UDF

2014, ജൂലൈ 30, ബുധനാഴ്‌ച

മൂന്നാര്‍: വിധി കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി

മൂന്നാര്‍: വിധി കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി

 

നിയമ പ്രശ്‌നങ്ങളില്ലാത്ത ഭൂമി ഒഴിപ്പിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശം

കൊച്ചി: മൂന്നാറില്‍ ഒഴിപ്പിച്ച ഭൂമി വിട്ടുകൊടുക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയെ സര്‍ക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. റിവ്യൂ ഹര്‍ജിയോ അപ്പീലോ എന്നിവയിലൊന്നിന്റെ സാധുത ആരായും. വിധി പ്രതികൂലമായ സാഹചര്യത്തില്‍ തുടര്‍ നടപടി ചര്‍ച്ച ചെയ്യുന്നതിന് കൊച്ചിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നിലവില്‍ കോടതിയുടെ സ്റ്റേയോ മറ്റ് നിയമ പ്രശ്‌നങ്ങളോ ഇല്ലാത്ത കൈയേറ്റ ഭൂമി ഒഴിപ്പിക്കാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമ പ്രശ്‌നങ്ങളുള്ള ഭൂമിയില്‍ സ്റ്റേയും മറ്റും നീക്കുന്നതിനുള്ള നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി സംബന്ധിച്ചും കൈയേറ്റങ്ങള്‍ സംബന്ധിച്ചും വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സബ് കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കൈയേറ്റ ഭൂമികള്‍ ഒഴിപ്പിക്കുന്ന കേസുകളില്‍ സര്‍ക്കാറിന് പോരായ്മ ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷം ഭരണത്തിലിരിക്കുമ്പോള്‍ തോറ്റ കേസുകളില്‍ ഇപ്പോള്‍ ജയിച്ചു കൊണ്ടിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വിധി അനുകൂലമാകുമ്പോള്‍ കോടതിയെ അനുകൂലിക്കുകയും എതിരാകുമ്പോള്‍ വിമര്‍ശിക്കുകയും ചെയ്യുന്നത് കോണ്‍ഗ്രസ് നയമല്ല. വിധി സര്‍ക്കാറിന് അസൗകര്യമുണ്ടാക്കുന്നതാണ്. എന്നാല്‍ ജഡ്ജിയെ വിമര്‍ശിക്കാന്‍ ഒരുക്കമല്ല. എട്ട് മാസം മുമ്പ് വാദം കേട്ട കേസ് സ്ഥാനമാറ്റത്തിനു മുമ്പ് തീര്‍പ്പുകല്പിക്കാന്‍ ജഡ്ജി തീരുമാനിച്ചത് കടമയായി കാണണം. ജഡ്ജിയെ വിമര്‍ശിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാറിന്റെ ഭൂമിയിലെ കെട്ടിടങ്ങള്‍ സര്‍ക്കാറിന് അവകാശപ്പെട്ടതാണെന്നും അത് പൊളിച്ചുനീക്കാതെ സര്‍ക്കാറിലേക്ക് കണ്ടുകെട്ടാമായിരുന്നുവെന്നും യോഗത്തിനു ശേഷം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റ് പ്രശ്‌നത്തില്‍ 13 ഏക്കര്‍ ഭൂമി ഇ.എഫ്.എല്‍. പരിധിയില്‍പ്പെടുത്തി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭൂമി ഏറ്റെടുക്കുമ്പോള്‍ കെട്ടിടങ്ങള്‍ ഇടിച്ചുപൊളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി അടൂര്‍ പ്രകാശും പറഞ്ഞു.

ഇടുക്കി ജില്ലാ കളക്ടര്‍ അജിത് പാട്ടീല്‍, പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഗോപിനാഥ് വള്ളിയില്‍, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി. സുരേന്ദ്രന്‍, അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി, നിയമ സെക്രട്ടറി രാമരാജ പ്രേമ പ്രസാദ്, സ്‌പെഷല്‍ ഗവ. പ്ലീഡര്‍മാരായ സുശീല ഭട്ട്, സോയൂസ് തുടങ്ങിയവര്‍ പങ്കെടുത്തു.