UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2019, ഡിസംബർ 25, ബുധനാഴ്‌ച

ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ ആരുടെയും ഔദാര്യം വേണ്ട

കെ. കരുണാകരന്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുന്നു.

ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ ആരുടെയും ഔദാര്യം വേണ്ടെ. പാര്‍ലമെന്റിലെ ഭൂരിപക്ഷം ജനങ്ങളെ ദ്രോഹിക്കാനും ഭിന്നിപ്പിക്കാനുമല്ല, മറിച്ച് ഒന്നിപ്പിക്കാനാണ് ഉപയോഗിക്കേണ്ടതെന്ന് മോദിയും അമിത് ഷായും മനസ്സിലാക്കണം. 

ജനാധിപത്യ രാജ്യത്ത് കേള്‍ക്കേണ്ട സ്വരമല്ല ഭരണാധികാരികളുടെ വായില്‍ നിന്ന് പുറത്തുവരുന്നത്. രാജ്യത്തെയും ജനങ്ങളെയും മറന്ന് പാര്‍ട്ടി അജണ്ടകള്‍ നടപ്പാക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമമാണ് ഇന്നത്തെ പ്രതിഷേധങ്ങള്‍ക്ക് കാരണം. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നത് അപകടകരമാണ്.

2019, ഡിസംബർ 23, തിങ്കളാഴ്‌ച

പൗരത്വഭേദഗതി നിയമം പിന്‍വലിക്കണം


ഇന്ത്യയുടെ ചരിത്രത്തില്‍ സമാനതകള്‍ ഇല്ലാത്ത രീതിയിലുള്ള പ്രതിഷേധം പൗരത്വനിയമ ഭേദഗതിക്കെതിരേ ഉയരുമ്പോള്‍, സമരം ചെയ്യുവര്‍ സമരം ചെയ്യട്ടെ, ഞങ്ങള്‍ ആ നിയമം നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിലപാട് ഏകാധിപതികള്‍ക്കു മാത്രം യോജിച്ചതാണ്.

പൗരത്വഭേദഗതി നിയമം അടിയന്തരമായി പിന്‍വലിക്കാൻ സർക്കാർ തയ്യാറാകണം.

ഏകാധിപത്യത്തിന്റെ തുടര്‍ച്ചയാണ് മംഗലാപുരത്ത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമസംഘത്തെ പോലീസ് അകാരണമായി തടയുകയും തടങ്കലിലാക്കുകയും ചെയ്തിലൂടെ രാജ്യം കാണുത്. വെടിവച്ചു കൊന്നവരുടെ പോസ്റ്റ്‌മോര്‍ട്ടവും തുടര്‍നടപടികളും റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതാണ് കേരളത്തില്‍ നിന്നുള്ള മലയാളികള്‍ ഉള്‍പ്പെടുന്ന മാധ്യമസംഘം. ഏഷ്യാനെറ്റ്, മനോരമ ന്യൂസ്, 24 ന്യൂസ്, മീഡിയ വണ്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ളവരാണ് മലയാളി മാധ്യമസംഘം. അവര്‍ ഒരു നിയമവും ലംഘിച്ചതായി അധികൃതര്‍ പറയുന്നില്ല. രാവിലെ മുതല്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ള അവര്‍ക്ക് തങ്ങളുടെ മാധ്യമ സ്ഥാപനങ്ങളുമായോ പുറംലോകവുമായോ ബന്ധപ്പെടാന്‍ കഴിയുന്നില്ല. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുപോലൊരു ഇരുണ്ട കാലഘട്ടം ഉണ്ടായിട്ടില്ല.

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത്, മുത്തലാഖ് നിയമം തുടങ്ങിയ നടപടികളുടെ തുടര്‍ച്ചയായി മാത്രമേ പൗരത്വഭേദഗതി നിയമത്തെയും തുടര്‍ന്ന് വരാന്‍ പോകുന്ന പൗരത്വരജിസ്റ്ററെയും കാണാന്‍ കഴിയൂ.

ഇത് ഒരു വലിയ ജനവിഭാഗത്തില്‍ ഉണ്ടാക്കിയ ഭീതിയുടെ അന്തരീക്ഷം സ്‌ഫോടനാത്മകമായ സംഘര്‍ഷത്തിലേക്കു വഴുതി വീഴുകയും ചെയ്തു.

പ്രതിഷേധിക്കുന്നവരെ കേള്‍ക്കാനും അവര്‍ പറയുന്നതില്‍ കാമ്പുണ്ടെങ്കില്‍ ഉള്‍ക്കൊള്ളാനും കഴിയണം. അതാണ് ജനാധിപത്യം. പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ നോക്കിയാല്‍ അതിനു കനത്ത തിരിച്ചടി ഉണ്ടാകും.

പൗരത്വനിയമഭേദഗതിയും പൗരത്വരജിസ്റ്ററും മുസ്ലീം ജനവിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ ആശങ്ക ദൂരികരിക്കാനുള്ള കടമ ഇന്ത്യയിലെ ഓരോ പൗരനുമുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ആ കടമ നിര്‍വഹിക്കാന്‍ മുന്നോട്ടു വരണം. ബിജെപി ഒഴികെയുള്ള എല്ലാ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി അണിനിരക്കണം. രാഷ്ട്രപതിയെ സന്ദര്‍ശിച്ച് സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചതു പോലെയുള്ള ഐക്യമാണ് എല്ലായിടത്തും ഉണ്ടാകേണ്ടത്.

വിദ്യാര്‍ത്ഥി യുവജന സമൂഹമാണ് ഇപ്പോള്‍ അനീതിക്കേതിരേയുള്ള ഇടിമുഴക്കമായി രംഗത്തുള്ളത്. അവര്‍ക്ക് തൊഴിലില്ല. രാജ്യത്തെ സര്‍വകലാശാലകളിലും കാമ്പസുകളിലും നടക്കുന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്താനാണു സര്‍ക്കാര്‍ നോക്കുന്നത്. കാമ്പസുകളിലും പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വരെയും പോലീസ് തേര്‍വാഴ്ച ഉണ്ടായി. കലാ സാംസ്‌കാരിക പ്രവര്‍ത്തകരെയും ജയിലിലടക്കുന്നു.

ബിജെപി സര്‍ക്കാര്‍ എല്ലാ രംഗത്തും പരാജയമാണ്. അവര്‍ പാര്‍ട്ടിയുടെ അജന്‍ഡ മാത്രമാണു നടപ്പാക്കുന്നത്. ജനങ്ങളുടെ നീറു പ്രശ്‌നങ്ങളായ വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയവയ്‌ക്കൊന്നും പരിഹാരമില്ല.
പാര്‍ലമെന്റില്‍ ചര്‍ച്ചയില്ലാതെ നിയമങ്ങള്‍ പാസാക്കുന്നു. രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് ഏറ്റവും താഴ്ന്ന നിലയില്‍. സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം പോലും മുടങ്ങുകയാണ്.

ഇന്ത്യാ വിഭജനകാലത്ത് മുസ്ലീം ജനവിഭാഗത്തെ സംരക്ഷിക്കാന്‍ രാഷ്ട്രനേതാക്കള്‍ നടത്തിയ ധീരമായ നടപടി ലോകം അംഗീകരിച്ചതാണ്. രാഷ്ട്രപിതാവിന്റെ ജീവന്‍ പോലും ആ ദൗത്യത്തിനിടയില്‍ നഷ്ടപ്പെട്ടു. ഇന്ത്യയുടെ വിശാലമനസും എല്ലാവര്‍ക്കും നീതി ലഭ്യമാക്കുന്ന നടപടിയും പരക്കെ പ്രകീര്‍ത്തിക്കപ്പെട്ടു. അതിനു കടകവിരുദ്ധമായാണ് നടപടികളാണ് ഇപ്പോഴത്തെ ഭരണാധികാരികളില്‍ നിന്ന് ഉണ്ടാകുത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയരുന്ന പ്രതിഷേധത്തിന്റെ വ്യാപ്തി വാര്‍ത്താവിനിമയ സംവിധാനങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി മറയ്ക്കാനാണു ശ്രമിക്കുന്നത്. ജമ്മു കാശ്മീരില്‍ മുന്‍ മുഖ്യമന്ത്രിമാര്‍ കരുതല്‍ തടങ്കലിലായിട്ട് മാസങ്ങളായി. വിദേശ രാജ്യങ്ങളിലും വലിയ പ്രതിഷേധം ഉയരുന്നുണ്ടെന്ന് ഇത് കണ്ടില്ലെന്ന് നടിക്കാനാണ് സർക്കാരിന്റെ ഉദ്ദേശമെങ്കിൽ അതിന് കനത്ത വിലനൽകേണ്ടതായി വരും.



2019, ഡിസംബർ 16, തിങ്കളാഴ്‌ച

വിഴിഞ്ഞം പദ്ധതിക്ക് സര്‍ക്കാരിന്റെ ആത്മാർത്ഥമായ പിന്തുണയില്ലാ


വിഴിഞ്ഞം പദ്ധതിക്ക് സര്‍ക്കാരിന്റെ ആത്മാർത്ഥമായ പിന്തുണയില്ലെന്ന് വ്യക്തമായിരിക്കുകയാണ്.

വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയത് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് വേണ്ടത്ര പിന്തുണ നല്കാതിരുന്നതുകൊണ്ടാണ്. പദ്ധതി 1000 ദിവസംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ് യുഡിഎഫ് സര്‍ക്കാരിന് ഉറപ്പ് നല്കിയിരുന്നതാണ്. പക്ഷേ, അതു നടപ്പായില്ല. വിഴിഞ്ഞം കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ സ്വപ്‌ന പദ്ധതിയാണ്.

അതുകൊണ്ട് പദ്ധതിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് അടിയന്തര വിലയിരുത്തല്‍ നടത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കണം.

വിഴിഞ്ഞം പദ്ധതിക്കുവേണ്ടി ഏറ്റവും വലിയ
ത്യാഗം സഹിച്ചത് അവിടെയുള്ള മത്സ്യത്തൊഴിലാളികളാണ്. പക്ഷേ അവരുടെ പല പ്രശ്‌നങ്ങളും പരിഹരിക്കാതെ കിടക്കുന്നു. അതും അടിയന്തരമായി ശ്രദ്ധിക്കുകയും പരിഹാരനാടപടികൾ സ്വീകരിക്കുകയും വേണം.

പൗരത്വ ഭേദഗതി ബിൽ: ഭരണഘടനാവിരുദ്ധവും ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്നതുമാണ്


പാർലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി ബിൽ ഭരണഘടനാവിരുദ്ധവും രാജ്യത്തിന്‍റെ ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്നതുമാണ്. മതത്തിന്‍റെ പേരിൽ പൗരത്വം നിർണയിക്കുന്ന ഈ നിയമം ഭരണഘടന നൽകുന്ന തുല്യാവകാശത്തെയും അതിലുപരി മനുഷ്യാവകാശത്തെയും ലംഘിക്കുന്നതുമാണ്. നമ്മുടെ ജനാധിപത്യത്തെയും മതേതരമൂല്യങ്ങളെയും ചവട്ടിത്താഴ്ത്തുന്ന ഈ നിയമം സംഘപരിവാറിന്‍റെ ഹിന്ദു രാഷ്ട്ര നിർമിതിക്ക്‌ വേണ്ടിയുള്ള നീക്കത്തിന്‍റെ പ്രധാന ചുവടുവെപ്പാണ്. മുത്തലാക്ക് ബില്ലും കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയലും കഴിഞ്ഞു, പൗരത്വ നിയമത്തിലൂടെ ബി.ജെ.പി സർക്കാർ മതത്തിന്‍റെ പേരിൽ ഇന്ത്യയുടെ ഐക്യത്തെ തകർക്കുന്ന അജണ്ടയുടെ വേഗത കൂടിയിരിക്കുകയാണ്. ഭരണഘടനയുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമായി മാറാൻ പോകുന്ന ഈ നിയമത്തെ കോടതിയിൽ ചോദ്യം ചെയ്യാൻ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്.

1947-ൽ എങ്ങനെയാണ്, ഏത് ആശയത്തിന്‍റെ പേരിലാണ് രാജ്യം വിഭജിക്കപ്പെട്ടതെന്നും പാക്കിസ്ഥാൻ രൂപീകൃതമായതെന്നും നമുക്ക് അറിയാവുന്നതാണ്. മതത്തിന്‍റെ പേരിൽ പൗരത്വം അനുവദിക്കുന്ന നിയമത്തിലൂടെ “നാനാത്വത്തിൽ ഏകത്വം” എന്ന ഇന്ത്യയുടെ മഹത്തായ സംസ്കാരം ആക്രമിക്കപ്പെട്ടിരിക്കുകയാണ്. ഇത് നമ്മൂടെ രാജ്യത്തുടനീളം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഞാൻ ആശങ്കപ്പെടുകയാണ്. പാർലമെന്‍റിനുള്ളിൽ വിനാശകരമായ കുറെയേറെ ലക്ഷ്യങ്ങളും, അതിലേക്ക് എത്താനായി ഒരുകൂട്ടം നുണകളുമായാണ് ഭരണകക്ഷി പ്രവർത്തിക്കുന്നത്. മതേതരത്വത്തിൽ വിശ്വസിക്കുന്ന ഒരു ഭാരതീയനും ഇത്തരം നടപടികൾ അംഗീകരിക്കില്ല. ഇതിനെ നിയമപരമായും, രാഷ്ട്രീയമായും നമ്മൾ ഒറ്റക്കെട്ടായി നേരിടണം.

#NationAgainstCAA

2019, ഡിസംബർ 8, ഞായറാഴ്‌ച

ശ്രീചിത്രയിലെ സൗജന്യ ചികിത്സ നിര്‍ത്തലാക്കി; സര്‍ക്കാര്‍ ഇടപെടണം


 ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ സൗജന്യ ചികിത്സ പരിമിതപ്പെടുത്താനുള്ള ഭരണസമിതിയുടെ തീരുമാനംമൂലം ആയിരക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുകയാണുണ്ടായത്.

കേരളത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഈ തീരുമാനം പുന:പരിശോധിക്കണം സര്‍ക്കാര്‍ അടിയന്തരമായി വിഷയത്തിൽ ഇടപെടണം.

ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച 1979 മുതല്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഹൃദയ- നാഡി രോഗികള്‍ക്ക് നല്കി വന്ന സൗജന്യ ചികിത്സയ്ക്കാണ് ഡിസംബര്‍ ഒന്നിന് ഭരണസമിതി പുറപ്പെടുവിച്ച ഉത്തരവിലൂടെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഭരണസമിതി നിശ്ചയിച്ച 9 മാനദണ്ഡങ്ങളില്‍ 7 എണ്ണം ഉള്ളവര്‍ക്കേ സൗജന്യ ചികിത്സ ലഭിക്കൂ. രോഗിക്ക് സ്വന്തം വീടുണ്ടാകരുത്, ഭൂമിയുടെ രേഖ ഹാജരാക്കണം, കുടുംബത്തില്‍ നിത്യരോഗിയായ ഒരാളെങ്കിലും ഉണ്ടായിരിക്കണം, നിശ്ചിത വരുമാനം ഇല്ലെന്നു സാക്ഷ്യപ്പെടുത്തണം തുടങ്ങിയ നിരവധി അപ്രായോഗിക മാനദണ്ഡങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രേഖകളെല്ലാം സത്യമാണോയെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിജിലന്‍സ് വിഭാഗം അന്വേഷിച്ച് ഉറപ്പാക്കും. ഫലത്തില്‍ പാവപ്പട്ട മിക്ക രോഗികള്‍ക്കും ഇപ്പോള്‍ ചികിത്സ ലഭിക്കുകയില്ല.

ഈ കടമ്പകളെല്ലാം കടന്നാലും സ്ഥാപനത്തിന്റെ അപ്പോഴത്തെ ധനസ്ഥിതി അനുസരിച്ചു മാത്രമേ ചികിത്സ ലഭ്യമാകൂ. സംസ്ഥാന സര്‍ക്കാരിന്റെയോ, ആയുഷ്മാന്‍ ഭാരതത്തിന്റെയോ ഇന്‍ഷ്വറന്‍സ് പദ്ധതികളില്‍ സ്ഥാപനത്തെ ഉള്‍പ്പെടുതാത്തത് രോഗികൾക്ക് ഇരട്ട പ്രഹരമാണ് ഉണ്ടാക്കിയിട്ടുള്ളത്.

പതിനായിക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് ആശ്രയമായ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഇന്ത്യയുടെ തന്നെ അഭിമാന സ്ഥാപനമാണെും അതിനു ഭംഗം വരുത്തുന്ന നടപടികള്‍ ഉണ്ടാകരുതെന്നും അഭ്യർത്ഥിക്കുന്നു.

2019, ഡിസംബർ 3, ചൊവ്വാഴ്ച

എസ്എഫ്ഐ അക്രമത്തിന് കാവൽ നിൽക്കുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നത്


തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ നിരന്തരമായി വിദ്യാർഥികൾക്ക് നേരെ അക്രമം അഴിച്ചു വിടുന്നത് അത്യന്തം അപലപനീയമാണ്.

യൂണിവേഴ്സിറ്റി കോളേജിൽ കഴിഞ്ഞ ദിവസങ്ങളിൽ എസ്എഫ്ഐ യുടെ നേതൃത്വത്തിൽ പെൺകുട്ടികൾ അടക്കം നിരവധി കെഎസ്‌യു പ്രവർത്തകരെ ആക്രമിച്ചു. ഈ സംഭവം അറിഞ്ഞ് യൂണിവേഴ്സിറ്റി കോളേജിൽ എത്തിയ കെ എസ് യു സംസ്ഥാന അധ്യക്ഷൻ കെഎം അഭിജിത് അടക്കമുള്ള വിദ്യാർഥികൾക്ക് നേരെ ഭീകരമായ അക്രമമാണ് എസ്എഫ്ഐ അഴിച്ചുവിട്ടത്.

എസ്എഫ്ഐ അക്രമത്തിന് കാവൽ നിൽക്കുന്ന സമീപനമാണ് പോലീസ് സ്വീകരിച്ചുവരുന്നത്.

യൂണിവേഴ്സിറ്റി കോളേജിന് ഏക സംഘടനാ ക്യാമ്പസ് ആക്കി മാറ്റാനുള്ള ശ്രമമാണ് എസ്എഫ്ഐ നടത്തുന്നത്. ഇതിന് സിപിഎമ്മിന്റെ പിന്തുണയുമുണ്ട്.

കോളേജിലെ വിദ്യാർത്ഥികൾക്ക് പഠിക്കാൻ ഉള്ള സാഹചര്യം സർക്കാർ ഒരുക്കണം. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യാനുള്ള നടപടി അടിയന്തരമായി സർക്കാർ സ്വീകരിക്കണം.