സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിക്കു ശിക്ഷ ഉറപ്പാക്കാൻ യുഡിഎഫ് സർക്കാർ കാട്ടിയ ജാഗ്രത മുഴുവൻ ഒറ്റയടിക്കു കളഞ്ഞുകുളിച്ച എൽഡിഎഫ് സർക്കാർ ഇനിയെങ്കിലും നിയമവിദഗ്ധരുമായി ആലോചിച്ചു തുടർനടപടികൾ സ്വീകരിക്കാൻ തയാറാകണം.
കേസ് വിചാരണ കോടതിയിലും ഹൈകോടതിയിലും നടന്നപ്പോഴുണ്ടായ അനുഭവം മുന്‍നിര്‍ത്തി സുപ്രിം കോടതിയിലെ അഭിഭാഷകന് ആവശ്യമായ പിന്തുണ നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സൌകര്യമൊരുക്കിയില്ല. കേസിലെ പ്രോസിക്യൂട്ടറായിരുന്ന സുരേഷനെ കേസ് നടത്തിപ്പില്‍ നിന്ന് ഒഴിവാക്കിയത് തെറ്റായിപോയി.
വിചാരണക്കോടതിയിലും ഹൈക്കോടതിയിലും അഭിഭാഷകരെയും അവരെ സഹായിക്കാൻ അന്വേഷണ ഉദ്യോഗസ്ഥരെയും നിയമിച്ചാണു യുഡിഎഫ് സർക്കാർ കേസിനു കോട്ടംതട്ടാതെ സൂക്ഷിച്ചത്. പ്രതി സുപ്രീം കോടതിയിൽ അപ്പീലിനു പോയപ്പോൾ അവിടെ ഹൈക്കോടതിയിൽ നിന്നു വിരമിച്ച ജസ്റ്റിസ് തോമസ് പി. ജോസഫിനെയാണു യുഡിഎഫ് സർക്കാർ അഭിഭാഷകനായി വച്ചത്. അദ്ദേഹത്തെ കേസിൽ സഹായിക്കാൻ അന്വേഷണസംഘത്തിലെ മൂന്ന് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി.
എന്നാൽ ഇൗ സർക്കാർ നിയോഗിച്ച പുതിയ സ്റ്റാൻഡിങ് കോൺസലിന്റെ ജാഗ്രതക്കുറവാണു സുപ്രീംകോടതിയിൽ ദയനീയ സ്ഥിതിയുണ്ടാക്കിയത്. തോമസ് പി.ജോസഫിന് ആവശ്യമായ പിന്തുണ ലഭിച്ചിട്ടില്ല. ഒരു മാസം മുൻപു തന്നെ കേസ് പരിഗണിക്കുന്ന തീയതി നിശ്ചയിച്ചിരുന്നെങ്കിലും അതൊന്നും സർക്കാരോ സ്റ്റാൻഡിങ് കോൺസലോ അറിഞ്ഞില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ശക്തമായ 17 സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും ഉള്ള കേസിൽ സുപ്രീം കോടതിക്കു മുന്നിൽ ഉത്തരംമുട്ടേണ്ടിവന്നതു സർക്കാരിന്റെ ഏകോപനമില്ലായ്മയുടെ തെളിവാണ്.