UDF

2015, മേയ് 19, ചൊവ്വാഴ്ച

അദാനിയെ കൊണ്ടുവന്നത് ഇടതുമുന്നണി



വിഴിഞ്ഞം പദ്ധതി നടത്തിപ്പിന് അദാനി ഗ്രൂപ്പിനെ കേരളത്തിലേക്ക് ക്ഷണിച്ചു കൊണ്ടുവന്നത് മുന്‍ ഇടതുമുന്നണി സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അദാനി ഗ്രൂപ്പുമായി മുന്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയും അതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടാകുകയും ചെയ്തു. അദാനി ഗ്രൂപ്പിനെ അംഗീകരിച്ചു കൊണ്ട് ഇടതുമുന്നണി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതൊക്കെ ചെയ്തിട്ടാണ് ടെന്‍ഡറിലൂടെ അവര്‍ വന്ന് കരാര്‍ നല്‍കാറായപ്പോള്‍ ഇതില്‍ ദുരൂഹതയുണ്ടെന്ന് ഇടതുപക്ഷം ആലോചിക്കുന്നത്. യു.ഡി.എഫിന്റെ തെക്കന്‍ മേഖലാജാഥ തിരുവനന്തപുരത്ത് ഗാന്ധിപാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

വിഴിഞ്ഞം പദ്ധതിയുടെ മറവില്‍ സ്ഥലക്കച്ചവടം നടത്തുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ കഴമ്ബില്ല. 600 കോടിയില്‍ താഴെമാത്രം വിലവരുന്ന ഭൂമിയാണ് വിഴിഞ്ഞം പദ്ധതിക്കുവേണ്ടി ഏറ്റെടുത്ത് നല്‍കുന്നത്. പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതിയാണ് ഇടതുനേതാക്കള്‍ ഇപ്പോള്‍ ആരോപിക്കുന്നത്. പദ്ധതിയുടെ ആകെ ചെലവ് തന്നെ ഏതാണ്ട് അത്രയും തുകയേ വരൂ. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഏറ്റവും സുതാര്യമായാണ് ചെയ്യുന്നത്. വിവാദങ്ങളില്‍ കുടുക്കി സര്‍ക്കാരിനെ പിടിച്ചുകെട്ടാമെന്ന് ആരും കരുതേണ്ട- അദ്ദേഹം പറഞ്ഞു.

70 കളിലെ ഇടുക്കി പദ്ധതിയും 90 കളിലെ നെടുമ്പാശ്ശേരി വിമാനത്താവളവുമാണ് കേരളത്തില്‍ നടപ്പായ പ്രധാന രണ്ട് സംരംഭങ്ങള്‍. എന്നാല്‍ അതിന് ശേഷം കാര്യമായ ഒരു പദ്ധതിയും നേടാന്‍ സംസ്ഥാനത്തിനായില്ല. കണ്ണൂര്‍ വിമാനത്താവളം, സ്മാര്‍ട്ട് സിറ്റി, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ അടക്കം നാല് വര്‍ഷംകൊണ്ട് നേടാന്‍ നമുക്കാകുന്നത് ഒത്തൊരുമകൊണ്ടാണ്. വലിയ വികസന പദ്ധതികള്‍ക്കൊപ്പം ആശ്രയ പദ്ധതിയടക്കം നിരവധി ക്ഷേമ നടപടികളും സര്‍ക്കാര്‍ നടപ്പാക്കി. 

സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഏറ്റവും സമഗ്രമായി അന്വേഷിക്കുന്നതിനും നടപടി സ്വീകരിച്ചു. എന്നാല്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് സര്‍ക്കാര്‍ തെളിവ് സംഘടിപ്പിച്ചു കൊടുക്കണമെന്ന് പറഞ്ഞാല്‍ എന്തുചെയ്യും ? സോളാര്‍ കേസിലടക്കം ഒരു തെളിവും നല്‍കാന്‍ അവര്‍ക്കായില്ല. മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ സ്ഥിതിയും ഇതുതന്നെ-അദ്ദേഹം പറഞ്ഞു.

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. എല്ലാം തികഞ്ഞുവെന്ന അവകാശവാദമില്ല. ക്ഷേമ പെന്‍ഷന്‍ കുടിശിക തീര്‍ക്കുന്നത് അടക്കമുള്ള പോരായ്മകള്‍ പരിഹരിക്കും. സാമ്ബത്തിക വളര്‍ച്ചയില്‍ കേരളം ദേശീയ ശരാശരിക്ക് മുകളിലാണ്. അടിയന്തര സഹായംവേണ്ട ആളുകളെ അവഗണിച്ച്‌ മുന്നോട്ടുപോകാവില്ല. ആര്‍ക്കും എതിരായ ജാഥയല്ല ഇതെന്നും, വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനും ജനപിന്തുണ നേടാനുമാണ് മേഖലാ ജാഥകള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍.കെ. പ്രേമചന്ദ്രനെ മുഖ്യമന്ത്രി ഷാള്‍ അണിയിച്ചു. വടക്കന്‍ മേഖലാജാഥ വൈകീട്ട് ജെ.ഡി.യു സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും.