UDF

2020, മേയ് 6, ബുധനാഴ്‌ച

മുഖ്യമന്ത്രിയുടേത് സ്ഥാനം മറന്നുള്ള അന്ധമായ കോൺഗ്രസ് വിരോധം


ഇതര സംസ്ഥാന തൊഴിലാളികൾക്ക് സ്വന്തം നാടുകളിലേക്കുള്ള മടക്ക യാത്രാ ചെലവ് പൂർണമായും വഹിക്കുവാൻ വിസമ്മതം കാട്ടിയ ബി.ജെ.പി ഗവണ്മെന്റിനെതിരെ കോൺഗ്രസ് അധ്യക്ഷ എടുത്ത ശക്തമായ നിലപാടാണ് സംസ്ഥാന കോൺഗ്രസ് കമ്മറ്റികളോട് ചെലവ് വഹിക്കുവാൻ ആവശ്യപ്പെട്ടത് . കർണാടക പി.സി.സി. പ്രസിഡന്റ് ഒരു കോടിയുടെ ചെക്ക് നൽകി കഴിഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കേരളത്തിലെ ചെലവ് പി.സി.സി. വഹിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമായാണ്.

അതിനെ പുച്ഛിച്ച മുഖ്യമന്ത്രി അല്പസമയത്തേക്ക് മുഖ്യമന്ത്രി എന്നത് മറന്ന് അന്ധമായ കോൺഗ്രസ് വിരോധം വച്ച് പുലർത്തുന്ന പാർട്ടിക്കാരനായി. സാലറി ചലഞ്ചിനെ ജീവനക്കാരുടെ മേൽ നിർബന്ധമായി അടിച്ചേൽപ്പിക്കരുതെന്ന് യു.ഡി.എഫ് അനുകൂല സംഘടനകൾ പറഞ്ഞപ്പോൾ അതിനെ രൂക്ഷമായി എതിർത്ത മുഖ്യമന്ത്രി, ദുരിതാശ്വാസ ഫണ്ടിലേക്കുള്ള തുക കുറഞ്ഞു പോകുമെന്ന ചിന്തയിലാണെന്ന് വിചാരിച്ചവർക്ക് ഇപ്പോൾ കാര്യം വ്യക്‌തമായി .

കേന്ദ്ര ഗവണ്മെന്റിന്റെ നിലപാടിനെകുറിച് നിശബ്ദത പാലിക്കുന്ന മുഖ്യമന്ത്രിക്ക് കിട്ടിയ കനത്ത തിരിച്ചടിയാണ് മുഴുവൻ ചിലവും വഹിക്കാമെന്ന കേന്ദ്ര തീരുമാനം.

ശ്രീമതി സോണിയ ഗാന്ധിയുടെ തീരുമാനത്തിന്റെ ശക്‌തിയും ആഴവും തിരിച്ചറിഞ്ഞ ബി.ജെ.പി, നിലപാട് തിരുത്തി . കോൺഗ്രസ്സിനെ പുച്ഛിച്ച മുഖ്യമന്ത്രിയുടെ അന്ധമായ കോൺഗ്രസ് വിരോധത്തിന് ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടമില്ലെന്നു പാർലമെന്റ് തിരഞ്ഞെടുപ്പു കഴിഞ്ഞിട്ടും ബോധ്യപ്പെട്ടിട്ടില്ലെന്നു ജനങ്ങൾ തിരിച്ചറിയും.

പ്രതിപക്ഷത്തിന്റെ സഹകരണം വേണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ വെറും പൊള്ളത്തരമാണ് , സഹകരിക്കുവാൻ തയ്യാറായ പ്രതിപക്ഷത്തെ പുച്ഛിക്കുന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്.