UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

Labour എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Labour എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2015, സെപ്റ്റംബർ 29, ചൊവ്വാഴ്ച

തോട്ടം തൊഴിലാളി സമരം: ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനം


തര്‍ക്കം നീട്ടിക്കൊണ്ടുപോകരുതെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്

തൃശ്ശൂര്‍: തോട്ടം തൊഴിലാളികളുടെ വേതന വര്‍ധന സംബന്ധിച്ച് ചൊവ്വാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചൊവ്വാഴ്ച വൈകീട്ട് കൂടുന്ന പ്ലൂന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗവും അതിനുമുമ്പ് ചേരുന്ന മന്ത്രിസഭാ ഉപസമിതിയും പ്രശ്‌നപരിഹാരത്തിനുള്ള ഫോര്‍മുലയ്ക്ക് രൂപം നല്‍കും. തര്‍ക്കം നീട്ടിക്കൊണ്ടുപോകരുതെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത് -മുഖ്യമന്ത്രി പറഞ്ഞു.


2015, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

സമരം ചെയ്‌തെന്നപേരില്‍ തൊഴിലാളികളോട് പ്രതികാരനടപടി സ്വീകരിക്കാന്‍ അനുവദിക്കില്ല


മൂന്നാര്‍ സമര നായികമാര്‍ പുതുപ്പള്ളിയില്‍

''എല്ലാവരുെടയും പോസിറ്റീവായ സമീപനംകൊണ്ടേ തൊഴില്‍പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയൂ''-മുഖ്യമന്ത്രി പറഞ്ഞു. തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം ചെയ്‌തെന്നപേരില്‍ തൊഴിലാളികളോട് പ്രതികാര നടപടി സ്വീകരിക്കാന്‍ ആെരയും അനുവദിക്കില്ല''- മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാറിലെ തോട്ടങ്ങള്‍ തകര്‍ക്കുന്ന തരത്തിലുള്ള തീരുമാനം കൈക്കൊള്ളാന്‍ സര്‍ക്കാരിന് കഴിയില്ല. 29ന് നടക്കുന്ന രണ്ടാം വട്ട ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ-മുഖ്യമന്ത്രി പറഞ്ഞു.

തൊഴില്‍പ്രശ്‌നത്തിന് പരിഹാരംതേടി മൂന്നാര്‍സമരത്തിന് നേതൃത്വംനല്‍കിയ സ്ത്രീതൊഴിലാളികള്‍ മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വീട്ടില്‍. കഴിഞ്ഞദിവസംനടന്ന ചര്‍ച്ചയില്‍ അഞ്ഞൂറുരൂപ ദിവസവേതനമെന്ന ആവശ്യം നടപ്പാകാത്തതിനെത്തുടര്‍ന്നാണ് ഇവര്‍ ഞായറാഴ്ച മുഖ്യമന്ത്രിയെ കാണാനെത്തിയത്.

രാവിലെ എട്ടരയോടെയെത്തിയ ഇവരുമായി അരമണിക്കൂറോളം മുഖ്യമന്ത്രി ചര്‍ച്ചനടത്തി. ജോലിയില്‍ ഞങ്ങള്‍ക്ക് പ്രശ്‌നങ്ങളില്ല. കൂലിയും ബോണസും സംബന്ധിച്ചാണ് പരാതിയുള്ളത്. ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണ്. പണിമുടക്കിയ തൊഴിലാളികളെ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തുന്നതും തടയണം-തൊഴിലാളികള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ബോണസ് പ്രശ്‌നംപരിഹരിച്ച മുഖ്യമന്ത്രിക്ക് കൂലിവര്‍ധനയെന്ന ആവശ്യവും നടപ്പാക്കിത്തരാനാകുമെന്ന ഉറച്ചവിശ്വാസത്തിലാണ് തങ്ങള്‍ എത്തിയെതെന്ന് അവര്‍ മുഖ്യമന്ത്രിയോടുപറഞ്ഞു. ''അഞ്ചുതലമുറകളായി പാവങ്ങളായ ഞങ്ങളെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുകയാണ്. മക്കളുടെ ഭാവിയെങ്കിലുംകരുതി സഹായിക്കണം''- തൊഴിലാളികള്‍ കരഞ്ഞുകൊണ്ട് പറഞ്ഞു. ചിലര്‍ മുഖ്യമന്ത്രിയുടെ കാലില്‍വിണുകരഞ്ഞു. ''രണ്ടാഴ്ചയിലേറെ പണിയില്ലാതായപ്പോള്‍ വീട് പട്ടിണിയിലായി. സമരം നടത്തിയതിന്റെപേരില്‍ പലരെയും പീഡിപ്പിക്കുന്നു. 29-ാംതിയ്യതി നടക്കുന്ന ചര്‍ച്ചയ്കുമുന്‍പ് വീണ്ടുമൊരുസമരത്തിനില്ല''- ഇവര്‍ മുഖ്യമന്ത്രിയോടു പറഞ്ഞു.

തൊഴിലാളികളെ പ്രതിനിധീകരിച്ച് ലിസി, ഗോമതി, രാജേശ്വരി, കൗസല്യ, മുനിയമ്മ തുടങ്ങിയവരാണ് പുതുപ്പള്ളിയിലെത്തിയത്. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ലതികാസുഭാഷ് ഒപ്പമുണ്ടായിരുന്നു.


തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ചേ മതിയാകൂ


 തോട്ടം തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ചേ മതിയാകൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൂലി വര്‍ധിപ്പിക്കണമെന്ന തൊഴിലാളികളുടെ ആവശ്യം ന്യായമാണ്. അതേ സമയം അത് വ്യവസായത്തിന് കൂടി താങ്ങാന്‍ പറ്റുന്നതുമാകണം. ആയതിനാല്‍ ഇക്കാര്യത്തില്‍ തൊഴിലാളികളും മാനേജ്‌മെന്റും തുറന്ന മനസ്സോടെ ചര്‍ച്ചനടത്തണമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. സര്‍ക്കാര്‍ ഇതില്‍ സ്വീകരിക്കുന്നത് പ്രായോഗിക സമീപനമാണ്. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സാഹചര്യമുണ്ടാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. അവരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കാന്‍ സര്‍ക്കാരിന് കഴിയില്ല.

500 രൂപ ശമ്പളം നല്‍കിയാല്‍ കമ്പനി അടച്ചിടേണ്ടിവരുമെന്ന ഉടമകളുടെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ലോക്കൗട്ടിനെ സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്ലാന്റേഷന്‍ നികുതിയുടെ കാര്യത്തിലും ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. അതിന് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചനടത്തേണ്ടതുണ്ട്. പ്ലാന്റേഷന്‍ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും പ്രയോജനകരമായി വരുന്നതിനാണ് അധിക വരുമാനമുണ്ടാക്കുന്നതിനായി അഞ്ച് ശതമാനം ഭൂമി മറ്റ് ആവശ്യങ്ങള്‍ വിനിയോഗിക്കാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.

തോട്ടം തൊഴിലാളികളുടെ പ്രശ്‌നത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റേത് രാഷ്ട്രീയ തട്ടിപ്പാണ്. വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോഴും മൂന്നാറില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. തോട്ടം തൊഴിലാളികള്‍ക്ക് അടിസ്ഥാന വേതനത്തില്‍ അദ്ദേഹത്തിന്റെ കാലത്ത് കൂട്ടിക്കൊടുത്തത് വെറും 8.74 രൂപയാണ്. അതിന്റെ മൂന്നിരട്ടി 33.61 രൂപ അടിസ്ഥാന വേതനത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വര്‍ധന വരുത്തി. ഇതാണ് വസ്തുത എന്നിരിക്കെയാണ് വി.എസ് സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത്. വെറും രാഷ്ട്രീയ തട്ടിപ്പാണ് അദ്ദേഹം നടത്തുന്നത്.

കണ്‍സ്യൂമര്‍ ഫെഡ് ഭരണസമിതി സസ്‌പെന്‍ഡ് ചെയ്തത് അഴിമതിക്കെതിരായ സര്‍ക്കാരിന്റെ സമീപനമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്‍സ്യൂമര്‍ ഫെഡിലെ അഴിമതി ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗ്രൂപ്പുണ്ടോ ഇല്ലയോ എന്നകാര്യം അംഗീകരിക്കാനോ നിഷേധിക്കാനോ താനില്ല. പക്ഷേ ഇതൊന്നും സര്‍ക്കാരിന്റെ നടപടിയെ സ്വാധീനിക്കില്ല. ആഭ്യന്തരമന്ത്രി തന്നെ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2015, സെപ്റ്റംബർ 26, ശനിയാഴ്‌ച

തോട്ടം മേഖല പ്രതിസന്ധിയില്‍, വേണ്ടത് സമവായം


തിരുവനന്തപുരം: സംസ്ഥാനത്തെ തോട്ടം മേഖലയില്‍ വ്യവസായത്തിന് താങ്ങാന്‍ പറ്റാവുന്ന പരമാവധി വേതനം തൊഴിലാളികള്‍ക്ക് ലഭ്യമാക്കണമെന്നതാണ് തന്റെ സമീപനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തോട്ടം മേഖലയുടെ ഇന്നത്തെ അവസ്ഥയിലേക്കെത്തിച്ചതില്‍ എല്ലാ സര്‍ക്കാരുകള്‍ക്കും പങ്കുണ്ടെന്നും പ്രതിപക്ഷ നേതാവ് കലക്ക വെള്ളത്തില്‍ മീന്‍പിടിക്കുകയാണെന്നും മുഖ്യമന്ത്രി ദിനപത്രങ്ങളിലെഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി.

ഇന്ന് തൊഴില്‍മന്ത്രിയുടെ നേതൃത്വത്തില്‍ യൂണിയനുകളും തോട്ടമുടമകളും തമ്മില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചക്ക് മുന്നോടിയായാണ് മുഖ്യമന്ത്രി ലേഖനം പ്രസിദ്ധീകരണത്തിന് നല്‍കിയത്. മൂന്നാറിലെ തൊഴിലാളി സമരത്തിനു പിന്നില്‍ തീവ്രവാദമോ വിഘനവാദമോ ഒന്നുമില്ല, പക്ഷേ തോട്ടം മേഖല വലിയൊരു പ്രതിസന്ധിയിലേക്കാണ് പോകുന്നത്. ആഗോള കമ്പോളത്തില്‍ കരുത്തര്‍ക്ക് മാത്രമേ പിടിച്ചു നില്‍ക്കാനാകൂ. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സേവനവും വേതനവും ലഭിക്കണമെങ്കില്‍ മുദ്രാവാക്യങ്ങളോ പ്രഖ്യാപനങ്ങളോ അല്ല, മാനേജ്‌മെന്റും തൊഴിലാളികളും സര്‍ക്കാരും ചേര്‍ന്ന കൂട്ടായ്മയാണ് വേണ്ടതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിക്കുന്നു.

നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ മാനേജ്‌മെന്റിനും അതിന് മേല്‍നോട്ടം വഹിക്കുന്നതില്‍ സര്‍ക്കാരിനും വീഴ്ചപറ്റി.

ഒരു പ്രതിസന്ധിയുണ്ടായാല്‍ കലക്കവെള്ളത്തില്‍നിന്നു മീന്‍പിടിക്കാനാണ് പ്രതിപക്ഷനേതാവ് ശ്രമിക്കുന്നത്. കഴിഞ്ഞ ഇടതുസര്‍ക്കാറിന്റെ കാലത്ത് തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളുടെ അടിസ്ഥാനവേതനത്തില്‍  കൂട്ടിക്കൊടുത്തത് 8.74 രൂപ മാത്രമാണ്. യു.ഡി.എഫ്. സര്‍ക്കാര്‍ കൂട്ടിയത് 33.61 രൂപ. പ്രതിപക്ഷനേതാവ് ഇന്നുന്നയിക്കുന്ന ആവശ്യങ്ങളുടെ ഉദ്ദേശ്യശുദ്ധിയാണ് ഇവിടെ ചോദ്യംചെയ്യപ്പെടുന്നത്. റബ്ബര്‍, ഏലം, കാപ്പി തോട്ടങ്ങളില്‍ ഇടതുസര്‍ക്കാര്‍ യഥാക്രമം 35.93 രൂപ, 26.8 രൂപ, 14.6 രൂപ എന്നിങ്ങനെ അടിസ്ഥാനവേതനം കൂട്ടിയപ്പോള്‍ യു.ഡി.എഫ്. സര്‍ക്കാര്‍ യഥാക്രമം 80.62 രൂപ, 56.65 രൂപ, 33.61 രൂപ എന്നിങ്ങനെയാണു കൂട്ടിയത്- മുഖ്യമന്ത്രി പറയുന്നു.


2015, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

തോട്ടം മേഖലയിലെ പ്രശ്‌നങ്ങളില്‍ ഇടപെടും


കൊച്ചി: തോട്ടം മേഖലയില്‍ തൊഴില്‍ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തൊഴില്‍ പ്രശ്‌നത്തില്‍ വ്യവസായം തകരാത്ത തരത്തിലുള്ള സമീപനമാണ് തൊഴിലാളികളില്‍ നിന്നുണ്ടാകേണ്ടത്. കേരള പ്ലാന്റേഴ്‌സ് അസോസിയേഷന്റെ വാര്‍ഷിക യോഗം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

തോട്ടം മേഖലയിലെ തൊഴിലാളികളുടെ തൊഴില്‍ സാഹചര്യങ്ങളും ജീവിത സാഹചര്യങ്ങളും സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്. തൊഴില്‍ രംഗത്തെ മാറ്റങ്ങള്‍ക്കു വേണ്ടി തൊഴിലാളികള്‍ രംഗത്തിറങ്ങുന്നത് സമൂഹം ഉറ്റുനോക്കുകയാണ്. തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ പൂര്‍ണ മനസ്സോടെ തോട്ടം ഉടമകള്‍ ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് ഇന്നു ലഭിക്കുന്ന വേതനം കുറവാണ്. ജീവിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുമ്പോഴാണ് ഇവര്‍ സമര രംഗത്തേക്ക് വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തോട്ടം മേഖലയിലെ ഉത്പന്നങ്ങള്‍ കേരളത്തിന്റെ സമ്പദ്ഘടനയില്‍ നിര്‍ണായകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തോട്ടം വ്യവസായത്തിന് താങ്ങാനാകാത്ത രീതിയിലേക്ക് കൂലി ഉയര്‍ത്തണമെന്ന് തൊഴിലാളികള്‍ പറയുന്നതും ശരിയല്ല. തൊഴിലാളികള്‍ക്ക് ന്യായമായ കൂലി കിട്ടണം. അതേസമയം അത് താങ്ങാനാകാത്ത നിലയിലുള്ളതാണെങ്കില്‍ വ്യവസായം തകരും. തോട്ടം ഉടമകളും തൊഴിലാളികളും ഒന്നിച്ചു മുന്നോട്ടുപോകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, സെപ്റ്റംബർ 14, തിങ്കളാഴ്‌ച

തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീർപ്പായി

മൂന്നാർ സമരം കൊച്ചിയിൽ ചർച്ചയിലൂടെ പരിഹരിച്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കൈകളിൽ തൊഴിലാളി പ്രതിനിധി നല്ലതണ്ണി എസ്റ്റേറ്റിലെ ലിസി ചുംബിക്കുന്നു.

ശമ്പളവും ബോണസും ആവശ്യപ്പെട്ട് മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീർപ്പായെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. ഇന്നു വൈകീട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടത്തിയ അവസാനവട്ട ചർച്ചയിലാണ് തീരുമാനം.

 ചർച്ചയിൽ പൂർണ സംതൃപ്തിയുണ്ടെന്ന് തൊഴിലാളി നേതാക്കൾ പ്രതികരിച്ചു. തൊഴിലാളികളുടെ ബോണസിന്റെ കാര്യത്തിൽ തീരുമാനമായി. 8.33 ശതമാനം ബോണസും 11.67 ശതമാനം എക്സ്ഗ്രേഷ്യ നൽകാനും ധാരണ. ഈ മാസം 21ന് ബോണസ് വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശമ്പള വർധനയുടെ എത്രയും വേഗം ചർച്ചചെയ്ത് തീരുമാനിക്കും. ഇതിനായി പ്ലാന്റേഷൻ കമ്മിറ്റിയുമായി 26ന് ന് ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഭവന പദ്ധതി, ആശുപത്രി സൗകര്യം തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കും.

2015, സെപ്റ്റംബർ 13, ഞായറാഴ്‌ച

തോട്ടം തൊഴിലാളികളുടെ ആവശ്യം ന്യായം


 കൊച്ചി: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്നും സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആവശ്യമെങ്കില്‍ പ്രശ്‌നത്തില്‍ താന്‍ നേരിട്ട് ഇടപെടും. ഇക്കാര്യത്തില്‍ കെ.ഡി.എച്ച്.പി. കമ്പനി അധികൃതരുമായി ഞായറാഴ്ച എറണാകുളത്ത് ചര്‍ച്ച നടത്തും. 

മന്ത്രിമാരായ ഷിബു ബേബിജോണും ആര്യാടന്‍ മുഹമ്മദും ഇതിനോടകം കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. കമ്പനി വിട്ടുവീഴ്ചയ്ക്ക് തയാറായി പ്രശ്‌നം പരിഹരിക്കണമെന്നും  മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


2015, ജൂലൈ 7, ചൊവ്വാഴ്ച

ബോണക്കാട്; അടച്ചുപൂട്ടിയ തോട്ടം സര്‍ക്കാര്‍ ഏറ്റെടുക്കും


 മഹാവീര്‍ പ്ലാന്റേഷന്റെ കീഴിലുള്ള ബോണക്കാട്ടെ അടച്ചൂപൂട്ടിയ തോട്ടം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ശബരിയുടെ ആവശ്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തൊഴില്‍വകുപ്പ് മന്ത്രി ഷിബു ബേബി ജോണും ഉറപ്പുനല്‍കി.

എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ അനുവദിക്കണമെന്ന ആവശ്യവും മുഖ്യമന്ത്രി അംഗീകരിച്ചു. യാതൊരുവിധ അപരിചിതത്വവുമില്ലാതെ കാര്യങ്ങള്‍ വ്യക്തമാക്കിയ ശബരിയുടെ സബ്മിഷന്‍ അവതരണവും ശ്രദ്ധേയമായി. അടച്ചുപൂട്ടിയ തോട്ടം തുറക്കാന്‍ മാനേജ്‌മെന്റ് തയ്യാറായെങ്കിലും കഴിഞ്ഞ മൂന്നുമാസമായി തൊഴിലാളികള്‍ക്ക് ശമ്പളം കിട്ടുന്നില്ലെന്ന് ശബരി പറഞ്ഞു. 1998 മുതല്‍ തൊഴിലാളികള്‍ക്ക് ഗ്രാറ്റിയുവിറ്റിയും പി.എഫ് വിഹിതവും കമ്പനി നല്‍കുന്നില്ല. 

ഓണമടുത്ത സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് സൗജന്യറേഷന്‍ നല്‍കണം. ജീവനക്കാരുടെ പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണാന്‍ തോട്ടം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ശബരീനാഥന്‍ ആവശ്യപ്പെട്ടു. നിയമാനുസൃതം പഴുതുകളടച്ചായിരിക്കും ബോണക്കാട് എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെന്ന് മന്ത്രി ഷിബു ബേബിജോണ്‍ മറുപടി നല്‍കി. ബോണക്കാട് എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചതാണ്.

എന്നാല്‍, ഇതിന്റെ നിയമസാധുതകള്‍ പൂര്‍ണമായി പരിശോധിച്ച് നടപടികള്‍ സ്വീകരിക്കും. ബോണക്കാട് എസ്റ്റേറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തും. എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്ന വിഷയത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം രണ്ടാഴ്ചയ്ക്കുള്ളില്‍ അറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ബോണക്കാട് എസ്റ്റേറ്റില്‍ 2014 മെയ് മുതല്‍ കരാറിലേര്‍പ്പെട്ട വ്യവസ്ഥകള്‍ തോട്ടമുടമ ലംഘിച്ചിരിക്കുകയാണ്. ഇതിനെതിരേ സര്‍ക്കാര്‍ വിവിധ കേസുകള്‍ ചുമത്തിയിട്ടുണ്ട്. ലയങ്ങളുടെ പുനരുദ്ധാരണത്തിനായി 33 ലക്ഷം സര്‍ക്കാര്‍ ഇതിനകം ചെലവഴിച്ചിട്ടുണ്ട്.

കൂടാതെ പഠനോപകരണങ്ങളുടെ വിതരണം, ഉന്നത വിദ്യാഭ്യാസസഹായം, ആരോഗ്യപരിപാലനം, കുടിവെള്ള വിതരണം, മാരകരോഗ ചികില്‍സാസഹായം, പെണ്‍കുട്ടികളുടെ വിവാഹധനസഹായം എന്നിവയും സര്‍ക്കാര്‍ നിവര്‍ത്തിച്ചിട്ടുണ്ട്. പുതുതായി ലഭിച്ച 36 അപേക്ഷകളില്‍ ഉടന്‍ പരിഹാരം കാണാന്‍ ലേബര്‍ കമ്മീഷണറെ ചുമതലപ്പെടുത്തയതായും മന്ത്രി അറിയിച്ചു.