ജനാധിപത്യപരമായ പ്രവർത്തനങ്ങൾ പോലും അനുവദിക്കില്ലെന്ന സിപിഎമ്മിന്റെ തികച്ചും അസഹിഷ്ണുതാപരമായ സമീപനമാണു കെ.കെ.രമയെ ആക്രമിച്ചതിലൂടെ വെളിപ്പെടുന്നതെന്നു ഫെയ്സ്ബുക്കിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. 51 വെട്ടുകൾ വെട്ടി കൊലപ്പെടുത്തിയ ടി.പി.ചന്ദ്രശേഖരന്റെ ഓർമയെപ്പോലും ഇല്ലാതാക്കാനാണു ശ്രമം. ഇപ്പോൾ കെ.കെ.രമ സ്ഥാനാർഥിയായതോടുകൂടി രമയെ ആക്രമിച്ചിരിക്കുന്നു.
സിപിഎമ്മിന്റെ ഫാഷിസ്റ്റ് സ്വഭാവമാണ് ഇതെല്ലാം പുറത്തുകൊണ്ടുവരുന്നത്. ബംഗാളിൽ ചെയ്തതുപോലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെയും അഭിപ്രായങ്ങളെയും അടിച്ചമർത്തുന്ന രീതിയാണിത്. ഇതിനെ നിയന്ത്രിക്കാൻ നേതൃത്വത്തിനു കഴിഞ്ഞില്ലെങ്കിൽ ബംഗാളിലേതു പോലെ ജനങ്ങൾ ആ ചുമതല ഏറ്റെടുക്കും. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽപ്പോലും ഇത്തരത്തിൽ പ്രതികരിക്കാൻ സിപിഎമ്മിനേ കഴിയൂ.
രമ ആക്രമിക്കപ്പെട്ടതിനെക്കുറിച്ചു വി.എസ്.അച്യുതാനന്ദന്റെ പ്രതികരണം അറിയാൻ ആഗ്രഹമുണ്ട്. അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളെ അകറ്റിനിർത്താനും ക്രിമിനൽ ഭരണം വരാതിരിക്കാനും വേണ്ടിയുള്ള വിവേകപൂർവമായ തീരുമാനമാണു ജനങ്ങൾ എടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.