UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2015, ഡിസംബർ 31, വ്യാഴാഴ്‌ച

സോണിയ ഉദ്ഘാടകയാകണമെന്നത് ജനാഭിലാഷം


ആര്‍.ഐ.ടിയില്‍ ഓഡിറ്റോറിയം നിര്‍മിക്കും

കോട്ടയം: രാജീവ്ഗാന്ധിയുടെ സ്മരണ നിലനിര്‍ത്തുന്നതിന് രാജ്യത്ത് ആദ്യംതുടങ്ങിയ സ്ഥാപനമായ പാമ്പാടി ആര്‍.ഐ.ടിയുടെ രജതജൂബിലിയാഘോഷങ്ങള്‍ ഉദ്ഘാടനംചെയ്യാന്‍ സോണിയാഗാന്ധിയെ കൊണ്ടുവരണമെന്നത് ജനാഭിലാഷമായിരുന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആര്‍.ഐ.ടിയില്‍ നടന്ന ചടങ്ങില്‍ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

കോളേജിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും കൂടുതല്‍ തുക അനുവദിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ആധുനിക ഓഡിറ്റോറിയം നിര്‍മിക്കും. പുതിയ പ്ലെയ്‌സ്‌മെന്റ് സെന്റര്‍ തുറക്കും.

താന്‍ ധനമന്ത്രിയായിരുന്നപ്പോഴാണ് രാജീവ്‌സ്മരണ നിലനിര്‍ത്താന്‍ കോളേജിന് പണം അനുവദിച്ചത്. സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് സോണിയയെ കൊണ്ടുവരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അവരെല്ലാം ഒറ്റക്കെട്ടായിരുന്നു. എന്നാല്‍, അന്ന് സോണിയ എം.പി.ആയിരുന്നില്ല.

നിര്‍ഭാഗ്യവശാല്‍ ഉദ്ഘാടനം നടത്താനായില്ല. അത് ആരുടേയും കുറ്റംകൊണ്ടല്ല. രണ്ടുതവണ ഉദ്ഘാടനം തീരുമാനിച്ചപ്പോഴും മാറ്റിവെയ്‌ക്കേണ്ടിവന്നു. ഇപ്പോള്‍ രജതജൂബിലിയാഘോഷങ്ങള്‍ അവര്‍ ഉദ്ഘാടനം ചെയ്തതില്‍ ഒരു പ്രോട്ടോക്കോള്‍ ലംഘനവുമില്ല.

ആര്‍.ഐ.ടിയുടെ വരവോടെ സമീപത്തെല്ലാം ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ വന്നതും ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയെക്കുറിച്ചാണ് രാജീവ് സ്വപ്‌നംകണ്ടത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ ലോകനേതാക്കളുടെപോലും അംഗീകാരം നേടി. അതിനാല്‍ രാജീവ്ഗാന്ധിക്ക് ഉചിതമായ സ്മാരകമാണ് ഈ സ്ഥാപനമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.



2015, ഡിസംബർ 30, ബുധനാഴ്‌ച

മദ്യനയത്തില്‍ പ്രതിപക്ഷം നിലപാട് വ്യക്തമാക്കണം.


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം സുപ്രീംകോടതിയും അംഗീകരിച്ച പശ്ചാത്തലത്തില്‍, പ്രതിപക്ഷം നിലപാട് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

പ്രതിപക്ഷത്തിന് അധികാരം ലഭിച്ചാല്‍ മദ്യനയത്തില്‍ അവര്‍ സ്വീകരിക്കുന്ന നടപടി എന്താണെന്ന് വ്യക്തമാക്കണം. പ്രതിപക്ഷം ആക്ഷേപിച്ചത്, സര്‍ക്കാരിന്റെ മദ്യനയം പെട്ടെന്നെടുത്ത തീരുമാനമാണെന്നും ആരെയോ സഹായിക്കാനാണെന്നും ഒക്കെയാണ്. എന്നാല്‍, സര്‍ക്കാരിന്റെ തീരുമാനം ശരിയാണെന്ന് കോടതി അംഗീകരിച്ചിരിക്കുകയാണെന്നും മന്ത്രിസഭായോഗത്തിന് ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കുടുംബങ്ങളെ മദ്യമെന്ന വലിയ വിപത്തില്‍നിന്ന് രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ നീക്കത്തോട് എല്ലാവരും സഹകരിക്കണം. മദ്യനയം വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. പുതിയ മദ്യനയം മൂലം ജോലി നഷ്ടപ്പെടുന്നവര്‍ക്കുള്ള പുനരധിവാസത്തിന്റെ കാര്യത്തില്‍ എന്തും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. മാനുഷികപ്രശ്‌നം അതിനുണ്ട്. സര്‍ക്കാരിന് ഈ കാര്യത്തില്‍ തുറന്ന മനസ്സാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വര്‍ഷംതോറും മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 26 ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ മദ്യം വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിളമ്പുന്നതും സംസ്ഥാനത്ത് മൊത്തം മദ്യം വിളമ്പുന്നതും ഒരുപോലെയാണെന്നുപറയുന്നത് ശരിയാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.


2015, ഡിസംബർ 29, ചൊവ്വാഴ്ച

അവഗണിക്കപ്പെട്ട സമുദായങ്ങള്‍ക്ക് ഇനി പ്രഥമപരിഗണന


കോട്ടയം: അവഗണിക്കപ്പെട്ട സമുദായങ്ങള്‍ക്കായിരിക്കും ഇനി പ്രഥമ പരിഗണന നല്‍കുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇത് ഔദാര്യമല്ല മറിച്ച് അവകാശമാണ്.ഓള്‍ ഇന്ത്യ വീരശൈവമഹാസഭ സംസ്ഥാന കമ്മിറ്റി കോട്ടയത്തു നടത്തിയ ദക്ഷിണമേഖലാ പ്രതിഭാ പുരസ്‌കാര വിതരണസമ്മേളനം ഉദ്ഘാടനം ചെയ്യുയായിരുന്നു അദ്ദേഹം.

സംഘടിത സമുദായങ്ങളുടെ മാത്രം താല്പര്യം സംരക്ഷിക്കുന്നതാണ് യു.ഡി.എഫ്. സര്‍ക്കാര്‍ എന്ന് ചിലര്‍ ആക്ഷേപം ഉന്നയിക്കുന്നു. എന്നാല്‍, ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം അനുവദിച്ച മൂന്ന് എയ്ഡഡ് കോളേജുകളും പട്ടിക വിഭാഗങ്ങള്‍ക്കായിരുന്നു. വീരശൈവസഭ ഉള്‍പ്പെടെയുള്ള സമുദായങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കാന്‍ മുന്നോട്ടുവന്നാല്‍ എല്ലാവിധ സഹകരണവും നല്‍കും. സാമൂഹ്യപരിഷ്‌കര്‍ത്താവും വീരശൈവധര്‍മ്മ പ്രചാരകനുമായ ബസവേശ്വരന്റെ തത്ത്വചിന്തകള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ നടപടിയെടുത്തു കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആശംസാപ്രസംഗം നടത്തി.

ബാബുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി നല്‍കും


വയനാട്: സ്വന്തം ജീവന്‍ വിലനല്‍കി മറ്റൊരാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ആദിവാസി യുവാവ് ബാബുവിന്റെ കുടുംബത്തോടുള്ള ആദരം അറിയിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബാണാസുരമലയിലെ അംബേദ്കര്‍ കോളനിയിലെത്തി. ദുര്‍ഘടപാതകള്‍ പിന്നിട്ട്, കാട്ടുനായ്ക്കരും പണിയരും മാത്രം താമസിക്കുന്ന കോളനിയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് മുഖ്യമന്ത്രി എത്തിയത്.

മകന്‍ ചെയ്തത് മഹത്തായ കാര്യമാണെന്നും ഒപ്പം അതൊരു തീരാവേദനകൂടിയാണെന്നും മുഖ്യമന്ത്രി ബാബുവിന്റെ മാതാപിതാക്കളോടു പറഞ്ഞു. ദരിദ്രാവസ്ഥയിലുള്ള കുടുംബത്തിന്റെ സുരക്ഷിതത്ത്വത്തിന് ബാബുവിന്റെ സഹോദരന് സര്‍ക്കാര്‍ ജോലി നല്‍കും. ഇതുസംബന്ധിച്ചുള്ള കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിച്ചു.

ഇവര്‍ കാല്‍നൂറ്റാണ്ടായി താമസിക്കുന്ന സ്ഥലത്തിന് പട്ടയം ലഭിക്കാത്തതും വീടില്ലാത്തതും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ഇതിനെല്ലാം പരിഹാരം കണ്ടെത്താന്‍ ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാറിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ബാബുവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപയുടെ ചെക്ക് കൈമാറി. മന്ത്രി എം.കെ. മുനീറും തിങ്കളാഴ്ച രാവിലെ ബാബുവിന്റെ വീട്ടിലെത്തിയിരുന്നു. മന്ത്രി പി.കെ. ജയലക്ഷ്മി കഴിഞ്ഞ ദിവസം ഇവിടെയെത്തി രണ്ടുലക്ഷം രൂപയുടെ സഹായധനവും പ്രഖ്യാപിച്ചിരുന്നു.

ബാണാസുരസാഗറില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ റൗഫ് വെള്ളത്തിലേക്കു താഴ്ന്നുപോകുന്നതുകണ്ടു രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ബുധനാഴ്ച വൈകിട്ട് ബാബുവും അപകടത്തില്‍പ്പെട്ടത്. മരിച്ച ചെന്നലോട് പത്തായക്കോടന്‍ റൗഫിന്റെ വീടും മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

2015, ഡിസംബർ 28, തിങ്കളാഴ്‌ച

രാജീവ് ഗാന്ധി എൻജി: കോളജു് സോണിയ രാജ്യത്തിനു സമർപ്പിക്കണമെന്നത് നാടിന്റെ ആഗ്രഹം


പാമ്പാടി ∙ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗവ. എൻജിനീയറിങ് കോളജിന്റെ (ആർഐടി) സിൽവൽ ജൂബിലി ആഘോഷങ്ങൾ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി 30ന് ഉദ്ഘാടനം ചെയ്യുമെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. കോളജ് ആരംഭിച്ചതിൽ പിന്നെ ഔദ്യോഗിക പരിപാടികൾ ഒന്നും നടന്നിട്ടില്ലെന്നും കോളജ് രാഷ്ട്രത്തിനു സമർപ്പിക്കുന്ന ചടങ്ങ് കൂടിയായി ഇതു മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈകിട്ട് മൂന്നിനാണ് ഉദ്ഘാടന സമ്മേളനം. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ പേരിൽ ആരംഭിച്ച രാജ്യത്തെ ആദ്യത്തെ സ്ഥാപനം കൂടിയാണ് ആർഐടിയെന്നു മുഖ്യമന്ത്രി പറഞ്ഞു. 1991 ജൂണിലെ ബജറ്റിലാണ് കോളജ് പ്രഖ്യാപിച്ചത്.

ആ വർഷം തന്നെ സമീപമുള്ള സർക്കാർ സ്കൂളുകളിലായി ക്ലാസ് തുടങ്ങാനായി. കോളജിന്റെ പണികൾ പൂർണമായ ശേഷം ഉദ്ഘാടനം നടത്താനായിരുന്നു തീരുമാനം. 100 ഏക്കറോളം സ്ഥലം ഏറ്റെടുത്തു. 2004ൽ കെട്ടിട നിർമാണം പൂർത്തിയായി. രാജീവ് ഗാന്ധിയുടെ പേരിലുള്ള സ്ഥാപനമായതിനാൽ സോണിയ ഗാന്ധിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കണമെന്ന് അന്നു നാട് ഒന്നടങ്കം എടുത്ത തീരുമാനമാണ്. 2004ൽ സോണിയ വരാൻ തീരുമാനിച്ചെങ്കിലും സൂനാമി വന്ന സമയമായതിനാൽ പരിപാടി മാറ്റിവച്ചു. 2006ൽ പരിപാടി തീരുമാനിച്ചെങ്കിലും തിരഞ്ഞെടുപ്പു പ്രഖ്യാപനത്തെ തുടർന്ന് അത്തവണയും ഉദ്ഘാടനം മാറ്റി വയ്ക്കേണ്ടി വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രോട്ടോക്കോളിനും അതീതമായ ചടങ്ങാണ് കോളജിന്റെ സമർപ്പണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. സോണിയഗാന്ധി ഉദ്ഘാടനത്തിന് എത്തുന്നത് പ്രോട്ടോക്കോൾ ലംഘനമാണെന്നു ചില രാഷ്ട്രീയപാർട്ടികൾ കുറ്റപ്പെടുത്തിയതിനോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാഷ്ട്രത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച രാജീവ്ഗാന്ധിയുടെ നാമത്തിൽ ആരംഭിച്ച സ്ഥാപനം അദ്ദേഹത്തിന്റെ ഭാര്യയായ സോണിയ രാജ്യത്തിനു സമർപ്പിക്കണമെന്ന് നാട് ആഗ്രഹിച്ചിരുന്നതാണ്. ഇതിൽ പ്രോട്ടോക്കോൾ ഒരു പ്രശ്നമല്ലെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.

കേരളത്തിലെ ഏറ്റവും മികച്ച കോളജായി ആർഐടി മാറിയെന്നും രാജ്യത്തെ തന്നെ പ്രമുഖ സ്ഥാപനമായി കോളജിനെ മാറ്റാനാണ് ശ്രമമെന്നും ഇതിനായി കേന്ദ്ര സർക്കാരിന്റെ സഹായം അഭ്യർഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു വർഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളാണു സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തെ തുടർന്ന് ആർഐടി ടീമിന്റെ കൾച്ചറൽ ഷോ നടക്കും. 31ന് ആഗോള അലുമ്നി മീറ്റ്, അടുത്ത വർഷം ഋതു ടെക്നിക്കൽ ഫെസ്റ്റിവൽ, ദൃശ്യ ഫിലിം ഫെസ്റ്റിവെൽ, വിവിധ വകുപ്പുകളുടെ മൽസരങ്ങൾ, രാജ്യാന്തര സിംപോസിയങ്ങൾ തുടങ്ങിയ വിവിധ പരിപാടികളും നടത്തും.

2015, ഡിസംബർ 27, ഞായറാഴ്‌ച

ഉപാധിരഹിത പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം


തൊടുപുഴ: മലയോരകര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തൊടുപുഴയില്‍ ഗാന്ധിജി സ്റ്റഡിസെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കാര്‍ഷികമേള ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഇതുവരെ വലിയൊരു ശതമാനം കര്‍ഷകര്‍ക്ക് പട്ടയങ്ങള്‍ നല്‍കി. ബാക്കിയുള്ളവര്‍ക്ക് പട്ടയങ്ങള്‍ നല്‍കുന്നതിനെക്കുറിച്ചും വ്യവസ്ഥകളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ഗൗരവമായാണു ചിന്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാര്‍ഷികമേഖലയിലുണ്ടാകുന്ന തളര്‍ച്ച കേരളത്തെ സാരമായി ബാധിക്കും. റബ്ബര്‍, നാളികേരം, നെല്ല് എന്നിവ പ്രതിസന്ധി നേരിടുകയാണ്. ഇവയുടെ നിലനില്പ് ഭദ്രമാക്കാന്‍ സര്‍ക്കാര്‍ വളരെയധികം പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

രാജ്യത്തെ റബ്ബര്‍ ഉത്പാദനത്തിന്റെ 90 ശതമാനവും കേരളത്തിലാണ്. ചെറുകിട കര്‍ഷകരാണ് റബ്ബര്‍ ഉത്പാദകരില്‍ ഭൂരിപക്ഷവും. ഇവരുടെ സാമ്പത്തികനില തകരുന്നത് കേരളത്തെ അസ്ഥിരപ്പെടുത്തും. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് കിലോഗ്രാമിന് 150 രൂപ കര്‍ഷകന് ഉറപ്പാക്കി 300 കോടി രൂപ സബ്‌സിഡി ഇതിനോടകം അനുവദിച്ചുകഴിഞ്ഞു. വിപണിയില്‍ റബ്ബര്‍വില എത്ര താഴോട്ടുപോയാലും 150 രൂപ വില കര്‍ഷകന് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കുമ്മനം അങ്ങനെ പറഞ്ഞിട്ടില്ലെങ്കില്‍ സന്തോഷിക്കുന്നു


തിരുവനന്തപുരം: ക്ഷേത്രപരിസരത്തെ കച്ചവടവുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വിവാദ പ്രസ്താവന നടത്തിയിട്ടില്ലെങ്കില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് താനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കുമ്മനത്തിന്റെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. 

കുമ്മനത്തിന്റെ പ്രസ്താവനയെ മൃദുവായ ഭാഷയിലാണ് താന്‍ വിമര്‍ശിച്ചത്. ക്ഷേത്ര പരിസരത്തെ കച്ചവടവുമായി ബന്ധപ്പെട്ട് പ്രായോഗിക ബുദ്ധിമുട്ടെങ്കില്‍ പരിശോധിക്കാമെന്ന് പറഞ്ഞത് വഴിയിലോ മറ്റോ തടസ്സമുണ്ടെങ്കില്‍ പരിശോധിക്കാമെന്ന ലക്ഷ്യത്തോടെയാണ്. 

ഭരണഘടനയും ജനാധിപത്യവും നിലവില്‍ വരുന്നതിനു മുമ്പുതന്നെ ഈ നാട്ടിലെ ജനങ്ങള്‍ സൗഹൃദത്തോടെയാണ് കഴിഞ്ഞിരുന്നത്. ഇത് തകര്‍ക്കാന്‍ ആരും ശ്രമിക്കരുത്. ഒരു സമുദായത്തിന്റെ വിശ്വാസം മറ്റുള്ളവരെ ദോഷകരമായി ബാധിക്കരുത്. 

ചാനലുകളില്‍ കാണിച്ച കത്തിന്റെ പേരില്‍ അന്വേഷണത്തിനില്ല


തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് അയച്ചതായി ചാനലുകളില്‍ കാണിച്ച കത്തിന്റെ പേരില്‍ അന്വേഷണത്തിനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കത്ത് കൈയില്‍ തന്നാല്‍ എന്തുവേണമെന്ന് പരിശോധിക്കുമെന്നും മന്ത്രിസഭാ യോഗത്തിനുശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തന്റെ കൈയില്‍ കത്ത് കിട്ടിയിട്ടില്ല. അത് തന്നെ ആരും കാണിച്ചിട്ടുമില്ല. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പത്രങ്ങളില്‍ വായിച്ചു.

കത്തിന്റെ കാര്യം രമേശ് ചെന്നിത്തല തന്നെ നിഷേധിച്ചിട്ടുണ്ടല്ലോ. ഇതെപ്പറ്റി സംശയിക്കേണ്ട ഒരു സാഹചര്യവുമില്ല - അദ്ദേഹം പറഞ്ഞു.

കത്ത് ചാനലുകളില്‍ കണ്ടില്ലേയെന്ന് ചോദ്യത്തിന് ചാനലുകള്‍ കാണാറില്ല, വെറുതെ മനഃസമാധാനം പോകണ്ടല്ലോ എന്നായിരുന്നു മറുപടി. രമേശ് ചെന്നിത്തല കത്തിന്റെ ഉറവിടം അന്വേഷിക്കുമെന്ന് പറഞ്ഞത് ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ രമേശിന് കൂടുതല്‍ വിവരങ്ങള്‍ കിട്ടിയിരിക്കാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കത്തിന്റെ കാര്യത്തില്‍ അന്വേഷണം വേണമെന്ന കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദ്ദേശം തള്ളുകയല്ലെന്നും അദ്ദേഹം പറഞ്ഞു.

2015, ഡിസംബർ 25, വെള്ളിയാഴ്‌ച

എല്ലാ മാസവും ക്ഷേമപെന്‍ഷന്‍ നല്‍കിയ ശേഷമേ ശമ്പളം വാങ്ങൂ


തിരുവനന്തപുരം: എല്ലാ മാസവും 18 ന് ക്ഷേമപെന്‍ഷനുകള്‍ നല്‍കുമെന്നും ഇക്കാര്യം ഉറപ്പാക്കിയ ശേഷമേ താന്‍ ശമ്പളം കൈപ്പറ്റൂവെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എല്ലാ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞ് ക്ഷേമപെന്‍ഷനെ ശമ്പളത്തിന്റെ ഗണത്തില്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. 

ഇതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം എന്നതുപോലെ ക്ഷേമപെന്‍ഷന്‍ നിശ്ചിത സമയത്ത് നിയന്ത്രണമില്ലാതെ നല്‍കാനാകും. ജനവരി മുതല്‍ ഇതിന് പ്രാബല്യം നല്‍കും. 
ക്ഷേമപെന്‍ഷന് ആവശ്യമായ തുക ട്രഷറിക്ക് കൈമാറിയ ശേഷം എല്ലാ മാസവും ധനവകുപ്പ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കണം. ഇത് കിട്ടിയശേഷമേ തന്റെ ശമ്പളം ട്രഷറിയില്‍ നിന്ന് മാറുകയുള്ളുവെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം അദ്ദഹം പറഞ്ഞു. പെന്‍ഷന്‍ വിതരണം സംബന്ധിച്ച പരാതി ഇതോടെ ഇല്ലാതാകുമെന്നാണ് കരുതുന്നത്. 

എല്ലാ മാസവും 15 ന് മുമ്പ് പെന്‍ഷന്‍ നല്‍കുമെന്നാണ് നിയമസഭയെ അറിയിച്ചിരുന്നതെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായാണ് മൂന്നു ദിവസം കൂടി അനുവദിച്ചത്. പെന്‍ഷന്‍ പോസ്റ്റ് ഓഫീസ് വഴി വേണമോ ബാങ്ക് വഴി വേണമോ എന്നത് ഗുണഭോക്താവിന് തിരഞ്ഞെടുക്കാം. ഇതിനായി ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 

നിലവിലുള്ള പെന്‍ഷന്‍ കുടിശ്ശിക സമയബന്ധിതമായി കൊടുത്തുതീര്‍ക്കും. ആറ് മുതല്‍ 11 മാസം വരെ പെന്‍ഷന്‍ കുടിശ്ശികയുണ്ട്. പെന്‍ഷന്‍ വിതരണത്തിനായി മാസം 200 കോടി രൂപ വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. 
പെന്‍ഷന്‍ വിതരണം നേരത്തെ തപാല്‍ വകുപ്പിനെ ഏല്‍പ്പിച്ചിരുന്നെങ്കിലും വിതരണം അപ്പാടെ താറുമാറായിരുന്നു. ഓണത്തിന് മുമ്പ് കൈമാറിയ പണം പോലും പല ഗുണഭോക്താക്കള്‍ക്കും നല്‍കാന്‍ തപാല്‍ വകുപ്പിന് കഴിഞ്ഞിരുന്നില്ല. 

സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്ന് ഇപ്പോള്‍ വിതരണം വേഗത്തിലാക്കിയിട്ടുണ്ടെന്ന് തപാല്‍ വകുപ്പ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. 32 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കള്‍ക്ക് യഥാസമയം പെന്‍ഷന്‍ വിതരണം ചെയ്യാനാകാതെ പോയത് തദ്ദേശ തിരഞ്ഞെടുപ്പിലും തിരിച്ചടിയായിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇതേത്തുടര്‍ന്ന് തുടര്‍ച്ചയായുള്ള മന്ത്രിസഭാ യോഗങ്ങളില്‍ ഈ വിഷയം ചര്‍ച്ചക്കെടുത്തിരുന്നു.


എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നബിദിന - ക്രിസ്മസ് ആശംസകള്‍


തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മലയാളികള്‍ക്ക് നബിദിന ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. സമാധാനവും നന്മയും പുലരാന്‍ ആഘോഷങ്ങള്‍ വഴിയൊരുക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

2015, ഡിസംബർ 24, വ്യാഴാഴ്‌ച

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കരുണാകരന്റെ പേരിടുന്നത് പരിഗണനയില്‍


തിരുവനന്തപുരം: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ പേര് നല്‍കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇന്ദിരാഭവനില്‍ കെ. കരുണാകരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം കെ. കരുണാകരന്റെ മാത്രം സംഭാവനയാണ്. നിക്ഷേപ-ലാഭാനുപാതം കണക്കാക്കിയാല്‍ നെടുമ്പാശ്ശേരി ലോകത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ നാലാമതാണ്. മറ്റു സംസ്ഥാനങ്ങളും ഈ മാതൃക സ്വീകരിച്ചുകഴിഞ്ഞു. പ്രവര്‍ത്തന രംഗങ്ങളിലെല്ലാം അദ്ദേഹം വിജയം നേടി. പ്രായോഗിക സമീപനം മൂലമാണ് അദ്ദേഹം ആ വിജയങ്ങള്‍ കൈവരിച്ചതെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.

2015, ഡിസംബർ 22, ചൊവ്വാഴ്ച

കുമ്മനത്തിന്റെ നിലപാട് പ്രതിഷേധാര്‍ഹം


തിരുവനന്തപുരം: കേരളത്തിന്റെ പാവനമായ സംസ്‌കൃതിയെ ഒറ്റയടിക്ക് ഇല്ലാതാക്കാനാണ് കുമ്മനം രാജശേഖരനെപ്പോലുള്ളവര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

ആരാധനാലയങ്ങളുടെ പരിസരത്ത് അന്യമതസ്ഥരുടെ കച്ചവടം സംബന്ധിച്ച് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ അത് പരിശോധിക്കും. കുറച്ചുകൂടി പക്വതയുള്ള സമീപനമാണ് ബി.ജെ.പി. നേതൃത്വത്തില്‍ നിന്ന് കേരളം പ്രതീക്ഷിച്ചത്. കേരളത്തിന്റെ ചരിത്രത്തേയും പാരമ്പര്യത്തേയും വിസ്മരിച്ച് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നടത്തുന്ന പ്രസ്താവനകള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്-അദ്ദേഹം പറഞ്ഞു.

തിരുവിതാംകൂറിലെയും മലബാറിലെയും ക്ഷേത്രങ്ങളില്‍ വെളിച്ചെണ്ണയും ശര്‍ക്കരയും എത്തിച്ചിരുന്നത് ക്രിസ്ത്യന്‍, മുസ്ലിം കുടുംബങ്ങളാണ്. ഇപ്പോഴും പല ക്ഷേത്രങ്ങളിലും ഇത് തുടരുന്നു. ധാരാളം ക്ഷേത്രസമിതികളില്‍ മറ്റ് മതസ്ഥര്‍ ഭാരവാഹികളാണ്. വാവര്‍ പള്ളി സന്ദര്‍ശിച്ചശേഷം അയ്യപ്പഭക്തര്‍ ശബരിമലയ്ക്ക് പോകുകയും ധാരാളം അയ്യപ്പഭക്തര്‍ അര്‍ത്തുങ്കല്‍ പള്ളിയിലെത്തി മാല ഊരുകയും ചെയ്യാറുണ്ട്. സംസ്ഥാനത്തിന്റെ എല്ലായിടത്തും ഉത്സവങ്ങളിലും പെരുന്നാളുകളിലും എല്ലാവരും ഒന്നിച്ചാണ് പങ്കെടുക്കുന്നത്. നമ്മുടെ പൂര്‍വികര്‍ വിശാലമനസ്സോടെ സൃഷ്ടിച്ച ഇത്തരം പാവനമായ സംസ്‌കൃതികളെയാണ് ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ കുമ്മനത്തെപ്പോലുള്ളവര്‍ ശ്രമിക്കുന്നത്.

വര്‍ഗീയ കലാപങ്ങള്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന നാടാണ് കേരളം. ആളിക്കത്തുമെന്ന് പ്രതീക്ഷിച്ച നിലയ്ക്കല്‍ വിഷയംപോലും സമചിത്തതയോടെ കൈകാര്യം ചെയ്യാന്‍ നമുക്ക് സാധിച്ചു-മുഖ്യമന്ത്രി പറഞ്ഞു.

പിന്നാക്കസമുദായങ്ങളുടെ പുരോഗതിക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം


കോട്ടയം: പിന്നാക്കസമുദായങ്ങളുടെ പുരോഗതിക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പിന്നാക്കവിഭാഗങ്ങളില്‍പ്പെട്ട ചെറുസമുദായങ്ങള്‍ സംഘടിതശക്തിയായി സമൂഹത്തിനു കൂടുതല്‍ നന്മചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാധ്യായര്‍ മഹാസഭയുടെ വാര്‍ഷികവും സംസ്ഥാന വിദ്യാഭ്യാസ കാഷ് അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

2015, ഡിസംബർ 19, ശനിയാഴ്‌ച

ന്യൂനപക്ഷ ക്ഷേമം; സംസ്ഥാനം മുന്നില്‍


തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമത്തിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ നടപ്പാക്കിയതില്‍ കേരളം ഒന്നാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ സംഘടിപ്പിച്ച ലോക ന്യൂനപക്ഷ അവകാശദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ന്യൂനപക്ഷങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും തുല്യനീതി ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം- മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷ കമ്മിഷന്റെ വെബ്‌സൈറ്റ് മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. 

2015, ഡിസംബർ 18, വെള്ളിയാഴ്‌ച

ശമ്പള പരിഷ്‌ക്കരണം ഉടന്‍ നടപ്പാക്കും


"ജീവനക്കാരെ വിശ്വാസത്തിലെടുത്തെ പരിഷ്‌ക്കരണം നടപ്പിലാക്കുകയുള്ളു. സര്‍ക്കാരിന്റെ ബുദ്ധിമുട്ട് ജീവനക്കാര്‍ മനസിലാക്കണം. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് അറിയാം"


സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം ജനവരി അവസാനമോ ഫിബ്രവരി ആദ്യമോ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ശമ്പള പരിഷ്‌ക്കരണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാരിന് സാമ്പത്തിക ബുദ്ധുമുട്ടുണ്ട്. ജീവനക്കാരെ വിശ്വാസത്തിലെടുത്തെ പരിഷ്‌ക്കരണം നടപ്പിലാക്കുകയുള്ളു. സര്‍ക്കാരിന്റെ ബുദ്ധിമുട്ട് ജീവനക്കാര്‍ മനസിലാക്കണം. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് അറിയാം. കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

ഉമ്മന്‍ ചാണ്ടി നേരത്തെ യു.ഡി.എഫ് കണ്‍വീനറും ധനമന്ത്രിയുമായിരുന്ന കാലത്ത് ശമ്പള പരിഷ്‌ക്കരണം അട്ടിമറിച്ചിട്ടുണ്ടെന്നും  ഇപ്പോഴത്തെ ശമ്പള പരിഷ്‌ക്കരണവും അട്ടിമറിക്കാണ് ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നതെന്നും ഉള്ള  എ.കെ ബാലന്റെ ആരോപണം മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. 91 ല്‍ താന്‍ ധനകാര്യ മന്ത്രിയായിരുന്നപ്പോഴാണ് ശമ്പളപരിഷ്‌ക്കരണത്തിന് അഞ്ച് വര്‍ഷം എന്ന നയം മാറ്റിവെച്ച് പരിഷ്‌ക്കരണം നടപ്പിലാക്കിയതെന്ന് അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ സര്‍ക്കാര്‍ ഫിബ്രവരി 26 നാണ് ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കിയതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

2015, ഡിസംബർ 17, വ്യാഴാഴ്‌ച

ആര്‍.ശങ്കറിനെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത്


തിരുവനന്തപുരം: ആര്‍.ശങ്കറിനെ അനാവശ്യമായ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആര്‍.ശങ്കറിന്റെ പൈതൃകം കവര്‍ന്നെടുക്കാന്‍ ബി.ജെ.പി.-വെള്ളാപ്പള്ളി സഖ്യം ഗൂഢനീക്കം നടത്തുന്നതായ ആരോപണത്തില്‍ പ്രതിഷേധിച്ച് കെ.പി.സി.സി. ആര്‍.ശങ്കര്‍ പ്രതിമയ്ക്കുമുന്നില്‍ നടത്തിയ പ്രാര്‍ഥനാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പിന്നാക്കവിഭാഗത്തിന്റെ ഉന്നമനം, ക്ഷേമം എന്നിവയ്ക്കായി കോണ്‍ഗ്രസ് ഉയര്‍ത്തിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കിയ നേതാവായിരുന്നു ആര്‍.ശങ്കര്‍. ഇന്ത്യയില്‍ത്തന്നെ സര്‍ക്കാര്‍തലത്തിലെ സമൂഹക്ഷേമപ്രവര്‍ത്തനത്തിന് തുടക്കംകുറിച്ചതും ആര്‍.ശങ്കര്‍ ആയിരുന്നു. ജീവിതാവസാനം വരെ നന്മയ്ക്കായി പ്രവര്‍ത്തിച്ച വലിയ മനുഷ്യന്റെ ഓര്‍മകള്‍ പ്രചോദനമാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, ഡിസംബർ 16, ബുധനാഴ്‌ച

625 കോടിയുടെ ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കണം


കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. 625 കോടിയുടെ ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. കേരളത്തിന്റെ റെയില്‍വെ വികസനത്തില്‍ നിര്‍ണായകമായ മൂന്നു പദ്ധതികള്‍ക്കും പ്രധാനമന്ത്രിയോട് കൂടിക്കാഴ്ചയില്‍ അനുമതി തേടിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കഞ്ചിക്കോട് കോച്ച് ഫാക്ടറി, തിരുവനന്തപുരം-ചെങ്ങന്നൂര്‍ സബര്‍ബന്‍ പദ്ധതി, നിലമ്പൂര്‍-നഞ്ചന്‍കോട് പാത എന്നിവയാണ് കേരളം ആവശ്യപ്പെട്ടത്. ഇതിന് പുറമെ ശബരി റെയില്‍വെ യാഥാര്‍ഥ്യമാക്കാനുള്ള തുകയും ആവശ്യപ്പെട്ടു.

മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പഠിച്ച സിന്‍ഹു കമ്മീഷന്റെ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ എത്രയും വേഗം നടപ്പിലാക്കണമെന്നും കേരളം ആവശ്യപ്പെട്ടു. റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളും നാളീകേരത്തിന്റെ വിലയിടിവും ചര്‍ച്ചചെയ്തു. ഈ രണ്ട് ആവശ്യങ്ങളിലും കൃഷിമന്ത്രി വിശദമായ നിവേദനം നല്‍കി. ഭക്ഷ്യസുരക്ഷാ നയം നടപ്പിലാക്കുമ്പോള്‍ കേരളത്തിന് രണ്ട് ലക്ഷം ടണ്‍ അരിയുടെ കുറവ് വരുന്നുണ്ട്. അത് നികത്തിത്തരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ അനാഥാലയങ്ങള്‍ക്ക് അരി അനുവദിക്കണം.

സി.ആര്‍.ഇസഡ് പ്രകാരം മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍, എയിംസിനായി നാല് സ്ഥലങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. അത് പരിഗണിച്ച് ഈ വര്‍ഷം എയിംസ് അനുവദിക്കണം. തിരുവനന്തപുരം ആര്‍.സി.സി നാഷണല്‍ കാന്‍സര്‍ സെന്ററാക്കി ഉയര്‍ത്തണം. മലബാര്‍ കാന്‍സര്‍ സെന്റര്‍ റീജണല്‍ കാന്‍സര്‍ സെന്ററാക്കണം. കോടതി സ്‌റ്റേ നീക്കി 28 മുനിസിപ്പാലിറ്റികള്‍ നിലവില്‍ വന്നു. ഇത് പ്രകാരം കേരളത്തിന് രണ്ട് സ്മാര്‍ട്ട് സിറ്റികള്‍ക്ക് കൂടി അവകാശമുണ്ട്. അതില്‍ ഒന്ന് തിരുവനന്തപുരത്ത് അനുവദിക്കണം.

നിബന്ധനകളില്‍ ഇളവ് നല്‍കി എയര്‍കേരളയ്ക്ക് അനുമതി നല്‍കണം. പാലോടെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ കേന്ദ്രം ഏറ്റെടുക്കണം. ഗള്‍ഫിലേക്കുള്ള വിമാനക്കൂലി കുറയ്ക്കാന്‍ ഇടപെടണം ഗെയിലിന്റെ പൈപ്പ്‌ലൈന്‍ പൂര്‍ത്തിയാക്കുന്ന കാര്യം എപ്പോഴും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നതാണ്. 503 കിലോമീറ്ററാണ് കേരളത്തില്‍ പൈപ്പിടേണ്ടത്. അതില്‍ 350 കിലോമീറ്റര്‍ സ്ഥലം ഏറ്റെടുത്തുകഴിഞ്ഞു. 150 കിലോമീറ്റര്‍ കൂടിയേ ഏറ്റെടുക്കാനുള്ളൂ. അതിനാല്‍ പൈപ്പ് ഇടുന്ന ജോലി എത്രയും വേഗം ആരംഭിക്കണം. ഇവയാണ് കേരളം മുന്നോട്ട് വച്ച ആവശ്യങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2015, ഡിസംബർ 15, ചൊവ്വാഴ്ച

ബാങ്കുകളുടെ സേവനം താഴെത്തട്ടിലെത്തണം


കൊച്ചി: ബാങ്കുകളുടെ സേവനം സമൂഹത്തിന്റെ താഴെത്തട്ടില്‍ വരെ എത്താന്‍ കൂടുതല്‍ ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ്ബിന്റെ 'ബിസിനസ്മാന്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരം വ്യവസായി സി.കെ. മേനോന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

വിവിധ രംഗങ്ങളിലുള്ള ബാങ്കിങ് എക്‌സലന്‍സ് അവാര്‍ഡുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക് എന്നിവയ്ക്കും മുഖ്യമന്ത്രി നല്‍കി. 

2015, ഡിസംബർ 14, തിങ്കളാഴ്‌ച

ഇത് കേരളത്തോടുളള അവഹേളനം..


വിവാദങ്ങളിൽ നിന്ന് എന്നും അകന്നു നില്ക്കാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്‌. പക്ഷെ വിവാദങ്ങൾ ഒരിക്കലും ഉദ്ദേശിക്കാത്ത വിധത്തിൽ എപ്പോഴും എന്റെ പിന്നാലെയുണ്ട്. ഏറ്റവും ഒടുവിൽ ഞാൻ ഏറ്റവുമധികം ബഹുമാനിക്കുന്ന മുൻ മുഖ്യമന്ത്രി ശ്രീ. ആർ. ശങ്കറിന്റെ പ്രതിമ അനാച്ഛാദന പരിപാടി ഉദ്ദേശിക്കാത്ത വിവാദങ്ങളിൽ എത്തിയത് കൊണ്ടാണ് എന്റെ ദുഃഖം ഞാൻ നിങ്ങളോട് പങ്കു വെയ്ക്കുന്നത്. മരിക്കുന്നത് വരെ ശ്രീ. ആർ. ശങ്കർ അടിയുറച്ച കോണ്‍ഗ്രെസുകാരൻ ആയിരുന്നു. കോൺഗ്രസ്സിന്റെ തലമുതിർന്ന നേതാവ് കെ. പി. സി. സി പ്രസിഡന്റ്‌ ആയി നിർണ്ണായക ഘട്ടങ്ങളിൽ പാർട്ടിയെ നയിക്കുകയും പ്രതിസന്ധി ഘട്ടങ്ങളിൽ കോൺഗ്രസ്സിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യ്ത നേതാവായിരുന്നു അദ്ദേഹം.

കേരളത്തിന്റെ പ്രഗത്ഭനായ മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹം നമ്മുടെ നാടിൻറെ അഭിമാനം ആണ്. അദ്ദേഹത്തിന്റെ പ്രതിമ അനാച്ഛാദന പരിപാടിയിൽ പങ്കെടുക്കുവാനുള്ള അവസരം ഒരു ഭാഗ്യമായി ഞാൻ കണ്ടിരുന്നു. ക്ഷണിച്ചവർ തന്നെ വരണ്ട എന്ന് പറഞ്ഞപ്പോൾ ദുഃഖം തോന്നി. ഇതെന്റെ വ്യക്തിപരമായ കാര്യമല്ല. പ്രധാനമന്ത്രി പങ്കെടുക്കുന്ന ഒരു ചടങ്ങിൽ കേരളത്തിന്റെ മുഖ്യമന്ത്രിയെ ക്ഷണിച്ചതിനു ശേഷം പിന്നീട് പങ്കെടുപ്പിക്കേണ്ട എന്ന് തീരുമാനിച്ചത് കേരളത്തിലെ മുഴുവൻ ജനങ്ങളെയും വേദനിപ്പിക്കുന്ന അനുഭവമാണ്‌. ഇത് കേരളത്തോടുള്ള അവഹേളനമാണ്.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദ്യമായി കേരളത്തിലെത്തുമ്പോൾ ആദ്യത്തെ പൊതു പരിപാടി എന്ന നിലയിലും കോൺഗ്രസ് നേതാവ് കൂടിയായ മുൻ മുഖ്യമന്ത്രിയുടെ പ്രതിമ അനാച്ഛാദന പരിപാടി എന്ന നിലയിലും പ്രോട്ടോകോൾ വ്യവസ്ഥകളും, സാമാന്യ മര്യാദയും അനുസരിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആ ചടങ്ങിൽ പങ്കെടുക്കേണ്ടതാണ്. ഇത് ബി. ജെ. പി യുടെ പാർട്ടി പരിപാടി ആണെങ്കിൽ ആർക്കും പരാതി ഉണ്ടാവില്ല. ജീവിതത്തിൽ ഒരു നിമിഷം പോലും ജന സംഘത്തിന്റെ നയങ്ങളോടും, ആശയത്തോടും, തത്വ സംഹിതയോടും യോജിക്കാത്ത നേതാവായിരുന്നു ശ്രീ ആർ. ശങ്കർ.

ശ്രീ നാരായണ ഗുരുദേവന്റെ ആശയങ്ങൾ പ്രാവർത്തികമാക്കാൻ നേതൃത്വം നല്കിയ മഹാനായ വ്യക്തിത്വം. ശ്രീ നാരായണ ധർമ്മം പരിപാലിക്കുന്നതിൽ ഒരു വിട്ടു വീഴ്ചയും ഇല്ലാതെ എസ്. എൻ. ഡി. പിക്കും എസ്. എൻ ട്രസ്റ്റിനും നേതൃത്വം നല്കിയ സമുന്നതനായ നേതാവായിരുന്നു ശ്രീ ആർ. ശങ്കർ. മഹാനായ ആ നേതാവിന്റ്റെ പ്രതിമ അനാച്ഛാദന പരിപാടി എങ്ങനെ ബി. ജെ. പി പരിപാടിയാകും? ശ്രീ നാരായണ ഗുരുദേവന്റെ തത്വങ്ങൾ പ്രാവർത്തികമാക്കാനും സാമൂഹ്യ നീതി നടപ്പിലാക്കാനും വേണ്ടി സ്ഥാപിതമായ എസ്. എൻ. ഡി. പി യോഗത്തെ ബി. ജെ. പിയുടേയും ആർ. എസ്. എസ്സിന്റെയും പോഷക സംഘടനയാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ പ്രബുദ്ധരായ ശ്രീ നാരായണീയരും, കേരളീയരും അത് അംഗീകരിക്കുമോ?

അത്തരത്തിലുള്ള ഒരു നീക്കം ഉണ്ടെന്നു ഒരു സംശയം ഉയർന്നപ്പോൾ കക്ഷി രാഷ്ട്രീയ സാമുദായിക വ്യത്യാസമില്ലാതെ കേരളം ഒറ്റ കെട്ടായി നില കൊണ്ടത്‌ വര്ഗീയ ശക്തികൾക്ക് ഒരു മുന്നറിയിപ്പാണ്. പ്രബുദ്ധ കേരളത്തിനു അപമാനകരമായ ഇത്തരം സംഭവങ്ങൾ തിരിച്ചറിയാനും പരാജയപ്പെടുത്താനും കേരളം ഒറ്റ കെട്ടായി നിലകൊള്ളുക തന്നെ ചെയ്യും.

ഈ വിവാദങ്ങൾക്ക് ഇടയിലും കേരളത്തിലെ പ്രഥമ സന്ദർശനത്തിന് എത്തുന്ന പ്രധാന മന്ത്രിയെ കേരളത്തിന്റെ സംസ്കാരത്തിനും പാരമ്പര്യത്തിനും യോജിക്കുന്ന വിധത്തിൽ തന്നെ സ്വീകരിക്കും. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ആദരിക്കുന്നത് ജനാധിപത്യത്തിന്റെ മൂല്യങ്ങളോടുള്ള നമ്മുടെ കടപ്പാട് വ്യക്ത്തമാക്കലാണ്.

ഞാൻ ഇന്ന് എറണാകുളത്തു പോയി പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കും. മന്തി ശ്രീ കെ പി മോഹനൻ മിനിസ്റെർ ഇൻ വെയിട്ടിംഗ് ആയി രണ്ടു ദിവസം കൂടി ഉണ്ടായിരിക്കും. നാളെ തിരുവനന്തപുരത്ത് അദ്ദേഹത്തെ യാത്രയാക്കാൻ മന്ത്രിമാരോടൊപ്പം ഞാനും ഉണ്ടായിരിക്കും. കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ അദ്ദേഹത്തോട് ചർച്ച ചെയ്യാൻ ഈ അവസരം വിനിയോഗിക്കുകയും ചെയ്യും.

ആർ. ശങ്കറിനെ പോലെയുള്ള ഒരു നേതാവിന്റെ പേരിലുള്ള പരിപാടി സംഘ പരിവാറിന്റെ പരിപാടിയാക്കാൻ നടത്തിയ ശ്രമങ്ങൾക്ക് എതിരെ ഉയർന്ന ശക്തമായ പ്രതികരണങ്ങളിൽ എനിക്ക് സന്തോഷമുണ്ട്. എല്ലാവർക്കും പങ്കെടുക്കുവാൻ കഴിയുന്ന രീതിയിൽ പ്രതിമ അനാച്ഛാദനം നടത്തുന്നതായിരുന്നു അദ്ദേഹത്തിനോടുള്ള ഏറ്റവും വലിയ ആദരവ്. അദ്ദേഹത്തിന്റെ ആത്മാവിന് പോലും പൊറുക്കാൻ കഴിയാത്ത, അദ്ദേഹത്തിന്റെ ഓർമ്മകളെ പോലും അധിക്ഷേപിക്കുന്ന നടപടികൾക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതികരിച്ചു. മതേതര കേരളത്തിന്റെ മഹത്വത്തെയോർത്തു ഞാൻ അഭിമാനിക്കുന്നു. നന്ദി... എല്ലാവർക്കും നന്ദി.



2015, ഡിസംബർ 12, ശനിയാഴ്‌ച

മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനിവാര്യമാണ്


ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ സുരക്ഷയ്ക്ക് പുതിയ ഡാം നിര്‍മ്മിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാടിന് ജലം കേരളത്തിന് സുരക്ഷ എന്നീ കാര്യങ്ങള്‍ ഉറപ്പാക്കാന്‍ പുതിയ ഡാം അനിവാര്യമാണ്.

മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് 48 മണിക്കൂര്‍ തുടര്‍ച്ചയായി 60 സെന്റീമീറ്റര്‍ മഴ പെയ്താല്‍ ഡാമിലെ ജലനിരപ്പ് 160 അടി കവിയുമെന്നാണ് ഡല്‍ഹി ഐഐടിയുടെ ഹുസൈന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് ഒരിക്കലും ഉണ്ടാകില്ലെന്നാണ് തമിഴ്‌നാടിന്റെ വാദം. എന്നാല്‍ ചെന്നൈയിലുണ്ടായ കനത്ത മഴയും പ്രളയവും ഒരിക്കല്‍കൂടി ഈ വാദം ഉയര്‍ത്താന്‍ തമിഴ്‌നാടിനെ പ്രേരിപ്പിക്കില്ല. അതിനാല്‍ ഒരു ദുരന്തത്തിന് കാത്തിരിക്കാതെ എത്രയും വേഗം പുതിയ ഡാമെന്ന കേരളത്തിന്റെ കാലങ്ങളായുള്ള ആവശ്യം എത്രയും വേഗം പരിഗണിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

2015, ഡിസംബർ 11, വെള്ളിയാഴ്‌ച

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് ഉടന്‍ വേണം


മുല്ലപ്പെരിയാറില്‍ പുതിയ അണ കൂടിയേ തീരൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 999 വര്‍ഷത്തേക്കുള്ളതാണ് നിലവിലെ പാട്ടക്കരാര്‍. അത്രയും കാലം ഇപ്പോഴത്തെ അണക്കെട്ട് നിലനില്‍ക്കുമെന്ന് ആര്‍ക്കും പറയാനാവില്ല. ഇന്നല്ലെങ്കില്‍ നാളെ പുതിയ അണ നിര്‍മിച്ചേ മതിയാവൂ. അത് ഇന്നുതന്നെ വേണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. തമിഴ്‌നാടിന് ഒരുദിവസം പോലും വെള്ളം മുടങ്ങാതെ പുതിയ അണക്കെട്ട് നിര്‍മ്മാണവുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രിസഭായോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.

മൂന്നുദിവസത്തെ ഡല്‍ഹി സന്ദര്‍ശനത്തിനിടെ ഇക്കാര്യം കേന്ദ്ര ജലവിഭവ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ഡല്‍ഹി സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശ്യങ്ങളിലൊന്നാണ് മുല്ലപ്പെരിയാര്‍ വിഷയമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം മന്ത്രി പി.ജെ. ജോസഫും കേന്ദ്രമന്ത്രിയെ കാണും.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് ഒരിക്കല്‍ പാരിസ്ഥിതികാനുമതി കിട്ടിയതാണ്. പിന്നീടാണ് നിഷേധിച്ചത്. തമിഴ്‌നാടിനോട് കേന്ദ്രത്തിന് മൃദസമീപനം ഉണ്ടെന്ന് പറയാനാവില്ല. നമുക്കും തമിഴ്‌നാടിനോട് മൃദുസമീപനമാണ്. അവിടെ അഞ്ച് ജില്ലകളിലെ കൃഷിക്കും കുടിവെള്ളത്തിനുമെല്ലാം ആശ്രയം മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളമാണ്. അതിലൊന്നും ഒരു വ്യത്യാസവും വരുത്താന്‍ ഉദ്ദേശ്യമില്ല.

തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും എന്നത് രണ്ടുസംസ്ഥാനങ്ങള്‍ക്കും ബുദ്ധിമുട്ടില്ലാതെ നടപ്പാക്കാവുന്ന കാര്യമാണ്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷാ ആശങ്ക ഒഴിവാക്കിയേ പറ്റൂ. തമിഴ്‌നാടുമായുള്ള അടുത്ത ബന്ധത്തിന് കോട്ടം തട്ടാത്തവിധത്തില്‍ പ്രശ്‌നപരിഹാരത്തിന് തുടര്‍ന്നും ശ്രമിക്കും. നിയമപരമായും കേന്ദ്രസര്‍ക്കാരിനെ ഇടപെടുവിപ്പിച്ചും മുന്നോട്ട് പോകും-മുഖ്യമന്ത്രി പറഞ്ഞു. 

2015, ഡിസംബർ 8, ചൊവ്വാഴ്ച

വിഴിഞ്ഞത്തിന് ത്യാഗം ചെയ്തവര്‍ക്കായി എന്തും നല്‍കും


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനായി കിടപ്പാടവും തൊഴില്‍ സാഹചര്യങ്ങളും നഷ്ടപ്പെടുത്തിയ മത്സ്യത്തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും വേണ്ടി എന്തും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇവരുടെ ത്യാഗം കൊണ്ടാണ് ഈ പദ്ധതി യാഥാര്‍ഥ്യമായത്.

ഇവരുടെ പുനരധിവാസത്തിനായി ഇപ്പോള്‍ ഇറക്കിയ ഉത്തരവ് അവസാന വാക്കല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നഷ്ടപ്പെട്ട വര്‍ഷങ്ങളെയോര്‍ത്ത് ദുഃഖിച്ചിട്ട് കാര്യമില്ല. ഇനി ഭാവിയെകുറിച്ച് ചിന്തിക്കണം. അതിനുള്ള നല്ല തുടക്കമാണിത്. ഇനി ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസം പാടില്ല. ത്യാഗം ചെയ്തവരെയോര്‍ത്ത് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം. വികസനത്തില്‍ രാഷ്ട്രീയം നോക്കാതെയുള്ള സഹകരണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാര്‍: വൈഗ റിസര്‍വോയറിലേക്ക് വെള്ളം കൊണ്ടുപോകണം


തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടി വരെയായ സാഹചര്യത്തില്‍ വൈഗ റിസര്‍വോയറിലേക്ക് കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയോട് ആവശ്യപ്പെട്ടു. പ്രശ്‌നത്തില്‍ വ്യക്തിപരമായി ഇടപെടണമെന്നും ഇതിന് അനുസൃതമായി തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ഇപ്പോഴത്തെ നീരൊഴുക്ക് കണക്കാക്കുമ്പോള്‍ ജലനിരപ്പ് 142 അടി കടക്കും. മുല്ലപ്പെരിയാറിന് ചുറ്റുപാടുമുള്ള സ്ഥലങ്ങളില്‍ ഇപ്പോള്‍ തന്നെ ജലം കെട്ടിനില്‍ക്കുന്നതിനാല്‍ അണക്കെട്ടില്‍ നിന്ന് വെള്ളം തുറുന്നുവിടുക ബുദ്ധിയല്ലെന്നാണ് മുന്‍കാല അനുഭവങ്ങള്‍ തെളിയിക്കുന്നത്. ഈ സാഹചര്യത്തിലാണ് ജലനിരപ്പ് പിടിച്ചുനിര്‍ത്താന്‍ വൈഗ റിസര്‍വോയറിലേക്ക് വെള്ളം കൊണ്ടുപോകണമെന്ന് നിര്‍ദേശിക്കുന്നത്- മുഖ്യമന്ത്രി കത്തില്‍ പറയുന്നു.

2015, ഡിസംബർ 7, തിങ്കളാഴ്‌ച

ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാം


തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ലൈംഗിക ആരോപണങ്ങളില്‍ ഒരുശതമാനമെങ്കിലും കഴമ്പുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് മാത്രമല്ല, പൊതുപ്രവര്‍ത്തനവും അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ഗുരുതരമായ ആരോപണമാണ് തനിക്കെതിരേ ഉയര്‍ന്നിരിക്കുന്നത്. അതിന്റെ സിഡി കൈവശമുണ്ടെങ്കില്‍ ഹാജരാക്കാന്‍ ബിജു രാധാകൃഷ്ണന്‍ തയ്യാറാവണം. ഇല്ലെങ്കില്‍ നിയമപരമായി സിഡി പിടിച്ചെടുക്കണം. സത്യം പുറത്തുവരട്ടെ. ഇതുവരെ ബിജു രാധാകൃഷ്ണന്‍ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. അതിന് വഴങ്ങാതിരുന്നതിനാലാണ് തനിക്കെതിരേ ആരോപണമുന്നയിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിക്കെതിരായ ബിജു രാധാകൃഷ്ണന്റെ ആരോപണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച മുഴുവന്‍ ആരോപണങ്ങളും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. ഭാര്യയെ കൊന്നയാളെ ജയിലില്‍ അടച്ചതിലുള്ള വൈരാഗ്യമാണ് തനിക്കെതിരായ ആരോപണത്തിന് പിന്നില്‍. അതിന് ഇതുപോലൊരു വില നല്‍കേണ്ടിവന്നതില്‍ തനിക്ക് ദുഃഖമില്ലെന്നും അഭിമാനമാണുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തന്റെ 55 വര്‍ഷത്തെ പൊതുപ്രവര്‍ത്തനജീവിതം തുറന്ന പുസ്തകമാണ്. ഇത്തരം പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ യാതൊന്നും ആലോചിക്കാതെ ആരോപണമുന്നയിക്കുന്നത് ഗുണകരമാണോയെന്ന് ചിന്തിക്കണം. ഒരുവിധത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത തെറ്റ് ചെയ്യുന്നത് വ്യക്തിയോടല്ല, സംസ്ഥാനത്തോടും വ്യവസ്ഥിതികളോടുമാണ്. തന്നെ അപമാനിച്ച് ഇറക്കിവിടാമെന്ന പ്രതിപക്ഷത്തിന്റെ ഉദ്ദേശ്യം നടക്കില്ല. നീതി നടപ്പാക്കിയതിന്റെ പേരില്‍ പ്രതിസന്ധികളെ നേരിട്ട് അതിജീവിക്കുകയും ബ്ലാക്ക്‌മെയിലുകളെ തടുത്തുനിര്‍ത്തുകയും ചെയ്ത മുഖ്യമന്ത്രിയെന്ന നിലയിലായിരിക്കും താന്‍ പോവുകയെന്ന് ഉമ്മന്‍ചാണ്ടി മുന്നറിയിപ്പ് നല്‍കി.

കൊലക്കേസ് അടക്കം 58 കേസുകളിലെ പ്രതിയാണ് ബിജു രാധാകൃഷ്ണന്‍. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ നൂറുകണക്കിന് കോടതികളില്‍ നിരവധി തവണ ബിജുവിനെ ഹാജരാക്കി. കൂടാതെ മാധ്യമപ്രവര്‍ത്തകരോടോ ജയിലില്‍ക്കിടന്ന സന്ദര്‍ഭത്തില്‍ സന്ദര്‍ശകരോടോ പറയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

സോളാര്‍ കമ്മീഷന്‍ മുമ്പാകെ ഹാജരായപ്പോഴാണ് തനിക്ക് തെളിവുകള്‍ ഹാജരാക്കാനുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ അറിയിച്ചത്. തന്നെ സ്വാധീനിക്കാന്‍ ആരെങ്കിലും സമീപിക്കട്ടെയെന്നതിന്റെ സൂചനയായിരുന്നു അത്. പലകാരണങ്ങള്‍ നിരത്തി പിന്നീടുള്ള മൊഴിയെടുക്കല്‍ ബിജു നീട്ടിക്കൊണ്ടുപോയി. അപ്പോഴൊക്കെ താന്‍ ചില വെളിപ്പെടുത്തല്‍ നടത്തിയാല്‍ മുഖ്യമന്ത്രിയടക്കം രാജിവയ്‌ക്കേണ്ടിവരുമെന്ന ഭീഷണിയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബിജു നടത്തിയത്.

തന്നെ രക്ഷപ്പെടുത്താനായി ആരുംവരില്ലെന്നും ഹൈക്കോടതിയില്‍നിന്ന് ഒരിക്കലും ജാമ്യം ലഭിക്കില്ലെന്നും ബോധ്യമായതിനെത്തുടര്‍ന്നാണ് അവസാനത്തെ ശ്രമമെന്ന നിലയില്‍ താനുള്‍പ്പടെ പലര്‍ക്കെതിരേയും ആരോപണമുന്നയിച്ചത്. കൊലക്കേസ് സമര്‍ഥമായി അന്വേഷിച്ച ഡിവൈഎസ്പി, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ജീവപര്യന്തം ശിക്ഷ നല്‍കിയ ജഡ്ജി എന്നിവര്‍ക്കെതിരേയും ബിജു ആരോപണമുന്നയിച്ചിട്ടുണ്ട്.

തട്ടിപ്പുനടത്തി സ്വതന്ത്രനായി നടന്ന ബിജുവിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നതുകൊണ്ട് തന്നോട് വൈരാഗ്യമുണ്ടാവും. തന്നെ വന്നുകണ്ടെന്നുപറയുന്ന ജൂണ്‍ മൂന്നിനും 16നും ഇടയിലുള്ള കാലയളവില്‍ ബിജു രാധാകൃഷ്ണന്‍ കേരളത്തിലില്ലായിരുന്നുവെന്നാണ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വ്യക്തമാക്കുന്നത്.
അതേസമയം, ബിജു രാധാകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

തന്റെ മാന്യത അനുവദിക്കാത്തതിനാല്‍ ഇക്കാര്യം തുറന്നുപറയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എം ഐ ഷാനവാസ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഡോ.ആര്‍ ബി നായര്‍ എന്ന പേരില്‍ വന്ന ബിജു രാധാകൃഷ്ണനുമായി താന്‍ കൂടിക്കാഴ്ച നടത്തിയത്. താനുമായി ബിജുവിന് അടുപ്പമില്ലെന്നും തന്റെ ഓഫിസിനെ സ്വാധീനിക്കാന്‍ കഴിയില്ലെന്നുമുള്ളതിന്റെ വ്യക്തമായ തെളിവാണ് കൃത്രിമമായി ലെറ്റര്‍പാഡുണ്ടാക്കിയതും കൂടിക്കാഴ്ചയ്ക്ക് ഷാനവാസിന്റെ സഹായം തേടേണ്ടിവന്നതും. ആരോപണത്തില്‍ വേദനയുണ്ടെന്നും എല്ലാം സോളാര്‍ കമ്മീഷന്‍ പരിശോധിക്കട്ടെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കപ്പലടുക്കാന്‍ ആയിരം നാള്‍ മാത്രം


ആയിരം ദിവസം കഴിയുമ്പോള്‍ വിഴിഞ്ഞത്തൊരു മദര്‍ഷിപ്പ്. സര്‍ സി.പി.രാമസ്വാമി അയ്യര്‍, ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പേ കണ്ട സ്വപ്‌നം, ഇതാ ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നു.   രണ്ടു മെഗാപദ്ധതികളാണ് കേരളത്തിന്റെ ആകെയുള്ള സമ്പാദ്യം. ഇടുക്കി അണക്കെട്ടും (1973) നെടുമ്പാശ്ശേരി വിമാനത്താവളവും (1993). വികസന രംഗത്തെ കേരളത്തിന്റെ ഈ മരവിപ്പിനുള്ള മറുപടിയാണ് വിഴിഞ്ഞം. ഇനി കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, സ്മാര്‍ട്ട് സിറ്റി, ദേശീയ ജലപാത തുടങ്ങി ഒരുപിടി മെഗാ പദ്ധതികളാണ് പൂര്‍ത്തിയാകുന്നത്. കേരളം സ്വപ്‌നങ്ങളില്‍ നിന്നുണരുന്നു. 

രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണത്തെ ഉയരങ്ങളിലെത്തിച്ച തുമ്പയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഉയര്‍ന്നത്  അവിടെയുള്ള മത്സ്യത്തൊഴിലാളികളുടെ കിടപ്പാടത്തിലാണ്. വിഴിഞ്ഞം തുറമുഖം നങ്കൂരമിടുന്നതും അവരുടെ മഹാത്യാഗത്തിന്മേലാണ്. കേരളത്തില്‍ വികസനം കൊണ്ടുവരണമെന്ന് ഇന്നാട്ടിലെ സാധാരണക്കാര്‍ എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന്  വിഴിഞ്ഞം വീണ്ടും നമ്മെ ഓര്‍മിപ്പിക്കുന്നു. 

കടലാസില്‍ നിന്നു കരയിലേക്ക്
2011 മെയ്യില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ വിഴിഞ്ഞം അന്താരാഷ്ട്ര  തുറമുഖ പദ്ധതി എങ്ങുമെത്തിയിരുന്നില്ല.  അന്നു കടലാസ് തോണി മാത്രമായിരുന്ന പദ്ധതിയെ  അതീവ ജാഗ്രതയോടെയും കഠിനമായി പരിശ്രമിച്ചുമാണ് ഒരു കപ്പലാക്കി മാറ്റിയത്. ആദ്യം പദ്ധതിയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി. നാല്പതോളം പബ്ലിക് കണ്‍സള്‍ട്ടേഷനുകള്‍ ഉള്‍പ്പെടുന്ന രണ്ടുവര്‍ഷം നീണ്ട പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന്  പാരിസ്ഥിതിക അനുമതി ലഭിച്ചു.  വയബിലിറ്റി ഗ്യാപ് ഫണ്ടിന്റെ സാദ്ധ്യതകള്‍ കൂടി പരമാവധി ഉപയോഗപ്പെടുത്തുവാന്‍  ലാന്‍ഡ് ലോര്‍ഡ് മോഡലിലെ പി.പി.പി. ഘടകങ്ങള്‍ നവീകരിച്ചു.

 പദ്ധതിയുടെ രൂപരേഖ പുതുക്കി. ഇതോടെ  9,000 ടി.ഇ.യുവിനു പകരം 18,000 മുതല്‍ 22,000 ടി.ഇ.യു.വരെ ശേഷിയുള്ള കണ്ടെയ്‌നര്‍ കപ്പലുകള്‍ക്ക് വിഴിഞ്ഞം തുറമുഖത്ത് ചരക്കിറക്കുവാന്‍  സാധിക്കും. ബര്‍ത്തിന്റെ നീളം 650 ല്‍ നിന്നും 800 മീറ്ററാക്കി നവീകരിച്ചു. ലോകത്ത് ഇന്ന് നിലവിലുള്ള ഏറ്റവും വലിയ കപ്പല്‍ വരെ നങ്കൂരമിടാന്‍ സാധിക്കുന്ന രീതിയില്‍ രൂപകല്പന ചെയ്തിട്ടുള്ള ഇന്ത്യയിലെ ഏക തുറമുഖമാണ്  വിഴിഞ്ഞം.

വിഴിഞ്ഞം പദ്ധതിയുടെ  തുക 5,552 കോടി രൂപയാണ്. ഇതില്‍ 4,089 കോടി രൂപ പി.പി.പി. ഘടകവും, 1,463 കോടി രൂപ സര്‍ക്കാര്‍ ചെലവില്‍ നിര്‍മിക്കുന്ന ഫണ്ടഡ് വര്‍ക്കിന്റെ തുകയുമാണ്. എല്ലാ മുന്‍ കരാറുകളിലെയും പോലെ പദ്ധതിക്കാവശ്യമായ ഭൂമി, റയില്‍, വെള്ളം, വൈദ്യുതി എന്നിവയുടെ ചുമതലയും ചെലവും സംസ്ഥാന സര്‍ക്കാരിനാണ്. ഇതിന്  1,973 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. 

ബ്രേക്ക്‌വാട്ടറിന്റെ നിര്‍മ്മാണം  കരാറുകാരന്‍ നിര്‍വഹിക്കുകയും അതിന് ആവശ്യമായ 1,463 കോടി രൂപ സര്‍ക്കാര്‍ വിവിധ ഘട്ടങ്ങളില്‍ നല്‍കുകയും ചെയ്യും. പി.പി.പി. ഘടകങ്ങളുടെ തുകയായ 4,089 കോടിയില്‍ നാല്‍പത് ശതമാനം 1,635 കോടി രൂപയുടെ ഗ്രാന്റാണ്.  818 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വയബിലിറ്റി ഗ്യാപ് ഫണ്ടായി നല്‍കും.  ശേഷിക്കുന്ന 817 കോടി രൂപ ഗ്രാന്റില്‍, 409 കോടി രൂപ നിര്‍മ്മാണ കാലയളവിലും 408 കോടി രൂപ നടത്തിപ്പു കാലയളവിലും ധനസഹായമായി സര്‍ക്കാര്‍ നല്‍കും.

സുതാര്യത മുഖമുദ്ര
കേന്ദ്ര ആസൂത്രണ കമ്മിഷന്‍ പ്രസിദ്ധീകരിച്ച പൊതുരേഖയായ മാതൃക കണ്‍സഷന്‍ കരാര്‍ അടിസ്ഥാനമാക്കി സുതാര്യമായാണ് കരാറും  ടെണ്ടര്‍ നടപടികളും  പൂര്‍ത്തിയാക്കിയത്. ഒട്ടേറ തവണ ടെന്‍ഡര്‍ സമയപരിധി  നീക്കിക്കൊടുത്തു.  അവസാന ഘട്ടത്തിലും താത്പര്യം പ്രകടിപ്പിച്ച മൂന്ന് കമ്പനികളുമായി മുഖ്യമന്ത്രിയും തുറമുഖമന്ത്രിയും ചര്‍ച്ച നടത്തി. എന്നാല്‍, അദാനി പോര്‍ട്‌സ് മാത്രമാണ് ടെന്‍ഡര്‍ സമര്‍പ്പിച്ചത്. ഇത് സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗത്തില്‍ വിശദീകരിക്കുകയും വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ടെന്‍ഡര്‍ സംബന്ധമായ എല്ലാ വിവരവും പുറത്തുവിട്ടു. അദാനി പോര്‍ട്‌സ് ഒപ്പിട്ട ബിഡ് ലെറ്റര്‍ വരെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 

നാലു വര്‍ഷം മുമ്പ് ടെന്‍ഡര്‍ വിളിച്ചിരുന്ന മോഡലില്‍ സംസ്ഥാന സര്‍ക്കാര്‍ മുടക്കേണ്ടിയിരുന്ന തുകയില്‍ നിന്ന് ഗണ്യമായ തുക ഇപ്പോഴത്തെ മോഡലില്‍ കുറഞ്ഞിട്ടുണ്ട്. 30 വര്‍ഷത്തേയ്ക്ക് ഭൂമി സ്വകാര്യ കമ്പനിക്കു പാട്ടത്തിന്  നല്‍കുന്നതായിരുന്നു പഴയ കരാര്‍. പുതിയ കരാര്‍ പ്രകാരം ലൈസന്‍സ് മാത്രമേ സ്വകാര്യ പങ്കാളിക്കു ലഭിക്കുന്നുളളൂ. തിരിച്ചെടുക്കാവുന്ന രീതിയില്‍ ഭൂമിയുടെ അവകാശം സര്‍ക്കാരിനു തന്നെ. തുറമുഖ നടത്തിപ്പിന്റെ 15-ാം വാര്‍ഷികത്തിനു ശേഷം വരുമാനത്തിന്റെ വിഹിതം സര്‍ക്കാരിനു ലഭിച്ചു തുടങ്ങും. ഈ വിഹിതം ഒരു ശതമാനത്തില്‍ തുടങ്ങി ഓരോ വര്‍ഷവും ഒരു ശതമാനം വീതം കൂടി   40 ശതമാനം വരെ ആകും.  കൂടാതെ, തുറമുഖേതര പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ 10 ശതമാനം വിഹിതം ഏഴാം വര്‍ഷം മുതല്‍ സംസ്ഥാനത്തിനു ലഭിച്ചു തുടങ്ങും.

കണ്ണീര്‍ വീഴ്ത്താതെ 
വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതുമൂലം ആ പ്രദേശത്തെ ഒരാളുടെപോലും കണ്ണീര്‍ വീഴാന്‍ ഇടവരില്ല. പുനരധിവാസത്തിനായി 475 കോടി രൂപയുടെ പാക്കേജാണു പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചുവര്‍ഷംകൊണ്ട് ഇതു നടപ്പാക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ തുക മാറ്റിവയ്ക്കും. ഏറ്റെടുത്ത സ്ഥലത്തിന്റെ ഉടമകള്‍ക്ക് ന്യായമായ വില നല്‍കി. വീട് നഷ്ടപ്പെടുന്ന 67 പേര്‍ക്കും പുനരധിവാസം നല്‍കി.

പദ്ധതി നടപ്പാക്കുന്നതുമൂലം തൊഴില്‍രഹിതരും ഭവനരഹിതരുമാകുന്നവരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് നഷ്ടപരിഹാരം നല്‍കാന്‍ ആര്‍ഡിഒ അധ്യക്ഷനായ കമ്മിറ്റിയും കളക്ടറുടെ നേതൃത്വത്തില്‍ അപ്പീല്‍ കമ്മിറ്റിയും നിലവിലുണ്ട്. സജീവമായ മത്സ്യബന്ധന മേഖല എന്ന നിലയില്‍ തുറമുഖ നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ആധുനിക മത്സ്യബന്ധന തുറമുഖം നിര്‍മിക്കുന്നതാണ്. പദ്ധതി പ്രദേശത്തെ ജനങ്ങള്‍ക്ക് വേണ്ടി  ശുദ്ധജലവിതരണ പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. പദ്ധതിക്കു വേണ്ടി മൊത്തം ഭൂമിയുടെ 93 ശതമാനവും ഏറ്റെടുത്തു. ശേഷിക്കുന്ന 23 ഏക്കര്‍ ഭൂമി വൈകാതെ ഏറ്റെടുക്കാന്‍ കഴിയും. 

തുടക്കമിട്ടത് യു.ഡി.എഫ്.
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തുടക്കമിട്ടത് 1991 ല്‍  കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ്. അന്ന് തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന. എം. വി. രാഘവന്‍ ആണ് ഇതിന് ചുക്കാന്‍ പിടിച്ചത്. എ. കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, 1995 ല്‍ പദ്ധതിക്കായി കുമാര്‍ എനര്‍ജി കോര്‍പ്പറേഷനുമായി ധാരണാപത്രം ഒപ്പിട്ടു.  എന്നാല്‍ തുടര്‍ന്നു വന്ന ഇടതു മുന്നണി സര്‍ക്കാരിന് പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല.  2004 ല്‍ സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പിലാക്കാനുള്ള രൂപരേഖ തയ്യാറാക്കുകയും, 2005 ല്‍ പി.പി.പി മോഡലില്‍ ടെണ്ടര്‍ വിളിക്കുകയും ചെയ്തു.

ടെണ്ടറില്‍ പങ്കെടുത്ത ചൈനീസ് പങ്കാളിത്തമുള്ള കണ്‍സോര്‍ഷ്യത്തിന് സുരക്ഷാ കാരണങ്ങളാല്‍ കേന്ദ്രാനുമതി ലഭിച്ചില്ല. പിന്നീടു വന്ന ഇടതുസര്‍ക്കാരിന്റെ ശ്രമങ്ങളും വിജയിച്ചില്ല.  5,552 കോടി രൂപയുടെ പദ്ധതിയില്‍ 6,000 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ച് ഇത്തവണയും പദ്ധതി തടസപ്പെടുത്താന്‍ പ്രതിപക്ഷം നോക്കിയെങ്കിലും സര്‍ക്കാര്‍ ഒരിഞ്ചുപോലും പതറാതെ മുന്നോട്ടുപോയി. ദശാബ്ദങ്ങള്‍ക്കുശേഷം കേരളത്തില്‍ ഒരുവന്‍കിട പദ്ധതി നടപ്പാകുന്ന ഈ ശുഭമുഹൂര്‍ത്തം ബഹിഷ്‌കരിക്കാനുള്ള ഇടതുമനസ് നിര്‍ഭാഗ്യകരമാണ്. പദ്ധതിക്കുവേണ്ടി  കിടപ്പാടം വരെ വിട്ടുകൊടുക്കുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വലിയ മനസിനു മുന്നില്‍ ഇടതുപക്ഷം തീരെ ചെറുതായിപ്പോയി. 

കേരളത്തിനും രാജ്യത്തിനും വേണ്ടി
ലോകത്തിലെ തന്നെ ഏറ്റവും പരിസ്ഥിതി സൗഹൃദവും പ്രകൃതിദത്തവുമായ തുറമുഖമാണ് വിഴിഞ്ഞം. ഡ്രഡ്ജിങ് ആവശ്യമില്ലാത്തതിനാല്‍ വലിയ കപ്പലുകള്‍ക്കും (മദര്‍ഷിപ്പുകള്‍) ഇവിടെ എത്തിച്ചേരാന്‍ സാധിക്കും. ഇത് ചരക്കുഗതാഗതത്തിന്റെ ഹബ്ബായി മാറാം.  ഇന്ത്യയിലെ  ഏറ്റവും വികസന സാദ്ധ്യതയുള്ള തുറമുഖമാണ് വിഴിഞ്ഞം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.  

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മത്സരിക്കേണ്ടി വരുന്നത് കൊളംബോ, സിംഗപ്പൂര്‍, ദുബായ് എന്നീ രാജ്യാന്തര തുറമുഖങ്ങളുമായാണ്. വിഴിഞ്ഞം പ്രവര്‍ത്തനക്ഷമമാകുന്നതോടുകൂടി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലിന്റെ വാണിജ്യപരമായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുകയും ചെയ്യും.

തുറമുഖ നിര്‍മാണ രംഗത്തും നടത്തിപ്പിലും മുന്‍നിരക്കാരായ അദാനി പോര്‍ട്‌സില്‍ സര്‍ക്കാരിനു പൂര്‍ണ വിശ്വാസമുണ്ട്. വിഴിഞ്ഞം പദ്ധതി ഏറ്റെടുത്ത അവര്‍ക്ക് പ്രത്യേക നന്ദി പറയുന്നു. നാലു വര്‍ഷം (1461 ദിവസം) കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കേണ്ടത്. എന്നാല്‍,  ആയിരം ദിവസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാമെന്നാണ് അദാനി പോര്‍ട്‌സിന്റെ പ്രഖ്യാപനം. കൗണ്ട്ഡൗണ്‍ ആരംഭിക്കുകയാണ്.  1095 ദിവസങ്ങള്‍കൊണ്ട്  കൊച്ചി മെട്രോ പൂര്‍ത്തിയാകുമെന്നാണു  പ്രഖ്യാപിച്ചിട്ടുള്ളത്.  വന്‍കിട പദ്ധതികളെല്ലാം സമയബന്ധിതമായി മുന്നേറുകയാണ്. സ്വപ്‌നങ്ങളില്‍ നിന്നും യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള യാത്ര കഠിനമാണെങ്കിലും.

ഉമ്മന്‍ ചാണ്ടി
Chief Minister of Kerala

2015, ഡിസംബർ 4, വെള്ളിയാഴ്‌ച

അപമാനിച്ചു പുറത്താക്കാനുള്ള ശ്രമം നടക്കില്ല

 

ബിജു രാധാകൃഷ്ണന്‍ ഉന്നയിച്ച ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊലപാതക കേസില്‍ ജയിലില്‍ അടച്ചതിന്‍റെ പ്രതികാരം തീര്‍ക്കുകയാണ് ബിജു രാധാകൃഷ്ണന്‍. അപമാനിച്ച് പുറത്താക്കാനുള്ള ശ്രമം നടക്കില്ല. നീതി നടപ്പാക്കാന്‍ ശ്രമിച്ച് പടിയിറങ്ങേണ്ടി വന്ന മുഖ്യമന്ത്രിയായാണ് താന്‍ അറിയപ്പെടുകയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണ രൂപം.

ഇതിന് മുമ്പും ഒന്നും പറയാത്ത കാര്യമാണ് ബിജുരാധാകൃഷ്ണന്‍ ഇന്നലെ പറഞ്ഞത്. 58 കേസുകള്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള കോടതികളില്‍ സോളാറുമായി ബന്ധപ്പെട്ട് ഉണ്ട്. . ഇതു വരെ ആരോടും ഇങ്ങനെയുള്ള ആരോപണങ്ങള്‍ പറഞ്ഞിട്ടില്ല. ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനില്‍ മൊഴി കൊടുക്കുന്നത് നീട്ടിക്കൊണ്ട് പോകാനാണ് ശ്രമിച്ചത്. നിരവധി അവസരങ്ങള്‍ കിട്ടിയിട്ടും ഇത് നീട്ടിക്കൊണ്ട് പോകാനാണ് ബിജു ശ്രമിച്ചത്. അയാള്‍ക്കെതിരെ നിന്ന എല്ലാവര്‍ക്കും എതിരെ ആരോപണങ്ങളുന്നയിക്കുകയായിരുന്നു. കേസ് സമര്‍ത്ഥമായ അന്വേഷിച്ച ഡിവൈഎസ്പിക്കെതിരെയും , സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ക്കെതിരെയും ജീവപര്യന്തം തടവ് വിധിച്ച ജഡ്ജിക്കെതിരെ പോലും ആരോപണങ്ങള്‍ ഉന്നയിച്ചയാളാണ് ബിജു രാധാകൃഷ്ണന്‍. ഇപ്പോള്‍ എനിക്കെതിരെയും ഇങ്ങനെയൊക്കെ പറയുന്നു.

ബിജു രാധാകൃഷ്ണനുമായി കൊച്ചി ഗസ്റ്റ് ഹൗസില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചാണ് ഇപ്പോള്‍ ചിലര്‍ ചോദിക്കുന്നത്. ഇത് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. അന്ന് ഇയാള്‍ ബിജു രാധാകൃഷ്ണന്‍ അല്ല. ഡോ. ആര്‍ ബി നായര്‍ ആയിരുന്നു . ഡിഗ്രി പോലും പാസ്സാകാത്ത ആളാണ് , സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ പോയിട്ടുണ്ടെന്നായിരുന്നു അവകാശ വാദം. എംഐ ഷാനവാസ് എം പി എന്നെ വിളിച്ച് പറഞ്ഞു, ഒരു കമ്പനിയുടെ എംഡിക്ക് എന്നെ കാണണമെന്നുണ്ട്. കാണാന്‍ പറ്റുമോ എന്ന് ചോദിച്ചു. ആ ദിവസം കൊച്ചിയില്‍ ഉണ്ട് വന്നാല്‍ കാണാം എന്ന് പറഞ്ഞു ഞാന്‍. വന്ന് കണ്ടു ,സംസാരിച്ചു. രഹസ്യസ്വഭാവമുള്ള കാര്യമാണ് അന്ന് സംസാരിച്ചത്.അക്കാര്യം ഞാന്‍ വെളിപ്പെടുത്തില്ല എന്ന് ഞാന്‍ നേരത്തെ പറഞ്ഞതാണ്. എന്റെ മാന്യത കൊണ്ട് അത് വെളിപ്പെടുത്തില്ല എന്ന് ഞാന്‍ പറഞ്ഞതാണ്. ഇപ്പോ ഞാന്‍ പ്രതിക്കൂട്ടിലാണല്ലോ, എന്നാലും ഞാന്‍ അത് വെളിപ്പെടുത്തില്ല. ആര്‍ ബി നായര്‍ അന്ന് പറഞ്ഞത് എന്റെ നാവില്‍ നിന്ന് വരില്ല.

എന്നോട് അത്ര അടുപ്പമുള്ള ആളാണ് ഈ ബിജു രാധാകൃഷ്ണന്‍ എങ്കില്‍ എന്തിന് ഷാനവാസിനെക്കൊണ്ട് അപ്പോയ്‌മെന്റ് എടുക്കേണ്ടി വന്നു. അന്ന് അവര്‍ക്കൊപ്പം മാതൃഭൂമിയിലെ ശിവദാസന്‍ എന്ന ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു.

ഈ സാഹചര്യങ്ങള്‍ കൂടെ മനസ്സിലാക്കണം. കഴിഞ്ഞ സര്‍ക്കാരിന്‍രെ കാലത്ത് രക്ഷപ്പെട്ട് നടന്ന ബിജുവിനെതിരെ അന്വേഷണം നടത്തി കുറ്റത്തിന് ശിക്ഷവാങ്ങിക്കൊടുത്തത് ഈ സര്‍ക്കാരാണ്. അന്വേഷിച്ച് ശിക്ഷിച്ച് ജയിലില്‍ അടച്ചു എന്ന അഭിമാനം എനിക്കുണ്ട്. ഇതിനിടയ്ക്ക് എന്നെ ബ്ലാക് മെയില്‍ ചെയ്യാന്‍ പല തവണ ശ്രമിച്ചു. ഞാന്‍ ദൈവവിശ്വാസിയാണ് സാര്‍. ശരി ചെയ്താല്‍ അംഗീകാരം കിട്ടും, തെറ്റ് ചെയ്താല്‍ ശിക്ഷ കിട്ടും . ഇത് എന്റെ വിശ്വാസമാണ്. ഇതിനൊക്കെ തെളിവുകള്‍ വന്ന് പെടുന്നുണ്ടല്ലോ. ബിജുവുമായുള്ള കൂടിക്കാഴ്ചയില്‍ ദൃക്‌സാക്ഷിയായി ഒരു ശിവദാസന്‍ വന്ന് പെട്ടു. അപ്പോ അതിന് ദൃക്‌സാക്ഷിയുണ്ട്. ഇന്നലെ ബിജു കൊണ്ട് വന്ന പുതിയ ആരോപണം സരിതയെ അറസ്റ്റ് ചെയ്ത ജൂണ്‍ മൂന്നാം തീയതിക്കും , ബിജുവിനെ അറസ്റ്റ് ചെയ്ത ജൂണ്‍ 16നും ഇടക്ക് എന്നെ തിരുവനന്തപുരത്ത് വന്ന് കണ്ടുവെന്നാണ് . ആ സമയത്ത് അസംബ്ലി ചേരുകയാണ്. സോളാര്‍ വിഷയം കത്തുകയാണ്. അന്നേരത്ത് എന്നെ വന്ന് കണ്ടുവെന്നാണ്. ആ ദിവസങ്ങളിലെ ബിജുവിന്റെ മൊബൈല്‍ ഫോണ്‍ ഇവിടത്തെ ടവര്‍ ലൊക്കേഷനില്‍ അല്ല.

ഇത് വരെ ബ്ലാക് മെയ്ല്‍ ചെയ്യാന്‍ ശ്രമിച്ചു. ഞാന്‍ വഴങ്ങിയില്ല. ഇപ്പോള്‍ പറഞ്ഞിരിക്കുന്ന സി ഡി ബിജു ഹാജരാക്കണം.

55 വര്‍ഷക്കാലമായി ഞാന്‍ പൊതുപ്രവര്‍ത്തനരംഗത്ത് ഉണ്ട് സാര്‍. വിദ്യാര്‍ത്ഥിരാഷ്ട്രീയകാലം തൊട്ട് ഇവിടെ ഉണ്ട്.ഇപ്പോഴത്തെ സംഭവങ്ങളില്‍ ആരോടും പരിഭവമില്ല.പ്രതിപക്ഷത്തോട് എനിക്ക് പറയാനുണ്ട്. നിങ്ങളൊന്ന് ആലോചിക്കണം. ഇത്തരം പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഒന്നും ആലോചിക്കാതെ കാര്യങ്ങള്‍ ഉന്നയിക്കരുത്. ഇപ്പോഴത്തെ ആരോപണങ്ങളില്‍ ഒരു ശതമാനം ശരിയുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനം നടത്തുന്നത് ശരിയല്ല.എന്നെ നിങ്ങള്‍ അപമാനിച്ച് വിടണം എന്നാണ് ആലോചിക്കുന്നതെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ല. ഞാന്‍ പോവുകയാണങ്കില്‍ അത് നീതി നടപ്പാക്കിയതിന്റെ പേരില്‍ ബുദ്ധിമുട്ടിലായി ഇറങ്ങേണ്ടി വന്ന ഒരാളെന്ന നിലയ്ക്കാണ് ഞാന്‍ പോവുക, അപമാനിതനായി ആവില്ല. തെറ്റ് ചെയ്തിട്ടില്ല, ബ്ലാക് മെയ്ല്‍ ചെയ്യുന്നതിന് വഴങ്ങാതിരിക്കുകയാണ് ചെയ്തത്. ഒരു കൊലക്കേസിലെ പ്രതി എങ്ങനെയെങ്കിലും രക്ഷപ്പെടാന്‍ കൈയും കാലുമിട്ടടിക്കുന്നത് മാത്രമാണ് ഇത്. നീതിയുടെ കരങ്ങള്‍ ശക്തമാണ്, സര്‍. കമ്മീഷന്‍ എല്ലാ കാര്യങ്ങളും പരിശോധിക്കട്ടെ.

അത് കൊണ്ട് ഈ ആരോപണങ്ങളെല്ലാം ഞാന്‍ നിഷേധിക്കുന്നു. 

2015, ഡിസംബർ 2, ബുധനാഴ്‌ച

പാറ്റൂരില്‍ തനിക്ക് ഫ്ലറ്റില്ല.


പാറ്റൂരില്‍ തനിക്ക് ഫ്ലറ്റ് ഇല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ കോടതിയെ സമീപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

''കഴിഞ്ഞ നാലരക്കൊല്ലമായി പ്രതിപക്ഷ നേതാവ് എനിക്കെതിരെ നിരവധി സ്ഥലങ്ങളില്‍ പോയി. ഒരിടത്തും ക്ലച്ച് പിടിച്ചില്ല. ഒരു കാര്യം ഉറപ്പാണ്. പാറ്റൂരില്‍ എനിക്ക് ഫ്ലറ്റ് ഇല്ല'' - മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

അഴിമതി ആരോപണം ഉന്നയിച്ച് സര്‍ക്കാറിനെ നിര്‍ജീവമാക്കാനാവില്ല. കെ.ബാബുവിനെതിരെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെങ്കില്‍ പറയട്ടെ. വെറുതെ ആരോപണം ഉന്നയിച്ചിട്ട് കാര്യമില്ല. 

നിയമസഭയില്‍ കോടിയേരി ബാലകൃഷ്ണന്‍ കെ.എം.മാണിയെ ന്യായീകരിക്കുകയും തന്റെ നിലപാട് അംഗീകരിക്കുകയും ചെയ്തതില്‍ സന്തോഷമുണ്ട്. 

തങ്ങള്‍ ആവശ്യപ്പെട്ടിട്ടല്ല കെ.എം.മാണി രാജിവെച്ചത്. കോടതി പരാമര്‍ശത്തിന്റെ പേരിലാണ് രാജി നല്‍കിയത്. മാണിയുടെയും കെ.ബാബുവിന്റെയും കാര്യത്തില്‍ തന്റെ നിലപാടുകളില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. 


2015, ഡിസംബർ 1, ചൊവ്വാഴ്ച

ശബരി റെയില്‍വേ പദ്ധതി: ആവശ്യമെങ്കില്‍ പകുതി പദ്ധതിവിഹിതം വഹിക്കും


തിരുവനന്തപുരം: ശബരി റെയില്‍വേക്ക് 50 ശതമാനം പദ്ധതി വിഹിതം സംസ്ഥാനം വഹിക്കണം എന്നതിനെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറും കേന്ദ്ര റെയില്‍വേ മന്ത്രാലയവും തമ്മിലുള്ള തര്‍ക്കം പരിഹാരത്തിലേക്ക് എത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമെങ്കില്‍ 50 ശതമാനം പദ്ധതിവിഹിതം വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തത്ത്വത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇത് സംബന്ധിച്ച് ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ.യുടെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 

ഡിസംബര്‍ 10, 11 തീയതികളില്‍ ഡല്‍ഹിയില്‍ െവച്ച് കേന്ദ്ര ഗവണ്‍മെന്റ് പ്രതിനിധികളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനം ഉണ്ടാകും. ശബരി റെയില്‍വേ സംബന്ധിച്ച വിവിധ വിഷയങ്ങളും പദ്ധതിക്കായി അനുവദിച്ച ഭൂമി ഏറ്റെടുക്കല്‍ ഓഫീസുകള്‍ നിര്‍ത്തലാക്കിയതും ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് അടച്ചുപൂട്ടിയത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സമഗ്രമായ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.