UDF

2011, ഡിസംബർ 2, വെള്ളിയാഴ്‌ച

തമിഴ്‌നാടിന് കൂടംകുളം പോലെയാണ് കേരളത്തിന് മുല്ലപ്പെരിയാര്‍ - മുഖ്യമന്ത്രി


ആലുവ: കൂടംകുളം ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് തമിഴ്‌നാടിനുള്ള ആശങ്ക പോലെ തന്നെയാണ്, കേരളത്തിന് മുല്ലപ്പെരിയാര്‍ സംബന്ധിച്ചും ഉള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആലുവ പാലസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ അണക്കെട്ട് വേണമെന്ന ആവശ്യത്തിന് അംഗീകാരം ലഭിച്ചു തുടങ്ങിയതായും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക തമിഴ്‌നാട്ടില്‍പോലും മാറ്റം ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെള്ളം നല്‍കാതിരിക്കാന്‍ വേണ്ടിയാണ് പുതിയ അണക്കെട്ട് എന്ന പ്രചാരണം പൂര്‍ണമായി മാറിയിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയ്ക്ക് പുതിയ അണക്കെട്ട് എന്നത് കേരളത്തിന്റെ ധാര്‍മിക ആവശ്യമായി എല്ലാവരും മനസ്സിലാക്കി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. രണ്ട് സംസ്ഥാനങ്ങളേയും ബാധിക്കാത്ത രീതിയിലായിരിക്കും പ്രശ്‌നം കൈകാര്യം ചെയ്യുകയെന്നും തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡല്‍ഹിയിലെത്തുമ്പോള്‍ പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് പ്രശ്‌നം ചര്‍ച്ച ചെയ്യും.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കോടതിവിധി വരുന്നതുവരെ കാത്തുനില്‍ക്കാനാവില്ല. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം. കഴിഞ്ഞ ജൂലായ് മുതല്‍ 26 പ്രാവശ്യമാണ് ഇവിടെ ഭൂചലനം ഉണ്ടായത്. അതിനാല്‍ തമിഴ്‌നാടുമായുള്ള പ്രശ്‌നം എത്രയും വേഗം രമ്യമായി തീര്‍ക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.