UDF

2011, ഡിസംബർ 16, വെള്ളിയാഴ്‌ച

മൂന്നാര്‍: പിടിച്ചെടുത്ത റിസോര്‍ട്ട് നടത്തിപ്പിന് പുതിയ പദ്ധതിയുമായി സര്‍ക്കാര്‍

കൊച്ചി: മൂന്നാറില്‍ പിടിച്ചെടുത്ത റിസോര്‍ട്ടുകളുടെ നടത്തിപ്പിന് പുതിയ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയുടെ പരിഗണനക്ക് സമര്‍പ്പിച്ചു. എല്ലാ സൗകര്യങ്ങളോടും കൂടെ പിടിച്ചെടുത്ത റിസോര്‍ട്ടുകള്‍ ആദിവാസികളുടെയും പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരുടെയും ക്ഷേമത്തിന് വിനിയോഗിക്കാമെന്നാണ് റവന്യൂ അഡീഷണല്‍ സെക്രട്ടറി എസ്.കെ.രാജലക്ഷ്മി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇത്തരം റിസോര്‍ട്ടുകള്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഈ രംഗത്ത് പരിശീലനത്തിനും ജോലി നല്‍കാനും വിനിയോഗിക്കാവുന്നതാണ്. ഇതില്‍നിന്ന് കിട്ടുന്ന ലാഭം ഈ വിഭാഗത്തില്‍പ്പെട്ടവരുടെ പഠനത്തിനും ഉന്നമനത്തിനും വിനിയോഗിക്കാനാവും. ഇതുവഴി റിസോര്‍ട്ടുകള്‍ നല്ല നിലയില്‍ നടത്തിക്കൊണ്ടുപോകാനാവുമെന്നാണ് സര്‍ക്കാരിന്റെ പദ്ധതി. ഇതിന് കോടതിയുടെ അനുമതി സര്‍ക്കാര്‍ തേടുന്നുണ്ട്.

റിസോര്‍ട്ട് സര്‍ക്കാര്‍ ഏറ്റെടുത്തതിന് എതിരെ മൂന്നാറിലെ ഓക്ക് ഫീല്‍ഡ് റിസോര്‍ട്ട് ഉടമയും പെരുമ്പാവൂര്‍ സ്വദേശിയുമായ എന്‍.ആര്‍. റെനീഷ് നല്‍കിയ അപ്പീലിലാണ് ഇത്. ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് പി.ആര്‍.രാമചന്ദ്രമേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അപ്പീലിലെ ആവശ്യം സിംഗിള്‍ ബെഞ്ച് പരിഗണിക്കേണ്ടതാണെന്ന് വ്യക്തമാക്കിക്കൊണ്ട് അപ്പീല്‍ തീര്‍പ്പാക്കിയിട്ടുണ്ട്.