UDF

2016, ഏപ്രിൽ 4, തിങ്കളാഴ്‌ച

ആരോപണം സർക്കാരിനെ തകിടം മറിക്കാനുള്ള ശ്രമത്തിൽ അവസാനത്തേത്


കോട്ടയം: സോളാർ കേസിലെ പ്രതി സരിത എസ്. നായരെ താൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം സർക്കാരിനെ തകിടം മറിക്കാനുള്ള ശ്രമത്തിൽ അവസാനത്തേതാണെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും സർക്കാരിനെ അട്ടിമറിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ആരോപണങ്ങൾ ഉയർത്തുന്നതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. തന്നെ പിതൃതുല്യനായി കണ്ടിരുന്നു എന്ന പറഞ്ഞ സരിതയാണ് ഇപ്പോൾ ആരോപണം ഉന്നയിച്ചിട്ടുള്ളത്.

കത്തിന് പിന്നിൽ ചില ഗൂഢശക്തികളുണ്ട്. അത് ആരാണെന്ന് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ആരോപണങ്ങളാണിത്. മൂന്ന് വർഷമായി ഈ ആരോപണം കേൾക്കുന്നു. സോളാർ കമ്മിഷന്റെ മുമ്പിൽ 14 മണിക്കൂർ താൻ വിസ്താരത്തിന് ഇരുന്നു കൊടുത്തപ്പോഴൊന്നും സരിതയുടെ അഭിഭാഷകൻ ഉന്നയിക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ പറയുന്നത്. ഇതിലൊന്നും ഒരു ശതമാനം പോലും സത്യമില്ലെന്ന് ഈ നാട്ടിലെ ജനങ്ങൾക്ക് അറിയാമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.