ്ഞെടുപ്പുകളിൽ 2010 കഴിഞ്ഞാൽ നേട്ടമുണ്ടാക്കിയത് 2015ൽ ആണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

2015, നവംബർ 5, വ്യാഴാഴ്‌ച

യുഡിഎഫിന് ആത്മവിശ്വാസമുണ്ട്, ഇത്തവണയും ജനങ്ങൾ വിജയിപ്പിക്കും


പുതുപ്പള്ളി ∙ യുഡിഎഫിന്റെ ഐക്യത്തിൽ ആത്മവിശ്വാസമുണ്ടെന്നും തിരഞ്ഞെടുപ്പിൽ അതു പ്രതിഫലിക്കുമെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി. യുഡിഎഫിനെ ജനങ്ങൾ ഇത്തവണയും വിജയിപ്പിക്കും. യുഡിഎഫിന് ആത്മവിശ്വാസമുണ്ട്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ജനം തള്ളും. ബാർ കോഴ കോടതിവിധി ഒരിക്കലും തിരിച്ചടിയാവില്ല. അതിന്റെ മൂർധന്യത്തിൽ നിൽക്കുമ്പോഴാണ് അരുവിക്കര തിരഞ്ഞെടുപ്പ് എന്ന് ഓർക്കണം. മന്ത്രി കെ.എം. മാണി രാജിവയ്ക്കേണ്ടതില്ലെന്ന് കോടതി വിധി വന്നയുടനെ തന്നെ താൻ പ്രതികരിച്ചിരുന്നുവെന്നും ഇപ്പോഴും അതുതന്നെയാണ് നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടതി വിധി മാത്രം ചർച്ചചെയ്യാനല്ല കെപിസിസി യോഗം ചേരുന്നത്. തിരഞ്ഞെടുപ്പു കഴിഞ്ഞ് ചർച്ചചെയ്യാൻ വേറെയും കാര്യങ്ങളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് വ്യാപകമായി വോട്ടിങ് യന്ത്രം കേടായത് തിരഞ്ഞെടുപ്പു കമ്മീഷൻ പരിശോധിക്കുന്നുവെന്നാണ് അറിഞ്ഞതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.



2015, നവംബർ 1, ഞായറാഴ്‌ച

അക്രമത്തിനും അസഹിഷ്ണുതയ്ക്കും എതിരേ കേരളത്തിന്റെ വിരലുയരും


അധികാരവികേന്ദ്രീകരണത്തിലും പഞ്ചായത്തീരാജ് ശാക്തീകരണത്തിലും കേരളം ദേശീയതലത്തിൽ കൊടിപാറിച്ചത് നമുക്കെല്ലാം ഏറെ അഭിമാനകരമാണ്. ഏറ്റവും മികച്ച പഞ്ചായത്തീരാജുള്ള സംസ്ഥാനം എന്ന  ബഹുമതി കഴിഞ്ഞവർഷം പ്രധാനമന്ത്രി നരേന്ദ്രമോദിയിൽനിന്ന് പഞ്ചായത്ത് മന്ത്രി ഡോ. എം.കെ. മുനീർ ഏറ്റുവാങ്ങി. കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് മുഖാന്തരം നടത്തിയ സ്വതന്ത്രപഠനത്തിലൂടെയാണ് അവാർഡിന് അർഹരായവരെ കണ്ടെത്തിയത്. ഈ വർഷവും നേട്ടം ആവർത്തിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. ഇതേത്തുടർന്ന് പ്രാദേശിക വകഭേദത്തോടെ കേരളമോഡൽ അധികാര വികേന്ദ്രീകരണം എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കണമെന്ന് കേന്ദ്ര പഞ്ചായത്ത്കാര്യ മന്ത്രാലയം നിർദേശംനൽകി. ഇപ്രകാരം ചെയ്താൽമാത്രമേ 14-ാം ധനകാര്യകമ്മിഷന്റെ ഗ്രാന്റ് സംസ്ഥാനങ്ങൾക്ക്‌ ലഭിക്കുകയുള്ളൂവെന്ന്‌ കേന്ദ്രം മുന്നറിയിപ്പും നൽകി. രാജ്യത്തെ രണ്ടരലക്ഷം ഗ്രാമങ്ങൾക്ക് കേരളം മാതൃകയാകുന്നു. ഇതാണ്‌ കേരളത്തിന്റെ  അഭിമാനനിമിഷം.

യു.ഡി.എഫ്. നൽകിയത് ഇരട്ടിയിലധികം

യു.ഡി.എഫ്. സർക്കാർ അധികാരമേറ്റപ്പോൾമുതൽ തദ്ദേശസ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. അതിന് കൂടുതൽ ഫണ്ട് അനുവദിക്കുകയും അത്‌ വിനിയോഗിക്കാൻ ജനകീയകമ്മിറ്റികളെ അനുവദിക്കുകയും  പഞ്ചവത്സരപദ്ധതി ഏർപ്പെടുത്തുകയും ഗ്രാമസഭകളെ ശക്തിപ്പെടുത്തുകയും ചെയ്തു.പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയിൽ 2012-’13 മുതൽ 2015-’16 വരെയുള്ള നാലുവർഷം യു.ഡി.എഫ്. സർക്കാർ നൽകിയ ബജറ്റ് വിഹിതം 26,450.46 കോടി രൂപയാണ്. അതേസമയം, പതിനൊന്നാം പഞ്ചവത്സരപദ്ധതിയിലെ 2008-’09 മുതൽ 2011-’12 വരെയുള്ള നാലുവർഷം നൽകിയത് 12,369.88 കോടി രൂപമാത്രം. യു.ഡി.എഫ്. സർക്കാറിന് ഇരട്ടിയിലധികം തുക തദ്ദേശസ്ഥാപനങ്ങൾക്ക്‌ നൽകാൻ സാധിച്ചു. നാടിന്റെ മുക്കിലും മൂലയിലും വികസനത്തിനുള്ള പണമെത്തി. തദ്ദേശസ്ഥാപനങ്ങളിൽ പഞ്ചവത്സരപദ്ധതി നടപ്പാക്കിയതാണ് മറ്റൊരു ശ്രദ്ധേയമായ നടപടി. മുൻ സർക്കാറിന്റെ കാലത്ത് ഓരോ വർഷവും തദ്ദേശസ്ഥാപനങ്ങളുടെ  പദ്ധതികൾ അംഗീകരിക്കുകയായിരുന്നു പതിവ്.  സാമ്പത്തികവർഷം ആരംഭിച്ചുകഴിഞ്ഞ് ഗ്രാമസഭകൾ ചേർന്ന് പദ്ധതികൾ തയ്യാറാക്കി പല തലങ്ങളിൽ പരിശോധനനടത്തി അംഗീകാരം ലഭിക്കാൻ ആറേഴു മാസം വേണ്ടിവരുമായിരുന്നു. പദ്ധതി നടത്തിപ്പിന്‌ ലഭിക്കുന്നത് അഞ്ചോ ആറോ മാസംമാത്രം. ചിലയിടങ്ങളിലൊക്കെ പദ്ധതി നടത്തിപ്പിന്‌ രണ്ടുമാസംപോലും ലഭിച്ചില്ല. പഞ്ചവത്സരപദ്ധതി ആരംഭിച്ചതോടെ പദ്ധതി നടത്തിപ്പിന് ആവശ്യത്തിന്‌ സമയം കിട്ടി.  ഈ വർഷം ചില പഞ്ചായത്തിൽ 12 മാസംവരെ ലഭിക്കുകയുണ്ടായി. കോട്ടയം ജില്ലയിൽമാത്രം ഈ വർഷം 27 ഗ്രാമപ്പഞ്ചായത്തും ഒമ്പത്‌ ബ്ലോക്ക് പഞ്ചായത്തും ഏപ്രിൽ ഒന്നിനുതന്നെ പദ്ധതിനിർവഹണം ആരംഭിച്ചു. അധികാരം ഒഴിഞ്ഞുപോകുന്ന പഞ്ചായത്തുകൾ തിരഞ്ഞെടുപ്പുവർഷമായ 2015-’16-ൽ പദ്ധതി നടപ്പാക്കി ചരിത്രത്തിൽ ഇടംപിടിച്ചു. പദ്ധതിപ്പണം ചെലവഴിക്കുന്നത്‌ കുറഞ്ഞാൽ അടുത്തവർഷം പദ്ധതിയിൽനിന്ന്‌ തുക കുറവുചെയ്യുന്ന ശിക്ഷാനടപടി ഇല്ലാതാക്കിയതുമൂലം ഫണ്ട് വെട്ടിക്കുറയ്ക്കൽ ഇല്ലാതായി. മാർച്ച് 31-നുമുമ്പ് പണം തിരക്കിട്ട്‌ ചെലവഴിക്കുന്ന പ്രവണത ഒഴിവാക്കി ബാലൻസ് തുക തുടർന്നും ഒരു വർഷംകൂടി ചെലവഴിക്കുന്നതിന് അനുമതി നൽകി.
പദ്ധതി യഥാസമയം നടപ്പാക്കുന്നതിന്‌ തടസ്സമായിരുന്ന സാങ്കേതിക ഉപദേശകസമിതി (ടി.എ.ജി.)യെ നീക്കംചെയ്തു. ജനകീയകമ്മിറ്റികൾക്ക്‌ സ്വാതന്ത്ര്യം നൽകി പദ്ധതി ആസൂത്രണപ്രക്രിയ ജനപ്രതിനിധികൾക്ക് എളുപ്പമാക്കി.  വാർഷിക പദ്ധതിരേഖ ജില്ലാ ആസൂത്രണസമിതി (ഡി.പി.സി.) അംഗീകരിക്കുന്ന സമ്പ്രദായം നടപ്പാക്കി. പദ്ധതി സമർപ്പണവും അതിന് അംഗീകാരം നൽകലും ഓൺലൈനിൽ. ഒന്നോ രണ്ടോ ബട്ടൺ ക്ലിക്കിലൂടെ ആസൂത്രണപ്രക്രിയ ലഘൂകരിച്ചു.

എല്ലായിടത്തും ആശ്രയ

കൂടുതൽ ഫണ്ടും അത്‌ നടപ്പാക്കാനുള്ള സ്വാതന്ത്ര്യവും നൽകിയതോടെ  തദ്ദേശസ്ഥാപനങ്ങൾ ഭാവനാസമ്പന്നമായ നിരവധി പദ്ധതികൾ ആരംഭിച്ചു. ജലവൈദ്യുതപദ്ധതിവരെ നടപ്പാക്കിയ തദ്ദേശസ്ഥാപനങ്ങളുണ്ട്. അശരണരായവരെ സംരക്ഷിക്കുന്ന ആശ്രയപദ്ധതി എല്ലാ തദ്ദേശസ്ഥാപനങ്ങളും നടപ്പാക്കിയതിൽ എനിക്ക് അതിരറ്റ ആഹ്ലാദമുണ്ട്. ജനസംഖ്യയുടെ രണ്ടുശതമാനത്തോളംവരുന്ന ഈ അവശവിഭാഗം  വോട്ടർപ്പട്ടികയിൽ പേരുപോലും ഇല്ലാത്തവരാണ്.  മരിച്ചവരെ അടുക്കള പൊളിച്ച് സംസ്കരിക്കുന്ന പ്രാകൃതാവസ്ഥയ്ക്ക് പരിഹാരംകാണാൻ പൊതുശ്മശാനം സ്ഥാപിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക്  യഥേഷ്ടം തുക അനുവദിച്ചു. എല്ലാ പഞ്ചായത്തിലും ഇത്‌ നടപ്പാക്കാൻ ഇനിയുമേറെ പോകേണ്ടിയിരിക്കുന്നു. ആദിവാസികോളനികളിലെ റോഡിന്റെ വീതി മൂന്നുമീറ്ററായി കൂട്ടുകയും വിദേശത്ത്‌ തൊഴിൽ ലഭിക്കുന്നതിന് പട്ടികജാതി-വർഗക്കാർക്ക് സാമ്പത്തികസഹായം ഏർപ്പെടുത്തുകയും ചെയ്തു. വിദേശസ്ഥാപനങ്ങളിൽ പ്രവേശനം ലഭിച്ച സമർഥരായ പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് സഹായധനവും ഏർപ്പെടുത്തി. ഗ്രാമസഭകളെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഓരോ വാർഡിലും സേവാഗ്രാം സ്ഥാപിക്കുന്നതിന് അനുമതി നൽകിയത്. 365 പഞ്ചായത്തിൽ സേവാഗ്രാം ആരംഭിച്ചുകഴിഞ്ഞു.
തദ്ദേശസ്ഥാപനങ്ങൾ കൈവരിച്ച നേട്ടങ്ങളും  യു.ഡി.എഫ്. സർക്കാർ നാലരവർഷംകൊണ്ട്‌ കൈവരിച്ച നേട്ടങ്ങളും ജനങ്ങളുടെ മുന്നിലുണ്ട്. കേരളം ഏറെക്കാലമായി ആഗ്രഹിച്ചിരുന്നതാണ് വികസനക്ഷേമരംഗത്ത് ഒരു ബ്രേക്ക്ത്രൂ. വികസനത്തിനുവേണ്ട എല്ലാ ഭൗതികസാഹചര്യങ്ങളും കേരളത്തിലുണ്ട്. വേണ്ടിയിരുന്നത് ഒരു രാഷ്ട്രീയ നിശ്ചയദാർഢ്യമായിരുന്നു. നേരിയ ഭൂരിപക്ഷത്തിനിടയിലും പ്രതിസന്ധികൾക്കിടയിലും തെളിനീർപോലെ അതുണ്ടായി. തുടർന്നാണ് പുതിയ മെഡിക്കൽ കോേളജുകൾ, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, റോഡുകൾ, പാലങ്ങൾ തുടങ്ങി അടിസ്ഥാനവികസനരംഗത്ത്  വലിയ മുന്നേറ്റമുണ്ടായത്. യുവജനങ്ങൾക്കുവേണ്ടി ആരംഭിച്ച സ്റ്റാർട്ടപ്പ് തരംഗമായി.

അക്രമവും അസഹിഷ്ണുതയും

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനെ യു.ഡി.എഫ്. അതിഗൗരവത്തോടെയാണ് കാണുന്നത്. അതിന് പ്രാദേശിക പ്രധാന്യത്തിനുപുറമേ സംസ്ഥാനതല പ്രാധാന്യവും ദേശീയ പ്രാധാന്യവുമുണ്ട്. 21,871  ജനപ്രതിനിധികളെയാണ് ജനങ്ങൾ തിരഞ്ഞെടുക്കാൻപോകുന്നത്. അവരിലൂടെയാണ് നാട് മുന്നേറേണ്ടത്. സത്യസന്ധതയും നീതിബോധവും ജനാധിപത്യബോധവും ഉള്ളവരായിരിക്കണം ഈ അംഗങ്ങൾ.
കൊലപാതകക്കേസിലെ പ്രതികളെ സ്ഥാനാർഥികളാക്കുക മാത്രമല്ല, പഞ്ചായത്ത് പ്രസിഡന്റാക്കുമെന്നുപോലും പറയുന്ന സി.പി.എം.സംസ്കാരം കേരളത്തിന് എങ്ങനെ അംഗീകരിക്കാൻ സാധിക്കും? ഇവരെ കോടതി ശിക്ഷിച്ചിട്ടില്ലെന്നാണല്ലോ സി.പി.എമ്മിന്റെ സമുന്നതനേതാക്കൾ ന്യായീകരിക്കുന്നത്. രാഷ്ട്രീയസമരങ്ങളിലെ പ്രതികളാണെങ്കിൽ ഒരു പരിധിവരെ ഈ നിലപാട് മനസ്സിലാകും.  സി.പി.എം. വിട്ട് മറ്റൊരു പാർട്ടി രൂപവത്‌കരിച്ചതിന് വെട്ടേറ്റുമരിച്ച ടി.പി. ചന്ദ്രശേഖരൻ, സി.പി.എം. നേതാക്കളുടെ വാഹനത്തിന്‌ കല്ലെറിഞ്ഞതിന്റെ പേരിൽ താലിബാൻമോഡൽ ആക്രമണത്തിന് ഇരയായ ഷുക്കൂർ, സി.പി.എം. വിട്ട് മറ്റൊരു പാർട്ടിയിൽ ചേർന്നതിന് കൊലക്കത്തിക്കിരയായ ഫസൽ  തുടങ്ങി നാടിനെ നടുക്കിയ നിരവധി കൊലപാതകക്കേസുകളിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കുക മാത്രമല്ല, അതിന് രാഷ്ട്രീയമാന്യതയും നൽകുന്നു. അക്രമരാഷ്ട്രീയത്തിന് ജനാധിപത്യകേരളത്തിൽ സ്ഥാനമില്ല. ഇത്തരക്കാരെ ജനപ്രതിനിധികളാക്കാനുള്ള സി.പി.എം. തീരുമാനം കേരളത്തെ വീണ്ടും മുറിവേൽപ്പിച്ചിരിക്കുന്നു.  
ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും അതിന്റെ ബഹുസ്വരതയാണ്. അത്  ഇല്ലായ്മചെയ്യുന്ന അപായസൂചനകളാണ് രാജ്യത്തിന്റെ പലഭാഗത്തുനിന്നും മുഴങ്ങുന്നത്.   സാംസ്കാരികനായകരും ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളുമൊക്ക ഇപ്പോൾ കൊലക്കത്തിക്ക് ഇരയാകുന്നു. മഹാത്മാഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയെപ്പോലും മഹത്ത്വവത്കരിച്ച്, ഇയാളെ തൂക്കിക്കൊന്ന ദിവസം ബലിദാൻദിനമായി ആചരിക്കാനുള്ള നീക്കം രാജ്യത്തെ ഞെട്ടിച്ചിരിക്കയാണ്. അസഹിഷ്ണുതയ്ക്കെതിരേ  രാഷ്ട്രപതി ഒരാഴ്ചയ്ക്കിടയിൽ രണ്ടുതവണ ശക്തമായ മുന്നറിയിപ്പ് മുഴക്കി. കേരളത്തിൽനിന്നുൾപ്പെടെ നാല്പതോളം പ്രമുഖ എഴുത്തുകാരാണ് പുരസ്കാരങ്ങൾ തിരിച്ചേല്പിച്ചത്. ഈ പശ്ചാത്തലത്തിൽവേണം കേരളഹൗസിലെ ബീഫ് വിവാദത്തെ കാണേണ്ടത്. ഡൽഹിക്കടുത്ത ദാദ്രിയിൽ ഉയർന്ന ഫാസിസത്തിന്റെ  നിഴലാട്ടമാണ് കേരളഹൗസിൽ കണ്ടത്. ജനങ്ങളിൽ ഭീതിപരത്തുകയും അതിലൂടെ രാഷ്ട്രീയനേട്ടം കൊയ്യുകയുമാണ് അവരുടെ ലക്ഷ്യം. രാജ്യമെമ്പാടും ഇതിനെതിരേ ഉയരുന്ന പ്രതിഷേധം ഇനിയും പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ കണ്ടില്ലെന്ന്‌ നടിക്കരുത്. അതേസമയം, കേരളത്തിൽ പുതിയ തന്ത്രങ്ങളുമായി അവർ കടന്നുവന്നിരിക്കയാണ്. മതസൗഹാർദത്തിനും മതസഹിഷ്ണുതയ്ക്കും ലോകത്തിനുതന്നെ മാതൃകയായ കേരളം ബി.ജെ.പി.യുടെ പുതിയ തന്ത്രങ്ങൾ തിരിച്ചറിയുന്നു. 
ബി.ജെ.പി.ക്കെതിരേ സ്ഥായിയായ നിലപാടെടുത്തിട്ടുള്ള ഏക പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സാണ്. സ്ഥായിയായി വെള്ളംചേർത്തിട്ടുള്ളത് സി.പി.എമ്മും. 1977-ൽ ജനതാപാർട്ടിയെന്ന്‌ പേരുമാറ്റിയ ജനസംഘവുമായിട്ടായിരുന്നു അവരുടെ ചങ്ങാത്തം. 1989-ൽ വി.പി. സിങ്‌ സർക്കാറിനെ ബി.ജെ.പി.യും ഇടതുപക്ഷവും ചേർന്നാണ് താങ്ങിനിർത്തിയത്. 2008-ൽ ഒന്നാം യു.പി.എ. സർക്കാറിനെതിരേ അവർ ബി.ജെ.പി.ക്കൊപ്പം ചേർന്ന് വോട്ടുചെയ്തു. ഇന്ത്യൻരാഷ്ട്രീയം ഏറ്റവും കലുഷിതമാണിപ്പോൾ. രാജ്യത്ത് അസ്വസ്ഥത പടരുന്നു. ഈ സാഹചര്യത്തിൽ അന്ധമായ കോൺഗ്രസ്‌വിരോധം വിട്ട് സി.പി.എം. മുഖ്യശത്രുവിനെ തിരിച്ചറിയണം. 

ശക്തമായ സന്ദേശം 

ബി.ജെ.പി.യുടെ വിഭാഗീയരാഷ്ട്രീയത്തിനെതിരേ ദേശീയതലത്തിൽ ശക്തമായ സന്ദേശം നൽകാൻ കേരളത്തിന്‌ ലഭിക്കുന്ന അവസരമാണിത്. സംസ്ഥാനതലത്തിൽ സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനും അവസരവാദ രാഷ്ട്രീയത്തിനും എതിരേയുള്ള വിധിയെഴുത്തായിരിക്കും.  അതോടൊപ്പം, പ്രതിസന്ധികൾക്കിടയിലും ജനങ്ങളോടൊപ്പംനിന്ന് സമാനതകളില്ലാത്ത രീതിയിൽ വികസനക്ഷേമപ്രവർത്തനങ്ങൾ നടത്തിയ യു.ഡി.എഫ്.സർക്കാറിനെ ഒരിക്കൽക്കൂടി ജനങ്ങൾ അംഗീകരിക്കും.  ഈ സർക്കാർ അധികാരത്തിൽ തുടരണമെന്ന സന്ദേശംകൂടി നൽകുന്നതായിരിക്കും ആ വിജയം.

2015, ഒക്‌ടോബർ 31, ശനിയാഴ്‌ച

ഫലം ഭരണത്തുടര്‍ച്ചയ്ക്കുളള സൂചനയാകും


തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യു ഡി എഫ് സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരമായി തുടര്‍ഭരണത്തിനുളള സൂചനയായിരിക്കും തെരഞ്ഞെടുപ്പ് ഫലം നല്‍കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ആലപ്പുഴ ജില്ലയില്‍ യു ഡി എഫ് തെരഞ്ഞെടുപ്പ് പ്രചരണ പര്യടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാലര വര്‍ഷക്കാലത്തെ ഭരണത്തിലൂടെ സംസ്ഥാനത്തെ ജനങ്ങള്‍ക്കായി ഒട്ടേറെ നല്ലകാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞു. അതിന്റെ പ്രതിഫലനമായി പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും യു ഡി എഫിന് വിജയം നേടാന്‍ കഴിഞ്ഞു. 

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലും യു ഡി എഫ് വന്‍ വിജയം നേടും. അത് യു ഡി എഫ് സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനുളള കളമൊരുക്കലായിരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിലെ മണ്ണില്‍ ബി ജെ പിയ്ക്ക് വേരോട്ടമുണ്ടാക്കാനാകില്ല. അവര്‍ ആരെ കൂടെക്കൂട്ടിയാലും കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല. ജനങ്ങളുടെ മതേതരമനസിനെ മാറ്റാന്‍ ഒരു ശക്തിക്കും കഴിയില്ല. സി പി എമ്മിന്റെ അക്രമരാഷ്ട്രീയം അവര്‍ക്ക് തന്നെ വിനയാകും.അരുവിക്കരയില്‍ ആയുധം വച്ച് സി പി എം കീഴടങ്ങുകയായിരുന്നു. 

സാധാരണ ഭരിക്കുന്ന സര്‍ക്കാരിനെതിരെയാണ് ജനവികാരം ഉണ്ടാകുന്നത്. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ ഗവണ്‍മെന്റിന് അനുകൂലമായ ജനവികാരമാണ് ഉള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

കേരളത്തിലേത് ജനം എഴുതിത്തള്ളിയ പ്രതിപക്ഷം


ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുല്‍പ്പള്ളിയില്‍ നടന്ന യു ഡി എഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ അര്‍പ്പണബോധമുള്ളവരാണെന്നും, കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത് അതുകൊണ്ടാണെന്നും ഇപ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍വിജയം നേടാനാവുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ നാല് വര്‍ഷക്കാലം നിരവധി പ്രതിസന്ധികള്‍ പ്രതിപക്ഷം ഉണ്ടാക്കിയെങ്കിലും അതെല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞു. അവര്‍ നടത്തിയ ഒറ്റസമരം പോലും ജനങ്ങള്‍ അംഗീകരിച്ചില്ല. അഞ്ച് വര്‍ഷം മുമ്പ് വരെ 25 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് കേരളത്തില്‍ വന്‍കിട പദ്ധതികള്‍ എത്തിയിരുന്നത്. 1978-ല്‍ ഇടുക്കി ജലവൈദ്യുതി പദ്ധതി, 2000-ല്‍ നെടുമ്പാശ്ശേരി വിമാനത്താവളം എന്നിങ്ങനെ വിരലിലെണ്ണാവുന്നത് മാത്രം.

എന്നാല്‍ കഴിഞ്ഞ നാലരവര്‍ഷക്കാലം കൊണ്ട് നിരവധി വന്‍കിട പദ്ധതികളാണ് കേരളത്തിലുണ്ടായത്. കൊച്ചിമെട്രോ, സ്മാര്‍ട്‌സിറ്റി പദ്ധതി, വിഴിഞ്ഞം പദ്ധതി ഇങ്ങനെ നിരവധി പദ്ധതികള്‍ കേരളത്തിന്റെ വികസനകുതിപ്പിന് കാരണമായി. അത്തരം പദ്ധതികള്‍ക്കെതിരെ പ്രതിപക്ഷം ഒളിഞ്ഞും തെളിഞ്ഞും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുന്നതോടൊപ്പം തന്നെ നിര്‍ധനരെയും സാധാരണക്കാരെയും സംരക്ഷിക്കുന്നതിനായി വിവിധ പദ്ധതികളും സംസ്ഥാനസര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാലര വര്‍ഷം മുമ്പ് വരെ കേരളത്തിലെ ലോട്ടറിയുടെ പണവും ലാഭവും ഒഴുകിയിരുന്നത് ലോട്ടറി രാജാക്കന്മാരുടെ വീടുകളിലേക്കായിരുന്നു. എന്നാല്‍ ഇന്ന് ലോട്ടറിയുടെ ലാഭമെത്തുന്നത് സാധാരണക്കാരുടെയും പാവപ്പെട്ടവന്റെയും പക്കലാണ്. പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ നമ്മുടെ നാട്ടില്‍ ജീവിക്കാര്‍ കാരുണ്യ ലോട്ടറി കാരണമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് യു ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. രണ്ട് എം എല്‍ എമാരുടെ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ സര്‍ക്കാരിന് ഇത്രയും കാലം നല്ലരീതിയില്‍ ഭരിക്കാന്‍ സാധിച്ചത് ജനപിന്തുണ കൊണ്ടാണ്. യു ഡി എഫിനകത്ത് ഇക്കാലമത്രയും ഒരു പ്രശ്‌നങ്ങളുമുണ്ടായില്ല. പുറത്തുനിന്നുള്ള ആരോപണങ്ങളിലും ആക്ഷേപങ്ങളിലും ഒരംശം പോലും സത്യമില്ലെന്നതിന്റെ തെളിവാണ് മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലും, പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും കേരളത്തില്‍ ഉജ്വല വിജയം നേടാന്‍ യു ഡി എഫിന് സാധിച്ചത്.

അതിന്റെ തുടര്‍ച്ചയെന്നോണം ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിലും യു ഡി എഫിന് അനുകൂല വിധിയുണ്ടാകുമെന്ന് ആത്മവിശ്വാസമുണ്ട്. കേന്ദ്രത്തിലെ അധികാരത്തിന്റെ ബലത്തില്‍ കേരളത്തില്‍ രാഷ്ട്രീസ്വാധീനം ചെലുത്താനുള്ള ബി ജെ പിയുടെ ശ്രമം വിലപ്പോവില്ല. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന മോദി പറഞ്ഞ വാക്കൊന്നും പാലിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അഖിലേന്ത്യാഗ്ലാമറൊന്നും കേരളത്തിലെ ജനങ്ങളുടെ മുമ്പില്‍ ചിലവാകില്ല. കേരളമെന്നും മതേതരത്വത്തിന് വേണ്ടി നിലകൊന്ന സംസ്ഥാനമാണ്. അതുകൊണ്ട് തന്നെ ബി ജെ പിയുടെ വര്‍ഗീയമുഖം കേരളം തല്ലിക്കെടുത്തും.

ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വികസനത്തിന്റെയും വിജയമാകും ഇത്തവണത്തെ തിരഞ്ഞെടുപ്പിലുമുണ്ടാകുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

2015, ഒക്‌ടോബർ 24, ശനിയാഴ്‌ച

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണത്തിന്റെ വിലയിരുത്തലുണ്ടാകും


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിക്ക് മേല്‍ക്കൈ കിട്ടുമെന്നകാര്യത്തില്‍ ഒരുതരത്തിലുള്ള സംശയവുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  തെരഞ്ഞെടുപ്പിനെ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലായി കാണുന്നതില്‍ തനിക്ക്  ഒരു ഭയപ്പാടുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്വാഭാവികമായി പ്രാദേശിക പ്രശ്‌നങ്ങളും പ്രാദേശിക സ്ഥാനാര്‍ത്ഥികളുമൊക്കെ ചര്‍ച്ചാവിഷയമാകും. അതൊക്കെ അതിന്റെ ഒരു ഭാഗത്ത്. എന്നാലും ഏതു തെരഞ്ഞെടുപ്പിലും അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായവും പ്രതിഫലിക്കും. ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ഈ തെരഞ്ഞെടുപ്പിലും കേരളത്തിലെ ഐക്യജനാധിപത്യ മുന്നണിക്ക് അനുകൂലമായ വിധിവരുമെന്നകാര്യം ഉറപ്പ്. അരുവിക്കരയില്‍ ക്വാര്‍ട്ടര്‍ മത്സരം കഴിഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്നത് സെമിയാണ്. സെമിയിലും ജയിച്ച്  ഫൈനലിലേക്ക്  തികഞ്ഞ ആത്മവിശ്വാസത്തോടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍  പോകുമെന്ന കാര്യത്തില്‍ സംശയമില്ല-മുഖ്യമന്ത്രി പറഞ്ഞു.

ബി.ജെ.പി കേരളത്തില്‍ പുതിയതല്ല, നേരത്തേയുള്ള പാര്‍ട്ടിയാണ്. ഏത് രാഷ്ട്രീയപാര്‍ട്ടിയും ഓരോ തെരഞ്ഞെടുപ്പിലും ജയിക്കാന്‍ വേണ്ടി നടത്തുന്നതുപോലുള്ള ശ്രമങ്ങള്‍ അവരും നടത്തും. പക്ഷേ സംസ്ഥാനം കേരളമാണ്. കേരളം എന്നും മതേതരത്വത്തിനും മത സൗഹാര്‍ദ്ദത്തിനും മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചിട്ടുള്ള സംസ്ഥാനമാണ്.

 ജനഹിതം അതാണ്. 77-ല്‍ സി.പി.എം ഇത്തരം പരീക്ഷണം നടത്തിയില്ലേ. അടിയന്തരാവസ്ഥയ്‌ക്കെതിരേ ഇന്ത്യയിലൊട്ടാകെ ഉണ്ടായിട്ടുള്ള ചിന്തയുടെ പേരില്‍ കേരളത്തില്‍ അവര്‍ ജനസംഘുമായി കൈകോര്‍ത്തു. എന്നാല്‍ മാര്‍സിസ്റ്റ് പാര്‍ട്ടിക്ക് കേരളത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് അന്ന് ഏറ്റുവാങ്ങേണ്ടിവത്. ജനങ്ങള്‍ അംഗീകരിക്കുന്നില്ല എന്നതുകൊണ്ടാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


2015, ഒക്‌ടോബർ 20, ചൊവ്വാഴ്ച

വിമതര്‍ക്ക് ഒരവസരം കൂടി


കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്.സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് വിമതര്‍ക്ക് തിരിച്ചുവരാന്‍ ഒരവസരംകൂടി നല്‍കുമെന്ന് മഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കാസര്‍കോട്ട് പറഞ്ഞു. മുന്നണി സ്ഥാനാര്‍ഥിക്കെതിരായി പത്രിക നല്‍കിയവര്‍ വോട്ട് പിടിക്കാനിറങ്ങരുത്.

യോജിപ്പിനുവേണ്ടി പരമാവധി ശ്രമിച്ചിട്ടും നടക്കാത്ത സ്ഥലങ്ങളില്‍ സൗഹൃദ മത്സരത്തിനനുവദിക്കുന്നുണ്ടെങ്കിലും യു.ഡി.എഫ്.ഇതര കക്ഷികളുമായി കൂട്ടുകൂടുന്നത് അനുവദിക്കില്ല. ഇതുസംബന്ധിച്ച് പരാതി കിട്ടിയാല്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

യു.ഡി.എഫില്‍ വിമതപ്രശ്‌നം രൂക്ഷമാണെന്ന പ്രചാരണം ശരിയല്ല. കഴിഞ്ഞ മൂന്ന് ഉപതിരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുമുണ്ടായതുപോലുള്ള വിജയം തദ്ദേശ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും. ഐക്യത്തിന്റെ ഫലമാണ് തിരഞ്ഞെടുപ്പു വിജയങ്ങള്‍. ഐക്യം എന്ന് നഷ്ടപ്പെടുന്നോ അന്ന് പരാജയമുണ്ടാകുമെന്നും വളരെ പ്രതീക്ഷയോടെയാണ് യു.ഡി.എഫ്. തിരഞ്ഞെടുപ്പിനെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ചെറിയാന്‍ ഫിലിപ്പിനെ ന്യായീകരിച്ച കോടിയേരി മാപ്പ് പറയണം


കാസര്‍കോട്: ഫേസ്ബുക്കിലൂടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ചെറിയാന്‍ ഫിലിപ്പിനെ ന്യായീകരിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാപ്പ് പറയണമെന്നും അല്ലെങ്കില്‍ കനത്തവില നല്‍കേണ്ടിവരുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ തിരഞ്ഞെടുപ്പ് പരിപാടിയായ ജനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശത്തേക്കാള്‍ തന്നെ കൂടുതല്‍ വേദനിപ്പിച്ചത് കോടിയേരിയുടെ നിലപാടാണ്. ഇത് സ്ത്രീസമൂഹത്തിന് കൂടുതല്‍ അപമാനമാണുണ്ടാക്കിയത്.  ഇതുസംബന്ധിച്ച് കോടതിയില്‍ പോകുന്നതിനോട് യോജിപ്പില്ല. മറിച്ച് പ്രസ്താവനകള്‍ പിന്‍വലിച്ച് ചെറിയാന്‍ ഫിലിപ്പ് സ്ത്രീസമൂഹത്തോട് മാപ്പ് പറയുകയാണ് വേണ്ടത്. 

യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സര്‍ക്കാര്‍ ആറുമാസത്തെക്കാണെന്ന് സി.പി.എം. പ്രചരിപ്പിച്ചു. എന്നാല്‍, ജനങ്ങള്‍ നല്‍കിയ പിന്തുണകൊണ്ടാണ് ഈ കാലയളവില്‍ മുന്നോട്ട് പോയത്. സര്‍ക്കാര്‍ നിലനില്‍ക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. സര്‍ക്കാരിന് അനുകൂലമായി ഉപതിരഞ്ഞെടുപ്പുകളില്‍ ഉണ്ടായ ജനഹിതം തദ്ദേശ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. 

ഇന്ന് സി.പി.എം. തൊടുന്നതെല്ലാം അബദ്ധമാണ്. എല്ലാവരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ശ്രീനാരായണ ഗുരുവിനെ കുരിശിലേറ്റിയതിനെതിരെ ജനവികാരം ഉയര്‍ന്നപ്പോള്‍ അതിനെ പ്രതിരോധിക്കാനാണ് സി.പി.എം. ശ്രമിക്കുന്നത്. ഇന്ന് സി.പി.എം. ജനങ്ങളില്‍നിന്നകന്നു. ദേശീയതലത്തില്‍ യു.പി.എ. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതാണ് സി.പി.എം. ഇന്ന് രാജ്യത്തുതന്നെ ഒന്നുമല്ലാതാകുന്നതിന് ഇടയാക്കിയത്. 

മൂന്നാംമുന്നണി യു.ഡി.എഫിനെ ആശങ്കപ്പെടുത്തുന്നില്ല. യു.ഡി.എഫിന്റെ ഐക്യത്തിലും ശക്തിയിലുമാണ് ഞങ്ങള്‍ക്ക് വിശ്വാസം. എതിരാളികളുടെ ബലഹീനത യു.ഡി.എഫിന്റെ വിജയത്തിന് കൂടുതല്‍ ശക്തി പകരും. മറ്റുപല ഘടകങ്ങളും അനുകൂലമാണെങ്കിലും അതിന് അമിതവിശ്വാസം നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

2015, ഒക്‌ടോബർ 18, ഞായറാഴ്‌ച

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടും


തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് സര്‍ക്കാരിന്‍റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുളള അംഗീകാരമായിരിക്കും തദ്ദേശസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ്.ഭൂരഹിതര്‍ക്ക് ഭൂമിയും വീടും, രോഗികള്‍ക്കും ദുരിതം അനുഭവിക്കുന്നവര്‍ക്കും 1500 കോടി രൂപയോളം ധനസഹായം എന്നിവ നല്‍കിയ ജനപക്ഷ സര്‍ക്കാരിനെ ജനങ്ങള്‍ പിന്തുണയ്ക്കും എന്നതില്‍ ഉറച്ച വിശ്വാസമുണ്ട്. 

കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തും ഗതാഗതകുരുക്കഴിക്കാന്‍ ഉതകുന്ന മെട്രൊ പദ്ധതിയും പതിറ്റാണ്ടായുളള സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖവും കഴിഞ്ഞ തവണ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തുടങ്ങാനൊരുങ്ങുകയും പ്രതിപക്ഷത്തിന്‍റെ എതിര്‍പ്പുമൂലം നടക്കാതെപോകുകയും ചെയ്ത സ്മാര്‍ട് സിറ്റിയും ഈ സര്‍ക്കാരിനു തുടക്കം കുറിക്കുവാനും യാഥാര്‍ത്ഥ്യത്തിലേക്കെത്തിക്കുവാനും സാധിച്ചു. വിദ്യാഭ്യാസ ആരോഗ്യമേഖലകളില്‍ വന്‍ പുരോഗതി ഉണ്ടായി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ എളുപ്പത്തിലാക്കാന്‍ നടത്തിയ പരിഷ്കാരങ്ങള്‍ ജനങ്ങളും സര്‍ക്കാരും തമ്മിലുളള അകലം കുറച്ചു.ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് കേരളത്തെ നയിക്കാന്‍ സാധിച്ചുവെന്നത് യുഡിഎഫ് സര്‍ക്കാര്‍ ചെയ്ത മഹത്തായ കാര്യമാണ്. ഐടി, വ്യവസായ രംഗത്തെ പുരോഗതി കേരളത്തിന്‍റെ വികസനത്തിനു വഴിവച്ചു.

സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് പുതിയതായി വന്ന വെളിപ്പെടുത്തലുകള്‍ പരിശോധിച്ച ശേഷം നിയമപരമായ നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളല്ല പരിഗണിക്കേണ്ടത്. എസ്എന്‍ഡിപി - ബിജെപി സഖ്യം കേരളത്തില്‍ വിലപ്പോകില്ലെന്നും മുഖ്യന്ത്രി പറഞ്ഞു. 

2015, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

തദ്ദേശ തിരഞ്ഞെടുപ്പും സര്‍ക്കാരിന്റെ വിലയിരുത്തല്‍ തന്നെ

ഒമ്പതിനുമുമ്പ് സീറ്റുവിഭജനം പൂര്‍ത്തിയാക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച അത്രയും സീറ്റ് അതത് കക്ഷികള്‍ക്ക് എന്നതാണ് പൊതുതത്ത്വം.

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പും സംസ്ഥാനസര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫായിരിക്കും കൂടുതല്‍ സീറ്റ് നേടുകയെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. യു.ഡി.എഫ്. നേതൃയോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒമ്പതിനുമുമ്പ് സീറ്റുവിഭജനം പൂര്‍ത്തിയാക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച അത്രയും സീറ്റ് അതത് കക്ഷികള്‍ക്ക് എന്നതാണ് പൊതുതത്ത്വം. ഇതടിസ്ഥാനമാക്കി ധാരണയിലെത്തും. ഇക്കാര്യത്തില്‍ ജില്ലാ സംസ്ഥാനതലത്തില്‍ വ്യക്തമായ ധാരണയുണ്ട്.

മുന്നണി തീരുമാനത്തിനെതിരെ മത്സരിക്കുന്നവര്‍ കര്‍ശന നടപടി നേരിടേണ്ടിവരും. ഘടകകക്ഷികള്‍ പരസ്​പരം മത്സരിക്കില്ല. മുന്നണിക്ക് പുറത്ത് ഒരു കക്ഷിയുമായും സഖ്യമോ നീക്കുപോക്കോ ഉണ്ടാക്കില്ല. കോണ്‍ഗ്രസില്‍ നിന്ന് റിബല്‍ സ്ഥാനാര്‍ഥികളുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. അത്തരക്കാര്‍ പാര്‍ട്ടിയിലുണ്ടാകില്ല. ഘടകകക്ഷികളും അതേ നിലപാടെടുക്കും.

ഐക്യമാണ് യു.ഡി.എഫിന്റെ ശക്തി. ഒരു കക്ഷിയുടെ പ്രശ്‌നം യു.ഡി.എഫിന്റെ പ്രശ്‌നമായാണ് കാണുന്നത്. ഇടുക്കിയിലെ പ്രശ്‌നം കേരളാ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിവരുന്നു. മലപ്പുറത്ത് ലീഗും കോണ്‍ഗ്രസുമായുള്ള പ്രശ്‌നം കഴിഞ്ഞദിവസം സംസാരിച്ചു. ബാക്കിയുള്ളവയും ഉടന്‍ തീരും.


2015, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

തെരുവു നായകളുടെ കടിയേറ്റവര്‍ക്ക് സൗജന്യ ചികില്‍സ


തിരുവനന്തപുരം:തെരുവു നായകളുടെ കടിയേറ്റവര്‍ക്ക് സൗജന്യ ചികില്‍സ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇന്നലെ  ചേര്‍ന്ന മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് ചികില്‍സ തേടുന്നവരുടെ എണ്ണം ദിനംതോറും വര്‍ധിക്കുകയാണ്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് ആക്രമണത്തിന് ഇരയാകുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

ആക്രമണകാരികളായ നായകളെ നിയന്ത്രിക്കാന്‍ ഏത് നടപടിയും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈക്കൊള്ളാം. മനുഷ്യജീവനാണ് പ്രധാനം. തെരുവ് നായകളെ കൊല്ലുന്നതില്‍ നിയമതടസമുള്ള സാഹചര്യത്തില്‍ നായകളെ വന്ധ്യംകരിച്ച് പ്രജനനം നിയന്ത്രിക്കുകയാണ് സര്‍ക്കാര്‍ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നായ്ക്കളുടെ വന്ധ്യംകരണത്തിനായി പുതിയ പദ്ധതിക്ക് ഇന്നലെ ചേര്‍ന്ന മന്ത്രസഭാ യോഗം രൂപംനല്‍കി. "സേഫ് കേരള" എന്ന പേരില്‍ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളേയും വന്ധ്യംകരണത്തിന് എത്തിക്കാവുന്നതാണ്. വന്ധ്യംകരണ കേന്ദ്രത്തില്‍ എത്തിക്കുന്ന ഒരു നായയ്ക്ക് 250 രൂപ നല്‍കും. സ്വന്തം വീട്ടിലെ നായയാണെങ്കിലും ഈ സംഖ്യം നല്‍കും. പദ്ധതി നടത്തിപ്പിനായി അതാത് തദ്ദേശസ്ഥാപനങ്ങള്‍ തുക വിലയിരുത്താനാണ് പദ്ധതി. 

ഇതിനായി എല്ലാ ബ്‌ളോക്കുകളലും പ്രത്യേക വെറ്ററിനറി ക്‌ളിനിക്കുകള്‍ തുടങ്ങും. പഞ്ചായത്തുകളില്‍ 50 ക്ലിനിക്കുകള്‍ ഉടനെ ആരംഭിക്കും. 

2015, സെപ്റ്റംബർ 8, ചൊവ്വാഴ്ച

കൊച്ചിയിൽ സംസ്‌കരണ പ്ലാന്റിന് സർക്കാർ ഉടൻ അനുമതി നൽകും


കൊച്ചി ∙ കൊച്ചി നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും മാലിന്യപ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള സംസ്‌കരണ പ്ലാന്റിന് സര്‍ക്കാര്‍ ഉടനെ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്ലാന്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ ഇന്ത്യയിലെ ശുചിത്വ നഗരങ്ങളില്‍ ഒന്നാമതെത്താന്‍ കൊച്ചിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പദ്ധതി, ചിറ്റൂര്‍ ഫെറി സൗന്ദര്യവല്‍ക്കരണം, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം നിര്‍മാണം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തെ 400 നഗരങ്ങളില്‍ നിന്ന് ഏറ്റവും ശുചിത്വമുള്ള നഗരങ്ങളില്‍ നാലാമതായി കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്തത് കൊച്ചിയെയാണ്. നിലവിലുള്ള സംസ്‌കരണ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് കൊച്ചി ഈ നേട്ടം കൈവരിച്ചത്. പുതിയ പ്ലാന്റിന് അനുമതി നല്‍കുന്നതോടെ ഒന്നാമതെത്താനുള്ള ദൗത്യം കൊച്ചി നഗരസഭ ഏറ്റെടുക്കണം. മാലിന്യ സംസ്‌കരണത്തിന് കൊച്ചി നഗരസഭയും ആസ്റ്റര്‍ മെഡിസിറ്റിയുമായി സഹകരിച്ച് ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച പദ്ധതി മറ്റ് പഞ്ചായത്തുകള്‍ മാതൃകയാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

2015, സെപ്റ്റംബർ 6, ഞായറാഴ്‌ച

സി.ഡി.എസ്.അധ്യക്ഷന്മാരുടെ പ്രതിഫലം അയ്യായിരം രൂപയാക്കും


മലപ്പുറം: സംസ്ഥാനത്തെ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍മാരുടെ സേവനത്തിന് നല്‍കുന്ന പ്രതിമാസ പ്രതിഫലം നാലായിരത്തില്‍നിന്ന് അയ്യായിരം രൂപയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇവരുടെ പ്രവര്‍ത്തനം കണക്കിലെടുക്കുമ്പോള്‍ തുക അപര്യാപ്തമാണെങ്കിലും സാമ്പത്തികമായ പരിമിതികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് കുടുംബശ്രീയുടെ പതിനേഴാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കുടുംബശ്രീ പദ്ധതിയുടെ വളര്‍ച്ച കേരളത്തിന് അലങ്കാരമാണ്. ഈ മാതൃക ലോകമാകെ അംഗീകാരം നേടിക്കഴിഞ്ഞു. എന്റെ ഭരണകാലയളവില്‍ ഏറ്റവും കൂടുതല്‍ സംതൃപ്തി നല്‍കിയ പദ്ധതിയേതെന്ന ചോദ്യത്തിനുള്ള ഉത്തരം ആശ്രയ എന്നാണ്. ആരും ആശ്രയമില്ലാത്ത രണ്ടുശതമാനം ആളുകള്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടെന്നാണ് കണക്ക്. ഇവരെ കണ്ടെത്തി പഞ്ചായത്തുകളെക്കൊണ്ട് ദത്തെടുപ്പിച്ച് സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് സംരക്ഷിക്കുന്നതാണീ പദ്ധതി.

രണ്ടുഘട്ടമായി സംസ്ഥാനത്തൊട്ടാകെ 1,27,400 പേരെയാണ് കുടുബശ്രീയുടെ പ്രവര്‍ത്തനത്തിലൂടെ ആശ്രയ പദ്ധതിയില്‍ അംഗങ്ങളാക്കിയത്. ഇത് ലോകം ഇതുവരെക്കണ്ട ഏറ്റവും വലിയ ജീവകാരുണ്യ പ്രവര്‍ത്തനമാണെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു.

2015, സെപ്റ്റംബർ 5, ശനിയാഴ്‌ച

തിര. കമ്മിഷനുമായി യോജിച്ചുപോകും


വണ്ടൂര്‍: തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനുമായി നിലവില്‍ സര്‍ക്കാറിന് യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വണ്ടൂരില്‍ മിനി സിവില്‍സ്റ്റേഷന്‍ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിപറയുകയായിരുന്നു. 

ഹൈക്കോടതിയില്‍ സര്‍ക്കാറും കമ്മിഷനും ഒരേനിലപാടാണ് സ്വീകരിച്ചതെന്നും തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് സര്‍ക്കാറിന് അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.

2015, ഓഗസ്റ്റ് 22, ശനിയാഴ്‌ച

അപ്പീലിനില്ല; തിരഞ്ഞെടുപ്പ് സമയത്തുനടത്തും


മലപ്പുറം: പഞ്ചായത്തുവിഭജനം സംബന്ധിച്ച ഹൈക്കോടതിവിധിയിന്മേല്‍ സര്‍ക്കാര്‍ അപ്പീലിന് പോകുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി അദ്ഭുതപ്പെടുത്തി. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ സമയത്തുതന്നെ തിരഞ്ഞെടുപ്പ് നടത്താന്‍ നടപടിസ്വീകരിക്കും. മുന്നണിയില്‍ ഇതുസംബന്ധിച്ച് യാതൊരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അരീക്കോട് പെരിങ്കടവ് പാലത്തിന്റെ ശിലാസ്ഥാപനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട വകുപ്പുമന്ത്രിമാരുമായി തിങ്കളാഴ്ച ചര്‍ച്ചനടത്തും. എല്ലാവര്‍ക്കും വിധി ബാധകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


2015, ഓഗസ്റ്റ് 12, ബുധനാഴ്‌ച

Govt to file appeal against stay on formation of new panchayats


Kochi: The government will file an appeal against the Kerala High Court's decision to stay the formation of new panchayats in the state, Chief Minister Oommen Chandy stated on Tuesday.

The CM confirmed the decision to appeal the stay after holding talks with Home Minister Ramesh Chennithala and the Election Commission.

The stay was expected to cause delay to the local body polls, set for October. However, Chandy said that the polls would take place as per schedule.

The CM also revealed that the UDF government would hold further discussions with the Election Commission after 15 days.

The Kerala High Court stayed the formation of new panchayats on Monday.

While delivering the order, the court stressed that due process was not followed in formation of new panchayats.

"The manner in which some portions of villages were divided to form new panchayats without the permission of Governor was not following the law. The ward division too was against the law," the High Court observed.

Justice A.V. Ramakrishna Pillai took the decision to stay the formation of new panchayats, while considering a set of petitions filed on April 25 against the government decision.

The order came hours after Chandy said that the local body elections would not be delayed at any cost. The CM had also stated the government was stern about the timing of the panchayat elections.


2015, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കില്ല


 കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ സര്‍ക്കാര്‍ ഒരു തരത്തിലും ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തെരഞ്ഞെടുപ്പ് മാറ്റിവെക്കരുതെന്നാണ് സര്‍ക്കാരിന്റെ താത്പര്യം, തെരഞ്ഞെടുപ്പ് ഒരുകാരണവശാലും മാറ്റിവെക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചൊവ്വാഴ്ച ഉന്നതതല ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി കൊച്ചിയില്‍ പറഞ്ഞു. 

തിരഞ്ഞെടുപ്പ് സമയത്തുതന്നെ നടക്കണമെന്ന് സര്‍ക്കാറിന് നിര്‍ബന്ധമുണ്ട്. തിരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. തിരഞ്ഞെടുപ്പ് ഒരുകാരണവശാലും നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷനാവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തു നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, ജൂലൈ 21, ചൊവ്വാഴ്ച

വര്‍ഗീയ ചിന്താഗതി ഉണ്ടാക്കാനുള്ള പ്രതിപക്ഷശ്രമം വിജയിക്കില്ല


 ബ്ലോക്ക് പഞ്ചായത്ത് പുനഃസംഘടനയുടെ പേരില്‍ വര്‍ഗീയചിന്താഗതി ഉണ്ടാക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമം കേരളത്തില്‍ വിജയിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമസഭയില്‍ പ്രതിപക്ഷം അനുമതി തേടിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വര്‍ഗീയതയ്ക്ക് അപ്പുറമുള്ള വിശാലമായ കാഴ്ചപ്പാടാണ് കേരളത്തിനുള്ളത്.

പുനഃസംഘടനയ്ക്ക് തോമസ് ഐസക് മറ്റൊരു രൂപം നല്‍കിയത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. മലപ്പുറം ജില്ലയില്‍ കൂടുതല്‍ ബ്ലോക്കുപഞ്ചായത്തുകളും നിയമസഭാമണ്ഡലങ്ങളും രൂപീകരിച്ചെന്ന ഐസകിന്റെ പ്രസ്താവന ദുഃസൂചനയാണ്. ജനസംഖ്യാടിസ്ഥാനത്തിലാണ് മലപ്പുറത്ത് നാല് പുതിയ നിയമസഭാ മണ്ഡലങ്ങള്‍ രൂപീകരിച്ചത്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡീലീമിറ്റേഷന്‍ കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് ഇത് ചെയ്തത്. ഇതിന് ദുഃസൂചന നല്‍കിയത് മോശമായിപ്പോയി. പ്രതിപക്ഷം ഏത് വഴിക്കാണ് നീങ്ങുന്നതെന്ന് മനസ്സിലായി. അത് കേരളത്തില്‍ വേണോ എന്ന് ചിന്തിക്കണം. പുന:സംഘടനയില്‍ അപാകതകളുണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തും. പുന:സംഘടന സംബന്ധിച്ച കരട് രൂപമാണ് തയ്യാറായിട്ടുള്ളത്.

ഇതുസംബന്ധിച്ച് പരാതി ഉന്നയിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചു. ഉന്നയിച്ചിട്ടുള്ള ആക്ഷേപങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും. പുന:സംഘടന നടത്തരുതെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.