UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2016, ഏപ്രിൽ 30, ശനിയാഴ്‌ച

വാക്കും പ്രവൃത്തിയും തമ്മിലുള്ള വിടവ് വളരുകയാണ്


വി.എസ്. അച്യുതാനന്ദന്റെ വെബ്സൈറ്റിനെതിരെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സ്വതന്ത്ര സോഫ്റ്റ്‌വെയറിന് വേണ്ടി വാദിച്ച വി.എസ്. മൈക്രോസോഫ്റ്റിന്റെ ഉൽപന്നമുപയോഗിച്ചാണ് സ്വന്തം വെബ്സൈറ്റ് വികസിപ്പിച്ചിരിക്കുന്നത്. മൈക്രോ സോഫ്റ്റിന്റെ സർവറിലാണ് വെബ്സൈറ്റ് പോസ്റ്റ് െചയ്തിരിക്കുന്നതും. കുത്തക ഭീമനെന്ന് വിളിച്ച് ആക്ഷേപിച്ച് മൈക്രോ സോഫ്റ്റിനെ വി.എസ്. എന്തിന് പരിലാളിക്കുന്നെന്നറിയാന്‍ ജനങ്ങൾക്ക് ആഗ്രഹമുണ്ടെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വാക്കും പ്രവൃത്തിയും തമ്മിലുള്ള വിടവ് വളരുകയാണെന്നും ഉമ്മൻചാണ്ടി ആരോപിച്ചു.

2016, ഏപ്രിൽ 28, വ്യാഴാഴ്‌ച

ചരിത്രനിയോഗത്തിന്റെ പടിവാതിലിൽ


ഇത്ര കഠിനമായിരിക്കും ഈ യാത്രയെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. മനസറിയാത്ത കാര്യങ്ങൾ, സ്വപ്നത്തിൽ പോലും ചിന്തിക്കാൻ ഭയപ്പെടുന്ന കാര്യങ്ങൾ ഒക്കെ കേട്ടു. നിശബ്ദനായി ഒരുപാട് സഹിച്ചു. എങ്കിലും ആരോടും പകയോ, വിദ്വേഷമോ ഇല്ലാതെ കാലാവധി പൂർത്തിയാക്കുന്നു.

അഞ്ചുവർഷം മുമ്പ്   നേരിയ ഭൂരിപക്ഷത്തോടെയാണെങ്കിലും ജനങ്ങളും പാർട്ടിയും യു.ഡി.എഫും എന്നെ ഒരു ഉത്തരവാദിത്വം ഏല്പിച്ചു. മുള്ളിന്മേൽ നിന്നാണങ്കിലും അതു  ഭംഗിയായി നിറവേറ്റിയ ചാരിതാർത്ഥ്യം എനിക്കുണ്ട്. ഇതിനിടയിൽ മനഃപൂർവമല്ലാത്ത ചില വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. അതു ബോദ്ധ്യപ്പെട്ട ആ നിമിഷം പിൻവലിക്കുകയും ചെയ്തു. പക്ഷേ, മനഃസാക്ഷിയുടെ മുന്നിലും എന്നെ വിശ്വസിച്ചവരുടെ മുന്നിലും തല ഉയർത്തി തന്നെയാണ് നില്ക്കുന്നത്. 

എപ്പോൾ വേണമെങ്കിലും നിലംപൊത്തുമെന്നു പ്രതീക്ഷിച്ചവരെ പാടെ നിരാശപ്പെടുത്തിക്കൊണ്ടാണ് സർക്കാർ കാലാവധി പൂർത്തിയാക്കിയത്. ഇപ്പോൾ ജനങ്ങൾ പറയുന്നൂ, ഈ സർക്കാർ അധികാരത്തിൽ തുടരുമെന്ന്. പ്രതിപക്ഷത്തിന്റെ കിരാതമായ പ്രക്ഷോഭങ്ങൾക്കിടയിലും അപഹാസ്യമായ വ്യക്തിഹത്യകൾക്കിടയിലും അടിപതറാതെ നിന്നു നടത്തിയ വികസനക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളുടെ മുന്നിലുണ്ട്. അഞ്ചു വർഷം പൂർത്തിയാക്കിയ സർക്കാരിനെതിരെ സ്വാഭാവികമായി ഉയരേണ്ട ഭരണവിരുദ്ധ വികാരം ഒരിടത്തും കാണുന്നില്ല. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽനിന്ന് സർക്കാർ ഓടിയകലുകയോ, ആരെയും പഴിചാരി രക്ഷപ്പെടുകയോ ചെയ്തില്ല. നിശ്ചയദാർഢ്യത്തോടെ അവയ്ക്കെല്ലാം പരിഹാരം കണ്ടെത്തി. 

ഇനി പ്രതിപക്ഷം അധികാരത്തിൽ വരരുതെന്ന് ജനങ്ങൾ പറയുന്നത് എന്തുകൊണ്ടാണെന്നു നോക്കാം. വികസനക്ഷേമരംഗത്ത് ഇപ്പോൾ നിലവിലുള്ള ടെമ്പോ യു.ഡി.എഫിനല്ലാതെ മറ്റാർക്കും നിലനിറുത്താനാവില്ലെന്നു ജനങ്ങൾക്കു ബോദ്ധ്യമുണ്ട്. ബാറുകൾ പൂട്ടിയതോടെ വീടുകളിലും സമൂഹത്തിലും ഉണ്ടായ സമാധാനാന്തരീക്ഷം നഷ്ടപ്പെടരുതെന്ന് അവർ ആഗ്രഹിക്കുന്നു. കൊലപാതക രാഷ്ട്രീയത്തിന്റെ കണ്ണൂർ പകർപ്പിനെ ജനങ്ങൾ ഭയക്കുന്നു. 

സ്റ്റാർട്ടപ്പുകളിലൂടെയും മറ്റും തുറന്ന ഒരുപാട് പുതിയ അവസരങ്ങൾ ഇല്ലാതാകുമോയെന്ന് യുവാക്കളും അവരുടെ മാതാപിതാക്കളും ആശങ്കപ്പെടുന്നു. യു.ഡി.എഫ് ഒരു ചരിത്രനിയോഗത്തിന്റെ പടിവാതിലിലാണിപ്പോൾ. യു.ഡി.എഫ് യോഗങ്ങളിൽ കാണുന്ന വമ്പിച്ച ആൾക്കൂട്ടവും ജനങ്ങളുടെ പ്രതികരണവുമൊക്കെ ഈ നിയോഗം ജനങ്ങൾ ഏറ്റെടുത്തു എന്നതിന്റെ വ്യക്തമായ സൂചനയാണ്.

2016, ഏപ്രിൽ 26, ചൊവ്വാഴ്ച

നവമാധ്യമങ്ങളുടെ അത്ഭുതകരമായ ശക്തി അങ്ങും അങ്ങയുടെ പ്രസ്ഥാനവും ഏറെ താമസിച്ചാണെങ്കിലും തിരിച്ചറിഞ്ഞത് നന്നായി - വി.എസ്-ന് ഒരു തുറന്ന കത്ത്


പ്രതിപക്ഷ നേതാവ് ശ്രീ വി.എസ്.

കേരളത്തിന്റെ 'വിരൽതുമ്പിൽ സ്മാർട്ട് അച്യുതാനന്ദൻ' എന്നെല്ലാമുള്ള വിശേഷണത്തോടെ അങ്ങ് നവമാധ്യമങ്ങളിലേക്ക് പ്രവേശിച്ചതിന്റെ വാർത്തകൾ കണ്ടു. പൊതുപ്രവർത്തകർക്ക് ജനങ്ങളുമായി സംവദിക്കാനുള്ള അസുലഭാവസരമാണെന്നും നവമാധ്യമങ്ങളെ ഉപയോഗിച്ച് അങ്ങും അങ്ങയുടെ പ്രസ്ഥാനവും ജനങ്ങളിലേക്ക് എത്തുകയാണെന്നും വായിച്ചു. നല്ലതുതന്നെ. നവമാധ്യമങ്ങളുടെ അത്ഭുതകരമായ ശക്തി അങ്ങും അങ്ങയുടെ പ്രസ്ഥാനവും ഏറെ താമസിച്ചാണെങ്കിലും തിരിച്ചറിഞ്ഞത് നന്നായി. 

എന്നാൽ ഈ അവസരത്തിൽ ചില കാര്യങ്ങൾ ഓർമിപ്പിക്കാതെ വയ്യ. കമ്പ്യൂട്ടറുകൾക്കെതിരേ അങ്ങും അങ്ങയുടെ പാർട്ടിയും 80 കളിൽ നടത്തിയ അടിച്ചുപൊളിക്കൽ സമരത്തെക്കുറിച്ച് ഓർമയുണ്ടാകുമല്ലോ. 80 കളിൽ കേരളത്തിൽ കമ്പ്യൂട്ടറുകൾ ഉപയോഗിച്ചു തുടങ്ങിയപ്പോൾ അങ്ങയുടെ നേതൃത്വത്തിൽ സി.പി.എമ്മിലെ യുവജനങ്ങൾ അങ്ങോളമിങ്ങോളം നടന്ന് കമ്പ്യൂട്ടറുകൾ അടുച്ചുപൊളിച്ചത് അങ്ങ് ഓർക്കുന്നുണ്ടോ. യുവാക്കൾക്ക് കിട്ടാനുള്ള പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുന്ന ഒരു ദുർഭൂതം എന്നാണ് അന്ന് അങ്ങ് കമ്പ്യൂട്ടറുകളെ വിശേഷിപ്പിച്ചത്. എന്നാൽ അങ്ങ് ഇന്ന് അതെല്ലാം മറന്ന്, അത്യാവേശപൂർവം നവമാധ്യമങ്ങൾ ഉപയോഗിച്ചു തുടങ്ങിയിരിക്കുകയാണല്ലോ. പക്ഷേ അങ്ങും അങ്ങയുടെ പ്രസ്ഥാനവും നടത്തിയ സമരങ്ങളിലൂടെ കേരളീയർക്ക് ഉണ്ടായ കനത്ത നഷ്ടത്തിന്റെ കണക്ക് വളരെ വലുതാണ് എന്ന് അങ്ങയെ ഓർമിപ്പിക്കട്ടെ.

80 കളിൽ നടന്ന കമ്പ്യൂട്ടർ വിരുദ്ധ സമരം മൂലം, ഇന്ത്യയിലെ ഐ.ടി. തലസ്ഥാനമാകാനുള്ള കേരളത്തിന്റെ അവസരമാണ് തുലയ്ക്കപ്പെട്ടത്. ഇന്ന് കേരളത്തിൽനിന്നുള്ള ഐ.ടി. കയറ്റുമതി 15,000 കോടി രൂപയാണ്. 80 കൾ മുതൽ ഈ മേഖലയിലെ വളർച്ചക്ക് അടിത്തറയിടാൻ കേരളത്തിനു കഴിഞ്ഞിരുന്നു എങ്കിൽ, ഇന്ന് ചുരുങ്ങിയത് ഒന്നരലക്ഷം കോടി രൂപയുടെ ഐ.ടി. കയറ്റുമതിയെങ്കിലും നമുക്ക് നേടാൻ കഴിയുമായിരുന്നു. ഇന്ന് ഏതാനും ലക്ഷം യുവാക്കൾ മാത്രമാണ് ഐ.ടി മേഖലയിൽ പണിയെടുക്കുന്നതെങ്കിൽ 80 കൾ മുതൽ വളരാനാരംഭിച്ചിരുന്നുവെങ്കിൽ, ചുരുങ്ങിയത് കാൽക്കോടി പേർക്കെങ്കിലും ഐ.ടി മേഖലയിൽ തൊഴിൽ ലഭിക്കുമായിരുന്നു. ആ അവസരമാണ് അങ്ങയും സി.പി.എമ്മും ചേർന്നു നടത്തിയ കമ്പ്യൂട്ടർ വിരുദ്ധ സമരത്തിലൂടെ തച്ചുടയ്ക്കപ്പെട്ടത്.

2005ൽ ഞാൻ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് ഐ.ടി വ്യവസായ വികസനത്തിന് ഏറെ ഊർജം നൽകുന്ന സ്മാർട്ട് സിറ്റി പദ്ധതി കൊണ്ടുവരാൻ കഠിന ശ്രമം നടത്തിയത്. അന്ന് ആ ശ്രമത്തെ തകർത്തെറിഞ്ഞതും അങ്ങയുടെ നേതൃത്വത്തിലുള്ള സമരങ്ങളായിരുന്നല്ലോ. എന്നാൽ ആ സ്മാർട്ട് സിറ്റി പദ്ധതി പിന്നീട് ഒരു പതിറ്റാണ്ടിനു ശേഷം വീണ്ടും മുഖ്യമന്ത്രിയായപ്പോൾ എനിക്ക് ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞു. അതിൽ ഞാൻ അഭിമാനിക്കുന്നു. എന്നാൽ അങ്ങയുടെ സമര കോലാഹലം മൂലം ഒരു പതിറ്റാണ്ടുകാലം ഇക്കാര്യത്തിൽ നമുക്ക് നഷ്ടമായെന്ന കാര്യം മറക്കാനാകുമോ. അതിവേഗത്തിൽ വളരുന്ന ഐ.ടി വ്യവസായ മേഖലയിൽ ഒരു പതിറ്റാണ്ടിന്റെ നഷ്ടം എത്ര കനത്തതായിരുന്നെന്ന് ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ. എത്ര ലക്ഷം പേർക്കാണ് ഇക്കാലത്തിനുള്ളിൽ ഐ.ടി. മേഖലയിൽ തൊഴിലവസരം നഷ്ടപ്പെട്ടതെന്ന് ഓർത്തുനോക്കൂ.
മേൽ പറഞ്ഞ വസ്തുതകൾ അങ്ങ് ഇനിയെങ്കിലും അംഗീകരിക്കും എന്ന് വിശ്വസിക്കുന്നു.

എന്ന് 
സ്നേഹപൂർവം
ഉമ്മൻചാണ്ടി



സിപി.എമ്മിന്റെ ബി.ജെ.പി.വിരുദ്ധത പ്രകടനം മാത്രം


 സി.പി.എമ്മിന്റെ ബി.ജെ.പി.വിരുദ്ധത വെറും പ്രകടനം മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആലപ്പുഴയിലെ വിവിധ തിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബി.ജെ.പി.യുമായി രഹസ്യധാരണ ഉണ്ടാക്കിയെന്നാണ് സി.പി.എം. ആരോപിക്കുന്നത്. ഇവരുടെ ബി.ജെ.പി.വിരുദ്ധത വെറും കാപട്യമാണ്. 1977-ല്‍ സി.പി.എം. ജനസംഘത്തിനൊപ്പം നിന്നു. 1989-ല്‍ ബി.ജെ.പി.യെ പിന്തുണച്ചു. ഏറ്റവും ഒടുവില്‍ ബിഹാറിലെ തിരഞ്ഞെടുപ്പില്‍ എല്ലാവരും ബി.ജെ.പി.ക്കെതിരെ ഒരുമിച്ചപ്പോള്‍ മാറിനിന്ന് അവര്‍ക്ക് 11 സീറ്റില്‍ ജയിക്കാന്‍ സാഹചര്യമൊരുക്കിയത് ഇവരാണ്. വോട്ട് തട്ടിയെടുക്കാന്‍വേണ്ടി ബി.ജെ.പി.ക്കെതിരെ പ്രസംഗിക്കുകമാത്രമാണ് യഥാര്‍ഥത്തില്‍ സി.പി.എം. ചെയ്യുന്നത്.

എല്‍.ഡി.എഫ്. വന്നാല്‍ എല്ലാം ശരിയാകുമെന്നാണ് ഇപ്പോള്‍ പ്രചാരണം. എല്ലാം നശിപ്പിക്കാന്‍ മാത്രം പഠിച്ചവര്‍ക്ക് എങ്ങനെയാണ് അതിനുകഴിയുക. ഭരണത്തിലെത്തിയപ്പോള്‍ ഇഷ്ടപ്പെടാത്ത കൃഷി വെട്ടിനിരത്തി. മൂന്നാറില്‍ ഭൂമി കൈയേറിയെന്നാരോപിച്ച് ഇടിച്ചുനിരത്തി. ഇതിനെല്ലാം ഇപ്പോള്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ട ഗതികേടിലുമായി.എന്നാല്‍, യു.ഡി.എഫ്. സര്‍ക്കാര്‍ സൃഷ്ടിപരമായ വികസനനയമാണ് സ്വീകരിച്ചത്. ഭൂമികൈയേറ്റക്കാരെ നിയമപരമായി ഒഴിപ്പിക്കാന്‍ ശ്രമിച്ചു. കാര്‍ഷികമേഖലയില്‍ നെല്‍വില കൂട്ടി. റബ്ബര്‍ കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കി. പച്ചത്തേങ്ങ സംഭരിച്ചു. അഞ്ചുവര്‍ഷത്തിനുള്ളില്‍ എന്തെല്ലാം ആരോപണം പ്രതിപക്ഷം ഉന്നയിച്ചു. ബാര്‍ കോഴ, സോളാര്‍ ഉള്‍പ്പെടെ ഒരു കേസിലും തെളിവ് കൊടുക്കാന്‍പോലും കഴിഞ്ഞില്ല. മദ്യനയത്തിന്റെ ഭാഗമായി അടച്ചുപൂട്ടിയ ബാറുകളുടെ മുതലാളിമാരായിരുന്നു ഇതിനെല്ലാം പിന്നിലെന്ന് ജനത്തിന് മനസ്സിലായി.

എല്‍.ഡി.എഫ്. ഭരിച്ചപ്പോള്‍ കേരളത്തില്‍ ലോട്ടറി നടത്തിയിരുന്നത് സാന്റിയാഗോ മാര്‍ട്ടിനു വേണ്ടിയായിരുന്നു. സി.പി.എം. മാര്‍ട്ടിനോട് കാശ് വാങ്ങിയതും അത് തിരിച്ചുകൊടുത്തതും ജനങ്ങള്‍ കണ്ടു. എന്നാല്‍, യു.ഡി.എഫ്. വന്നപ്പോള്‍ ലോട്ടറി കേരളത്തിന്റേതുമാത്രമായി. പാവപ്പെട്ട രോഗികളുടെ ആശ്രയമായി. മാര്‍ട്ടിന്‍ കേരളത്തില്‍ കാലുകുത്തിയിട്ടില്ല. ഭരണവിരുദ്ധവികാരം ഇല്ലാത്ത തിരഞ്ഞെടുപ്പാണിത്. പ്രകടനപത്രികയില്‍ പറഞ്ഞതില്‍ കൂടുതല്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കി. ഒരു രൂപയ്ക്ക് അരി നല്‍കുമെന്നുമാത്രമാണ് പറഞ്ഞിരുന്നത്. എന്നാല്‍, ദരിദ്രജനവിഭാഗങ്ങള്‍ക്ക് സൗജന്യറേഷന്‍ പ്രഖ്യാപിച്ച് നടപ്പാക്കാന്‍ കഴിഞ്ഞത് അതിനു തെളിവാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.


2016, ഏപ്രിൽ 25, തിങ്കളാഴ്‌ച

കള്ളപ്രചാരണം: വി.എസിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും


തനിക്കെതിരെ 31 കേസുകളുണ്ടെന്ന് കള്ളപ്രചാരണം നടത്തിയതിന് വി.എസ് അച്യുതാനന്ദനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഫെയ്സ്ബുക്കിൽ വി.എസ്. ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ ഔദ്യോഗികരേഖകളായുണ്ടെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് മുഖാമുഖം പരിപാടിയിൽ പറഞ്ഞു.

തനിക്ക് ആർ.എസ്.എസുമായി ബന്ധമുണ്ടെന്ന് പിണറായി വിജയൻ ആരോപിക്കുന്നത് ദുഷ്ടലാക്കോടെയാണ്. ന്യൂനപക്ഷ വോട്ടാണ് ലക്ഷ്യം. എന്നാൽ ഇത് പിണറായിക്കും എൽ.ഡി.എഫിനും തിരിച്ചടിയാകും.

പ്രതിപക്ഷത്തിന്റെ ഏക ആയുധം വ്യാജ ആരോപണങ്ങളാണ്. ബിഹാറിൽ മതേതരവോട്ടുകൾ ഭിന്നിപ്പിക്കാൻ സി.പി.എം. കൂട്ടുനിന്നു. മണ്ണാർക്കാട്ട് യു.ഡി.എഫ്. ഒറ്റക്കെട്ടാണ്. ഷംസുദീന്റെ പ്രവർത്തനം പ്രശംസനീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2016, ഏപ്രിൽ 21, വ്യാഴാഴ്‌ച

കേരളത്തിന്റെ വളർച്ച തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ്


ആലപ്പുഴ: കേരളത്തിൽ അടുത്ത അഞ്ചു കൊല്ലത്തേക്കുള്ള ഭരണകർത്താക്കളെ തിരഞ്ഞെടുക്കുക എന്നതിലുപരി കേരളം ഇനി എങ്ങനെ വളരണമെന്നു തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണു നടക്കാനിര‍ിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ജനങ്ങൾ എൽഡിഎഫിനെയും യുഡിഎഫിനെയും താ‍രതമ്യം ചെയ്തു നോക്കിയാൽ പിന്നെയെല്ലാം യുഡിഎഫിന് എളുപ്പമാണ്. ഇടതുമുന്നണി നശീകരണത്തിന്റെ പ്രതീകമാണ്. അവർ വെട്ടിനിരത്തലാണു നടത്തുന്നതെങ്കിൽ യുഡിഎഫ് സൃഷ്ടിപരമായ പ്രവർത്തനങ്ങളിലാണു വിശ്വസിക്കുന്നത്. പാവപ്പെട്ടവർക്ക് അർഹമായതെല്ലാം കൊടുക്കുന്നത് ഔദാര്യമായല്ല, കടമയായി ഏറ്റെടുത്തു നടപ്പാക്കുകയാണു സർക്കാർ ചെയ്തത്.

ഭരണവിരുദ്ധ വികാരം എങ്ങുമില്ല. ഈ സർക്കാർ അധികാരമേറ്റതിനു ശേഷമുള്ള തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് അനുക‍ൂലമായ ജനവിധിയാണുണ്ടായത്. അതുകൊണ്ടാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച ചർച്ചയായതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ യുഡിഎഫ് സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പു കൺവൻഷനുകളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളിൽ ഒരു ശതമാനമെങ്കിലും ശരിയുണ്ടെങ്കിൽ പൊതുരംഗത്തു തുടരില്ലെന്നു താൻ പ്രഖ്യാപിച്ചെങ്കിലും അഞ്ചു വർഷമായിട്ടും ഇവയൊന്നും സ്ഥാപിച്ചെടുക്കാൻ ഒരു തെളിവുപോലും ഹാജരാക്കാൻ അവർക്കു കഴിഞ്ഞില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.

ഇന്ത്യ സ്വതന്ത്രമായപ്പോൾ എല്ലാക്കാര്യത്തിലും മുൻപന്തിയിലായിരുന്ന കേരളം ഇന്നു പിന്നിലാകാൻ കാരണം കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇടപെടല‍ുകളാണ്. ഇന്ത്യയിൽ കാർഷിക വിപ്ലവം നടന്നപ്പോൾ കേരളത്തിൽ നടന്നത് കാർഷിക സമരമാണ്. ഇന്ത്യയിലെങ്ങും വ്യവസായ രംഗത്തു മാറ്റങ്ങളുണ്ടായപ്പോൾ ഇവിടെ ഘെരാവോ പോലുള്ള സമരങ്ങളിലൂടെ വ്യവസായികളെ പേടിപ്പിച്ചോടിച്ചു. പക്ഷേ, നമ്മൾ വിചാരിച്ചാലും കാര്യങ്ങൾ നടക്കുമെന്നു കഴിഞ്ഞ അഞ്ചു വർഷംകൊണ്ടു ബോധ്യപ്പെട്ടു. ഇനിയും നഷ്ടപ്പെട്ട അവസരങ്ങൾ പിടിച്ചെടുക്കാൻ കേരളം ഉയരണമെന്നും അതിനു യുഡിഎഫ് അധികാരത്തിൽ വരണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.


2016, ഏപ്രിൽ 20, ബുധനാഴ്‌ച

അമിത ആത്മവിശ്വാസം വെടിഞ്ഞ് ഒന്നിച്ച് പ്രവർത്തിക്കണം


അമിത ആത്മവിശ്വാസം വെടിഞ്ഞ് പ്രവർത്തകർ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എൽഡിഎഫ് ഭരിച്ചപ്പോൾ ലോട്ടറിയുടെ പണം സാന്റിയാഗോ മാർട്ടിൻ കൊണ്ടുപോയെങ്കിൽ യുഡിഎഫ് ഭരണകാലത്ത് കാരുണ്യപദ്ധതിയിലൂടെ പാവപ്പെട്ടവരെ സഹായിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട്ട് വിവിധ മണ്ഡലങ്ങളിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

തമിഴകത്തിന്റെ താരരാജാവ് എംജിആറിന്റെ ജന്മനാടായ വടവന്നൂരിലായിരുന്നു ആദ്യ തിരഞ്ഞെടുപ്പ് കൺവൻഷൻ‌. നെന്മാറ മണ്ഡലത്തിലെ സ്ഥാനാർഥി എവി ഗോപിനാഥിന് വേണ്ടി മുഖ്യമന്ത്രിയുടെ വോട്ട് അഭ്യർഥന.

ചിറ്റൂരിൽ കെ അച്യുതനുവേണ്ടിയും മലമ്പുഴയിൽ വിഎസ് ജോയിക്കുവേണ്ടിയും മുഖ്യമന്ത്രിയെത്തി. പിന്നീട് പാലക്കാട് നഗരത്തിലെ വോട്ടർമാരോട്. അമിത ആത്മവിശ്വാസം പാടില്ലെന്നായിരുന്നു ഷാഫി പറമ്പിലിന്റെ യോഗത്തിൽ മുഖ്യമന്ത്രിയുടെ വാക്കുകൾ.

2016, ഏപ്രിൽ 13, ബുധനാഴ്‌ച

കൂത്തുപറമ്പ് രക്തസാക്ഷികളോട് ഇനിയെന്ത് പറയും


കേരള നിയമസഭയെ ദീർഘകാലം തൊട്ടടുത്തു നിന്നു കാണാനുള്ള അസുലഭ ഭാഗ്യം സിദ്ധിച്ച ആളാണ് ഞാൻ. നിയമസഭയിൽ എത്രയെത്ര സംഭവങ്ങൾ. എന്നാൽ എന്നെ ഏറ്റവുംവേദനിപ്പിച്ചത് എം വി രാഘവനെ നിയമസഭയിലിട്ടു ചവിട്ടിക്കൂട്ടിയ ദാരുണ രംഗമാണ്.

1987ൽ നായനാർ സർക്കാർ ഭരണമേറ്റ് മൂന്നു മാസത്തിനകമായിരുന്നു എ.കെ.ജി സ്മാരക സഹകരണ ആശുപത്രിയിലെ തിരഞ്ഞെടുപ്പ്. സിപിഐ(എം) കള്ള ഷെയർ സർട്ടിഫിക്കറ്റ് ഉണ്ടാക്കി കള്ളവോട്ട് നടത്തി ആശുപത്രി ഭരണം പിടിച്ചെടുത്തു. ആശുപത്രി ഭരണസമിതിയുടെ പ്രസിഡന്റായ എം വിആറിനുപോലും വോട്ടുചെയ്യാനായില്ല. അദ്ദേഹത്തിന്റെ വോട്ട് മറ്റാരോ ചെയ്തു കഴിഞ്ഞിരുന്നു. വോട്ടുചെയ്യാനെത്തിയ അദ്ദേഹത്തെ പോളിങ് സ്റ്റേഷനിൽ നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കി മർദ്ദിക്കുകയും കല്ലെറിയുകയും ചെയ്തു.

ആശുപത്രി തിരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്നാരോപിച്ച് 1987 ജൂലായ് ഒന്നിന് എം വി രാഘവൻ ഉന്നയിച്ച സബ്മിഷനാണ് നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ സംഭവങ്ങൾക്ക് ഇടയാക്കിയത്. സഹകരണവകുപ്പ് മന്ത്രി ടി.കെ. രാമകൃഷ്ണൻ വകുപ്പിലെ അഴിമതി സംബന്ധിച്ച സബ്മിഷന് തെറ്റായ മറുപടി നൽകുകയാണെന്ന് എം വിരാഘവൻ പറഞ്ഞു. 

തുടർന്ന് അദ്ദേഹം ആശുപത്രിയുടെ കള്ളഷെയർ സർട്ടിഫിക്കറ്റുകൾ ഇതാ എന്നു പറഞ്ഞ് ചില കടലാസുകളുമായി മന്ത്രിക്കടുത്തേക്ക് ചെന്നു. എന്നാൽ ടി.കെ. അത് സ്വീകരിച്ചില്ല. തുടർന്ന് തന്റെ കൈവശമുണ്ടായിരുന്ന കടലാസ് രാഘവൻ മന്ത്രിയുടെപോക്കറ്റിലേക്ക് വച്ചുകൊടുക്കാൻ ശ്രമിച്ചു.

ബദ്ധശത്രുവായി മാറിയ എം വിആറിൽ നിന്നും ഇത്തരത്തിലൊരു പ്രവൃത്തിയുണ്ടായത് സിപിഐ(എം) എംഎ‍ൽഎമാർക്ക് സഹിക്കാനായില്ല. മന്ത്രിയെ എം വി രാഘവൻ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു എന്നു പറഞ്ഞ് സിപിഐ(എം) അംഗങ്ങൾ ചാടിവീണ് നിയമസഭയുടെ നടുത്തളത്തിലിട്ട് എം വിആറിനെ ക്രൂരമായി മർദ്ദിച്ചു. 

ചവിട്ടി നിലത്തിട്ടു. വീണുകിടന്ന എം വിആറിനെ വളഞ്ഞിട്ടു ചവിട്ടി. സ്പീക്കർ സഭ നിർത്തി ചേംബറിലേക്കുപോയി. രാഘവനെ മെഡിക്കൽകോളജ് ആശുപത്രിയിലാക്കി. സഭ വീണ്ടും സമ്മേളിച്ചപ്പോൾ അദ്ദേഹത്തെ ജൂലൈ 15 വരെ സസ്‌പെൻഡ് ചെയ്യാൻ പ്രമേയത്തിലൂടെ തീരുമാനിച്ചു. മർദ്ദിച്ച ഇടത് എംഎ‍ൽഎമാർക്കെതിരെ നടപടിയുണ്ടായില്ല

വേട്ടയാടപ്പെട്ട മന്ത്രി

1991ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിക്കുകയും എം വിആർ കഴക്കൂട്ടത്തുനിന്ന് ജയിച്ച് സഹകരണ മന്ത്രിയാകുകയും ചെയ്തു. സഹകരണ ജനാധിപത്യം പുനഃസ്ഥാപിക്കാൻ ഒട്ടേറെ നടപടികൾക്ക് അദ്ദേഹം തുടക്കമിട്ടു. 

സംഘങ്ങളിലെവോട്ടർമാർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, സംഘങ്ങളുടെ ഭരണസമിതിയുടെ കാലാവധി മൂന്നു വർഷമാക്കൽ തുടങ്ങിയ വ്യവസ്ഥകളടങ്ങിയ ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. പിണറായി വിജയന്റെ നേതൃത്വത്തിൽ സിപിഐ(എം) അംഗങ്ങൾ ബഹളം വച്ച് ബിൽ തടസപ്പെടുത്താൻനോക്കി. ബിൽ പാസായതിനെത്തുടർന്ന് മന്ത്രിയെ തെരുവിൽ വേട്ടയാടി. അദ്ദേഹം സഞ്ചരിച്ച ട്രെയിന് നേരെ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ കല്ലെറിഞ്ഞു.

1993ൽ എ.കെ.ജി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പിൽ അക്രമം പാരമ്യത്തിലെത്തി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നാലായിരത്തിൽപ്പരം കള്ളവോട്ടർമാരെ നീക്കിയശേഷം സംഘർഷഭരിതമായ അന്തരീക്ഷത്തിൽ നടത്തിയ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചു.

തുടർന്ന് സംഭവിച്ചത് എം വി രാഘവൻ ഒരു ജന്മം" എന്ന തന്റെ ആത്മകഥയിൽ അദ്ദേഹം പറയുന്നത് ഇപ്രകാരം: തോൽവിയിൽ സിപിഐ(എം) സംഹാരതാണ്ഡവമാടി. ജില്ലയാകെ ഗുണ്ടാവിളയാട്ടത്തിൻ കീഴെയായി. എന്റെ ജാമാതാവ് കുഞ്ഞിരാമന്റെ പറമ്പിലെ കാർഷികവിളകൾ നശിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. പറശനിക്കടവിലെ സർപ്പോദ്യാനം ആക്രമിക്കപ്പെട്ടു. മിണ്ടാപ്രാണികളെ ചുട്ടുകൊന്നു. കെട്ടിടങ്ങൾ ഇടിച്ചുനിരത്തി.""

എം വിആർ മുൻകൈ എടുത്തു തുടങ്ങിയ ഈ സ്ഥാപനം അടുത്ത ഭരണമാറ്റത്തിൽ സിപിഐ(എം) പിടിച്ചെടുക്കുകയും ചെയ്തു. വടക്കൻ മലബാറിന്റെ ചിരകാല സ്വപ്നം പൂവണിയിച്ചുകൊണ്ടാണ് 1996 ജനുവരി രണ്ടിന് പരിയാരം സഹകരണ മെഡിക്കൽകോളജ് ഉദ്ഘാടനം ചെയ്തത്. 

ഇതും എം വിആറിന്റെ പദ്ധതിയായിരുന്നു. മെഡിക്കൽകോളജിനെ ആദ്യമേതന്നെ ഇ.എം.എസ് നമ്പൂതിരിപ്പാട് എതിർത്തു. കോഴിക്കോട് മെഡിക്കൽകോളജ് ഉള്ളപ്പോൾ കണ്ണൂരിൽ ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മെഡിക്കൽകോളജ് തുടങ്ങിയാൽ, സമീപവാസികൾക്ക് ഇവിടെനിന്നു പുല്ലുചെത്താൻ കഴിയില്ലെന്നു പറഞ്ഞ് അവരെ ഇളക്കിവിട്ട് പുല്ലുസമരം നടത്തി.

സിപിഎമ്മിന്റെ എല്ലാ എതിർപ്പുകളെയും മറികടന്ന് അത്യാധുനിക സൗകര്യമുള്ള ഒരു സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി അവിടെ ഉയർന്നു. മെഡിക്കൽകോളജ് ഉദ്ഘാടനത്തിന് കേന്ദ്ര ആരോഗ്യമന്ത്രി എ.ആർ. ആന്തുലെ കോഴിക്കോട് വിമാനത്താവളത്തിൽ വന്നപ്പോൾ, കണ്ണൂരിലേക്കു കടക്കാതിരിക്കാൻ റോഡ് ഉപരോധിച്ചു. മുഖ്യമന്ത്രി കെ. കരുണാകരൻ ഇടപെട്ട് ഒരു ഹെലിക്കോപ്റ്റർ സംഘടിപ്പിച്ച് ഒറ്റ രാത്രികൊണ്ട് പരിയാരത്ത് ഹെലിപ്പാഡ് നിർമ്മിച്ചാണ് ആന്തുലെയെ അവിടെ എത്തിച്ചത്. അടുത്ത ഭരണമാറ്റത്തിൽ തന്നെ സിപിഐ(എം) ഈ ആശുപത്രിയുടെ ഭരണവും പിടിച്ചെടുത്തു.

കൂത്തുപറമ്പ് വെടിവയ്പ്

ഇതിനെല്ലാം മകുടം ചാർത്തുന്നതാണ് കൂത്തുപറമ്പ് വെടിവയ്പ്. കൂത്തുപറമ്പ് നഗരഹൃദയത്തിൽ മനോഹരമായ ഒരു രക്തസാക്ഷി മണ്ഡപമുണ്ട്. 850 ചതുരശ്രയടി വീതിയിൽ 45 അടി ഉയരത്തിലുള്ള ഈ മണ്ഡപം പത്തുലക്ഷം രൂപ മുടക്കി ആറുമാസം കൊണ്ടാണിത് നിർമ്മിച്ചത്. എം വിആർ എന്ന വർഗശത്രുവിനെതോല്പിക്കാൻ സിപിഐ(എം) കുരുതികൊടുത്ത അഞ്ചു യുവാക്കളുടെ പാവനസ്മരണകൾ ഇതിലുറങ്ങുന്നു.

ഇവിടെനിന്ന് ഏതാനും കിലോമീറ്റർ അകലെ ചൊക്ലി നോർത്ത് മേനപ്പുറം പുതുക്കുടിയിലുമുണ്ട് ഒരു രക്തസാക്ഷി മണ്ഡപം". അവിടെ പുഷ്പൻ കിടക്കുന്നു. കൂത്തുപറമ്പ് വെടിവയ്പിനിടയിൽ കഴുത്തിനു വെടിയേറ്റ് ശരീരം മൊത്തം തളർന്നുപോയ പുഷ്പൻ. രണ്ടു ദശാബ്ദമായി പുഷ്പൻ ഒരേ കിടപ്പിലാണ്. ആൾ ചെറുതായി ചെറുതായി വരുന്നു. ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെന്ന നിലയിൽ പാർട്ടി പുഷ്പനെ നന്നായി ശ്രദ്ധിക്കുകയും ചെയ്തു.

കൂത്തുപറമ്പ് സഹകരണ ബാങ്കിന്റെ സായാഹ്ന ശാഖയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചായിരുന്നു ഐക്യകേരളം കണ്ട ഏറ്റവും വലിയ വെടിവയ്പുകളിലൊന്നായ കൂത്തുപറമ്പ് വെടിവയ്പ്. 1994 നവം 26ന് ഉച്ചയ്ക്ക് ഉദ്ഘാടനത്തിന് മന്ത്രി കൂത്തുപറമ്പ് ടൗൺഹാളിന് 30 മീറ്റർ അകലെ എത്തിയപ്പോൾ വാഹനവ്യൂഹത്തിന്റെ യാത്രനിലച്ചു. ആയിരക്കണക്കിന് പേർ വഴി തടഞ്ഞിരിക്കുന്നു.പൊലീസ് ലാത്തിവീശി വഴിയുണ്ടാക്കി മന്ത്രിയെ ടൗൺഹാളിലേക്കു നയിച്ചു. ടൗൺഹാൾ നിറഞ്ഞുകവിഞ്ഞിരുന്നു. 

സിപിഐ(എം) ഡി.വൈ.എഫ്‌ഐ പ്രവർത്തകരുടെ വൻ പ്രതിഷേധത്തിനിടയിൽ മന്ത്രി ഉദ്ഘാടനകർമം നിർവഹിച്ചു.പൊലീസിന്റെ കനത്ത സംരക്ഷണത്തിൽ മന്ത്രി പുറത്തിറങ്ങി കണ്ണൂർ ഗസ്റ്റ് ഹൗസിലെത്തി. തുടർന്നായിരുന്നു വെടിവയ്പ്. കൂത്തുപറമ്പ് വെടിവയ്പിനെ തുടർന്ന് കണ്ണൂർ കത്തി. രണ്ടു ദിവസം ജില്ലയിലുടനീളം കൊള്ളയും കൊള്ളിവയ്പും നടന്നു. പാപ്പിനിശേരിയിൽ എം വിആറിന്റെ കുടുംബവീട് മണ്ണെണ്ണയൊഴിച്ച് തീയിട്ടു

മനുഷ്യരക്തം കുടിക്കുന്ന ഡ്രാക്കുളയെപ്പോലെ മന്ത്രി എം വി രാഘവൻ, ഡ്രാക്കുളയുടെ ചിരി, ഇളംചോരമോന്തിയ രാഘവന്റെ ക്രൗര്യം,പൊലീസ് ഭീകരതയുടെ നഗ്‌നമുഖങ്ങൾ, വെടിയേറ്റു വീണത് നാടിന്റെ ഓമനകൾ, കൊലക്കുറ്റത്തിനുകേസെടുക്കണം തുടങ്ങിയ തലക്കെട്ടുകളോടെയാണ് അടുത്ത ദിവസംദേശാഭിമാനി പ്രസിദ്ധീകരിച്ചത്. ഇല്ല, ഇത് കേരളം പൊറുക്കില്ല എന്ന് മുഖപ്രസംഗവും എഴുതി.പൊലീസ് ഭീകരതയുടെ നഗ്‌നമുഖങ്ങൾ എന്ന തലക്കെട്ടോടെ ഒരുപേജ് നിറയെ ചിത്രങ്ങളും.

1996ൽ അധികാരത്തിൽ വന്ന ഇടതുസർക്കാർ കൂത്തുപറമ്പ് വെടിവയ്‌പ്പ് കേസിൽ കൊലക്കുറ്റം ചുമത്തി എം വിആറിനെ അറസ്റ്റ് ചെയ്തു. തുടർന്നു കോടതി മൂന്നു ദിവസത്തേക്കു റിമാൻഡ് ചെയ്തു.ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. 

അവിടെ നടന്ന കാര്യങ്ങൾ എം വിആർ ആത്മകഥയിൽ പറയുന്നത് ഇപ്രകാരം: ആശുപത്രിയിൽ എന്നെ കാണാൻ എത്തിയ മക്കളെപൊലീസ് കടത്തിവിട്ടില്ല. ഭാര്യ ജാനകി വന്നപ്പോഴും കാണാൻ അനുമതി നിഷേധിച്ചു. ഭക്ഷണവുമായി വന്ന മകന് ഭക്ഷണപ്പാത്രംപൊലീസ് ഉദ്യോഗസ്ഥനു കൈമാറി മടങ്ങേണ്ടി വന്നു.

ഉമ്മൻ ചാണ്ടി, കെ. സുധാകരൻ എന്നീ എംഎ‍ൽഎമാരേയും ഇ.അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നീ എംപിമാരേയും സുജനപാൽ ഉൾപ്പെടെയുള്ള നേതാക്കളെയും എന്നെ കാണുന്നതിൽ നിന്നുപൊലീസ് വിലക്കി. തുടർന്ന് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ നേതാക്കളും എന്റെ മക്കളും ആശുപത്രിക്കു മുന്നിൽ കുത്തിയിരുന്നു.""

എം വിആർ സ്വപ്നം കണ്ട വിഴിഞ്ഞം പദ്ധതി നമുക്ക് യാഥാർത്ഥ്യമാക്കാനായി. അദ്ദേഹം ഇന്നു നമ്മോടൊപ്പമില്ല. അന്നത്തേതിൽ നിന്ന് എം.വി രാഘവനോടുള്ള സിപിഎമ്മിന്റെ സമീപനത്തിൽ ഇപ്പോൾ എന്തെങ്കിലും മാറ്റമുണ്ടോ എല്ലാ വർഷവും കൂത്തുപറമ്പ് രക്തസാക്ഷി ദിനം പാർട്ടി ആചരിക്കുന്ന സാഹചര്യത്തിൽ, കൂത്തുപറമ്പ് രക്തസാക്ഷികളോടും അവരെ ഹൃദയത്തിൽ സൂക്ഷിക്കുന്നവരോടും സിപിഎമ്മിന് എന്തു ന്യായീകരമാണുള്ളത് ? 

അദ്ദേഹത്തിന്റെ മകനെ സ്ഥാനാർത്ഥിയാക്കിയതിലൂടെ എന്തു സന്ദേശമാണ് സിപിഐ(എം) നല്കുന്നത് ? അച്ഛനോടു പാർട്ടി ചെയ്ത കൊടുംപാതകങ്ങളെക്കുറിച്ച് മകന് എന്തെങ്കിലും പറയാനുണ്ടോ തറവാടിനു തീവച്ചവരോടൊപ്പം നടക്കുന്ന അനന്തരവൻ എന്ന് എം വിആറിന്റെ സഹോദരി എം വി ലക്ഷ്മി പറഞ്ഞതിനു മറുപടിയുണ്ടോ രാഷ്ട്രീയകേരളം ഉത്തരം കേൾക്കാൻ കാത്തിരിക്കുന്നു.


2016, ഏപ്രിൽ 12, ചൊവ്വാഴ്ച

വെടിക്കെട്ട് നിരോധിക്കാനാവില്ല; നിയന്ത്രണമാവാം


കൊല്ലം: ആചാരങ്ങളും പാരമ്പര്യവുമായി ബന്ധപ്പെട്ടുള്ളതാണ് വെടിക്കെട്ടുകളെന്നതിനാൽ അത് പൂർണമായും നിരോധിക്കുക അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എന്നാൽ നിയന്ത്രണമാവാം. വെടിക്കെട്ട് ആഘോഷങ്ങൾ ജനങ്ങളുടെ വികാരവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. അപകടങ്ങൾ ഒഴിവാക്കാൻ നിയന്ത്രണം അനിവാര്യമാണ്. കൂടുതൽ കർശന നിബന്ധനകളോടെ വെടിക്കെട്ടുകൾ നിയന്ത്രിക്കാനുള്ള നടപടി തുടങ്ങിയതായി മുഖ്യമന്ത്രി അറിയിച്ചു.

2016, ഏപ്രിൽ 9, ശനിയാഴ്‌ച

ജനരോഷവും തിരിച്ചടിയും ഭയന്നാണ് എല്‍.ഡി.എഫ് മദ്യനയം തിരുത്തിയത്


വയനാട് : നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്നു ഭയന്നാണ് സി.പി.ഐ.എം മദ്യനയം തിരുത്തിയതെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. യുഡിഎഫിന്റെ മദ്യനയത്തെ എല്ലാക്കാലത്തും ഇടതുമുന്നണിഎതിർക്കുകയാണു ചെയ്തിട്ടുള്ളത്. ഘട്ടം ഘട്ടമായി മദ്യലഭ്യത കുറച്ചുകൊണ്ടുവന്നു പൂർണമായ മദ്യനിരോധനം ഏർപ്പെടുത്തുക എന്നതാണു യുഡിഎഫിന്റെ നയമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അധികാരത്തിലെത്തിയാൽ മദ്യനയത്തിൽ മാറ്റം വരുത്തില്ലെന്ന സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.




മദ്യനയത്തിന് കനത്ത വില നൽകേണ്ടി വന്നു


കോഴിക്കോട്: ഘട്ടം ഘട്ടമായുള്ള മദ്യ നിരോധനം നടപ്പാക്കാൻ തുടങ്ങിയതോടെ സർക്കാരിന് കനത്ത വില നൽകേണ്ടി വന്നതായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ബാറുകൾ പൂട്ടിയത് മൂലം നഷ്ടം സംഭവിച്ചവരിൽ ചിലരാണ് ഇപ്പോഴത്തെ  വിവാദങ്ങൾക്ക് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യനയം യു.ഡി.എഫിന്റെ പ്രചാരണത്തിലെ മുഖ്യവിഷയമായിരിക്കും. അത് വരുന്ന തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു

സുതാര്യമായ മദ്യനയമാണ് യു.ഡി.എഫ്. സർക്കാർ നടപ്പിലാക്കിയത്. ഘട്ടം ഘട്ടമായിട്ടുള്ള മദ്യ നിരോധനം നടപ്പിലാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ഇക്കാര്യം യുഡിഎഫിന്റെ പ്രകടന പത്രികയിലും ഉൾപ്പെടുത്തും.

ഇടതുപക്ഷത്തിന്റെ മദ്യനയം അവ്യക്തമാണെന്നും 10 വർഷം കൊണ്ട് സമ്പൂർണ്ണ മദ്യനിരോധനം നടപ്പാക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യം. 


2016, ഏപ്രിൽ 7, വ്യാഴാഴ്‌ച

'എൽ.ഡി.എഫിന്റെ മദ്യനയം എന്താണ്?


 
എൽ.ഡി.എഫിന്റെ മദ്യനയം എന്താണ്? പിണറായി ഒന്ന് പറയുന്നു. കോടിയേരി അനുകൂലിക്കുന്നു. മദ്യനയം തിരുത്തുമെന്ന് കാനം രാജേന്ദ്രൻ പറയുന്നു. ഇതിന്റെ എല്ലാം ആകെത്തുക അധികാരത്തിൽ വന്നാൽ മദ്യനയം പുന:പരിശോധിക്കും എന്ന് തന്നെയാണ്. മദ്യനയത്തിന്റെ പേരിൽ പുറത്തുപോയ ആളാണ് എൽ.ഡി.എഫ് സ്ഥാനാർഥിയായി ചവറയിൽ മത്സരിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ചവറയിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്കെതിരെ എന്ത് ഹീനമായ കാര്യങ്ങളാണ് സരിത പറഞ്ഞിരിക്കുന്നത്. ഇതിൽ ഒരു ശതമാനം പോലും ശരിയാണെങ്കിൽ അധികാരത്തിൽ എന്നല്ല പൊതുമണ്ഡലത്തിൽ പോലും നിൽക്കാൻ താൻ യോഗ്യനല്ല. ഏത് സാഹചര്യത്തിലാണ് ഇത് ഉന്നയിക്കുന്നതെന്ന് പോലും നോക്കാതെയാണ് മാധ്യമങ്ങൾ വാർത്ത നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

എൽ.ഡി.എഫിലെത്തിയ ഗണേഷ്‌കുമാറിനെക്കുറിച്ചുള്ള അഭിപ്രായം എന്താണെന്ന് വി.എസ് വ്യക്തമാക്കണം. നിയമസഭയിൽ വി.എസ്സിനെക്കുറിച്ച് ഗണേഷ് പറഞ്ഞത് എല്ലാവരും കേട്ടതാണ്. താൻ അഴിമതിക്കാരനാണെങ്കിൽ തന്നെ തോൽപ്പിക്കാൻ കഴിയുമെന്നിരിക്കെ മത്സരിക്കരുതെന്ന് വി.എസ് പറയുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.

തനിക്കെതിരായ ആരോപണങ്ങൾ സത്യമെങ്കിൽ ജനം തോൽപിക്കട്ടെ. ഏറ്റവും കൂടുതൽ ആരോപണങ്ങൾ നേരിട്ടയാളാണ് താൻ. ആരോപണങ്ങൾക്ക് പിന്നാലെ പോകുന്നവർക്ക് ഇനിയും നാണംകെടേണ്ടിവരും. ആരോപണങ്ങൾ ആദ്യം കേൾക്കുമ്പോൾ വിഷമം തോന്നിയിരുന്നു. ഇപ്പോൾ ആരോപണം കേൾക്കാതിരിക്കുമ്പോഴാണ് വിഷമമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു

2016, ഏപ്രിൽ 6, ബുധനാഴ്‌ച

കോയമ്പത്തൂരിൽ സിഡി എടുക്കാൻ പോയി നിരാശരായവർ പുതിയ കഥകൾ മെനയുന്നു


കൊല്ലം: സിപിഎം നേതാക്കളും ബാർ ഉടമകളും നടത്തിയ ഗൂഢാലോചനയുടെ തെളിവാണു ചവറയിലെ ഇടതുമുന്നണി സ്ഥാനാർഥിയെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇടതു സ്ഥാനാർഥി വിജയൻ പിള്ള നേരത്തേ കോൺഗ്രസുകാരനായിരുന്നു. സർക്കാർ ബാറുകൾ പൂട്ടിയതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം പാർട്ടി വിട്ടത്. സമ്പൂർണ മദ്യനിരോധനത്തിലൂടെ കുടുംബങ്ങളിൽ ശാന്തിയും സമാധാനവും ഉറപ്പാക്കാൻ യുഡിഎഫ് ശക്തമായ നടപടികൾ സ്വീകരിക്കും. ഈ മദ്യനയം പുനഃപരിശോധിക്കുമെന്നാണു പിണറായി വിജയനും കാനം രാജേന്ദ്രനും ആവർത്തിക്കുന്നത്. അവർ ഉദ്ദേശിക്കുന്നതെന്താണെന്നും അതിന്റെ മെച്ചം ആർക്കാണെന്നും വിജയൻ പിള്ളയുടെ സ്ഥാനാർഥിത്വത്തിലൂടെ ജനം തിരിച്ചറിഞ്ഞു.

തന്റെ അനുയായിയായ പി.കെ. ഗുരുദാസനു സീറ്റു നിഷേധിച്ചതിനെക്കുറിച്ചും കെ.ബി. ഗണേഷ് കുമാറിനും കോവൂർ കുഞ്ഞുമോനും സീറ്റു നൽകിയതിനെക്കുറിച്ചും വി.എസ്.അച്യുതാനന്ദൻ അഭിപ്രായം പറയണം. ഒരുദിവസം താൻ കോട്ടയത്തേക്കുപോകാൻ ക്ലിഫ് ഹൗസിൽ നിന്ന് ഇറങ്ങിയപ്പോൾ കോവൂർ കുഞ്ഞുമോൻ കാണാൻ വന്നിട്ടുണ്ടെന്ന് സ്റ്റാഫ് അംഗം പറഞ്ഞു. തിരിച്ചുവീട്ടിൽ കയറി കുഞ്ഞുമോൻ നൽകിയ നിവേദനം സ്വീകരിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് ഉറച്ചുനിൽക്കണമെന്നും എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ഉറപ്പു നൽകിയാണ് അദ്ദേഹം പോയത്. താൻ കോട്ടയത്തെ ചടങ്ങുകൾ കഴിഞ്ഞ് എറണാകുളത്തേക്കു തിരിച്ചപ്പോൾ കുഞ്ഞുമോൻ എംഎൽഎ സ്ഥാനം രാജിവച്ച് ഇടതുപക്ഷത്തേക്കുപോയെന്ന് അറിഞ്ഞു. സ്ഥാനത്തിനു വേണ്ടി കൂറുമാറിയവരെയാണ് അച്യുതാനന്ദൻ കൊണ്ടു നടക്കുന്നത്.

സർക്കാരിന്റെ ആദ്യ ദിനങ്ങളിൽ ആരോപണം കേൾക്കുമ്പോൾ വിഷമം തോന്നിയിരുന്നുവെങ്കിൽ ഇപ്പോൾ ആരോപണം കേൾക്കാതിരിക്കുമ്പോഴാണു വിഷമം. തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ തിരുത്താൻ സർക്കാരിനു മടിയില്ല. പക്ഷേ, ഇല്ലാത്ത ആരോപണങ്ങൾക്കു പിന്നാലെ പോകാൻ തയാറല്ലെന്നു താൻ നേരത്തേ തന്നെ പറഞ്ഞിട്ടുണ്ട്. തന്നെപ്പോലെ ഇത്രയും ഹീനമായ ആരോപണങ്ങൾക്കു വിധേയനായ മറ്റൊരു പൊതുപ്രവർത്തകൻ ഇല്ല. ഇപ്പോഴും അതു തുടരുന്നു.

കോയമ്പത്തൂരിൽ സിഡി എടുക്കാൻ പോയപ്പോൾ ഇപ്പോൾ എന്തോ വലിയ കാര്യം കിട്ടുമെന്നു പ്രതീക്ഷിച്ചു കാത്തിരുന്നവരുണ്ട്. അതിൽ നിരാശരായവർ പുതിയ കഥകൾ മെനയുന്നു. ആരോപണവിധേയനായ താൻ തിരഞ്ഞെടുപ്പിൽ നിന്നു മാറി നിൽക്കണമെന്ന് അച്യുതാനന്ദൻ ആവശ്യപ്പെടുന്നു. താൻ കൊള്ളരുതാത്തവനാണെങ്കിൽ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിലൂടെ യുഡിഎഫിനു തിരിച്ചടിയേൽക്കും. അതല്ലേ എൽഡിഎഫിനു നല്ലത്. ഇത്രയേറെ പരാജയപ്പെട്ട പ്രതിപക്ഷത്തിനെ കേരളം കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

2016, ഏപ്രിൽ 4, തിങ്കളാഴ്‌ച

സുധീരൻ നല്ല കെ.പി.സി.സി പ്രസിഡന്റ്, അടൂർ പ്രകാശ് സമുന്നതനായ നേതാവ്


വി. എം. സുധീരൻ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിക്കുന്ന പ്രസിഡന്റാണെന്ന് ഉമ്മൻ ചാണ്ടി. സുധീരൻ പ്രവർത്തിക്കുന്നത് പാർട്ടിയുടെ വിജയത്തിനും നന്മയ്ക്കും വേണ്ടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് വി. എം. സുധീരനും ഉമ്മൻ ചാണ്ടിയും രണ്ടു തട്ടിലാണെന്ന് വാർത്തകൾക്കു പിന്നാലെയാണ് സുധീരനെ ഉമ്മൻ ചാണ്ടി പ്രശംസിച്ചത്.

ഹൈക്കമാന്റ് ഉമ്മൻ ചാണ്ടിയുടെ നിർബന്ധത്തിനു വഴങ്ങി ആരോപണ വിധേയരായ മന്ത്രമാരെ മത്സരിപ്പിക്കാൻ തീരുമാനിച്ചെന്നുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

ആർക്കും വഴങ്ങിയല്ല, മറിച്ച് എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ടതിനു ശേഷം അനുയോജ്യമായ തീരുമാനങ്ങളെടുക്കുകയാണ് ഹൈക്കമാൻഡ് ചെയ്യുകയെന്നു ഉമ്മൻ ചാണ്ടി പറഞ്ഞു.

കോൺഗ്രസ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് സാധാരണ കാണാറുള്ള തർക്കങ്ങൾ ഇത്തവണയുണ്ടായിട്ടില്ല. താൻ അഴിമതിക്കാരനാണെന്ന് ആരെങ്കിലും പറഞ്ഞാൽ അത് ജനങ്ങൾ  തിരിച്ചറിയും. തന്റെ ജീവിതം തുറന്ന പുസ്തകമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം വാകത്താനത്ത് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

അടൂര്‍ പ്രകാശ് കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവ്


അടൂർ പ്രകാശ് കോൺഗ്രസിന്റെ സമുന്നതനായ നേതാവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് അടൂർപ്രകാശുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോപണം സർക്കാരിനെ തകിടം മറിക്കാനുള്ള ശ്രമത്തിൽ അവസാനത്തേത്


കോട്ടയം: സോളാർ കേസിലെ പ്രതി സരിത എസ്. നായരെ താൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം സർക്കാരിനെ തകിടം മറിക്കാനുള്ള ശ്രമത്തിൽ അവസാനത്തേതാണെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും സർക്കാരിനെ അട്ടിമറിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ആരോപണങ്ങൾ ഉയർത്തുന്നതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. തന്നെ പിതൃതുല്യനായി കണ്ടിരുന്നു എന്ന പറഞ്ഞ സരിതയാണ് ഇപ്പോൾ ആരോപണം ഉന്നയിച്ചിട്ടുള്ളത്.

കത്തിന് പിന്നിൽ ചില ഗൂഢശക്തികളുണ്ട്. അത് ആരാണെന്ന് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ആരോപണങ്ങളാണിത്. മൂന്ന് വർഷമായി ഈ ആരോപണം കേൾക്കുന്നു. സോളാർ കമ്മിഷന്റെ മുമ്പിൽ 14 മണിക്കൂർ താൻ വിസ്താരത്തിന് ഇരുന്നു കൊടുത്തപ്പോഴൊന്നും സരിതയുടെ അഭിഭാഷകൻ ഉന്നയിക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ പറയുന്നത്. ഇതിലൊന്നും ഒരു ശതമാനം പോലും സത്യമില്ലെന്ന് ഈ നാട്ടിലെ ജനങ്ങൾക്ക് അറിയാമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.