UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2020, മാർച്ച് 31, ചൊവ്വാഴ്ച

റെയില്‍വെ വാഗണിലൂടെ അവശ്യവസ്തുക്കള്‍ കൊണ്ടുവരണം


കേരള അതിര്‍ത്തിയിലുള്ള ചെക്ക് പോസ്റ്റുകളുടെ കാര്യത്തില്‍ കര്‍ണ്ണാടക ഗവണ്മെന്റ് അനുകൂലമായ തീരുമാനം എടുക്കുന്നില്ലെങ്കില്‍ റെയില്‍വേ വാഗണ്‍ വഴി അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കണം.

പ്രധാനമന്ത്രിയും കര്‍ണ്ണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ചെക്ക്‌പോസ്റ്റുകള്‍ വഴി ലോറി ഗതാഗതം പൂര്‍ണ്ണതോതില്‍ അടിയന്തരമായി പുനരാരംഭിക്കണം. രണ്ടു ദിവസത്തിനകം അവശ്യ വസ്തുക്കളുടെ ലഭ്യത പൂര്‍ണ്ണതോതില്‍ പുന:സ്ഥാപിച്ചില്ലെങ്കില്‍ ഇപ്പോള്‍ തന്നെ നിയന്ത്രണാതീതമായ വില കുതിച്ചു കയറും.

കേരള അതിര്‍ത്തിയിലെ തലപ്പാടി (മഞ്ചേശ്വരം) പെരുമ്പാട്ടി (മാക്കൂട്ടം) മുത്തങ്ങ (വയനാട്) എന്നീ പ്രധാന ചെക്ക്‌പോസ്റ്റുകള്‍ വഴി ചരക്കു ലോറികള്‍ യഥാസമയം എത്തേണ്ടത് കേരളത്തിന് ഏറ്റവും പ്രാധാന്യമുള്ള കാര്യമാണ്. ഇപ്പോള്‍ ചരക്കു ലോറികളുടെ വരവും പോക്കും ഏതാണ്ട് നിലച്ചിരിക്കുന്നു. ഇത് നീണ്ടാല്‍ പ്രത്യാഘാതം വളരെ വലുതായിരിക്കും.

കാസര്‍ഗോഡ് ജില്ലയിലെ ദേലംപാടി ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് പ്രധാനമായും ആശ്രയിക്കുന്നത് ഈശ്വരമംഗലം പോലുള്ള കര്‍ണ്ണാടകത്തിലെ ചെറുനഗരങ്ങളെയാണ്. പ്രധാന റോഡ് വഴിയുള്ള ഗതാഗതം തടയുകയും ഇടറോഡുകള്‍ കര്‍ണ്ണാടക ഗവണ്മെന്റ് മണ്ണിട്ട് തടസ്സപ്പെടുത്തുകയും ചെയ്തതോടെ ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. അവശ്യ സാധനങ്ങള്‍, ആശുപത്രി തുടങ്ങി എല്ലാ അടിയന്തര സേവനങ്ങളും തടസ്സപ്പെട്ടിരിക്കുകയാണ്. ദേലംപടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേയ്ക്ക് പോലും പോകാനാവാത്ത അവസ്ഥയിലാണ് ജനങ്ങൾ.


28 March 2020

2020, മാർച്ച് 29, ഞായറാഴ്‌ച

കൊവിഡ്: കാസര്‍കോട് ജില്ലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകാന്‍ അടിയന്തരശ്രദ്ധ ചെലുത്തണം


കോവിഡ് 19 കേരളത്തിൽ ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത് കാസർഗോഡ് ജില്ലയെയാണ്. ഈ അവസരത്തിൽ ഏറ്റവും കൂടുതൽ കൊറോണ ബാധിതർ ഉള്ള ജില്ലാ എന്ന നിലയിലും കേരളത്തിലെ അതിർത്തി ജില്ല എന്ന നിലയിലും ചില അതീവഗൗരവമേറിയ പ്രശനങ്ങൾ കാസർഗോട്ട് ഉണ്ടായിട്ടുണ്ട്. അതെല്ലാം ഉൾപ്പെടുത്തി ബഹു.മുഖ്യമന്ത്രിക്ക് കത്ത് നൽകി

കാസർഗോഡ് ജില്ലയിലെ സൗകര്യങ്ങൾ മറ്റു ജില്ലകളെ അപേക്ഷിച്ചു കുറവാണ്. അതിലുപരി കാസർഗോഡ് ജില്ലയിലെ ജനങ്ങൾ വിദഗ്ധ ചികിത്സക്ക് മുഖ്യമായും ആശ്രയിക്കുന്നത് മംഗലാപുരത്തെ ആശുപത്രികളെയാണ്.
കോവിഡ് 19 സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കർണാടക ഗവണ്മെന്റ് കേരള അതിർത്തി അടച്ചിട്ടിരിക്കുകയാണ് . ഇത് ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത് കാസർഗോട്ടെ ജനങ്ങളെയും രോഗികളെയുമാണ് . ചരക്ക് നീക്കത്തെയും ഇത് രൂക്ഷമായി ബാധിച്ചിട്ടുണ്ട്. പല റോഡുകളും മണ്ണിട്ട് തടഞ്ഞിട്ടിരിക്കുകയാണ് . ദേലമ്പടി പഞ്ചായത്ത്‌ പബ്ലിക് ഹെൽത്ത് സെന്ററിലേക്ക് പോകുവാൻ പോലും ഇപ്പോൾ സാധ്യമല്ല. ഇരുചക്രവാഹനങ്ങളക്ക് പോലും കേരളത്തിലെ പി. എച് . സി യിലേക്ക് പോകുവാൻ ഇതുമൂലം സാധിക്കുന്നില്ല.

കൊറോണ രോഗം പടര്ന്നു തുടങ്ങിയ സമയത്തു കർണാടക മെഡിക്കൽ ടീം പനി പരിശോധിച്ച് , ഇല്ലാത്ത രോഗികളെ മംഗലാപുരത്തേക്ക് കടത്തിവിട്ടിരുന്നു. ഇപ്പോൾ ഗുരുതരമായ അസുഖങ്ങളുമായി വന്ന 30 ആംബുലന്സുകളെ തലപ്പാടി ചെക്പോസ്റ്റിൽ നിന്നും തിരിച്ചയതായി വിവരം ഉണ്ട് . ചെക്ക് പോസ്റ്റിൽ തടഞ്ഞ ഒരു ഗർഭിണി ആംബുലൻസിൽ പ്രസവിച്ചു. അബ്ദുൽ ഹമീദ് ( 60 വയസ്സ്) എന്ന വ്യക്തി ആശുപത്രിയിൽ പോകുവാൻ അനുവദിക്കാത്തതിനെ തുടർന്ന് ചികിത്സ കിട്ടാതെ മരിച്ചു. പ്രശ്നം അതീവ ഗുരുതരമാണ് . കൊറോണ രോഗികളെ തടയുന്നത്‌ മനസ്സിലാക്കാം , അല്ലാത്ത രോഗികളെ തടയുന്നതു കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കർണാടകം മുഖ്യമന്ത്രിയെ ധരിപ്പിച്ചു ഇപ്പോഴത്തെ മൊത്തമായ നിരോധനം മാറ്റുവാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

ഒപ്പം അവശ്യസാധനങ്ങളുടെ സുഗമമായ ചരക്കുനീക്കവും ചെക്ക്പോസ്റ്റിലുടെ നടക്കേണ്ടത് അനിവാര്യ്മാണ്.ഇല്ലെങ്കിൽ അത് കേരളത്തിൽ വിലക്കയറ്റത്തിന് വഴിയൊരുക്കും.

ഇപ്പോൾ കാസർഗോഡ് ജില്ലയിലെ രോഗികളെയെല്ലാം അവിടുത്തെ ജനറൽ ആശുപത്രിയിലാണ് ഉള്ളത്. ഡോക്ടർമാരും, നേഴ്സ്മാരും , മറ്റു സർക്കാർ സംവിധാനങ്ങളെല്ലാം ഈ പരിമിധിക്കുള്ളിൽ നിന്ന് തന്നെ നല്ല പ്രവർത്തനം കാഴ്ച വയ്ക്കുന്നുണ്ട്. കൂടുതൽ കൊറോണ രോഗികൾ ഉള്ള സ്ഥിതിയിൽ സർക്കാർ ഇവിടെ നല്ല പരിഗണന നൽകുകയും മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുകയും വേണം .

പഞ്ചായത്തു- മുൻസിപ്പാലിറ്റി വാർഡുകളിൽ മെമ്പർമാർ അധ്യക്ഷന്മാരായി ജാഗ്രത കമ്മറ്റിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇവരെ പലരെയും പോലീസ് തടയുന്നതായി പരാതിയുണ്ട് . അതിന് അടിയന്തര പരിഹാരം ഉണ്ടാക്കണം.

കേരളത്തിലെ മറ്റു ജില്ലകളിൽ നിന്ന് വത്യസ്ത സാഹചര്യം ഉള്ള കാസർഗോട്ടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതിന് മുഖ്യമന്ത്രി അടിയന്തര ശ്രദ്ധ ചെലുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.


28 March 2020

നവോദയ വിദ്യാര്‍ത്ഥികളെ കൊണ്ടുവരാന്‍ നടപടി വേണം


മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കേരളത്തില്‍ നിന്നുള്ള നൂറ് നവോദയ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഉടനടി തിരികെ കൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രമാനവശേഷി വികസന മന്ത്രി രമേശ് പോഖ്രിയാളിന് കത്തു നല്കി.

കേന്ദ്രസര്‍ക്കാരിന്റെ ദേശീയോദ്ഗ്രഥന പദ്ധതി പ്രകാരം സംസ്ഥാനത്തെ നവോദയ സ്‌കൂളുകളില്‍ പഠിക്കുന്ന 30 ശതമാനം കുട്ടികളെ മറ്റു സംസ്ഥാനങ്ങളിലേക്ക് ഒരു വര്‍ഷത്തെ പഠനത്തിന് അയച്ചിരിക്കുകയാണ്. പത്തനംതിട്ട ഒഴികെയുള്ള 13 ജില്ലകളിലെ കുട്ടികളാണ് ഈ പദ്ധതി പ്രകാരം പഠിക്കാന്‍ പോയത്. ക്ലാസ് തീര്‍ന്നതിനെ തുടര്‍ന്ന് 8 ജില്ലകളിലെ കുട്ടികള്‍ മടങ്ങിയെത്തിയെങ്കിലും ബാക്കി 5 ജില്ലകളിലെ കുട്ടികള്‍ക്ക് മടങ്ങാനാകുന്നില്ല.

കൊല്ലം ജില്ലയിലെ 18 കുട്ടികള്‍ മധ്യപ്രദേശിലെ ബെറ്റാല്‍, ആലപ്പുഴയിലെ 19 പേര്‍ യുപിയിലെ അമേത്തി, എറണാകുളം ജില്ലയിലെ 19 പേര്‍ യുപിയിലെ ബെല്യ, വയനാട്ടിലെ 21 പേര്‍ ഉത്തരഖാണ്ഡിലെ നൈനിറ്റാല്‍, തിരുവനന്തപുരത്തെ 23 പേര്‍ ഹരിയാനയിലെ കര്‍ണല്‍ എിവിടങ്ങളിലാണ് കുടുങ്ങിക്കിടക്കുന്നത്.

അതത് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളെ എത്രയും വേഗം കേരളത്തില്‍ കൊണ്ടുവരുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. നേരത്തെ ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും കത്തുനല്കിയിരുന്നു.
MARCH 24, 2020

2020, മാർച്ച് 21, ശനിയാഴ്‌ച

സര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങി; ഇപ്പോഴത്തെ ഗുരുതരമായ സാഹചര്യം മനസിലാക്കി സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണം


കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ അതീവജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാനത്തെ ബെവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ചിടേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം തികച്ചും നിരാശാജനകമാണ്‌.

സര്‍ക്കാരിന് വരുമാനം ലഭിക്കാന്‍ വേണ്ടി കരുവാക്കുന്നത് പാവപ്പെട്ട വലിയൊരു ജനവിഭാഗത്തെയാണ്. യുഡിഎഫ് സര്‍ക്കാര്‍ പൂട്ടിയ അഞ്ഞൂറിലേറെ ബാറുകള്‍ തുറന്നുകൊടുത്ത സര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങി.

ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള നിരവധി നടപടികള്‍ സ്വീകരിച്ചു. സര്‍ക്കാര്‍ നടപടികള്‍ക്ക് പ്രതിപക്ഷം ഉള്‍പ്പെടെ എല്ലാവരും നല്ല പിന്തുണയാണ് നല്കുന്നത്. എന്നാല്‍ ആയിരക്കണക്കിന് ആളുകള്‍ നിത്യേന എത്തുന്ന ബിവറേജസ് കടകളും ബാറുകളും മാത്രം നിര്‍ബാധം തുറന്നുപ്രവര്‍ത്തിക്കുന്നു. ഇത്തരം  1200ലേറെ സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് തുറന്നു പ്രവര്‍ത്തിക്കുന്നത്. യാതൊരുവിധ മുന്‍കരുതലുകളും നിയന്ത്രണങ്ങളും ഇവിടെങ്ങളിലില്ലെന്ന് എല്ലാവര്‍ക്കും അറിയാം.

സമൂഹ വ്യാപനമെന്ന അപകടകരമായ ഘട്ടത്തിലേക്ക് കോവിഡ് 19 കടക്കുകയാണെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാരും സമൂഹവും സര്‍വവിധ സജീകരണങ്ങളും സംവിധാനങ്ങളും വിഭവങ്ങളും ഉപയോഗിച്ച് അതിശക്തമായ പ്രതിരോധം സൃഷ്ടിക്കുമ്പോള്‍, ചില പഴുതകള്‍ ഒഴിച്ചിടുന്നത് അപകടകരമാണ്.

ഗുരുതരമായ ഇപ്പോഴത്തെ സാഹചര്യം മനസിലാക്കി സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണം.




#CoronaVirus
#StaySafeFromCoronaVirus

WEDNESDAY, MARCH 18, 2020

2020, മാർച്ച് 16, തിങ്കളാഴ്‌ച

കോവിഡ് 19: ബിവറേജസ് ഔട്ട്‌ലെറ്റുകൾ പൂട്ടണം


കേരളത്തില്‍ കൊറോണ പടരുന്ന സാഹചര്യത്തില്‍ ബിവറേജസ് കോര്‍പ്പറേഷനിലേയും കസ്യൂമര്‍ ഫെഡിന്റെയും മദ്യഷോപ്പുകളിലെ തിരക്ക് ഒഴിവാക്കുവാന്‍ ഔട്ടലെറ്റ്കള്‍ പൂട്ടണമെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ഞാൻ ആവശ്യപ്പെട്ടു.

ഇത് ഉള്‍പ്പെടെ ഏഴിന നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് നല്കിയ കത്തിലുണ്ട്.

1) കോവിഡ്-19 സാമ്പത്തിക രംഗം പാടെ തകര്‍ത്തിരിക്കുകയാണ്. തൊഴില്‍നഷ്ടം, വ്യാപാരരംഗത്തെ മാന്ദ്യം, കാര്‍ഷിക ഉല്പങ്ങളുടെ വിലയിടിവ് തുടങ്ങിയ സാഹചര്യത്തില്‍ ബാങ്കുകളുടെയും-സഹകരണ സ്ഥാപനങ്ങളിലേയും കടങ്ങള്‍ക്ക് ഒരുവര്‍ഷത്തേയ്ക്കു മോറട്ടോറിയം നല്കണം. മുഖ്യമന്ത്രി അടിന്തരമായി ബാങ്കുകളുടെ യോഗം വിളിച്ച് ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുവാന്‍ തീരുമാനമെടുപ്പിക്കുകയും സഹകരണ ബാങ്കുകള്‍ക്ക് ഗവണ്മെന്റ് നിര്‍ദ്ദേശം നല്കുകയും വേണം.

2) വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ സാമ്പത്തിക സഹായം ആവശ്യമുള്ള കുടുംബങ്ങള്‍ക്ക് സഹായം നല്കുന്നതിന് വേണ്ട നിര്‍ദ്ദേശം ജില്ലാ കളക്ടര്‍മാര്‍ക്ക് നല്കണം.

3) ക്ഷേമനിധി പെന്‍ഷനുകളും സാമൂഹ്യക്ഷേമ പെന്‍ഷനുകളുടെയും കുടിശിക സഹിതം അടിയന്തരമായി വിതരണം ചെയ്യണം.

4) തൊഴില്‍ഉറപ്പ് തൊഴിലാളികള്‍ക്കും കൈത്തറി തൊഴിലാളികള്‍ക്കും കൊടുക്കേണ്ട കുടിശിക നല്കുക, സമൂഹത്തിലെ മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഗവമെന്റ് കൊടുത്തു തീര്‍ക്കുവാന്‍ ബാധ്യതയുള്ള ഫണ്ടുകള്‍ കുടിശ്ശിക സഹിതം കൊടുക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിച്ചാല്‍ സാമ്പത്തിക രംഗത്തെ മരവിപ്പ് ഒരുപരിധി വരെ കുറയ്ക്കുവാന്‍ സാധിക്കും. സാധാരണക്കാര്‍ക്ക് അതു വലിയ ആശ്വാസമാകുകയും ചെയ്യും.

5) എട്ട്, ഒന്‍പത് ക്ലാസുകളില്‍ മാര്‍ച്ച് 20, 27, 30 തീയതികളില്‍ വച്ചിരിക്കുന്ന പരീക്ഷകള്‍ റദ്ദ് ചെയ്യുക.

6) ഇറാനിലുള്ള മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും തിരിച്ച് കൊണ്ടുവരുന്നതിന് കേന്ദ്ര ഗവമെന്റിനോട് ആവശ്യപ്പെട്ട് സത്വര നടപടികള്‍ സ്വീകരിക്കണം

രോഗം വ്യാപിക്കാതെ ഇരിക്കുവാനും രോഗികള്‍ക്ക് പരമാവധി മെച്ചപ്പെട്ട ചികിത്സ നൽകുവാനും ജനങ്ങളുടെ ദുരിതം പരമാവധി പരിമിതപ്പെടുത്തുവാനുമാണ് ഈ നിര്‍ദേശങ്ങൾ..

#CoronaVirus
#StaySafeFromCoronaVirus
MONDAY, MARCH 16, 2020