UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

2011, ഡിസംബർ 30, വെള്ളിയാഴ്‌ച

പ്രവാസി മലയാളികളുടെ ആഗോള സംഗമം തുടങ്ങി

തിരുവനന്തപുരം: വിദേശത്തുള്ള മലയാളികളെ നാട്ടിലെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനുമായി നോര്‍ക്ക സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ ആഗോള പ്രവാസി മലയാളി സംഗമത്തിന് തുടക്കമായി. സര്‍ക്കാരിലെ പ്രമുഖര്‍ അണിനിരന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് സംഗമം ഉദ്ഘാടനം ചെയ്തത്. പ്രവാസികളെ കേരളം പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

'മുമ്പ് വിദേശ മലയാളികളുടെ നിക്ഷേപം ബാങ്കുകളില്‍ മാത്രമായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് വികസന പ്രവര്‍ത്തനങ്ങളിലെ മൂലധന നിക്ഷേപമായിട്ടുണ്ട്. അതില്‍ എന്തെങ്കിലും കോട്ടമുണ്ടെങ്കില്‍ ആവശ്യമായ സൗകര്യം ഒരുക്കിക്കൊടുത്തില്ല എന്ന പേരില്‍ ഉത്തരവാദിത്വം സംസ്ഥാനത്തിനും സര്‍ക്കാരിനുമാണ്. കേരളത്തില്‍ വികസനത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതില്‍ പ്രവാസി മലയാളികള്‍ക്ക് വലിയ പങ്കുണ്ട്. ലോകത്തെ മാറ്റങ്ങള്‍ അടുത്തു കാണുന്ന പ്രവാസികള്‍ ആ മാറ്റങ്ങളില്‍ പങ്കാളികളുമാണ്. അതുപോലൊരു സാഹചര്യം നാട്ടില്‍ സൃഷ്ടിക്കാനും പ്രയോജനം ലഭ്യമാക്കാനും അനുഭവസ്ഥര്‍ എന്ന നിലയില്‍ പ്രവാസികള്‍ക്കു കഴിയും' - ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

പലവിധ കാരണങ്ങളാല്‍ വിദേശങ്ങളില്‍ ദുരിതമനുഭവിക്കുന്ന മലയാളികള്‍ക്ക് സഹായമെത്തിക്കാന്‍ പ്രവാസികള്‍ വഴിയൊരുക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. 'നടപടിക്രമങ്ങളിലെ വീഴ്ചയോ ചട്ടലംഘനമോ നിമിത്തം വിദേശങ്ങളില്‍ നിയമത്തിന്റെ പിടിയില്‍ കഴിയുന്നവരുണ്ട്. നാട്ടില്‍ വെച്ചു വാഗ്ദാനം ചെയ്യപ്പെട്ട സേവനവ്യവസ്ഥകള്‍ വിദേശത്തു ലഭിക്കാതെ വഞ്ചിതരായി കഴിയുന്ന സ്ത്രീകളടക്കമുള്ളവരുണ്ട്. അതുപോലെ തന്നെ രോഗം ബാധിച്ചോ അപകടത്തില്‍പ്പെട്ടോ ദുരിതമനുഭവിക്കുന്നവരും നാട്ടിലെത്താനാവാതെ വലയുന്നുണ്ട്. സാങ്കേതിക തടസ്സങ്ങള്‍ നീക്കി ഇത്തരക്കാരെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ്. കേന്ദ്രത്തില്‍ നിന്ന് ആവശ്യത്തിനു സഹായം ലഭ്യമാക്കാനും ശ്രമിക്കാം. എന്നാല്‍, കേരളത്തില്‍ അറിയുന്ന കാര്യങ്ങളില്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിന് നടപടിയെടുക്കാനാവൂ. അങ്ങനെയുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും മറ്റു നടപടികളില്‍ സര്‍ക്കാരിനെ സഹായിക്കാനും പ്രവാസികള്‍ തയ്യാറാവണം' - അദ്ദേഹം പറഞ്ഞു.

നേരത്തേ സംഘടിപ്പിച്ച ജിമ്മില്‍ നിന്നു വ്യത്യസ്തമായിരിക്കും അടുത്ത സപ്തംബറില്‍ നടക്കുന്ന എമര്‍ജിങ് കേരളയെന്ന് വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മെഗാ മേള എന്നതില്‍ നിന്നു മാറി വ്യക്തമായ പദ്ധതികള്‍ നിശ്ചയിക്കുകയും അതു നടപ്പാക്കാന്‍ തയ്യാറാവുന്നവരുമായി നേരിട്ടു ചര്‍ച്ച ചെയ്യുകയുമാണ് ലക്ഷ്യം. പരമ്പരാഗത വ്യവസായങ്ങള്‍ക്ക് പരിമിതികളുള്ള സാഹചര്യത്തില്‍ പുതിയ സങ്കേതങ്ങള്‍ വികസിപ്പിക്കുകയോ മറ്റിടങ്ങളില്‍ നിന്ന് ഇവിടെയെത്തിച്ച് പ്രാവര്‍ത്തികമാക്കുകയോ ചെയ്യാനാണ് തീരുമാനം. കൂടുതലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളായതിനാല്‍ സാധാരണക്കാര്‍ക്കും ഇതില്‍ പങ്കാളിത്ത സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രവാസികളുമായി സഹകരിച്ച് ചെറുകിട സംരംഭങ്ങളും നിക്ഷേപങ്ങളും പ്രാവര്‍ത്തികമാക്കാനാണ് ധനവകുപ്പ് ശ്രമിക്കുന്നതെന്ന് ധനകാര്യ മന്ത്രി കെ.എം.മാണി പറഞ്ഞു. വിദേശത്ത് തൊഴില്‍ നേടാന്‍ ആവശ്യമായ വൈദഗ്ദ്ധ്യം തിരിച്ചറിഞ്ഞ് അതു പകരുന്ന അക്കാദമികള്‍ പ്രവാസികള്‍ തന്നെ സ്ഥാപിച്ചാല്‍ ഇവിടെയുള്ളവര്‍ക്ക് വലിയ സഹായമായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നോര്‍ക്ക -ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് അധ്യക്ഷനായിരുന്നു. ഗതാഗത മന്ത്രി വി.എസ്. ശിവകുമാര്‍, എകൈ്‌സസ് മന്ത്രി കെ.ബാബു, മുന്‍ മന്ത്രി എം.എം.ഹസ്സന്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍. എ., നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. മനോജ് കുമാര്‍, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എം.എ.യൂസഫലി, ഡയറക്ടര്‍ സി.കെ.മേനോന്‍, സി. ഇ.ഒ. നോയല്‍ തോമസ് തുടങ്ങിയവര്‍ സംബന്ധിച്ചു.




Global NRK Meet-Thiruvananthapuram

2011, ഡിസംബർ 29, വ്യാഴാഴ്‌ച

ജനാധിപത്യത്തിന്റെ ശക്തി ജനവിശ്വാസം: മുഖ്യമന്ത്രി


ജനാധിപത്യത്തിന്റെ ശക്തി ജനവിശ്വാസം: മുഖ്യമന്ത്രി
                
    

തിരുവനന്തപുരം: ജനാധിപത്യത്തിന്റെ ശക്തി ജനങ്ങളുടെ വിശ്വാസമാണെന്നും ഈ വിശ്വാസം ആര്‍ജിക്കണമെങ്കില്‍ ജനകീയ പ്രശ്‌നങ്ങള്‍ക്കു വേണ്ടി നിലകൊള്ളണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിയമസഭാ സെക്രട്ടേറിയറ്റിന്റെ വജ്രജൂബിലി ആഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തില്‍ എതിര്‍പ്പുകള്‍ ഉയരുന്നതു സ്വാഭാവികമാണ്. എന്നാല്‍ ജനകീയ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അവ മാറ്റിവച്ചു യോജിക്കാന്‍ കഴിയണം. നിയമസഭ കൈവരിച്ച നേട്ടങ്ങള്‍ ഇന്നു സഭയില്‍ ഉള്ളവരുടെ മാത്രമല്ല, കാലാകാലങ്ങളായി സഭയില്‍ പ്രവര്‍ത്തിച്ചവരുടേതുകൂടിയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. കേരള നിയമസഭയ്ക്കു മറ്റുള്ള സഭകള്‍ക്കു മാതൃകയാകാന്‍ കഴിഞ്ഞതു നിയമസഭാ സെക്രട്ടേറിയറ്റിന്റെ കൂടി മികവു കൊണ്ടാണെന്ന്  അധ്യക്ഷത വഹിച്ച പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.


2011, ഡിസംബർ 28, ബുധനാഴ്‌ച

കാലക്ഷരങ്ങളുടെ കരുത്തില്‍ ഷിജു ജോലി തുടങ്ങി


കാലക്ഷരങ്ങളുടെ കരുത്തില്‍ ഷിജു ജോലി തുടങ്ങി


               
പുനലൂര്‍: ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിക്കു കാല്‍കൊണ്ടു പരാതി എഴുതി നല്‍കിയ കുന്നിക്കോട് ബോബി ഹൗസില്‍ റഷീദാ ബീഗത്തിന്റെ മകന്‍ എ.ആര്‍. ഷിജു (32) ജോലിയില്‍ പ്രവേശിച്ചു. ഇനി സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ പുനലൂരിലുള്ള ഡിപ്പോയില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററാണു ഷിജു. മുഖ്യമന്ത്രിക്കു പരാതി എഴുതി നല്‍കിയ അതേ കാലുകള്‍ കംപ്യൂട്ടര്‍ കീ ബോര്‍ഡില്‍ അനായാസം ചലിപ്പിച്ചാണു ഷിജു ജോലി ചെയ്യുന്നത്.

ജന്‍മനാ ഇരു കൈകളുമില്ലാതിരുന്ന ഷിജുവിനു കാലുകള്‍ കൈകള്‍ക്കു സമമാണ്. സിപിഎം പത്തനാപുരം മുന്‍ ഏരിയ സെക്രട്ടറി പരേതനായ എ. ഹനീഫാകുഞ്ഞിന്റെ മകനായ ഷിജു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്നു. പ്രീ ഡിഗ്രിയും കംപ്യൂട്ടര്‍ പരിജ്ഞാനവുമുള്ള ഷിജു ഒരു ജോലി തേടി മുട്ടാത്ത വാതിലുകളില്ല. 32-ാം വയസില്‍ ഏറെ പ്രതീക്ഷയോടെയാണു കൊല്ലത്ത് ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാന്‍ ചെന്നത്.

അതിവേഗം ബഹുദൂരം ഓടുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നതായിരുന്നു ഷിജു കാല്‍കൊണ്ടെഴുതി നല്‍കിയ പരാതി. ഉടന്‍തന്നെ സപ്ലൈകോയില്‍ കംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി നല്‍കാന്‍ ഉത്തരവായി. കുന്നിക്കോട് ഔട്ട്‌ലറ്റില്‍ ജോലി നല്‍കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് പുനലൂര്‍ ഡിപ്പോയിലേക്കു മാറ്റി നല്‍കുകയായിരുന്നു. ഏറെ നാളുകളായി കൊതിച്ചിരുന്ന സര്‍ക്കാര്‍ ജോലി എന്ന സ്വപ്നം മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലൂടെ സ്വന്തമായതിന്റെ ആഹ്ലാദത്തിലാണു ഷിജുവും സുഹൃത്തുക്കളും.


വൃക്ക മാറ്റിവയ്ക്കല്‍ നടപടിക്രമങ്ങള്‍ പുനഃപരിശോധിക്കും - മുഖ്യമന്ത്രി

കൊച്ചി: വൃക്ക മാറ്റിവെയ്ക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വൃക്കമാറ്റിവെയ്ക്കല്‍ നടപടിക്രമങ്ങള്‍ ചുവപ്പ് നാടയില്‍ കുടുങ്ങി നീണ്ടുപോകുന്നതിനാലാണ് ഇതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്​പത്രിയില്‍ വൃക്ക - നേത്ര ചികിത്സയ്ക്കുള്ള പുതിയ സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വൃക്ക മാറ്റിവെക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നീണ്ടുപോകുന്നത് മൂലം രോഗികള്‍ക്ക് ജീവന്‍ തന്നെ നഷ്ടമാകുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഇത് ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. നിയമ നടപടികളില്‍ കഴിയാവുന്നത്ര അയവ് വരുത്താന്‍ ശ്രമിക്കും. രോഗിയുടെ ജീവന്‍ രക്ഷിക്കുകയെന്നതിനാണ് പ്രാമുഖ്യം നല്‍കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും അതിനൂതന ചികിത്സാ സൗകര്യങ്ങള്‍ വരെ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണ്. വൃക്ക മാറ്റിവയ്ക്കല്‍ ചികിത്സയില്‍ ഓപ്പറേഷന്റെയും തുടര്‍ന്നുള്ള മരുന്നിന്റെയും ചെലവ് താങ്ങാന്‍ പാവപ്പെട്ട രോഗികള്‍ക്ക് കഴിയുന്നില്ല. ഇതിനെല്ലാം പരിഹാരവും സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നുണ്ട് -മുഖ്യമന്ത്രി പറഞ്ഞു.

മെഡിക്കല്‍ ട്രസ്റ്റ് ആസ്​പത്രിയില്‍ നടന്ന ചടങ്ങില്‍ മേയര്‍ ടോണി ചമ്മണി അധ്യക്ഷത വഹിച്ചു. മന്ത്രി കെ.ബാബു, പി.രാജീവ് എം.പി., എം.എല്‍.എ.മാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ആസ്​പത്രിയിലെ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ.മുഹമ്മദ് ഇക്ബാല്‍ പുതിയ സൗകര്യങ്ങളെ കുറിച്ച് വിശദീകരിച്ചു. മെഡിക്കല്‍ ട്രസ്റ്റ് മാനേജിങ് ഡയറക്ടര്‍ പി.വി.ആന്റണി സ്വാഗതവും മെഡിക്കല്‍ ഡയറക്ടര്‍ ഡോ.പി.വി.ലൂയിസ് നന്ദിയും പറഞ്ഞു.

വൃക്ക-നേത്രരോഗങ്ങളുടെ ചികിത്സയ്ക്കായി അത്യാധുനിക സൗകര്യങ്ങളാണ് ആസ്​പത്രിയില്‍ ഒരുക്കിയിരിക്കുന്നത്. ഒരേ സമയം 24 രോഗികള്‍ക്ക് ഡയാലിസിസ് നടത്താന്‍ ഇവിടെ കഴിയും. ആധുനിക ക്ലിനിക്കല്‍ ചെക്കപ്പ് മേഖല, അതിനൂതന സൗകര്യങ്ങളോടു കൂടിയ നേത്ര ചികിത്സാ വിഭാഗം എന്നിവയും പുതിയ സമുച്ചയത്തിന്റെ ഭാഗമാണ്.

പ്രൊഫ.എം.കെ.സാനുവിന് ആദരവുമായ് ആന്റണിയും രവിയും ഉമ്മന്‍ചാണ്ടിയും

കൊച്ചി: ഗുരുനാഥന് സ്‌നേഹാദരങ്ങളുമായ് കേന്ദ്രമന്ത്രിമാരായ എ.കെ.ആന്റണിയും വയലാര്‍ രവിയും. സംസ്ഥാന സര്‍ക്കാരിന്റെ അഭിനന്ദനങ്ങളുമായ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി... സാനുമാഷിന്റെ ഹൃദയം നിറഞ്ഞു. കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ പ്രൊഫ.എം.കെ.സാനുവിന് അനുമോദനങ്ങളുമായ് എത്തിയതായിരുന്നു നേതാക്കള്‍.

തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ വയലാര്‍ രവിയാണ് ആദ്യമെത്തിയത്. വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയും രാത്രി എട്ടേമുക്കാലിന് ആന്റണിയുമെത്തി.

മഹാരാജാസില്‍ ആന്റണിയുടേയും രവിയുടേയും അധ്യാപകനായിരുന്നു സാനുമാഷ്. 'എന്റെ ഗുരുനാഥനാണ് മാഷ്. ഒരു ശിഷ്യനായാണ് ഞാനിവിടെ എത്തിയത്. അവാര്‍ഡ് വിവരമറിഞ്ഞ ശേഷം ആദ്യമായാണ് എറണാകുളത്ത് വരുന്നത്. അവാര്‍ഡിന്റെ ചൂടാറും മുമ്പേ അഭിനന്ദിക്കാമെന്ന് കരുതി. പിന്നെ, ഞങ്ങള്‍ രണ്ടുപേരും ആലപ്പുഴക്കാരാണ്'- ആന്റണി പറഞ്ഞു. ആന്റണി ഒരു മാതൃകാ വിദ്യാര്‍ഥിയായിരുന്നുവെന്ന് സാനുമാഷ് ഓര്‍മിച്ചു. ഒരിക്കലും ക്ലാസ് കട്ട് ചെയ്യാറില്ലായിരുന്നു. മാഷിന്റെ ക്ലാസ് കട്ട് ചെയ്യാന്‍ തോന്നാറില്ലായിരുന്നുവെന്ന് ആന്റണിയുടെ മറുപടി. മഹാരാജാസില്‍ നിന്ന് പോന്ന ശേഷം സാനുമാഷുമായ് നിരന്തരം ബന്ധം പുതുക്കിയിരുന്നുവെന്ന് ആന്റണി പറഞ്ഞു. അര നൂറ്റാണ്ട് നീണ്ട ഹൃദയബന്ധമാണത്. കട്ടന്‍ചായയും കുടിച്ചാണ് ആന്റണി മടങ്ങിയത്.

ഭരണത്തിന്റെ ഭാരം എങ്ങനെയുണ്ട്? ദശരഥന്‍ പണ്ട് രാമനോട് ചോദിച്ച അതേ ചോദ്യമാണ് സാനുമാഷ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ആവര്‍ത്തിച്ചത്. മുഖ്യമന്ത്രിയുടെ മറുപടി ഒരു ചെറുചിരി മാത്രമായിരുന്നു. മൗനത്തിന് വാക്കുകളേക്കാള്‍ ശക്തിയുണ്ടെന്ന് സാനുമാഷ്.



സുഖമില്ലാതെ കിടക്കുന്ന സുകുമാര്‍ അഴീക്കോടിനെ സന്ദര്‍ശിച്ച കാര്യം സാനുമാഷ് മുഖ്യമന്ത്രിയോട് പറഞ്ഞു. പണ്ടത്തെ അഗാധ സൗഹൃദവും പിന്നീട് തെറ്റിപ്പിരിഞ്ഞതും സാനുമാഷ് ഓര്‍മിച്ചു. അഴീക്കോട് തന്റെ വീട്ടില്‍ വന്ന് താമസിച്ചിട്ടുണ്ട്. തന്റെ അമ്മയും ഭാര്യയും അദ്ദേഹത്തിന്റെ തുണി അലക്കിക്കൊടുക്കുക വരെ ചെയ്തിട്ടുണ്ട്. ഒരിക്കല്‍ അവസാനിപ്പിച്ച സൗഹൃദം പിന്നീട് പുതുക്കിയെടുക്കുക ബുദ്ധിമുട്ടാണെന്ന് ടി.എസ്.എലിയറ്റിന്റെ വാക്കുകളെടുത്ത് സാനുമാഷ് പറഞ്ഞു. പക്ഷെ, ഇന്ന് അഴീക്കോടിനോട് സ്‌നേഹം മാത്രമേയുള്ളൂ.

സാനുമാഷ് കേരളത്തിനാകെ അഭിമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എതിര്‍ചേരിയില്‍ നില്‍ക്കുമ്പോഴും രാഷ്ട്രീയത്തിന് അതീതമായ ബന്ധങ്ങള്‍ വളര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. സാഹിത്യ, വിദ്യാഭ്യാസ, പൊതുരംഗങ്ങളില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ വിലപ്പെട്ടതാണ്. അര്‍ഹിച്ച അംഗീകാരമാണ് സാനുമാഷിന് ലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചൊവ്വാഴ്ച നടക്കുന്ന നിയമസഭയുടെ ജൂബിലി ആഘോഷത്തിന് എത്തുമോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് സാനുമാഷ് മറുപടി നല്‍കി.

മന്ത്രി കെ.ബാബു, മേയര്‍ ടോണി ചമ്മണി, ഹൈബി ഈഡന്‍ എം.എല്‍.എ, കൗണ്‍സിലര്‍ ലിനോ ജേക്കബ് തുടങ്ങിയവര്‍ മുഖ്യന്ത്രിക്കൊപ്പമുണ്ടായിരുന്നു.


2011, ഡിസംബർ 23, വെള്ളിയാഴ്‌ച

സാന്ത്വനത്തിന്റെ തൂവല്‍സ്പര്‍ശവുമായ്

ആലപ്പുഴ: പ്രതീക്ഷയുടെ പച്ചത്തുരുത്ത് തേടി, ആശ്വാസത്തിന്റെ തൂവല്‍സ്പര്‍ശമേല്‍ക്കാന്‍ ജില്ലയിലെ എല്ലാ ഊടുവഴികളും ഇന്നലെ തിക്കിത്തിരിക്കിയെത്തിയത് ജനനായകന്റെ മുന്നിലേയ്ക്കായിരുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഊര്‍ജ്ജം പകര്‍ന്നെടുക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്രമമറിയാതെയുളള മറ്റൊരു ജനസമ്പര്‍ക്ക പരിപാടിയാണ് രാപ്പകലുകളെ മറികടന്ന് കിഴക്കിന്റെ വെനീസിലും നടന്നത്. പുലര്‍ച്ചെ മുതല്‍ തന്നെ ആലപ്പുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തിലേയ്ക്ക് അണിമുറിയാതെ ഒഴുകിയെത്തിയ പതിനായിരങ്ങളെക്കൊണ്ട് പരിസരമാകെ നിറഞ്ഞു.

ഭൂമിശാസ്ത്രപരമായി സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ നിന്നും വ്യത്യസ്തമായ പശ്ചാത്തലമുളള ആലപ്പുഴയില്‍ പരമ്പരാഗത തൊഴില്‍ മേഖലയില്‍ നിന്നുളളവരാണ് പരാതിക്കാരായി എത്തിയവരിലേറേയും. കുട്ടനാട്ടിലെ കര്‍ഷകര്‍, തീരദേശ-കായല്‍ മേഖലയിലെ മത്സ്യത്തൊഴിലാളികള്‍, കയര്‍ഫാക്ടറി തൊഴിലാളികള്‍ തുടങ്ങിയ ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുമെത്തിയ പതിനായിരങ്ങള്‍ക്ക് ജനകീയ മുഖ്യമന്ത്രിയുടെ മുന്നില്‍ നിരത്താനുളളത് കണ്ണീര്‍ക്കഥകള്‍ മാത്രമായിരുന്നു. ഒരു പരാതിക്കാരനേയും വെറും കയ്യോടെ മടക്കില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ ദൃഢനിശ്ചയമായിരുന്നു ആവലാതിക്കാരുടെ മനംനിറച്ചത്.

എല്ലാവര്‍ക്കും എല്ലാറ്റിനും പരിഹാരമേകി തളരാത്ത മനസോടെ ഊര്‍ജ്ജസ്വലനായി മണിക്കൂറുകളെ നിമിഷങ്ങള്‍പോലെ തളളി നീക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രമന്ത്രി കെ സി വേണുഗോപാലും ജില്ലയുടെ ചാര്‍ജ്ജുളള മന്ത്രി കെ ബി ഗണേഷ്‌കുമാറും കൊടിക്കുന്നില്‍ സുരേഷ് എം പിയും പി സി വിഷ്ണുനാഥും മുഖ്യമന്ത്രിയെ സഹായിക്കുന്നതിനായി ഒപ്പമുണ്ടായിരുന്നു. വികലാംഗര്‍ക്ക്, സ്ത്രീകള്‍ക്ക്, വൃദ്ധര്‍ക്ക് എന്നുവേണ്ട അവശതയനുഭവിക്കുന്നവര്‍ക്കെല്ലാം ആശ്വാസം പകര്‍ന്നാണ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ജില്ലയില്‍ നടന്നത്. ഇന്നലെ രാവിലെ 9.30 ന് പരിപാടിയ്ക്ക് തുടക്കമായി. ആദ്യം ആംബുലന്‍സുകളില്‍ കൊണ്ടുവന്ന രോഗികളുടേയും വികലാംഗരുടേയും പരാതികളാണ് പരിഹരിച്ചത്. ജോലികഴിഞ്ഞ് മടങ്ങുംവഴി കൊല്ലപ്പെട്ട കായംകുളം ഓലകെട്ടിയമ്പലം കൊയ്പ്പിളളിക്കാരാഴ്മ സ്മിതയുടെ കുടുംബത്തിനാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനസമ്പര്‍ക്കപരിപാടിയില്‍ ആദ്യസഹായം നല്‍കിയത്. മകള്‍ക്ക് വിദ്യാഭ്യാസാവശ്യങ്ങള്‍ക്കായി 5,00,000 രൂപ ബാങ്കില്‍ നിക്ഷേപിക്കുന്നതിനും കുടുംബത്തിന് വീടു വയ്ക്കുന്നതിനായി 5,00,000 രൂപയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിച്ചത്.

സ്മിതയുടെ പിതാവ് കെ ആര്‍ നിവാസില്‍ രാമകൃഷ് ണനും അമ്മ രമണിയും മുഖ്യമന്ത്രിയില്‍ നിന്ന് സഹായം ഏറ്റു വാങ്ങി. ഇതോടൊപ്പം വിവിധ തരത്തില്‍ അപകടത്തില്‍ മരണപ്പെട്ട 10 പേരുടെ കുടുംബങ്ങള്‍ക്ക് അനുവദിച്ച ധനസഹായവും മുഖ്യമന്ത്രി നല്‍കി. 31,000ത്തിലേറേ അപേക്ഷകളാണ് ഇവിടെ ജനസമ്പര്‍ക്ക പരിപാടിയിലേയ്ക്ക് ലഭിച്ചത്. പാതിരാത്രി കഴിഞ്ഞിട്ടും അപേക്ഷകരെയും പരാതിക്കാരേയും മുഖ്യമന്ത്രി കണ്ടു തീര്‍ന്നിട്ടില്ല.

ജയലളിതയുടെ നിലപാട് ഇരട്ടത്താപ്പ്

ജയലളിതയുടെ നിലപാട് ഇരട്ടത്താപ്പ്

ആലപ്പുഴ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ കീഴില്‍ പുതിയ വിദഗ്ധ സമിതിയെ രൂപീകരിച്ച നടപടിയെ എതിര്‍ത്ത തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിലാപട് ഇരട്ടത്താപ്പാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സുരക്ഷിതത്വത്തിന്റെ പേരില്‍ കൂടുംകുളം ആണവപദ്ധതിയെ എതിര്‍ക്കുന്ന ജയലളിത മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ ജനസമ്പര്‍ക്കപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ ദുരന്ത നിവാരണ അതോറിറ്റി കഴിഞ്ഞ 12നാണ് വിദഗ്ധസമിതിയെ നിയമിച്ച് ഉത്തരവിറക്കിയത്. സമിതിയെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജയലളിത ബുധനാഴ്ച പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

2011, ഡിസംബർ 22, വ്യാഴാഴ്‌ച

വൈദ്യനാഥന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ കേരളം അംഗീകരിക്കും; ആയിരം കോടി കിട്ടും

തിരുവനന്തപുരം: സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന വൈദ്യനാഥന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ എതിര്‍പ്പുകള്‍ക്കൊടുവില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് ധാരണാപത്രത്തില്‍ ഒപ്പു വയ്ക്കാന്‍ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതുവഴി സംസ്ഥാനത്തിന് ആയിരം കോടിയോളം രൂപ ലഭിക്കും. ശുപാര്‍ശകള്‍ അംഗീകരിക്കാത്തതുകൊണ്ട് കേരളത്തിന് ഇതിനകം പല നഷ്ടങ്ങളുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

നബാര്‍ഡിന്റെ 2012-13 വര്‍ഷത്തെ വായ്പാ പദ്ധതി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. നെല്ല്, തെങ്ങ് കൃഷികള്‍ക്ക് പലിശരഹിത വായ്പ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യനാഥന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിക്കാനുള്ള സമയപരിധി കഴിഞ്ഞെങ്കിലും കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതിയോടെ ഒപ്പിടാനാണ് ശ്രമം. ഇതുസംബന്ധിച്ച് കഴിഞ്ഞയാഴ്ച ബാംഗ്ലൂരില്‍ കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയുമായി ചര്‍ച്ചനടത്തി. നബാര്‍ഡ് ചെയര്‍മാനുമായും സംസാരിച്ചെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി.

സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം നവീകരിക്കാനുള്ള ശുപാര്‍ശകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ചതാണ് വൈദ്യനാഥന്‍ കമ്മീഷന്‍. 2005 ല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നല്‍കി. നിബന്ധനകള്‍ക്ക് വിധേയമായി സഹകരണ മേഖലയുടെ സഞ്ചിത നഷ്ടം ഒഴിവാക്കാനും മൂലധന പര്യാപ്തത വര്‍ധിപ്പിക്കാനും സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കാനുമായിരുന്നു ശുപാര്‍ശ. പാക്കേജിലൂടെ ലഭിക്കുന്ന പണം ഏകീകൃത സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് സഹകരണ ബാങ്കുകളുടെ കമ്പ്യൂട്ടര്‍ വത്കരണത്തിന് ഉപയോഗിക്കാം.

ശബരിമല തീര്‍ത്ഥാടകര്‍ക്ക് പൂര്‍ണസംരക്ഷണമുണ്ട്: മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് കേരളത്തില്‍ പൂര്‍ണസംരക്ഷണമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒറ്റപ്പെട്ട സംഭവങ്ങളില്‍ പോലും നടപടിയെടുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമ മേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന് ജലവും കേരളത്തിന് സുരക്ഷയും എന്ന കേരളത്തിന്റെ നിലപാടിന് ദേശീയതലത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്.അണക്കെട്ട് സംബന്ധിച്ച ഏതു ചര്‍ച്ചയ്ക്കും തയ്യാറാണെന്നതാണ് കേരളത്തിന്റെ നിലപാട്. തമിഴ്‌നാടും ഇതിനനുകൂല സമീപനം കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

കേരളത്തില്‍ രാഷ്ട്രീയ നേതൃത്വവും മാധ്യമങ്ങളും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംയമനമാണ് സ്വീകരിച്ചിരിക്കുന്നത്. തമിഴ്‌നാട് സംയമനത്തിന്റെ രീതി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. കേരളത്തിന് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ യാതൊരു രഹസ്യ അജണ്ടയുമില്ല. സഹോദരങ്ങളെപ്പോലെ കഴിയുന്ന രണ്ട് സംസ്ഥാനങ്ങളിലെ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മന്ത്രിമാരായ കെ.എം.മാണി, പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, കെ.സി.ജോസഫ്, അഡീഷണല്‍ ചീഫ്‌സെക്രട്ടറി കെ.ജയകുമാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

ജെസ്സി ജോസഫിന് വീട് വെക്കാന്‍ മുഖ്യമന്ത്രി അഞ്ചുലക്ഷം അനുവദിച്ചു

നിലമ്പൂര്‍: സ്‌കള്‍ കായികമേളയില്‍ മിന്നുന്ന വിജയം നേടിയ പോത്തുകല്ല് സ്വദേശിനി ജെസ്സി ജോസഫിന് വീട് വെക്കാന്‍ മുഖ്യമന്ത്രി അഞ്ചു ലക്ഷംരൂപ അനുവദിച്ചു. പോത്തുകല്ല് കോണ്‍ഗ്രസ് മണ്ഡലംകമ്മിറ്റിയും പോത്തുകല്ല് ഗ്രാമപ്പഞ്ചായത്തും ജെസ്സിക്ക് സാമ്പത്തികസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം എം.എല്‍.എ കൂടിയായ മന്ത്രി ആര്യാടന്‍ മുഹമ്മദിന് നിവേദനം നല്‍കിയിരുന്നു.

ബുധനാഴ്ചത്തെ കാബിനറ്റ് യോഗത്തില്‍ ആര്യാടന്‍ വിഷയം അവതരിപ്പിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പണം അനുവദിക്കുകയായിരുന്നു. വീട് നിര്‍മിക്കാനുള്ള സാമ്പത്തികസഹായം അനുവദിച്ച വിവരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. കരുണാകരന്‍പിള്ള, പഞ്ചായത്ത് പ്രസിഡന്റ് ഓമന നാഗലോടിയില്‍ എന്നിവര്‍ എത്തിയാണ് ജെസ്സിയുടെ മാതാവിനെ അറിയിച്ചത്.

2011, ഡിസംബർ 21, ബുധനാഴ്‌ച

About Mullaperiyar Issue (video)



about mullaperiyar issue More
YouTube

Kesari puraskaram (video)


kesari puraskaram More
YouTube

ഉമ്മന്‍ ചാണ്ടി- തമിഴ് എഡിറ്റര്‍മാര്‍ ചര്‍ച്ച മാറ്റി


ഉമ്മന്‍ ചാണ്ടി- തമിഴ് എഡിറ്റര്‍മാര്‍ ചര്‍ച്ച മാറ്റി



തിരുവനന്തപുരം:  മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെക്കുറിച്ചു തമിഴ്‌നാട്ടിലെ പ്രമുഖ മാധ്യമങ്ങളുടെ എഡിറ്റര്‍മാരുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാളെ നടത്താനിരുന്ന ചര്‍ച്ച മാറ്റിവച്ചു.  അതേസമയം, കേരളത്തിലെ മാധ്യമങ്ങളുടെ എഡിറ്റര്‍മാരുമായി ഈ വിഷയത്തെക്കുറിച്ച് അദ്ദേഹം ഇന്നു മൂന്നിനു ചര്‍ച്ച നടത്തും.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിന്റെ നിലപാട് വിശദീകരിക്കുന്നതിനാണു തമിഴ്‌നാട്ടിലെ എഡിറ്റര്‍മാരുടെ യോഗം തിരുവനന്തപുരത്തു വിളിക്കാന്‍ തീരുമാനിച്ചത്.  ഇതിനായി മുഖ്യമന്ത്രിയുടെ ഓഫിസ് എഡിറ്റര്‍മാരെ ക്ഷണിക്കുകയും ചെയ്തിരുന്നു.  എന്നാല്‍ ക്രിസ്മസ് സീസണ്‍ ആയതിനാല്‍ ഇവര്‍ക്കു ചെന്നൈയില്‍ നിന്നു തിരുവനന്തപുരത്തേക്കും തിരിച്ചും വിമാന ടിക്കറ്റ് ലഭിക്കുക ബുദ്ധിമുട്ടായി.  ഈ സാഹചര്യത്തിലാണു യോഗം മാറ്റിവച്ചത്.

ഉമ്മന്‍ ചാണ്ടിയുടെ ചിത്രം സഹിതം കേരളത്തിന്റെ നിലപാട് വിശദീകരിച്ചുള്ള പരസ്യം വന്ന പത്രങ്ങള്‍ തമിഴ്‌നാട്ടിലെ ചിലര്‍  കത്തിച്ചത് ഒറ്റപ്പെട്ട സംഭവമായേ എഡിറ്റര്‍മാര്‍ കാണുന്നുള്ളു.  കേരളത്തിന്റെ പരസ്യങ്ങള്‍ നല്‍കുന്നതിലും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നതിലും അവര്‍ക്ക് ഇപ്പോഴും താല്‍പര്യമാണെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

2011, ഡിസംബർ 20, ചൊവ്വാഴ്ച

ആദ്യം പുതിയ ഡാം; മറ്റ് കാര്യങ്ങള്‍ കോടതി തീരുമാനിക്കട്ടെ - മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പുതിയ ഡാം പണിത് തമിഴ്‌നാടിന് വെള്ളം നല്‍കുന്നതിനാണ് പ്രഥമ പരിഗണനയെന്നും കരാര്‍ ഉള്‍പ്പെടെയുള്ള മറ്റ് കാര്യങ്ങള്‍ പിന്നീട് ചര്‍ച്ചചെയ്യുകയോ കോടതി തീരുമാനിക്കുകയോ ചെയ്യട്ടെയെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ റിസര്‍ച്ച് ആന്‍ഡ് ആക്ഷന്‍ സംഘടിപ്പിച്ച മുല്ലപ്പെരിയാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡാമിന്റെ കാര്യത്തില്‍ കേരളത്തിന് ഓരോ നിമിഷവും പ്രധാനപ്പെട്ടതാണ്. കോടതി നടപടികള്‍ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഡാം എന്നകാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും കേരളം തയ്യാറല്ല. തമിഴ്‌നാടിന് വെള്ളം നല്‍കുമെന്ന കാര്യത്തില്‍ ഒരു രഹസ്യ അജണ്ടയും കേരളത്തിനില്ല. എന്നാല്‍ നമ്മുടെ നിലപാടിന് വ്യത്യസ്തമായ പ്രചാരണമാണ് തമിഴ്‌നാട്ടില്‍ നടക്കുന്നത്. നമ്മുടെ നിലപാട് വ്യക്തമാക്കി തിങ്കളാഴ്ച തമിഴ്‌നാട്ടിലെ പത്രങ്ങളില്‍ പരസ്യം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തമിഴ്‌നാട് ധനമന്ത്രി പനീര്‍ സെല്‍വവുമായി താന്‍ ബംഗളുരുവില്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ നിലപാട് അദ്ദേഹത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി ജയലളിതയെ ഇക്കാര്യം അറിയിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുമുണ്ട്. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള സൗഹൃദം തകര്‍ക്കുന്നതരത്തില്‍ ഒരു നടപടിയും കേരളത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. തമിഴ്‌നാട്ടില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ അവധിക്കാലത്ത് സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് തമിഴ്‌നാട് ഉദ്യോഗസ്ഥരുമായി സംസാരിച്ച് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പെരിയാറിനെക്കുറിച്ച് തയ്യാറാക്കിയ 'പുതിയ ഡാമിന് വേണ്ടി കാത്തിരിക്കാനാവില്ല' എന്ന ഗ്രന്ഥവും അദ്ദേഹം പ്രകാശനം ചെയ്തു. പാലോട് രവി എം.എല്‍.എ. അധ്യക്ഷത വഹിച്ചു.

തമിഴ്‌നാടും കേരളവുമായുള്ള സാഹോദര്യത്തിന് കോട്ടം തട്ടരുത്- ഉമ്മന്‍ചാണ്ടി

തമിഴ്‌നാടും കേരളവുമായുള്ള സാഹോദര്യത്തിന് കോട്ടം തട്ടരുത്- ഉമ്മന്‍ചാണ്ടി

ചെന്നൈ:തമിഴ്‌നാട്ടിലെയും കേരളത്തിലെയും ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ദീര്‍ഘകാല സാഹോദര്യത്തിന് ഉലച്ചില്‍ തട്ടാന്‍ മുല്ലപ്പെരിയാര്‍ തര്‍ക്കം കാരണമാകരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭ്യര്‍ഥിച്ചു. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഉത്തമ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് ഫലപ്രദമായ പരിഹാരം കണ്ടെത്താനാകുമെന്നതില്‍ സംശയമില്ലെന്നും ഇതിനുള്ള ആത്മാര്‍ഥമായ ശ്രമമാണ് ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ പ്രമുഖ ദിനപത്രങ്ങളില്‍ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച അഭ്യര്‍ഥനയിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

''വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, ഉദ്യോഗസ്ഥര്‍, വ്യാപാരികള്‍ തുടങ്ങി ഒട്ടേറെ മലയാളികള്‍ തമിഴ്‌നാട്ടിലും തിരിച്ച് ആയിരക്കണക്കിന് തമിഴ് കുടുംബങ്ങള്‍ കേരളത്തിലും സമാധാനപരമായി ജീവിതം നയിക്കുന്നുണ്ട്. ലക്ഷക്കണക്കിന് അയ്യപ്പഭക്തരാണ് തമിഴ്‌നാട്ടില്‍ നിന്ന് ശബരിമല തീര്‍ഥാടനത്തിനെത്തുന്നത്. മലയാളി, തമിഴ് ജനതകള്‍ക്കിടയിലുള്ള പരസ്​പര വിശ്വാസത്തിലധിഷ്ഠിതമായ ഈ ആത്മബന്ധത്തെ കേരളം ഏറെ വിലമതിക്കുന്നു. ഇതിന് കോട്ടംതട്ടും വിധമുള്ള അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. കേരളത്തില്‍ താമസിക്കുന്ന തമിഴ് ജനവിഭാഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും കേരള സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. അതുപോലെ തമിഴ്‌നാട്ടിലെമ്പാടുമുള്ള മലയാളികളുടെ ജീവനും സ്വത്തിനും മതിയായ സംരക്ഷണം നല്‍കാന്‍ തമിഴ്‌നാട് ഗവണ്‍മെന്റ് അടിയന്തര നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്''- ഉമ്മന്‍ ചാണ്ടി പറഞ്ഞു.

തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളുടെ ജലസേചന സ്രോത്രേസ്സായ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷിതത്വം കേരളത്തെ സംബന്ധിച്ചിടത്തോളം എറെ നിര്‍ണായകമാണെന്നും പുതിയ ഡാം നിര്‍മിച്ചുകൊണ്ടു മാത്രമേ ഇക്കാര്യത്തിലുള്ള ഭീതിയും ആശങ്കയും പരിഹരിക്കാനാകൂവെന്നും സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പ് മുഖേന പ്രസിദ്ധീകരിച്ച അഭ്യര്‍ഥനയില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

തമിഴ്‌നാടിന് ഇപ്പോള്‍ ലഭിക്കുന്നത്ര വെള്ളം ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും പുതിയ ഡാം നിര്‍മിക്കുകയെന്ന് കേരളം സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി, ഉന്നതാധികാര സമിതി, കേന്ദ്ര ഗവണ്‍മെന്റ്, തമിഴ്‌നാട് സര്‍ക്കാര്‍ എന്നിവര്‍ക്കെല്ലാം ഇക്കാര്യത്തില്‍ രേഖാമൂലമുള്ള ഉറപ്പ് കേരളം ആവര്‍ത്തിച്ച് നല്‍കിയിട്ടുണ്ട്. ഇങ്ങനെ തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും ഉറപ്പാക്കിക്കൊണ്ട് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് രമ്യമായ പരിഹാരം കണ്ടെത്താനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍: അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകരുത്-മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ ഒരൊറ്റ അനിഷ്ടസംഭവം പോലും കേരളത്തില്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിര്‍ദേശം നല്‍കി. അത്തരം സംഭവങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകണം.

കേരളത്തില്‍ അനിഷ്ടസംഭവങ്ങള്‍ നടക്കുന്നുവെന്ന് പ്രചാരണം ഉണ്ടായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചത്. ശബരിമല തീര്‍ഥാടകര്‍ക്ക് പൂര്‍ണസംരക്ഷണം ഉറപ്പാക്കണം. അവര്‍ക്ക് യാതൊരു ആശങ്കയും ഉണ്ടാകാന്‍ പാടില്ല. തമിഴ്‌നാട്ടില്‍ നടക്കുന്ന തെറ്റായ പ്രചാരണങ്ങള്‍ തടയുന്നതിന് തമിഴ്‌നാട് പോലീസുമായി ബന്ധപ്പെട്ട് നടപടിയെടുക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ഒരു രൂപയുടെ അരി വിലക്കയറ്റം പിടിച്ചുനിര്‍ത്തി - മുഖ്യമന്ത്രി

തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്ക് ഒരു രൂപയ്ക്ക് അരി നല്‍കിയതോടെ പൊതു വിപണിയിലെ വിലക്കയറ്റം ഒരു പരിധിവരെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ്-ന്യൂഇയര്‍ മെട്രോ പീപ്പിള്‍സ് ബസാറിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് ന്യായമായ വിലയ്ക്ക് ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കുകയെന്നത് സര്‍ക്കാരിന്റെ ഔദാര്യമല്ല. മറിച്ച് കടമയാണ്. ഇത് വലിയ കാര്യമായി കാണേണ്ട ആവശ്യമില്ല. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് സൂചിപ്പിക്കുന്നത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ മനുഷ്യസാധ്യമായ എന്തും ചെയ്യും - മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ ഭക്ഷ്യമന്ത്രി ഷിബുബേബിജോണ്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ അഞ്ച് കോര്‍പ്പറേഷനുകളിലും കോട്ടയത്തും ഉള്‍പ്പെടെ ആറിടങ്ങളില്‍ ബസാറുകള്‍ ഇതോടൊപ്പം പ്രവര്‍ത്തനം തുടങ്ങിയതായി മന്ത്രി പറഞ്ഞു. 13 ഇനം സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ വിതരണംചെയ്യും. കഴിഞ്ഞ വര്‍ഷം 125 കോടി രൂപ സബ്‌സിഡിയിനത്തില്‍ സര്‍ക്കാരിന് ചെലവായി. ഇത്തവണ തുക ഇതിലും ഉയരും.

പച്ചക്കറിക്ഷാമം ഉണ്ടാകാതിരിക്കാന്‍ കര്‍ണാടകയുമായി ധാരണ ഉണ്ടാക്കിയിട്ടുണ്ട്. കര്‍ണാടക സര്‍ക്കാരിന്റെ കീഴിലുള്ള രണ്ട് ഏജന്‍സികളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തുകഴിഞ്ഞതായും മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് രഹസ്യ അജണ്ടയില്ല

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് രഹസ്യ അജണ്ടയില്ല



തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് രഹസ്യ അജണ്ടയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രശ്‌നപരിഹാരത്തിന് തമിഴ്‌നാടുമായി ഏതു രീതിയിലുള്ള ചര്‍ച്ചയ്ക്കും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാലു ജില്ലകളിലായുള്ള 40 ലക്ഷം ജനങ്ങളുടെ സുരക്ഷ മാത്രമാണ് കേരളത്തിന്റെ ലക്ഷ്യമെന്നും കേരള- തമിഴ്‌നാട് ബന്ധത്തിന് ഉലച്ചില്‍ സംഭവിക്കാതെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയണമെന്നാണു കേരളം ആഗ്രഹിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മലയാളികള്‍ക്കെതിരായ അക്രമം; ഉമ്മന്‍ചാണ്ടി ജയലളിതക്ക് കത്തയച്ചു

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍
തമിഴ്‌നാട്ടിലെ മലയാളികള്‍ക്കെതിരെ അക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക്
കത്തയച്ചു.

തമിഴ്‌നാട്ടില്‍ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും
അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും സ്ഥിതിഗതികള്‍
നിയന്ത്രണവിധയേമാക്കണമെന്നും ആവശ്യപ്പെട്ടാണ് ഉമ്മന്‍ചാണ്ടി
കത്തയച്ചിരിക്കുന്നത്.


കേരളത്തില്‍ താമസിക്കുന്ന തമിഴ്‌നാട്ടുകാര്‍ക്ക് ആവശ്യമായ സുരക്ഷ
ഒരുക്കിയിട്ടുണ്ടെന്നും തമിഴരായ വനിതാ ജോലിക്കാരെ അപമാനിച്ചു എന്ന വാര്‍ത്ത
തെറ്റാണെന്നും കത്തില്‍ ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.


ജനസമ്പര്‍ക്കപരിപാടി ഗിന്നസ്‌ ബുക്കില്‍

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടി ഗിന്നസ്‌ ബുക്കിലേക്ക്‌. ഒരു വേദിയില്‍നിന്ന്‌ ഏറ്റവും കൂടുതല്‍ പരാതികള്‍ക്കു പരിഹാരം കണ്ടെത്തിയതിന്റെ പേരിലാണു ജനസമ്പര്‍ക്ക പരിപാടി ഗിന്നസ്‌ ബുക്കില്‍ ഇടം കണ്ടെത്തുന്നത്‌. പത്തു ജില്ലകളിലെ ജനസമ്പര്‍ക്ക പരിപാടി പൂര്‍ത്തിയായപ്പോള്‍ ഇതിനോടകം ലഭ്യമായ കണക്കുകള്‍ പ്രകാരം 2,38,000 പരാതികള്‍ക്കു പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞു.

ജനങ്ങളില്‍നിന്നു നേരിട്ടു ലഭിച്ച ഏറ്റവും കൂടുതല്‍ പരാതികള്‍ക്കു തല്‍സമയം പരിഹാരം കണ്ടെത്തിയ ഭരണകര്‍ത്താവെന്ന നിലയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര്‌ ഗിന്നസ്‌ ബുക്കില്‍ ഉള്‍പ്പെടും. ഇതിനു മുമ്പ്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയും ആന്ധ്രാപ്രദേശിലെ മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ജനങ്ങളില്‍നിന്നു നേരിട്ടു പരാതി സ്വീകരിക്കുന്ന പദ്ധതി വിജയകരമായി നടപ്പാക്കിയിരുന്നെങ്കിലും ഇത്രയധികം ജനപങ്കാളിത്തം ഉണ്ടായിരുന്നില്ല. കേരള മാതൃകയില്‍ ജനസംബര്‍ക്ക പരിപാടി ആവിഷ്‌കരിക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആലോചിക്കുന്നുണ്ട്‌.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്‌, കോഴിക്കോട്‌, മലപ്പുറം, വയനാട്‌, കാസര്‍ഗോഡ്‌ ജില്ലകളിലാണു ജനസമ്പര്‍ക്ക പരിപാടി ഇതുവരെ നടന്നത്‌. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചതു തൃശൂര്‍ ജില്ലയിലാണ്‌. എണ്‍പത്തിമൂവായിരത്തിലേറെ പരാതികളാണ്‌ ത്യശൂരില്‍ മുഖ്യമന്ത്രിയെ കാത്തിരുന്നത്‌.

ഇതില്‍ 48,000 പരാതികള്‍ക്കും അന്നുതന്നെ പരിഹാരം കണ്ടെത്തി.എറണാകുളം ജില്ലയിലെ ജനസമ്പര്‍ക്കപരിപാടിയാണ്‌ ഏറ്റവും ദീര്‍ഘിച്ചത്‌.

തുടര്‍ച്ചയായി 19 മണിക്കൂറാണ്‌ ഒരു വേദിയില്‍ മാത്രം നിന്നു മുഖ്യമന്ത്രി പരാതി സ്വീകരിച്ചത്‌. കോട്ടയം, ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലാണ്‌ ഇനി ജനസമ്പര്‍ക്കപരിപാടി നടത്താനുള്ളത്‌. ഇന്നാണ്‌ കോട്ടയത്തെ ജനസമ്പര്‍ക്ക പരിപാടി.

കോട്ടയത്ത്‌ മുഖ്യമന്ത്രിയെ കാത്തിരിക്കുന്നത്‌ 60,429 പരാതികളാണ.്‌ തൃശൂര്‍ കഴിഞ്ഞാല്‍ കോട്ടയത്താണ്‌ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത്‌. മൂന്നാം സ്‌ഥാനം മലപ്പുറത്തിനാണ്‌. വ്യക്‌തിഗത ആനുകൂല്യങ്ങളാണ്‌ ജനസമ്പര്‍ക്ക പരിപാടിയിലൂടെ വിതരണം ചെയ്യുന്നത്‌. ലഭിച്ച പരാതികളില്‍ ഭൂമിസംബന്ധമായ പരാതികളും റേഷന്‍ കാര്‍ഡിലെ എ.പി.എല്‍.-ബി.പി.എല്‍ പട്ടികയിലെ അപാകത പരിഹരിക്കണമെന്ന അപേക്ഷകളും പിന്നീടേ പരിഗണിക്കൂ.

2011, ഡിസംബർ 19, തിങ്കളാഴ്‌ച

ഉമ്മന്‍ചാണ്ടി പനീര്‍ശെല്‍വവുമായി കൂടിക്കാഴ്ച നടത്തി

ഉമ്മന്‍ചാണ്ടി പനീര്‍ശെല്‍വവുമായി കൂടിക്കാഴ്ച നടത്തി



ബംഗളൂരു: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിവാദങ്ങള്‍ കത്തിനില്‍ക്കെ ഉമ്മന്‍ചാണ്ടി തമിഴ്നാട് ധനമന്ത്രി ഒ. പനീര്‍ശെല്‍വവുമായി കൂടിക്കാഴ്ച നടത്തി. പുതിയ ഡാം നിര്‍മിച്ചാല്‍ തമിഴ്നാടിന് ഇപ്പോള്‍ നല്‍കുന്ന വെള്ളം തുടര്‍ന്നും നല്‍കാന്‍ നിയമനിര്‍മാണം നടത്താന്‍ കേരളം തയാറാണെന്ന് ശെല്‍വത്തെ മുഖ്യമന്ത്രി അറിയിച്ചു. ബംഗളൂരുവില്‍ ധനവിനിയോഗം സംബന്ധിച്ച ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ യോഗത്തിനെത്തിയപ്പോഴാണ് കൂടിക്കാഴ്ച നടത്തിയത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലനില്‍ക്കുന്ന വിവാദത്തിനിടെ ഉന്നതതലത്തില്‍ നടന്ന ആദ്യകൂടിക്കാഴ്ചയാണിത്. നിയമനിര്‍മാണം നടത്തി വെള്ളംനല്‍കുന്നതിലുള്ള ഉറപ്പ് സുപ്രീംകോടതിയെ അറിയിക്കും. മുല്ലപ്പെരിയാര്‍ സംബന്ധിച്ച കേരളത്തിന്‍െറ ആശങ്ക തമിഴ്നാട് ധനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്നതാണ് സംസ്ഥാനത്തിന്‍െറ ആവശ്യം. അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിന്‍െറ ആശങ്ക കേരളത്തിന് അറിയാം. തമിഴ്നാടിന് വെള്ളമെന്നത് കേരളത്തിന്‍െറ കൂടി ആവശ്യമാണ്. പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും അയല്‍സംസ്ഥാനങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് എത്തുന്നത് എന്നതിനാല്‍ ഇപ്പോള്‍ നല്‍കുന്ന അതേ അളവില്‍ വെള്ളം നല്‍കാന്‍ കേരളം തയാറാണ്. പക്ഷേ, കേരളത്തിന്‍െറ ആശങ്കകൂടി തമിഴ്നാട് മനസ്സിലാക്കണം. ഡാമിന് താഴെയുള്ള നിരവധി പേരാണ് പരിഭ്രാന്തിയില്‍ കഴിയുന്നത്. പുതിയ അണക്കെട്ട് തമിഴ്നാടിനെക്കൂടി വിശ്വാസത്തിലെടുത്ത് നിര്‍മിക്കാം. വെള്ളം നല്‍കുന്നതിന് തമിഴ്നാട് എന്ത് നിബന്ധനവെച്ചാലും അത് അംഗീകരിക്കാന്‍ തയാറാണ്. എന്തെങ്കിലും തര്‍ക്കമുണ്ടാവുകയാണെങ്കില്‍ അന്തിമതീരുമാനം സുപ്രീംകോടതിക്ക് വിടാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

രാത്രിയാത്രാ നിരോധന സമയം കൂട്ടില്ല-ഉമ്മന്‍ചാണ്ടി

ബാംഗ്ലൂര്‍: ബന്ദിപ്പുര്‍ വനമേഖലയിലൂടെയുള്ള രാത്രിയാത്രാ നിരോധന സമയം കൂട്ടില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു.

തകര്‍ന്നുകിടക്കുന്ന ബദല്‍പാതയായ ഗുണ്ടല്‍പ്പേട്ട്-ഹുല്‍സൂര്‍-കുട്ട-മാനന്തവാടി റോഡ് ഏപ്രിലോടെ ഗതാഗത യോഗ്യമാക്കുമെന്നും ബൈരക്കുപ്പ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മാണത്തിനായി ഊര്‍ജിത പ്രവര്‍ത്തനം നടത്തുമെന്നും മുഖ്യമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞതായും ഉമ്മന്‍ചാണ്ടി അറിയിച്ചു.

രാത്രിയാത്രാ നിരോധനം മൂലമുള്ള യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം സദാനന്ദ ഗൗഡയുടെ ഔദ്യോഗിക വസതിയായ 'കൃഷ്ണ'യിലാണ് അദ്ദേഹവുമായി ചര്‍ച്ച നടത്തിയത്. ഇതിനുശേഷം ഉമ്മന്‍ചാണ്ടിയാണ് പത്രലേഖകരെ കണ്ടത്.

രാത്രി ഒമ്പത് മുതല്‍ രാവിലെ ആറുവരെയാണ് ഇപ്പോഴത്തെ രാത്രിയാത്രാ നിരോധനം. ഈ സമയം ദീര്‍ഘിപ്പിച്ച് വൈകുന്നേരം ആറ് മുതല്‍ രാവിലെ ആറ് വരെ ആക്കാനുള്ള നീക്കം ഉണ്ടായിരുന്നു. എന്നാല്‍, സമയം ദീര്‍ഘിപ്പിക്കില്ലെന്ന് സദാനന്ദ ഗൗഡ കേരളാ സംഘത്തിന് ഉറപ്പുനല്‍കി.

പ്രശ്‌നം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ കര്‍ണാടക സര്‍ക്കാറിന് ഇപ്പോള്‍ തീരുമാനങ്ങളൊന്നും എടുക്കാന്‍ കഴിയില്ലെന്ന് സദാനന്ദ ഗൗഡ വിശദീകരിച്ചെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സുപ്രീംകോടതിയിലെ നിയമനടപടികള്‍ തീര്‍ന്നാല്‍ ഈ കാര്യത്തില്‍ അനുഭാവത്തോടെയുള്ള സമീപനം എടുക്കുമെന്നും ഗൗഡ അറിയിച്ചിട്ടുണ്ട്.

ബൈരക്കുപ്പ പാലത്തിനും അനുബന്ധ റോഡിനുമായി കര്‍ണാടകത്തിലെയും കേരളത്തിലെയും വനം-പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ജനവരി ആറിന് സ്ഥല പരിശോധന നടത്തും. കാര്യങ്ങള്‍ വിശദമായി പഠിച്ച ശേഷം ഇവരുടെ നിര്‍ദേശങ്ങള്‍ ജനപ്രതിനിധികള്‍ക്കു മുന്നില്‍ ചര്‍ച്ച ചെയ്യും. കേരളത്തില്‍ കെ.കരുണാകരനും കര്‍ണാടകത്തില്‍ വീരപ്പമൊയ്‌ലിയും മുഖ്യമന്ത്രിമാരായിരുന്ന സമയത്ത് ബൈരക്കുപ്പ പാലത്തിനായി തറക്കല്ലിട്ടിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു.

മൈസൂര്‍ -അരീക്കോട് 400 കെ.വി.ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ നിര്‍മാണം കുടക് ജില്ലയിലെ പ്രതിഷേധം മൂലം നിലച്ചിരിക്കുകയാണ്. ഇവിടത്തെ കര്‍ഷകരുമായും പ്ലാന്‍േറഷന്‍ ഉടമകളുമായും ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുമെന്ന ഉറപ്പ് മുഖ്യമന്ത്രി ഗൗഡയില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മന്ത്രി പി.കെ.ജയലക്ഷ്മി, എം.പി.മാരായ എം.ഐ.ഷാനവാസ്, എം.കെ.രാഘവന്‍, എം.എല്‍.എ.മാരായ എം.വി.ശ്രേയാംസ്‌കുമാര്‍, ഐ.സി.ബാലകൃഷ്ണന്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തു.

മലയാളികള്‍ക്കു നേരെ അക്രമം; നടപടിയെടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി

ജയലളിതയ്ക്ക് കത്തയച്ചു

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ മലയാളികള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തയച്ചു. സമാധാനം പുനഃസ്ഥാപിക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിക്കണം. ഇരുമുഖ്യമന്ത്രിമാരും ചേര്‍ന്ന് സംയുക്ത പ്രസ്താവന നടത്താന്‍ തയ്യാറാണെന്നും ഉമ്മന്‍ ചാണ്ടി ജയലളിതയെ അറിയിച്ചു.

മുല്ലപ്പെരിയാര്‍ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ തമിഴ്‌നാട്ടിലുള്ള മലയാളികള്‍ ആക്രമണത്തിന് ഇരയാകുന്ന വാര്‍ത്തകള്‍ ധാരാളമായി പുറത്തുവരുന്നു. തമിഴ്‌നാട്ടിലെ ഒരു വിഭാഗം അഭിഭാഷകര്‍ മലയാളികളെ ആക്രമിച്ച സംഭവം ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ അവിടത്തെ മലയാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കണം. കുറ്റകൃത്യത്തിലേര്‍പ്പെടുന്നവര്‍ക്കെതിരെ ഉടന്‍ നടപടി എടുക്കണം.സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാക്കണം. ജനങ്ങള്‍ക്ക് സംരക്ഷണവും ആത്മവിശ്വാസം പകരുന്ന നടപടികളും ഉടന്‍ ഉണ്ടാവണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

തമിഴ്‌നാട്ടില്‍നിന്നുള്ളവര്‍ സുരക്ഷിതരായിരിക്കാന്‍ കേരള സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. സംയമനം പാലിക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ആഹ്വാനം ചെയ്തിട്ടുണ്ട്. കുമളി ഉള്‍പ്പെടെ എല്ലാ സംഘര്‍ഷ പ്രദേശങ്ങളിലും കൂടുതല്‍ പോലീസുകാരെ നിയോഗിച്ചു. ശബരിമലയിലേക്ക് വന്‍തോതില്‍ തീര്‍ത്ഥാടകര്‍ വന്നുകൊണ്ടിരിക്കുന്നു. അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പോലീസിന്റെയും ജനങ്ങളുടെയും പെരുമാറ്റത്തില്‍ തീര്‍ത്ഥാടകര്‍ ഏറെ സംതൃപ്തരാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തില്‍ നിന്ന് ആയിരക്കണക്കിനു കുട്ടികളാണ് തമിഴ്‌നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ അവിടെ ജോലി ചെയ്യുന്നു. അവരും അവരുടെ നാട്ടിലുള്ള കുടുംബാംഗങ്ങളും ഉത്ക്കണ്ഠയോടെയാണ് കഴിയുന്നത്.

എന്നാല്‍ ചില വ്യാജവാര്‍ത്തകളും കുപ്രചാരണങ്ങളും മൂലം സംഘര്‍ഷാവസ്ഥയുണ്ടാവുന്നു. കേരളത്തില്‍ നിന്നും ഓടിപ്പോയ തമിഴ്‌ജോലിക്കാര്‍ക്കു വേണ്ടി തേനിയില്‍ ക്യാമ്പ് തുറന്നെന്നും വനിതാ ജോലിക്കാരെ അപമാനിച്ചെന്നും ചില മാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. ഇതു തടയാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ഇടപെടണം. തമിഴ്‌നാട്ടില്‍ നിന്ന് ധാരാളം പേര്‍ കേരളത്തിലെ തോട്ടം മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. അവരെല്ലാം കേരളത്തില്‍ സുരക്ഷിതരായിരിക്കുമെന്നും അത് സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

അയല്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സമാധാനവും സഹവര്‍ത്തിത്വവും തകര്‍ക്കുന്ന രീതിയിലേക്ക് മുല്ലപ്പെരിയാര്‍ പ്രശ്‌നം വളര്‍ന്നത് നിര്‍ഭാഗ്യകരമാണ്. ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള സഹകരണവും സന്മനോഭാവവുമാണ് കാംക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2011, ഡിസംബർ 18, ഞായറാഴ്‌ച

മലയാളികള്‍ക്കെതിരായ അക്രമം അവസാനിപ്പിക്കന്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്

മലയാളികള്‍ക്കെതിരായ അക്രമം അവസാനിപ്പിക്കന്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്


തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ മലയാളികള്‍ക്കെതിരായി തുടരുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന അയപ്പഭക്തരെ കേരളത്തില്‍ പീഡിപ്പിക്കുന്നുണ്ടെന്നും തൊഴിലാളികളെ പണിയെടുക്കാന്‍ അനുവദിക്കുന്നില്ലെന്നും മറ്റുമുള്ള തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതാണ് മലയാളികള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് കാരണമെന്നും എല്ലാവരും സംയമനം പാലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കേരളത്തില്‍ തമിഴ്നാട്ടുകാര്‍ സുരക്ഷിതര്‍-മുഖ്യമന്ത്രി

കേരളത്തില്‍ തമിഴ്നാട്ടുകാര്‍ സുരക്ഷിതര്‍-മുഖ്യമന്ത്രി

കളമശേരി: കേരളത്തില്‍ തമിഴ്നാട് സ്വദേശികള്‍ സുരക്ഷിതരാണെന്നും അവരെ ആക്രമിക്കുന്നതായുള്ള വാര്‍ത്ത കള്ളപ്രചാരണമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിലെത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് പ്രത്യേക സുരക്ഷയാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിന് ദേശീയതലത്തില്‍ നല്ല അംഗീകാരമാണ് ലഭിച്ചത്. തമിഴ്നാടിന് വെള്ളം കൊടുക്കുമെന്ന നിലപാടില്‍ മാറ്റമില്ല. വെള്ളം കൊടുക്കില്ളെന്ന് ഇതുവരെ കേരളം ഒരിടത്തും പറഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച് വ്യക്തമായ ഉറപ്പ് നല്‍കാന്‍ ആരുമായും ഏതുതലത്തിലും ചര്‍ച്ചക്ക് തയാറാണ്.പ്രധാനമന്ത്രിയുടെ അഭ്യര്‍ഥനപ്രകാരം നല്ല അന്തരീക്ഷം ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് സമരം നിര്‍ത്തണമെന്ന് തീരുമാനമെടുത്തത്.ഇതിന് എല്ലാ രാഷ്ട്രീയ കക്ഷികളും അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഈ നിലപാടിന് ദേശീയതലത്തിലും അംഗീകാരം ലഭിച്ചു.

സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയതില്‍ കാര്യമായ ഉറപ്പൊന്നും കിട്ടിയില്ളെന്നുള്ള ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍െറ പരാമര്‍ശത്തെക്കുറിച്ച് അദ്ദേഹം കൂടിയിരുന്നാണ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയതെന്നും ഒറ്റക്കല്ല സംസാരിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കാന്‍ കേരള കോണ്‍ഗ്രസ് ഒരു മാസത്തെ സമയമാണ് നല്‍കിയത്.എന്നാല്‍, കേരളത്തെ സംബന്ധിച്ച് ഒരു സെക്കന്‍ഡ് മുമ്പേ പ്രശ്നം തീര്‍ക്കണമെന്നതാണ് നിലപാടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഹൈകമാന്‍ഡിന് പരാതി നല്‍കും -മുഖ്യമന്ത്രി

ഹൈകമാന്‍ഡിന് പരാതി നല്‍കും -മുഖ്യമന്ത്രി



പുതുപ്പള്ളി: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ചിദംബരത്തിന്‍െറ പ്രസ്താവനക്കെതിരെ ഹൈകമാന്‍ഡിന് പരാതി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പുതുപ്പള്ളിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിദംബരത്തിന്‍െറ പ്രസ്താവന നിര്‍ഭാഗ്യകരമാണ്. ഇത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല -മുഖ്യമന്ത്രി പറഞ്ഞു.

Gandhi Smaraka Vayanashala Periya Inauguration Chief Minister Sri oommanchandy (video)

:
Gandhi Smaraka Vayanashala Periya Inauguration Chief Minister Sri oommanchandy More
.
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

CM's Janasambarka paripadi at Kasargod (video)

CM's Janasambarka paripadi at Kasargod More
.
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

CM's mass contact programme at trissur (video)

cm's mass contact programme at trissur More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

Chief Minister Oomman Chandy "janasamparkkam" in Thrissur (video)

Chief Minister Oomman Chandy "janasamparkkam" in Thrissur More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

Mullaperiyar Press Meet @ Delhi (video)

Mullaperiyar Press Meet Delhi.mpg More
YouTube
© 2011 YouTube, LLC
901 Cherry Ave, San Bruno, CA 94066

2011, ഡിസംബർ 17, ശനിയാഴ്‌ച

പരാതികളില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് സോഷ്യല്‍ ഓഡിറ്റ് നടത്തും: മുഖ്യമന്ത്രി


പരാതികളില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് സോഷ്യല്‍ ഓഡിറ്റ് നടത്തും: മുഖ്യമന്ത്രി



കാസര്‍കോട്: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍  ലഭിച്ച പരാതികളിന്‍മേല്‍ സ്വീകരിച്ച നടപടികളെകുറിച്ച് സോഷ്യല്‍ ഓഡിറ്റ് നടത്താന്‍  സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  കാസര്‍കോട് കലക്ടറേറ്റില്‍ ജനസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാലു ജില്ലകളില്‍ കൂടി ജനസമ്പര്‍ക്ക പരിപാടി കഴിയാനുണ്ട്. അതു കഴിയുന്നതോടെ ജനസമ്പര്‍ക്കത്തിന്റെ രണ്ടാംഘട്ടം ആരംഭിക്കും. ഇതുവരെ  നടപടി സ്വീകരിക്കാനാവാതെ  ബാക്കിയായ അപേക്ഷകളില്‍ ഏതെങ്കിലും വിധത്തില്‍ അനുകൂലമായ നടപടി എടുക്കാനാകുമോ എന്നായിരിക്കും  രണ്ടാംഘട്ടത്തില്‍ ആലോചിക്കുക. ഇതിനുവേണ്ടി ഉദ്യോഗസ്ഥരുടെയും സന്നദ്ധസംഘടനകളടെയും രാഷ്ട്രീയപ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ സ്വീകരിക്കും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനു നിലവിലെ നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യണം എന്നുണ്ടെങ്കില്‍ അതും ചെയ്യും. ജനസമ്പര്‍ക്കത്തിലെ തീരുമാനം സംബന്ധിച്ചു എംഎല്‍എമാരുടെയും തദ്ദേശസ്ഥാപന തലവന്‍മാരുടെയും നേതൃത്വത്തില്‍ നടപ്പാക്കുന്ന സോഷ്യല്‍ ഓഡിറ്റിങ്ങിനാണ് ആലോചിക്കുന്നത്.

ആരെയും കാണാനല്ല  ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തുന്നത്. മറിച്ചു തങ്ങളുടെ പരാതി കേള്‍ക്കാന്‍ മന്ത്രിമാരും എംഎല്‍എമാരും ഉണ്ടെന്ന വിശ്വാസം കൊണ്ടാണ്. ഓരോ പരാതിയും അനുഭാവപൂര്‍വം പരിഗണിക്കണം. ജനങ്ങളുടെ പ്രശ്‌നങ്ങളെ അവഗണിക്കുന്നു എന്ന ധാരണ അപകടകരമാണ്. പരാതി പരിഹരിക്കുന്നതില്‍  രാഷ്ട്രീയമായ വേര്‍തിരിവ് പാടില്ല. ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി ആരോപണങ്ങളില്‍ നിന്നു കയ്യൊഴിയാന്‍ ജനാധിപത്യ വ്യവസ്ഥയില്‍ ഭരണാധികാരികള്‍ക്കു കഴിയില്ലെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

മുപ്പതിനായിരം പരാതികളാണ് വിവിധ വിഭാഗങ്ങളിലായി ലഭിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി മരിച്ച 53 പേരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷംരൂപ വീതം ജനസമ്പര്‍ക്ക പരിപാടിയില്‍ വിതരണം ചെയ്തു. അറുന്നൂറ് പേര്‍ക്കു പട്ടയവും ചികില്‍സാ ധസസഹായത്തിനു ലഭിച്ച അപേക്ഷകളില്‍ ഒരുകോടിയോളം  രൂപയും വിതരണം ചെയ്തു. 2009 നവംബര്‍ 15ന് പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട ചെറുവത്തൂര്‍ കൈതക്കാട്ടെ മുഹമ്മദ് ഷഫിഖിന്റെ കുടുംബത്തിനു സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപയുടെ ധനസഹായം ഷഫീഖിന്റെ പിതാവ് മുസ്തഫ ഹാജിക്കു മുഖ്യമന്ത്രി നല്‍കി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം ആയിരക്കണക്കിനു രോഗികള്‍ ആംബുലന്‍സിലും വീല്‍ചെയറിലും മറ്റുമായി ജനസമ്പര്‍ക്കത്തിന് എത്തിയിരുന്നു. ഇവരുടെ സമീപത്തേയ്ക്ക് സ്‌റ്റേജില്‍ നിന്നിറങ്ങി ചെന്നു മുഖ്യമന്ത്രി പരാതികള്‍ കേട്ടു. രാത്രി വൈകിയാണ് പരിപാടി സമാപിച്ചത്.  

നല്ല അന്തരീക്ഷത്തില്‍ കേരളം ലക്ഷ്യം കൈവരിക്കും: മുഖ്യമന്ത്രി

നല്ല അന്തരീക്ഷത്തില്‍ കേരളം ലക്ഷ്യം കൈവരിക്കും: മുഖ്യമന്ത്രി



തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ നല്ല അന്തരീക്ഷത്തില്‍ ലക്ഷ്യം നേടാനാണ് കേരളം ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തിന് ഒരൊറ്റ ശബ്ദമേ ഉണ്ടാകാവൂ. ജലനിരപ്പ് ഉടനെ 120 അടിയാക്കുക. തമിഴ്നാടിന് വെള്ളം ഉറപ്പാക്കി പുതിയ ഡാം കെട്ടുക എന്നതാണു കേരളത്തിന്റെ ലക്ഷ്യം. അതുമായി മുന്നോട്ടുപോകും. എല്ലാവരുടെയും സഹകരണവും ആത്മസംയമനവും ഇക്കാര്യത്തില്‍ ഉണ്ടാകണമെന്ന് ഇന്നലെ സര്‍വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

പ്രതിഷേധം സ്വഭാവികമാണെങ്കിലും അതു പരിധിവിട്ടാല്‍ ലക്ഷ്യംനേടാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കും. മുല്ലപ്പെരിയാര്‍ രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഒരു പ്രശ്നമായി വളരാതെ സൂക്ഷിക്കണം. ക്രമസമാധാന പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ചീഫ് സെക്രട്ടറിമാര്‍ തമ്മിലും ഡിജിപിമാര്‍ തമ്മിലും ആശയവിനിമയം നടത്തി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. കുമളിയിലും കമ്പംമെട്ടിലും നിരോധനാജ്ഞ പുറപ്പെടുവിച്ചു. കേരളവുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളെ അറസ്റു ചെയ്യുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മുല്ലപ്പെരിയാര്‍ സംബന്ധിച്ച് സര്‍ക്കാരിനു പരിമിതികളുണ്ട്. രണ്ടു സംസ്ഥാനങ്ങളും കേന്ദ്രവും ഉള്‍പ്പെടുന്ന വിഷയമാണിത്. എന്നാല്‍, കേരളത്തിന് ഇപ്പോള്‍ ഓരോ മണിക്കൂറും പ്രധാനപ്പെട്ടതാണ്. കാരണം, ഭൂചലനം ബാധിക്കുക കേരളത്തെയാണ്. അത് എപ്പോള്‍ സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. യഥാര്‍ഥത്തില്‍ നമ്മള്‍ മുള്‍മുനയിലാണു നില്ക്കുന്നത്. അതിന്റെ ഗൌരവം ഉള്‍ക്കൊണ്ടു തന്നെയാണു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഹൈക്കോടതി ഡാമിന്റെ സുരക്ഷാവിഷയത്തിലേക്കു കടന്നതേയില്ല. ഡാം തകര്‍ന്നാല്‍ സ്വീകരിക്കേണ്ട സുരക്ഷാ തയാറെടുപ്പിനെക്കുറിച്ചാണ് കോടതി ചോദിച്ചത്. മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കി ഡാമില്‍ ഉള്‍ക്കൊള്ളാനുള്ള സംവിധാനമാണ് ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുല്ലപ്പെരിയാര്‍: കേരളത്തിന് രഹസ്യ അജണ്ടയില്ല -മുഖ്യമന്ത്രി


കാസര്‍കോട്: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ നിലപാടിന് അനുകൂലമായ അംഗീകാരമാണ് കേന്ദ്രത്തില്‍ നിന്നും കോടതിയില്‍ നിന്നും ലഭിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഈ പ്രശ്‌നത്തില്‍ കേരളത്തിന് രഹസ്യ അജന്‍ഡയില്ല -അദ്ദേഹം പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റില്‍ ജനസമ്പര്‍ക്കപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
പ്രശ്‌നത്തില്‍ പ്രധാനമന്ത്രി ഇടപെടാമെന്ന് സമ്മതിച്ചതുതന്നെ കേരളത്തിന് നേട്ടമാണ്. തമിഴ്‌നാടിന് വെള്ളംനല്‍കാന്‍ കേരളം തയ്യാറാണ്. പ്രശ്‌നത്തില്‍ വികാരപരമല്ല വിവേകപൂര്‍വമായാണ് കേരളം പ്രവര്‍ത്തിച്ചത് -മുഖ്യമന്ത്രി പറഞ്ഞു.

ജനസമ്പര്‍ക്ക പരിപാടിക്ക് സോഷ്യല്‍ ഓഡിറ്റിങ് ഏര്‍പ്പെടുത്തും -മുഖ്യമന്ത്രി




കാസര്‍കോട്: ജനസമ്പര്‍ക്ക പരിപാടിക്ക് സോഷ്യല്‍ ഓഡിറ്റിങ് (സാമൂഹിക പരിശോധന) ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളും ഉദ്യോഗസ്ഥരും തമ്മിലുള്ള കൂട്ടായ്മയാണ് ജനസമ്പര്‍ക്കപരിപാടി. പരിപാടിയില്‍ ലഭിക്കുന്ന എല്ലാ പരാതികള്‍ക്കും തീര്‍പ്പ് കല്പിക്കാന്‍ കഴിയില്ല. എന്നാല്‍ ബാക്കിവന്ന പരാതികള്‍ പിന്നീട് പരിഗണിക്കും -അദ്ദേഹം പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റില്‍ ജനസമ്പര്‍ക്കപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ജനസമ്പര്‍ക്കപരിപാടിയില്‍നിന്ന് ലഭിച്ച പരാതികളില്‍ തുടര്‍ച്ചയായ പ്രവര്‍ത്തനമുണ്ടാകും. ഉദ്യോഗസ്ഥസംഘത്തെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. അതത് മണ്ഡലത്തിലെ എം.എല്‍.എ.മാരും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരും ഇതിന് നേതൃത്വം നല്കും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ മാത്രം കുറ്റംപറഞ്ഞിട്ട് കാര്യമില്ല. രാഷ്ട്രീയനേതാക്കളും ജനങ്ങളുടെ സഹകരണത്തിന് എത്തണം. ജനകീയപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നിയമങ്ങള്‍ തടസ്സമാകുന്നുണ്ടെങ്കില്‍ അത് മാറ്റണം. ജനസമ്പര്‍ക്കത്തിന്റെ അവലോകനം നടത്താന്‍ വിവിധ ജില്ലകളില്‍ വീണ്ടുമെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. എം.എല്‍.എ.മാരായ കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍), ഇ.ചന്ദ്രശേഖരന്‍, കെ.കുഞ്ഞിരാമന്‍ (ഉദുമ), പി.ബി.അബ്ദുള്‍റസാഖ് എന്നിവര്‍ പ്രസംഗിച്ചു. കള്ളാര്‍ കെ.എന്‍.സതീഷ് സ്വാഗതം പറഞ്ഞു.

2011, ഡിസംബർ 16, വെള്ളിയാഴ്‌ച

സങ്കടക്കടല്‍, തീര്‍പ്പായത് 85,000 പരാതികള്‍ക്ക്


സങ്കടക്കടല്‍, തീര്‍പ്പായത് 85,000 പരാതികള്‍ക്ക്



തൃശൂര്‍: അലകടലായി ആര്‍ത്തലച്ച പരാതിപ്രളയത്തില്‍ പ്രതീക്ഷയുടെ കപ്പിത്താനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അതിവേഗ മന്ത്രവുമായി മുന്നേറിയ ജനസമ്പര്‍ക്ക പരിപാടിയില്‍ ഇന്നലെ തീര്‍പ്പ് കല്‍പിച്ചത് 85,000 പരാതികള്‍ക്ക്. കണ്ണീരില്‍ കുതിര്‍ന്ന അപേക്ഷകളുമായി പല വാതിലുകള്‍ക്കു മുന്നിലും മുട്ടി മടുത്ത പൊതുജനത്തിന്റെ ദുഃഖം മുഖ്യമന്ത്രിയെ കണ്ടതോടെ അണപൊട്ടി. ഇന്നലെ രാവിലെ 9.30ന് ആരംഭിച്ച ജനസമ്പര്‍ക്ക പരിപാടി അവസാനിച്ചത് രാത്രി പത്തുമണിയോടെയാണ്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയുമായി സര്‍വകക്ഷി സംഘത്തിനൊപ്പം കൂടിക്കാഴ്ച നടത്തിയ ശേഷം ഇന്നലെ രാവിലെയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തൃശൂരില്‍ എത്തിയത്.

ഇന്ന് കാസര്‍കോട് ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ രാത്രി 12 മണിയോടെയെങ്കിലും തന്നെ പോകാന്‍ അനുവദിക്കണമെന്ന അപേക്ഷയോടെയാണ് പരിപാടി തുടങ്ങിയത്. കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിലെ റജിസ്‌ട്രേഷന്‍ കൗണ്ടറുകളില്‍ അതിരാവിലെതന്നെ അപേക്ഷകര്‍ തിങ്ങിനിറഞ്ഞിരുന്നു. ഹ്രസ്വമായ ഉദ്ഘാടനത്തിനു ശേഷം സിഐടിയു തൊഴിലാളിയായിരുന്ന സുകുമാരന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം അനുവദിച്ചുകൊണ്ടായിരുന്നു പരിപാടിയുടെ തുടക്കം. തുടര്‍ന്നു വികലാംഗര്‍ക്കായി സജ്ജീകരിച്ച പ്രത്യേക ഭാഗത്തേക്ക് മുഖ്യമന്ത്രി നീങ്ങി. ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ഭൂരിഭാഗം സമയവും ചെലവഴിച്ചത് ദീനരും അബലരുമായവരുടെ കണ്ണീരൊപ്പുന്നതിനായിരുന്നു.

അതിനിടെ മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെയും ജില്ലയിലെ ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ചികിത്സാ സഹായം സംബന്ധിച്ച അപേക്ഷകള്‍ പരിഗണിച്ചു തുടങ്ങി. നിശ്ചിത തുക വരെയുള്ള സഹായങ്ങള്‍ നല്‍കാനുള്ള അധികാരം വീതിച്ചു നല്‍കിയത് പരാതിക്കാരുടെ കാത്തുനില്‍പ്പിന്റെ ദൈര്‍ഘ്യം കുറച്ചു. ശരാശരി നാലുമണിക്കൂര്‍ കാത്തുനിന്ന ശേഷമാണ് പരാതിക്കാര്‍ക്ക് മുഖ്യമന്ത്രിയെയോ, മറ്റുള്ളവരെയോ കാണാന്‍ സാധിച്ചത്. ഉച്ചഭക്ഷണം പോലും ഉപേക്ഷിച്ചാണ് മുഖ്യമന്ത്രി പരാതികള്‍ കേട്ടത്. പൊരിവെയിലില്‍ 25 പേര്‍ ബോധരഹിതരായി വീണു. ഇവരെ ജില്ലാ ആശുപത്രിയില്‍ ക്രമീകരിച്ച പ്രത്യേക വാര്‍ഡിലേക്കു മാറ്റി. 



മുല്ലപ്പെരിയാര്‍: തമിഴ്‌നാടിന് ഏതു തരത്തിലുള്ള ഉറപ്പും നല്‍കാമെന്ന് മുഖ്യമന്ത്രി

മുല്ലപ്പെരിയാര്‍: തമിഴ്‌നാടിന് ഏതു തരത്തിലുള്ള ഉറപ്പും നല്‍കാമെന്ന് മുഖ്യമന്ത്രി


തൃശൂര്‍: പുതിയ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നു വെള്ളം നല്‍കുന്നതു സംബന്ധിച്ചു തമിഴ്‌നാടിനു സംശയമുണ്ടെങ്കില്‍ ഏതു തരത്തിലുള്ള ഉറപ്പ് നല്‍കാനും കേരളം തയാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനസമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നത്തില്‍ പ്രധാനമന്ത്രി ഇടപെടുമെന്നാണ് പ്രതീക്ഷ. തമിഴ്‌നാടുമായുള്ള നല്ല ബന്ധം നിലനിര്‍ത്തണമെന്നാണു കേരളത്തിന്റെ ആഗ്രഹം. തമിഴ്‌നാടിന് വെള്ളവും കേരളത്തിനു സുരക്ഷയും എന്നതാണ് ആഗ്രഹിക്കുന്നത്. നിയമസഭയിലെ പ്രമേയത്തില്‍പോലും തമിഴ്‌നാടിന് വെള്ളം നല്‍കുന്നതിനെ ആരും എതിര്‍ത്തിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.


ജനസമ്പര്‍ക്ക പരിപാടി: പരിഹാരനടപടികള്‍ നേരിട്ട് വിലയിരുത്തും-മുഖ്യമന്ത്രി



തൃശ്ശൂര്‍:പൊതുജന സമ്പര്‍ക്ക പരിപാടികളില്‍ ലഭിക്കുന്ന പരാതികളും അതിന്മേല്‍ കൈക്കൊള്ളുന്ന നടപടികളും വിലയിരുത്താന്‍ സംവിധാനം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കൈക്കൊണ്ട നടപടികളിന്മേല്‍ നിരീക്ഷണത്തിനായി എല്ലാ ജില്ലകളിലും താന്‍ നേരിട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.

തൃശ്ശൂര്‍ ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

14 ജില്ലകളിലെയും പരാതികളില്‍ സമഗ്ര പരിശോധന നടത്തും. പൊതുവേ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ്. അത് മാറ്റിയെടുക്കാനാണ് ശ്രമം. പരാതികളില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ന്യായമാണോ എന്ന് അന്വേഷിക്കും. ഏത് പരാതി പരിശോധിക്കുമ്പോഴും അതിനെ പോസിറ്റീവായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തുള്ള എ.പി.എല്‍. കാര്‍ഡുകളില്‍ അധികവും ബി.പി.എല്‍. പരിധിയില്‍ ആക്കാന്‍ അര്‍ഹതയുള്ളതാണെന്ന് പരാതികള്‍ ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചില തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇതിനായി ചില നിബന്ധനകള്‍ മാറ്റണം. പുതിയ നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ബി.പി.എല്‍. ആക്കാനുള്ള അപേക്ഷകള്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു





Janasamparkka Programme-Thrissur